Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, March 26, 2011

ബാറ്റും പന്തും

മറവി തൻ ബാറ്റിൽ തട്ടിത്തടഞ്ഞെന്റെ-
യോർമ്മയാം പന്തു തെറിച്ചീടുന്നു.
ഓടിയടുത്തിട്ടു ചേർത്തുപിടിച്ചെന്നാൽ,
ഹൃത്തിലൊരായിരം പൂക്കൾ കാണാം.
കണ്ണെത്താദൂരത്തു തെന്നിത്തെറിയ്ക്കുകിൽ,
ശൂന്യമായീടും മനസ്സൊന്നു തേങ്ങിടും.
പിന്നാലെയോടി, ചിലപ്പോൾ തളർന്നിടും,
പൊയ്ക്കോട്ടെയെന്നു, മനം, നൊന്തു ചൊല്ലിടും.
കണ്ടുകിട്ടുമ്പോൾ മനസ്സു കുളിർന്നിടും,
നോവിച്ചീടുമ്പോൾ, കുടഞ്ഞൊന്നെറിഞ്ഞിടും.
മനസ്സിന്റെ ചെപ്പിലടച്ചു വയ്ക്കട്ടെ ഞാൻ,
മറവി തൻ ബാറ്റിനെ കാട്ടാതെയീ പന്ത്.

Labels:

Thursday, March 17, 2011

പൂവാലിപ്പശുവും പുഴമീനും

പൂവാലിപ്പശുവിനു സ്വന്തം പുര കെട്ടാൻ സമയമായി. പുര മേഞ്ഞില്ലെങ്കിലോ? മഴ നനഞ്ഞു കിടക്കേണ്ടിവരും. അപ്പോ ആ നാട്ടിലെ കുരങ്ങച്ചാരു പറഞ്ഞു, ‘പുരയൊക്കെ ഞാൻ കെട്ടിമേഞ്ഞുതരും, പക്ഷേ അതിനു കൂലിയായിട്ട് പണം തന്നെ കിട്ടണം’ന്ന്. പാവം പൂവാലി. എവിടെയുണ്ട് പണം എടുത്തുകൊടുക്കാൻ? പക്ഷേ, പണമില്ലെന്നു പറഞ്ഞാലോ? കുരങ്ങച്ചാര് വീടു കെട്ടിക്കൊടുക്കാതെ വേറെ വഴിക്കു പോകും. ആലോചിച്ചാലോചിച്ച്, പൂവാലി പുഴയുടെ കരയ്ക്കെത്തി. പുഴയിൽ അധികം വെള്ളവുമില്ല, അവിടെയൊന്നും അധികം പുല്ലുമില്ല. പൂവാലി എന്നാലും വെയിലത്ത് വെറുതേ നിന്നു. കുറേ നേരം നിന്നപ്പോൾ പുഴയിൽ നിന്ന് ഒരു മീൻ പൊന്തിവന്നു. അതിനെ ഒരിക്കൽ കരയിൽ നിന്നു പിടയ്ക്കുമ്പോൾ വെള്ളത്തിലേക്കു തട്ടിയിട്ട്, പൂവാലിപ്പശു രക്ഷിച്ചിട്ടുണ്ട്.

അതു ചോദിച്ചു:‌-

“പൂവാലിപ്പയ്യേ പൂവാലിപ്പയ്യേ,
പുഴയുടെ കരയിൽ എന്തു കാര്യം?
വെള്ളവുമില്ല, പുല്ലുമിവിടില്ല,
വെയിലത്തു നിൽക്കാനെന്തു കാര്യം?”

അപ്പോ പൂവാലി പറഞ്ഞു:-

“പുര കെട്ടി മേയുവാൻ
കുരങ്ങച്ചാർ വന്നിടും.
ജോലിക്കു കൂലിയായ്
പണം തന്നെ നൽകണം.”

എന്റടുത്ത് എവിടുന്നാ പണം! പുര കെട്ടിയില്ലെങ്കിൽ നനഞ്ഞു കിടക്കേണ്ടിവരും. മഴക്കാലം തുടങ്ങാനായില്ലേ?”

അപ്പോ പുഴമീൻ പറഞ്ഞു. “ഞാനൊരു സൂത്രം പറഞ്ഞുതരാം. പണം കിട്ടും, പുര മേയുകയും ചെയ്യാം. ഇവിടുന്ന് കുറച്ച് വടക്കോട്ട് നടന്നാൽ, വഴിയരികിൽ വല്യൊരു മരം കാണും. അതിന്റെ വേരിന്റെ ചുവട്ടിൽ പണമുണ്ട്. ആവശ്യമുള്ളതേ എടുക്കാവൂ.”

പുഴമീൻ പറഞ്ഞതുകേട്ടപാടേ പൂവാലി നടന്നു. വേഗം വേഗം നടന്നു. മരം കണ്ടുപിടിച്ചു. നോക്കിയപ്പോഴോ? മരത്തിനു മുകളിൽ നിറയെ പക്ഷിക്കൂടുകൾ. അതിനു ചുവട്ടിൽ കുറേ മൃഗങ്ങൾ വെയിലു കൊള്ളാതെ നിൽക്കുന്നു. ഇതൊക്കെ കണ്ടപ്പോൾ പൂവാലിയ്ക്കു സങ്കടമായി. എല്ലാവർക്കും ഉപകാരമുള്ള മരം തള്ളിയിട്ട് എങ്ങനെയാ വേരിനടിയിൽ നിന്ന് പണം എടുക്കുക?

പൂവാലി, പുഴയുടെ കരയിലേക്ക് തിരിച്ച്നടന്നു. അവിടെയെത്തിയപ്പോ പുഴമീൻ വീണ്ടും വന്നു.

“എന്താ പൂവാലി പണം കിട്ടിയില്ലേ? ഇനി പുര കെട്ടി മേഞ്ഞൂടേ?” പുഴമീൻ ചോദിച്ചു.

പൂവാലി പറഞ്ഞു. “പണം കിട്ടിയില്ല. മരം തള്ളിയിട്ട് പണം എടുക്കാൻ മനസ്സുവന്നില്ല.”

“അതെയോ?” പുഴമീൻ കുറച്ചുനേരം ആലോചിച്ച് പറഞ്ഞു. “എന്നാൽ വേറൊരു സ്ഥലം പറഞ്ഞുതരാം. അവിടെപ്പോയാൽ ആവശ്യത്തിനു പണം കിട്ടും.”

“പോയി നോക്കാം.” പൂവാലി പറഞ്ഞു.

“ആ മരത്തിന്റെ അടുത്തുകൂടെ കുറച്ചുനടന്നാൽ മണ്ണുകൊണ്ടുണ്ടാക്കിയ ഒരു വീട് കാണാം. ആ വീട് പൊളിച്ച്, അത് നിന്നിടത്ത് കുഴിച്ചാൽ പണം കിട്ടും.”

പുഴമീൻ പറഞ്ഞതും കേട്ട് പൂവാലി വേഗം വേഗം നടന്നു. മരവും കഴിഞ്ഞ് നടന്ന്, മൺ‌വീടിന്റെ അടുത്തെത്തി. പൂവാലിയ്ക്ക് ഒരു കാലുകൊണ്ട് തട്ടിക്കളയാനേ ഉള്ളൂ ആ മൺ‌വീട്. സൂക്ഷിച്ചുനോക്കിയപ്പോഴോ? കുറേ ഉറുമ്പുകൾ പഞ്ചാരത്തരികളും അരിമണികളും ഒക്കെയെടുത്ത് ആ മൺ‌വീടിന്റെ ഉള്ളിലേക്ക് പല ഭാഗത്തുനിന്നും പോകുന്നു. ഉറുമ്പുകളുടെ വീടായിരിക്കും അതെന്ന് പൂവാലിക്കു തോന്നി. പാവം ഉറുമ്പുകൾ. അവയെ നശിപ്പിച്ചിട്ട് എങ്ങനെയാ പണം എടുക്കുക? അതൊന്നും പറ്റില്ലെന്നുവെച്ച് പൂവാലി തിരിച്ചു നടന്നു.

പുഴയുടെ കരയിലെത്തി. പുഴമീൻ പൊന്തിവന്നു.

“ഞാനവിടുന്ന് പണമെടുത്തില്ല. അവിടെ ഉറുമ്പുകളുടെ വീടല്ലേ. അതിനെയൊക്കെ ദ്രോഹിച്ചിട്ട് പണമെടുക്കാൻ കഴിയില്ല.” പൂവാലി പറഞ്ഞു.

“ഓ...”മീൻ ആലോചിച്ചു. എന്നിട്ടു പറഞ്ഞു. “ആ മൺ‌വീടിന്റെ അടുത്തുനിന്ന് കുറച്ചുകൂടെ പോയാൽ, തല പോയ ഒരു തെങ്ങുകാണാം. അതിന്റെ ചോട്ടിൽ പണമുണ്ട്. എടുത്തോ.”

പൂവാലി വേഗം വേഗം നടന്നു. തല പോയ തെങ്ങുകണ്ടു. ഉയരത്തിലൊന്നുമല്ല. പൂവാലിയ്ക്ക് എത്തിനോക്കാനുള്ള ഉയരമേ ഉള്ളൂ. അതിനുമുകളിൽ. ഒരു കൂടുകണ്ടു പൂവാലി. എത്തിനോക്കിയപ്പോഴോ? കുരുവികളും കുഞ്ഞുങ്ങളും. അയ്യോ! ഇവിടുന്നും പണമെടുക്കാൻ പറ്റില്ല. പൂവാലി സങ്കടത്തോടെ തിരിച്ചുനടന്നു.

പുഴയുടെ കരയിലെത്തി. പുഴമീനിനെ കണ്ടു കാര്യം പറഞ്ഞു. പണം കിട്ടിയില്ലെങ്കിലും പുരമേഞ്ഞില്ലെങ്കിലും ആരേം ദ്രോഹിക്കില്ലെന്നു പറഞ്ഞു.

അപ്പോ മീൻ പറഞ്ഞു. “പൂവാലീ, ഞാൻ നിന്നെ പരീക്ഷിച്ചതായിരുന്നു. എന്നോടൊരിക്കൽ ഉപകാരം കാട്ടിയതു പോലെ എല്ലാവരേം സ്നേഹമുണ്ടോന്നു നോക്കിയതാ. അവിടെ എവിടേം പണമില്ല. എല്ലാത്തിനും കാവലായിട്ട് പാമ്പുകൾ ഉണ്ടുതാനും. ദ്രോഹിച്ച് പണമെടുക്കാൻ വിചാരിച്ചാൽ, അവ ഓടിച്ചുവിടും. അവരെല്ലാം വളരെ കൂട്ടായിട്ടും സ്നേഹമായിട്ടും കഴിയുന്നവരാണ്. ഇപ്പോ നീയും വളരെ സ്നേഹമുള്ളവളാണെന്ന് മനസ്സിലായി.”

“അയ്യോ!“ പാമ്പുകൾ എന്നുകേട്ട്, പൂവാലി പേടിച്ചു. എന്നിട്ട് പണം എങ്ങനെ കിട്ടും എന്ന് വീണ്ടും ആലോചിച്ച് സങ്കടത്തോടെ നിന്നു.

പുഴമീൻ പുഴയ്ക്കുള്ളിലേക്കു പോയി. മീനും കൂട്ടുകാരും കൂടെ ഒരു ചെറിയ സഞ്ചി കൊണ്ടുവന്നു പൂവാലിയ്ക്കു കൊടുത്തു. എന്നിട്ടു പറഞ്ഞു:-

“പൂവാലിപ്പയ്യേ, പാവം പയ്യേ
പണമിതെടുത്ത് പൊയ്ക്കോളൂ,
കുരങ്ങച്ചാർക്കു പണം നൽകീട്ട്
പുര നന്നായി മേഞ്ഞോളൂ.”

പണം കിട്ടിയപ്പോൾ പൂവാലിയ്ക്ക് സങ്കടമെല്ലാം മാറി. എപ്പഴെങ്കിലും തിരിച്ചുകൊടുക്കാംന്നും പറഞ്ഞ്, പണവുമെടുത്ത്, മീനുകൾക്ക് നന്ദിയും പറഞ്ഞ് പൂവാലി വേഗം കുരങ്ങച്ചാരെ കാണാൻ നടന്നു.

Labels:

Saturday, March 05, 2011

ജ്യോതിർമയി

ജ്യോതിർമയിയ്ക്ക് അന്നെന്തോ പന്തികേട് തോന്നി. ‘വെയിലിന്റെ ചൂടിങ്ങോട്ട് വന്നോട്ടെ, എന്നിട്ടാവാം കുളി കുട്ടീ’ എന്നു പറയുന്ന അമ്മമ്മ, അന്ന് അവൾ എണീറ്റു വരുമ്പോഴേക്കും, കുളിച്ച് നാമം ചൊല്ലി ഇരിക്കുന്നുണ്ടായിരുന്നു.
“ചിന്നൂ വേഗാവട്ടെ, ഞാനെത്ര വിളിച്ചു? ഇതെന്താ സ്കൂളിൽ പോവണ്ടേ?” അമ്മ അടുക്കളയിൽ നിന്ന് എന്തോ പൊതിഞ്ഞുകെട്ടിക്കൊണ്ട് അമ്മമ്മയുടെ മുറിയിലേക്ക് പോയി. ജ്യോതിർമയി പടിഞ്ഞാറേ കോലായിയിലേക്കു നടന്നു. അവിടെ മുറ്റത്തേക്കുള്ള പൈപ്പിന്റെ അടുത്തുനിന്നാണ് പല്ലുതേയ്പ്. കാക്കകൾ മാത്രം പതിവുപോലെ പറമ്പിൽ നിൽക്കുന്നുണ്ട്. അവൾ പല്ലുതേയ്പും കുളിയുമൊക്കെ കഴിഞ്ഞ് എത്തിയപ്പോഴേക്കും അമ്മമ്മ ചായ കുടിക്കാൻ ഇരുന്നിട്ടുണ്ട്.
“നല്ലോണം തോർത്തീലേ തല?” അമ്മ തൊടാൻ വന്നപ്പോഴേക്കും അവൾ അമ്മമ്മയുടെ അടുത്ത് ഇരുന്നു. അമ്പലത്തിൽ പോകുന്നത് ഇഷ്ടമാണെങ്കിലും വൈകി എന്നു തോന്നിയതുകൊണ്ട് അവൾ പോകേണ്ടെന്നുവെച്ചു. അതുമല്ല, അമ്മമ്മയുടെ ധൃതി എന്താണെന്ന് മനസ്സിലായിട്ടുമില്ല. അമ്മ രണ്ടാൾക്കും ഇലവെച്ച് ഇഡ്ഡലിയും ചമ്മന്തിയും വിളമ്പി. ചമ്മന്തിയിലെ കറിവേപ്പിലയെടുത്ത് ‘ഇശ്ശ്’ എന്നും പറഞ്ഞ് അവൾ ഇലയുടെ ഒരുവശത്തേക്കിട്ടു.
അമ്മമ്മ സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു. “ഇശ്ശ് കിശ്ശ് എന്നൊന്നും പറയേണ്ട. മുടിയ്ക്ക് നല്ലതാ കറിവേപ്പില.”
“അമ്മമ്മ തിന്ന്വോ?”
“ഞാൻ ഇപ്പോ തിന്നില്ല. പണ്ടൊക്കെ, വറത്തിട്ട കറിവേപ്പില കളയില്ലായിരുന്നു."
"അമ്മമ്മ എന്താ ഇന്ന് നേരത്തെ?” അത് മറന്നുപോയിരുന്നല്ലോന്നുള്ള മട്ടിൽ അവൾ വേഗം ചോദിച്ചു.
“എന്ത് നേരത്തെ? ഇന്ന് അങ്ങനെ തോന്നി.”
“അതൊന്ന്വല്ല. എന്തോ ണ്ട്.”
“ചിന്നൂ, കഴിച്ചിട്ട് എണീക്കാൻ നോക്ക്. അല്ലെങ്കിൽത്തന്നെ ഇന്നു വൈകിയിട്ടാ ഒക്കെ.” അമ്മ അവളുടെ മുന്നിൽ ചായ തണുപ്പിച്ച് കൊണ്ടുവച്ചു.

ചായ കഴിഞ്ഞ് കൈ കഴുകി, അവൾ ചെന്ന് ബാഗൊക്കെ ഒരുക്കിവെച്ചു. പോകാനും തയ്യാറായി. ബാഗിൽ ലഞ്ച് ബോക്സും വെള്ളവും എടുത്തുവയ്ക്കണം. അതേയുള്ളു, രാവിലെ ഒരുക്കം. ബാക്കിയൊക്കെ രാത്രി തന്നെ എടുത്തുവയ്ക്കും. ബാഗ്, ഉമ്മറത്ത്, ഏട്ടന്റെ ബാഗിനടുത്തു കൊണ്ടുവെച്ചു. അച്ഛൻ പത്രം വായിക്കുന്നുണ്ട്. ഏട്ടൻ പത്രത്തിന്റെ ഒരു പേജെടുത്തുവെച്ച് ചിത്രം നോക്കുന്നുണ്ട്. അച്ഛനാണ് സ്കൂളിൽ കൊണ്ടുവിടുക. ഇനിയും സമയമുണ്ട്. എന്തോ ഓർമ്മവന്നതുപോലെ അവൾ അമ്മമ്മയുടെ മുറിയിലേക്ക് ഓടിച്ചെന്നു. അവിടെ കട്ടിലിൽ മടക്കിവെച്ച കിടക്കയുടെ അടുത്ത് ഒരു ബാഗ്. അതിനടുത്ത് മടക്കിവെച്ച് കുറച്ചുതുണികൾ. അതിനൊപ്പം ബ്ലൌസുകൾ കണ്ടപ്പോൾ, അത് അമ്മമ്മ പുതുതായി തയ്പ്പിച്ചതാണെന്ന് അവൾക്ക് മനസ്സിലായി. അമ്മ കൊണ്ടുവെച്ച പൊതി കണ്ട് അവൾ എടുത്തുനോക്കി. പഴം ആണെന്ന് തോന്നുന്നു.
‘ഉം...മനസ്സിലായി. അമ്മമ്മ എങ്ങോട്ടോ പോകാൻ ഒരുങ്ങുന്നു.’

“അതവിടെ വയ്ക്കൂ ചിന്നൂ, അത് പഴാണ്.” അമ്മമ്മ വന്നു. അവളത് അവിടെയിട്ടു.

“ആയ്..ന്റെ കണ്ണടയുണ്ടോന്ന് നോക്കൂ അവിടെ. അതിന്റെ മേലേയ്ക്കാണോ ഇട്ടത്?” ബാഗിന്റെ അടുത്തുനിന്ന് അവൾ കണ്ണടക്കൂട് അമ്മമ്മയ്ക്ക് എടുത്തുകൊടുത്തു.
“എങ്ങോട്ടാ?”
“എങ്ങോട്ട്?”
“അമ്മമ്മ എങ്ങോട്ടാ പോണേന്നാ ചോദിച്ചത്.”
“അതോ. അത്... ഞങ്ങളൊക്കെക്കൂടെ ഒന്ന് ഗുരുവായൂർക്ക് പോക്വാ. മറ്റന്നാളിങ്ങു വരും.”
ഞങ്ങളൊക്കെ എന്നു പറഞ്ഞാൽ അമ്മമ്മയുടെ കൂട്ടുകാരികളായിരിക്കും. ഇടയ്ക്ക് പോകാറുണ്ട്, അമ്മമ്മ.
“ഞാനും വരും.”
“കുട്ടിയ്ക്ക് സ്കൂളില്ലേ?”
“ഞാനും വരും. വെള്ളിയാഴ്ച ആയില്ലേ. നാളേം മറ്റന്നാളും സ്കൂളില്ലല്ലോ.”
“ഇന്നുണ്ടല്ലോ.”
“ഞാൻ അമ്മമ്മേടെ കൂടെ വരും.”
അവൾ അമ്മേന്നും വിളിച്ച് അടുക്കളയിലേക്കു പോയി.
“എന്താ ഒരുങ്ങിയില്ലേ?”
“ഞാൻ അമ്മമ്മേടെ കൂടെയാ പോവുന്നേ.”
“ങ്ങേ...അപ്പോ സ്കൂളോ?”
“പോണില്ല.”
“സ്കൂളിൽ പോകാതെയിരിക്കാനോ?”
“ഞാൻ അമ്മമ്മേടെ കൂടെ പോകും. ഏട്ടൻ ടീച്ചറോട് പറഞ്ഞോളും.”
അമ്മ ഉമ്മറത്തേയ്ക്ക് പോയി. അച്ഛനോട് പറയാനാവും. അവൾ പോയില്ല. അമ്മ തന്നെ ചോദിച്ചിട്ടു വരട്ടെ. അവൾ പതുങ്ങിപ്പതുങ്ങി വാതിലിന്റെ പിറകിൽ പോയി നിന്നു.


*****************************************

കാർ വന്നപ്പോൾ അവൾ അമ്മമ്മയുടെ കൂടെ ഗേറ്റിലേക്കു ചെന്നു. അമ്മ അവരുടെ ബാഗും പിടിച്ച് പിന്നാലെ വന്നു. കാറിലേക്ക് കയറാൻ നോക്കുമ്പോൾ ശാരദാമ്മ ചോദിച്ചു.
“ചിന്നൂം വരണുണ്ടോ? സ്കൂളില്ലേ ഇന്ന്?”
“സ്കൂളൊക്കെയുണ്ട്. അവളും വരുന്നെന്നു പറഞ്ഞു. നാലാം ക്ലാസ്സിലല്ലേ ആയുള്ളൂ. സാരമില്ലെന്നുവെച്ചു.”
“മാളൂം പുറപ്പെട്ടിരുന്നു. പക്ഷേ മാലിനി പറഞ്ഞു ജലദോഷമുണ്ട്, പനിയെങ്ങാൻ വന്നാൽ അമ്മ വിഷമിക്കുംന്ന്.”
“വൈകുന്നേരം തൊഴാൻ പറ്റുമോന്ന് നോക്കാം അല്ലേ? നല്ല തിരക്കായിരിക്കും.”
“പോയി ഒന്നു വിശ്രമിച്ചിട്ട് രാവിലെ കുളിച്ചു തൊഴാം. അതാ നല്ലത്. ഏർപ്പാടൊക്കെ ഇവൻ പോയി അന്വേഷിച്ചു ചെയ്തോളും.” ഡ്രൈവറെ നോക്കി ശാരദാമ്മ പറഞ്ഞു. അവരുടെ വീട്ടിലേതാണ് കാർ. മാളുവും വന്നിരുന്നെങ്കിൽ നന്നായേനെ എന്ന് അവൾക്കു തോന്നി. വേറെ രണ്ടു പേരു കൂടെയുണ്ടായിരുന്നു അവരുടെ കൂടെ. അമ്മമ്മയുടെ കൂട്ടുകാരികൾ.

തിരക്കുകണ്ട് ജ്യോതിർമയി പേടിച്ചു.
“ശനിയാഴ്ചയല്ലേ. ഒഴിവിന്റെ തിരക്കാവും.” അമ്മമ്മ പറഞ്ഞു. അവൾ അമ്മമ്മയോട് ഒട്ടി നിന്നു. എത്രയോ നേരത്തേ എണീറ്റ് കുളിച്ചു പുറപ്പെട്ട് വന്നിരിക്കുകയാണ്. അവളുടെ ഉറക്കപ്പിച്ച് ഇനീം പോയിട്ടില്ല.

മുന്നോട്ട് നീങ്ങി നീങ്ങി അവർ അമ്പലത്തിനുള്ളിൽ കടന്നു. കണ്ണനെ കണ്ട് നന്നായി തൊഴുതിട്ടേ അവൾ മുന്നോട്ട് നീങ്ങിയുള്ളൂ.
‘പ്രദക്ഷിണം വയ്ക്കാം കുട്ടീ എന്നും പറഞ്ഞ് അമ്മമ്മ അവളുടെ കൈയും പിടിച്ചുനടന്നു. അവൾ ചുറ്റുമുള്ള കാഴ്ചകളും ആൾക്കാരേയും കണ്ട് നടന്നു. എപ്പോഴാണ് പിടിവിട്ടുപോയതെന്ന് അറിയില്ല. അവൾ ചുമരിലെ ചിത്രങ്ങൾ നോക്കിയിട്ട് തിരിഞ്ഞപ്പോൾ അമ്മമ്മയേയും കൂട്ടുകാരികളേയും കണ്ടില്ല.

*****************************************



“ദേ..നോക്കൂ.. ആ കുട്ടി കരയുന്നു.” ശ്രീദേവി, രാമകൃഷ്ണനോടു പറഞ്ഞു. അയാൾ നോക്കുമ്പോൾ അവിടെനിന്നു കരയുന്നുണ്ട് ഒരു കുട്ടി. രണ്ടാളും അവളുടെ അടുത്തേക്കു ചെന്നു.
“എന്താ എന്തുപറ്റീ? അമ്മയെവിടെ മോൾടെ?”
“അമ്മമ്മ...” അവൾക്കു മുഴുവൻ പറയാൻ പറ്റിയില്ല. ഏങ്ങലടിച്ചു.
“അമ്മമ്മയാണോ കൂടെയുള്ളത്?”
“ഉം..”
“വാ...നമുക്കു കണ്ടുപിടിക്കാം.
“നമ്മളെങ്ങോട്ടു പോവുന്നു?” ശ്രീദേവി ചോദിച്ചു.
“ഇവൾടെ കൂടെയുള്ള ആരെയെങ്കിലും കണ്ടുപിടിയ്ക്കേണ്ടേ.”
“കൃഷ്ണേട്ടാ, ചെലപ്പോ ഉണ്ണിക്കണ്ണൻ നമുക്കു തന്നതാണെങ്കിലോ?”
“ഇത്രേം വളർത്തിവലുതാക്കീട്ടോ?” അയാൾ അവൾ പറഞ്ഞത് തമാശയാക്കിയെടുത്ത് ഉറക്കെച്ചിരിച്ചു. അവൾക്കു ദേഷ്യം വന്നു.
“ഇത്രേം ആളുണ്ടായിട്ട് നമുക്കല്ലേ ഇവളോട് മിണ്ടാൻ തോന്നിയത്.”
“ആദ്യം കണ്ടത് നീയാവും. നമ്മൾ രണ്ടാളും മിണ്ടുന്നതുകണ്ടാൽ‌പ്പിന്നെ വേറെ ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കേണ്ട കാര്യമുണ്ടാവുമോ? നീ വേഗം നടക്ക്. അവരെ കണ്ടുപിടിച്ച് ഏൽ‌പ്പിച്ചേക്കാം. ഇല്ലെങ്കിലേ, കേസാവും. അതിന്റെ പിന്നാലെ പോകേണ്ടിവരും.”
“അതൊന്നും ഇല്ല. പുറത്തെങ്ങാൻ നിൽക്കുന്നുണ്ടാവും. അവരുടെ കൂട്ടത്തിൽ കുറേപ്പേരുള്ളതുകൊണ്ട് കൂടെയുണ്ടാവും എന്നുവിചാരിച്ചുകാണും.”
“ഉം..വേഗം പോകാം.”
“അമ്മമ്മയെ കണ്ടുപിടിക്കാംട്ടോ. മോളു വിഷമിക്കേണ്ട.”
അവളോട് പേരും നാടുമൊക്കെ ചോദിച്ചറിഞ്ഞു.
പുറത്തേയ്ക്കിറങ്ങി നോക്കുമ്പോൾ അവിടെ അകത്തുനിന്ന് വരുന്നവരേയും നോക്കിനില്ക്കുന്നുണ്ട്, അവളുടെ അമ്മമ്മയും കൂട്ടുകാരിയും.
“ദാ..അമ്മമ്മ.” അവൾ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. “ഈശ്വരാ” ന്നും വിളിച്ച് അവളെ അമ്മമ്മ കെട്ടിപ്പിടിച്ചു.
“വന്ന്വോ? ഞങ്ങൾ ഉള്ളിലൊക്കെ നോക്കിയിട്ട് വര്വായിരുന്നു.” ശാരദാമ്മയും കൂട്ടുകാരിയും ചിന്നുവിന്റെ പിന്നാലെ വന്നു.
“ഞാൻ പേടിച്ചുപോയി.” അമ്മമ്മ അവളെ പിന്നേം ചേർത്തുപിടിച്ചു.
“പേടിക്കാനൊന്നൂല്ലാന്ന് ഞാൻ പറഞ്ഞതല്ലേ. കൃഷ്ണനൊന്ന് പരീക്ഷിച്ചതായിരിക്കും.”

“അമ്മമ്മയാണല്ലേ? അവിടെനിന്ന് കരയ്യായിരുന്നു മോൾ.” രാമകൃഷ്ണൻ പറഞ്ഞു. അവർ പരിചയപ്പെട്ടു. പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു.

*********************************

യാത്രകളൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൂന്നുപേരും കാത്തുനിൽ‌പ്പുണ്ടായിരുന്നു.

“ചിന്നൂ, ടീച്ചറോട് ഞാൻ പറഞ്ഞു, അവൾ അമ്മമ്മേടെ കൂടെ യാത്ര പോയതാണെന്ന്. എന്താ ഞാനും പോവാഞ്ഞേന്നു ചോദിച്ചു.” ഏട്ടൻ പറഞ്ഞു.

അത്താഴം കഴിഞ്ഞ് ഇരിക്കുമ്പോൾ അമ്മമ്മ പറഞ്ഞു.
“ഞാനിത്രേം പേടിച്ചിട്ടില്ല. അമ്പലമാണ്. എന്നാലും എന്താ കഥ! നെറയെ ആൾക്കാര്. എവിടെപ്പോയി തെരയണം, ആരോടു ചോദിക്കണം. വെപ്രാളമായിപ്പോയി.” അവളുടെ അമ്മയും അച്ഛനും കേട്ടിരിക്കുന്നു.
അവൾ ഉറങ്ങുകയായിരുന്നു.
സ്കൂളിലേക്ക് പോകാനുള്ളതും, പഠിക്കാനുള്ളതും, വേർപെട്ടു പോയതും ഒന്നുമോർമ്മിക്കാതെ...
ഉണ്ണിക്കണ്ണനേം സ്വപ്നം കണ്ട്.


(കാക്കത്തൊള്ളായിരം പോസ്റ്റുകൾക്കും പേരിട്ടു കഴിഞ്ഞാൽ അടുത്തതിനു ജ്യോതിർമയി എന്നു പേരിടും എന്നു പറഞ്ഞിരുന്നു. കാക്കത്തൊള്ളായിരമൊന്നും ആയില്ലെങ്കിലും ഈ കഥയ്ക്ക് ആ പേരിട്ടു. ഇടാൻ ധൈര്യം കാണിച്ചു. ഞാനെന്റെ വാഗ്ദാനം ഇതാ പാലിച്ചിരിക്കുന്നു. ജ്യോതീ, നന്ദിയൊന്നും വേണ്ട. സമ്മാനം പോന്നോട്ടെ. (ഓടിയ്ക്കരുത്. ഒരു ഓട്ടർഷയെങ്കിലും വിളിച്ചുതരണം പ്ലീസ്).

Labels:

Thursday, March 03, 2011

സന്ധ്യ

ആഴക്കടലിന്നങ്ങേയറ്റം
സൂര്യൻ പൊട്ടായ് താഴുമ്പോൾ,
വീട്ടിൽ വിളക്കു കൊളുത്തുന്നു,
കുട്ടികൾ നാമം ചൊല്ലുന്നു,
അമ്പിളിമാമൻ പമ്മിപ്പമ്മി,
ആകാശത്തേയ്ക്കെത്തുന്നു.

Labels:

Tuesday, March 01, 2011

ഓർമ്മകൾ

അറ്റം കാട്ടാതെ കിടക്കുന്ന കടലു കാണുമ്പോൾ,
ആരും കാണാത്ത, മനസ്സെന്ന കടലിനെയോർമ്മവരും.

ഓടിപ്പോകുന്ന മേഘങ്ങൾ കാണുമ്പോൾ,
പിടിതരാതെയോടുന്ന മോഹങ്ങളോർമ്മവരും.

വിടർന്നുനിൽക്കുന്ന നക്ഷത്രപ്പൂക്കൾ കാണുമ്പോൾ,
ഉള്ളിൽ നിറയുന്ന കിനാപ്പൂക്കളോർമ്മവരും.

കാറ്റു കൊഴിക്കുന്ന ഇലകൾ കാണുമ്പോൾ,
മറവി കൊല്ലുന്ന ഓർമ്മകളേ,
നിങ്ങളെയെനിക്കോർമ്മ വരുമോ?

Labels: