Monday, November 15, 2010

ചിരിസിനിമ

ചാർളി ചാപ്ലിന്റെ സിനിമയാണ് സിറ്റി ലൈറ്റ്സ്. 1931ലാണ് ചിത്രം പുറത്തിറങ്ങിയത്. സംഭാഷണങ്ങളില്ലാത്ത ചിത്രം തന്നെ. ചാർളി ചാപ്ലിന്റെ തമാശകളുമായി ചിത്രം തുടങ്ങുന്നു. ഒരു പാവമായ നായകൻ (ചാപ്ലിൻ) പൂക്കൾ വിൽക്കുന്ന കാഴ്ചയില്ലാത്ത ഒരു പെണ്ണിനെ കാണുന്നു. അവൾ വിചാരിക്കുന്നത് നായകൻ വല്യ പണക്കാരനാണെന്നാണ്. ചാപ്ലിൻ അവളെ കാണുമ്പോൾ അവളുടെ മുന്നിൽ ഒരു കാർ വന്നുനിൽക്കുന്നുണ്ട്. അപ്പോ അവൾ വിചാരിക്കുന്നത്, അയാളുടെ കാർ ആണെന്നാണ്. ഒരു പണക്കാരൻ ആത്മഹത്യ ചെയ്യാൻ പോകുമ്പോൾ ചാപ്ലിൻ രക്ഷപ്പെടുത്തുന്നു. കുടിക്കുമ്പോൾ അയാൾ വളരെ ദുഃഖിതനായി മാറും. അങ്ങനെ വിഷാദവാനായിട്ട് ആത്മഹത്യ ചെയ്യാൻ വന്നപ്പോഴാണ് ചാപ്ലിൻ കണ്ട് രക്ഷപ്പെടുത്തുന്നത്. അവിടെനിന്ന് അയാളെ ചാപ്ലിൻ അയാളുടെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നു. അവിടെയുള്ള ജോലിക്കാർ ചോദിക്കുമ്പോൾ ചാപ്ലിൻ അയാളുടെ സുഹൃത്താണെന്നു പറയും. ചാപ്ലിനെ സൽക്കരിക്കും. രാത്രി കഴിഞ്ഞ് സ്വബോധത്തിൽ വരുമ്പോൾ അയാൾ ചാപ്ലിനെ മറക്കും. വീട്ടിൽ നിന്നു പുറത്താക്കും. പിന്നെയും കുടിക്കുമ്പോൾ ചാപ്ലിനെ കാണും, ചാപ്ലിനെ കൂട്ടി പാർട്ടിക്കൊക്കെ പോകും. പിന്നെയും മറക്കും, ചാപ്ലിനെ ഓടിക്കും. ചാപ്ലിന് അവസരം കിട്ടിയപ്പോൾ കാറിൽ ഒരിക്കൽ ആ പൂക്കാരിയെ കൂട്ടിക്കൊണ്ടുപോയി അവളുടെ വീട്ടിൽ വിടും. അവൾക്ക് കാഴ്ച തിരിച്ചു കിട്ടാൻ വേണ്ടി ചാപ്ലിൻ ഓരോ ജോലികളൊക്കെ ചെയ്യും. പിന്നീട് ആ പണക്കാരന്റെ വീട്ടിൽ ഒരിക്കൽ പോയപ്പോൾ അവിടെ രണ്ടു കള്ളന്മാർ ഉണ്ടായിരുന്നു. പണക്കാരനോട്, ചാപ്ലിൻ, കുറച്ചു രൂപ വാങ്ങുന്നതൊക്കെ കള്ളന്മാർ കാണും. അവർ പിടിച്ചുപറിയ്ക്കാൻ വരുമ്പോൾ, ചാപ്ലിൻ കുറേ സൂത്രങ്ങൾ ഉപയോഗിച്ച് അവരെ ഓടിക്കും. പക്ഷേ, പോലീസിനു ഫോൺ ചെയ്തതിനാൽ പോലീസ് വരുമ്പോൾ ചാപ്ലിനെയാണ് കാണുന്നത്. ചാപ്ലിനെ പരിശോധിക്കുമ്പോൾ പൈസ കിട്ടുകയും ചെയ്യുന്നു. പണക്കാരൻ കൊടുത്തതാണെന്ന് പറഞ്ഞത് പോലീസ് വിശ്വസിക്കുന്നില്ല. എന്നാലും ചാപ്ലിൻ അവരെ പറ്റിച്ച് അവിടെനിന്ന് രക്ഷപ്പെടുന്നു. എന്നിട്ട് പൈസ, കണ്ണുകാണാത്ത ആ പെണ്ണിനു കൊടുക്കുന്നു. അവിടെനിന്ന് പോകുമ്പോൾ പോലീസ് പിടിക്കുന്നു. കുറച്ചുകാലം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ, ആ പെണ്ണിനെ കാണുന്നു. അവൾക്കു മനസ്സിലാവില്ല. അവൾക്കു കാഴ്ച കിട്ടിയതുകണ്ട് ചാപ്ലിൻ സന്തോഷിക്കുന്നു. അവൾ ഒരു പൂവ് കൊടുക്കാൻ നോക്കുമ്പോൾ ചാപ്ലിൻ ഒഴിഞ്ഞുമാറും. പണക്കാരനായ ഒരാളാണ് ചാപ്ലിൻ എന്നാണു അവൾ കരുതിയിരുന്നതെന്ന് ചാപ്ലിന് അറിയാം. പക്ഷേ, ഇപ്പോൾ ചാപ്ലിന്റെ വേഷം അത്ര നല്ലതല്ലല്ലോ. പൂ വാങ്ങാതെ ഒഴിഞ്ഞുമാറുമ്പോൾ അവൾ ചാപ്ലിന്റെ കൈ പിടിക്കുകയും, അവൾക്ക് അതു പഴയ സുഹൃത്ത് ആണെന്ന് മനസ്സിലാവുകയും ചെയ്യുന്നു.

ചിരിക്കാൻ ഒരുപാടുണ്ടെന്ന് പറയുന്നതിലും നല്ലത്, അല്പം കുറച്ചു മാറ്റി നിർത്തിയാൽ ചിരിക്കാനേ ഉള്ളൂ എന്നാണ്. ചാപ്ലിന്റെ സിനിമ ആയതുകൊണ്ട് അതു പറയാനൊന്നുമില്ലല്ലോ. ആത്മഹത്യ ചെയ്യാൻ പോകുന്ന പണക്കാരനെ ചാപ്ലിൻ രക്ഷിക്കാൻ പോകുന്ന രംഗം, പിന്നെ ചാപ്ലിൻ, ഗുസ്തിപിടിക്കുന്ന രംഗം, പിന്നെ പാർട്ടി നടക്കുമ്പോഴുള്ള ഓരോ രംഗങ്ങൾ, ഇവയൊക്കെ കണ്ട് ചിരി നിർത്താൻ പറ്റില്ല. ചാപ്ലിൻ തന്നെയാണ് സംവിധാനം.

ഇതു കണ്ടിട്ട് ഓർമ്മ വന്നത് നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയാണ്. അതിൽ നായിക പാട്ടുകാരിയാവുന്നു, ഇതിൽ അങ്ങനെയില്ല. പാട്ടുകാരിയാവുന്നതുകൊണ്ട് നല്ല പാട്ടുണ്ട്, അത്ര തന്നെ. കഥ മിക്കവാറും ഇതൊക്കെത്തന്നെ.

ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...

കാണാത്തവരുണ്ടെങ്കിൽ, പറ്റുമെങ്കിൽ, സിറ്റി ലൈറ്റ്സ് കാണുക. ചിരിക്കുക.

തമാശ സിനിമയുടെ കാര്യം പറഞ്ഞതുകൊണ്ട് ഒരു കാര്യം കൂടെ പറയാം. ഇഷ്ടം എന്ന സിനിമയിൽ നെടുമുടി വേണു പണ്ട് സ്നേഹിച്ചിരുന്ന സ്ത്രീയായി ജയസുധ (അവർ തന്നെയല്ലേ?) അവതരിപ്പിച്ച കഥാപാത്രം ഈ സിനിമ ഹിന്ദിയിൽ ചെയ്തപ്പോൾ അവതരിപ്പിച്ചത് ശോഭനയാണെന്ന് നിങ്ങൾക്കറിയുമോ? മേരേ ബാപ് പെഹലേ ആപ് എന്നാണ് സിനിമയുടെ പേര്. കഥയ്ക്കു പറ്റിയ പേര്. അല്ലേ?

11 comments:

  1. നിന്നിഷ്ടം എന്നിഷ്ടം പിന്നീട് കൂറച്ചു കൂടി മാറ്റി 'തുള്ളാതു മനവും തുള്ളും' എന്നാക്കി തമിഴിലും ഇറങ്ങിയല്ലോ :)

    ReplyDelete
  2. ശ്രീ :) അതു കണ്ടിട്ടുണ്ട്. അതും നന്നായിട്ടുണ്ട്. വിജയ്, സിമ്രൻ എന്നിവരാണുള്ളത്.

    ReplyDelete
  3. കുടിയനായ പണക്കാരണ്റ്റെ റോള്‍ മലയാളത്തില്‍ പൂജപ്പുര രവി അനശ്വരമാക്കി , ഇഷ്ട്ടത്തിലെ നെടുമുടിയുടെ റോള്‍ കഴിയുന്നത്ര വഷളാക്കി പരേഷ്‌ റാവല്‍ , മലയാള സിനിമകള്‍ ഹിന്ദിയില്‍ കൊണ്ടു കുളമാക്കി നശിപ്പിക്കുകയാണു പ്രിയദര്‍ശന്‍ എന്നാല്‍ ഇംഗ്ളീഷ്‌ പടങ്ങള്‍ കോപ്പി അടിക്കാന്‍ പ്രിയനെ പോലെ മിടുക്കന്‍ ഇന്ത്യയില്‍ ഇല്ലതാനും

    ReplyDelete
  4. സുശീലൻ :) പല സിനിമകളും മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് പോയപ്പോൾ നന്നായതായി തോന്നിയില്ല. വെള്ളാനകളുടെ നാടാണ് അവസാനം ഹിന്ദിയായതെന്നു തോന്നുന്നു. കണ്ടിരുന്നു. അത്ര ഇഷ്ടമായില്ല.

    ReplyDelete
  5. നിന്നിഷ്ടം എന്നിഷ്ടം കണ്ടിട്ടുണ്ട്. മറ്റുള്ളവയൊന്നും കണ്ടിട്ടില്ല. ഏറ്റവും ബോറായിത്തോന്നിയതു് മണിചിത്രത്താഴിന്റെ ഹിന്ദി ഭൂൽ ഭുലയ്യ ആണു്. മലയാളത്തിൽ, തിലകൻ മോഹൻ‌‌ലാലിനെ തിരിച്ചറിയുന്ന സീൻ ഒരു ക്ലാസിക് ആണു്. അതൊക്കെ കുളമാക്കി.. കൂടുതലെന്തിനു് പറയുന്നു..

    ReplyDelete
  6. ചിതൽ :) മണിച്ചിത്രത്താഴ് എന്ന മലയാളം സിനിമപോലെ ആയില്ല അതിന്റെ ഹിന്ദി. എന്തൊക്കെയോ കുറവുകൾ തോന്നി.

    ജയരാജ് :)

    ReplyDelete
  7. ജ്യോതി :) അന്വേഷിച്ചു വരാൻ ഒരുങ്ങിയിരുന്നു. കണ്ടതിൽ സന്തോഷം.

    ReplyDelete
  8. ഡോ. ജ്യോതി ജീ :) എപ്പഴാ പാർട്ടി? (എനിക്കെപ്പഴായാലും (എവിടെ ആയാലും) സൌകര്യമാണ്. ;))

    അഭിനന്ദനങ്ങൾ. ആശംസകളും. (ഇതൊക്കെയല്ലേ തരാനുള്ളൂ.)

    ReplyDelete
  9. ചാപ്‌ളിന്‍ സിനിമകളിലെ ഹാസ്യം ചിരിപ്പിക്കുന്നതിന്‌ വേണ്ടി മാത്രമായിരുന്നില്ലന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. മാത്രമല്ല ആകാലഘട്ടത്തില്‍ അദ്ദേഹം സിനിമകളില്‍ ഉപയോഗിച്ച ടെക്‌നോളജികള്‍ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്‌.
    അതുപോലെ മൃഗങ്ങളുമായിട്ടുള്ള ചങ്ങാത്തം (സര്‍ക്കസിലെ കഴുത, മറ്റ്‌ സിനിമകളിലെ നായകള്‍)ഇന്നിവിടെ നമ്മള്‍ തമാശയെന്ന്‌ പറഞ്ഞ്‌ ജീവിതവുമായി യാതോരു ബന്ധവുമില്ലാത്ത എന്തെല്ലാം പേക്കൂത്തുകളാണ്‌ കാണേണ്ടി വരുന്നത്‌?
    കുറച്ച്‌ ചാപ്‌ളിന്‍ കളക്ഷന്‍ ഉണ്ട്‌. ചാപ്‌ളിന്‍ സിനിമയെകുറിച്ച്‌ എഴുതി കണ്ടതില്‍ സന്തോഷം. മറ്റ്‌ പോസ്‌റ്റുകളും വായിച്ചു. നന്നായി ആശംസകള്‍.

    ReplyDelete