Friday, October 14, 2011

നിനക്കായി

നിനക്കു തന്നീടുവാൻ, പ്രിയമുള്ള വാക്കുകൾ,
പുഴയുടെ കൈയിൽ കൊടുത്തയച്ചൂ.
വെയിലിന്റെ ചൂടിൽ വിശ്രമിച്ചാപ്പുഴ,
പാതിവഴിയതിൽ നിശ്ചലമായ്.

നിനക്കു നൽകാനായി, പ്രിയമുള്ള വാക്കുകൾ,
കാറ്റിന്റെ കൈയിൽ കൊടുത്തയച്ചൂ.
മാമരക്കൊമ്പിൽ തങ്ങിനിന്നാ കാറ്റ്,
പറന്നുനടക്കാൻ വിസമ്മതിച്ചൂ.

നിനക്കു തന്നീടുവാൻ, പ്രിയമുള്ള വാക്കുകൾ,
മേഘത്തിൻ കൈയിൽ കൊടുത്തയച്ചൂ.
ഒഴുകിയൊഴുകി നടന്നതാകാശത്തിൽ,
ഒടുവിലിരുണ്ടു പെയ്തിറങ്ങീ.

നിനക്കു നൽകാനായി, പ്രിയമുള്ള വാക്കുകൾ,
മഴയുടെ കൈയിൽ കൊടുത്തയച്ചൂ.
ഭൂമി കുളിർപ്പിച്ചു പെയ്തിറങ്ങീയവൾ,
പിന്നെപ്പതുക്കെ നിലച്ചുപോയീ.

നേരിട്ടു പറയാമെന്നോർത്തിട്ടു ഞാൻ,
വാക്കുകൾ, മനസ്സാകും കൂട്ടിലടച്ചുവെച്ചൂ.

11 comments:

  1. Hi its really nice.....i like it.......

    ReplyDelete
  2. ദൈവമെ ആ കറിവേപ്പിലയില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ കൊടുത്തയക്കുക ആണെങ്കില്‍ ഇതു പോലെ ഉള്ളവരുടെ ഒന്നും കയ്യില്‍ കൊടൂക്കല്ലെ
    :)

    ReplyDelete
  3. സന്ദേശ വാഹകരുടെ കാലം കഴിഞ്ഞില്ലേ..
    നന്നായിട്ടുണ്ട്.

    ReplyDelete
  4. സൂര്യ :) നന്ദി.

    പണിക്കർ ജീ :) അതു കൊടുത്തയയ്ക്കില്ല. ഞങ്ങളുടെ വീട്ടിൽ വന്നാൽ എനിക്കു സൌകര്യമുണ്ടെങ്കിൽ ഉണ്ടാക്കിത്തരും.

    മനോജ് :) അപ്പോ നേരിട്ടു കണ്ടു പറയുന്നതാണ് നല്ലത് അല്ലേ?

    ReplyDelete
  5. നേരിട്ട് പറഞ്ഞാല്‍ മതി :)

    ReplyDelete
  6. വല്യമ്മായീ :) അങ്ങനെ തീരുമാനിച്ചു.

    ReplyDelete
  7. നമുക്കിടയിൽ തുലാവർഷമേഘങ്ങൾ
    എപ്പോഴും പെയ്യാവുന്ന മഴയായി,
    തൂങ്ങിനിൽ‌പ്പൂ!

    ഒരു കുട പോലുമില്ലാതെ,
    ഞാനിവിടെ,
    ഭഗ്നാശനായി നിൽ‌പ്പൂ!


    :-(

    ReplyDelete
  8. റെഡ് :) ഈ എഴുതിയതു കണ്ടിട്ടാണോ സുഖാണോന്ന് ചോദിച്ചത്? ഹിഹിഹി. (സുഖാണ്. അവിടേം അങ്ങനെയെന്ന് കരുതുന്നു. സ്നേഹം.)

    വിശ്വം ജീ :) കുടയില്ലെങ്കിൽ വാഴേന്റെല പിടിച്ചുനിന്നാൽ‌പ്പോരേ? ;)

    മുല്ലപ്പൂ :) നന്ദി. ഒരുപാടുനാളായല്ലോ കണ്ടിട്ട്! കണ്ടതിൽ സന്തോഷം.

    ReplyDelete
  9. കവിത എനിക്ക് ഇഷ്ടമായി "സു " ചേച്ചി :-)

    ReplyDelete