Sunday, August 05, 2012

ലങ്കാവിവരണം

“ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍
ശങ്കാവിഹീനമെന്നോടറിയിക്ക നീ
കോട്ടമതില്‍ കിടങ്ങെന്നിവയൊക്കവേ
കാട്ടിത്തരികവേണം വചസാ ഭവാന്‍” 

എന്നതുകേട്ടു തൊഴുതു വാതാത്മജന്‍
നന്നായ് തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍!
“മദ്ധ്യേസമുദ്രം ത്രികൂടാചലം വള-
ര്‍ന്നത്യുന്നമതില്‍ മൂര്‍ദ്ധനി ലങ്കാപുരം
പ്രാണഭയമില്ലയാത ജനങ്ങള്‍ക്കു-
കാണാം കനകവിമാനസമാനമായ്
വിസ്താരമുണ്ടങ്ങെഴുനൂറുയോജന-
പുത്തന്‍ കനകമതിലതിന്‍ ചുറ്റുമേ
ഗോപുരം നാലുദിക്കിങ്കലുമുണ്ടതി-
ശോഭിതമായതിനേഴു നിലകളും
അങ്ങനെതന്നെയതിനുള്ളിലുള്ളിലായ്-
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ
ഏഴിനും നന്നാലുഗോപുരപംക്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
എല്ലാറ്റിനും കിടങ്ങുണ്ടത്യഗാധമായ്
ചെല്ലുവാന്‍ വേലയാന്ത്രപ്പാലപംക്തിയാല്‍
അണ്ടര്‍കോന്‍ ദിക്കിലെഗ്ഗോപുരം കാപ്പതി-
നുണ്ടു നിശാചരന്മാര്‍ പതിനായിരം
ദക്ഷിണഗോപുരം രക്ഷിച്ചുനില്‍ക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ.
ശക്തരായ് പശ്ചിമഗോപുരം കാക്കുന്ന-
നക്തഞ്ചരരുണ്ടു പത്തുനൂറായിരം
ഉത്തരഗോപുരം കാത്തുനില്‍പ്പാനതി-
ശക്തരായുണ്ടൊരു കോടി നിശാചരര്‍
ദിക്കുകള്‍ നാലിലുമുള്ളതിലര്‍ദ്ധമു-
ഉണ്ടുഗ്രതയോടു നടുവു കാത്തീടുവാന്‍
അന്തഃപുരം കാപ്പതിന്നുമുണ്ടത്ര പേര്‍
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം
ഹാടകനിര്‍മ്മിതഭോജനശാലയും
നാടകശാല നടപ്പന്തല്‍ പിന്നെയും
മജ്ജനശാലയും മദ്യപാനത്തിനു-
നിര്‍ജ്ജനമായുള്ള നിര്‍മ്മലശാലയും
ലങ്കാവിരചിതാലങ്കാരഭേദമാ-
തങ്കാപഹം പറയാവല്ലനന്തനും
തല്‍പ്പുരം തന്നില്‍ നീളെത്തിരഞ്ഞേനഹം
മല്‍പ്പിതാവിന്‍ നിയോഗേന ചെന്നേന്‍ ബലാല്‍
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടുകൂപ്പിനേന്‍.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

4 comments:

  1. ഓണമായിട്ടിവിടെ അനക്കമോന്നുമില്ലല്ലോ ഓണാശംസകള്‍ സൂചേച്ചി

    ReplyDelete
  2. ജിംജിത്ത് :)

    വല്യമ്മായി :) ഓണമൊക്കെ അങ്ങനെയങ്ങു പോയി. ആശംസ കണ്ടപ്പോൾ കണ്ണു നിറഞ്ഞു (കവിഞ്ഞു). നന്ദി പറഞ്ഞു അതിന്റെ വില കളയുന്നില്ല.

    ReplyDelete