Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 19, 2012

കുചേലദിനം


ഇന്ന് ധനുമാസത്തിലെ മുപ്പെട്ട ബുധനാഴ്ച. ആദ്യത്തെ ബുധനാഴ്ച. ഇന്ന് കുചേലദിനം ആണ്. കൃഷ്ണഭഗവാന്റെ സുഹൃത്തും ഭക്തനുമായിരുന്ന കുചേലന് ഭഗവാൻ ഐശ്യര്യം കൊടുത്ത ദിനം ആണിന്ന്. കൃഷ്ണനും കുചേലനും സഹപാഠികളും നല്ല സുഹൃത്തുക്കളും ആയിരുന്നു. സാന്ദീപനിമുനിയുടെ ഗുരുകുലത്തിൽ ഒരുമിച്ചാണ് അവർ വിദ്യ അഭ്യസിച്ചിരുന്നത്. വിദ്യാഭ്യാസത്തിനുശേഷം അവർ രണ്ടുവഴിക്കു പിരിഞ്ഞു. വർഷങ്ങൾ കഴിഞ്ഞു.

സുദാമാവ് അഥവാ കുചേലൻ കുടുംബത്തോടൊത്ത് ജീവിക്കാൻ തുടങ്ങി. അദ്ദേഹത്തിനു ഭയങ്കര കഷ്ടപ്പാട് ആയിരുന്നു. ദാരിദ്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തോടു പറഞ്ഞു, കൃഷ്ണൻ നിങ്ങളുടെ സുഹൃത്തല്ലേ, അദ്ദേഹം വലിയ സുഖസൌകര്യങ്ങളോടുകൂടിയല്ലേ ജീവിക്കുന്നത്, അവിടെപ്പോയി സഹായം ചോദിച്ചാൽ അദ്ദേഹം സഹായിക്കില്ലേ, നമ്മുടെ കഷ്ടപ്പാട് തീരില്ലേന്ന്.

മടിച്ചുമടിച്ചാണെങ്കിലും കുചേലൻ സമ്മതിച്ചു. കൃഷ്ണനെക്കാണാൻ പോവാംന്ന്. പക്ഷേ, സുഹൃത്തിനെക്കാണാൻ പോകുമ്പോൾ എന്തെങ്കിലുമൊന്ന് കൊടുക്കാൻ കൊണ്ടുപോകേണ്ടേ? ഒന്നുമില്ല വീട്ടിൽ. അദ്ദേഹത്തിന്റെ ഭാര്യ അടുത്തുള്ളവരോടെല്ലാം പോയി ചോദിച്ച് കുറച്ചു നെല്ലു കൊണ്ടുവന്ന് ഇടിച്ച് അവിലുണ്ടാക്കി. അതും പൊതിഞ്ഞ് കൊടുത്തു കുചേലനെ യാത്രയാക്കി.

സുദാമാവ് എത്തിയതുകണ്ട് കൃഷ്ണനു സന്തോഷമായി. കൃഷ്ണന്റെ കൊട്ടാരത്തിൽ എത്തിയ കുചേലൻ അവിടെയെല്ലാം നോക്കിക്കണ്ടു. കൃഷ്ണനോടു പഴയ കാര്യങ്ങളൊക്കെപ്പറഞ്ഞ് സ്നേഹവും സൌഹൃദവും പങ്കുവെച്ചു. കൊണ്ടുവന്ന അവിൽ കൊടുക്കാൻ കുചേലനു മടി തോന്നി. കൊടുക്കാതെ ഇരുന്നു. ഒടുവിൽ കൃഷ്ണൻ ചോദിച്ചു, എനിക്കെന്താ കൊണ്ടുവന്നത് എന്ന്. അങ്ങനെ അവിൽ കണ്ടു. കൃഷ്ണനു സന്തോഷമായി. ഒരുപിടി അവിൽ എടുത്തു തിന്നു. വീണ്ടും തിന്നാൻ ഭാവിച്ചപ്പോൾ രുക്മിണി തടഞ്ഞു. ആദ്യത്തെ പ്രാവശ്യം തിന്നപ്പോൾത്തന്നെ കുചേലനു വേണ്ട സഹായം കൊടുത്തുകഴിഞ്ഞിരുന്നു. പിന്നെയും കഴിച്ചാൽ സാക്ഷാൽ മഹാലക്ഷ്മിയായ രുക്മിണി, കുചേലന്റെ വീട്ടിലെത്തും.

കുചേലൻ ശ്രീകൃഷ്ണനോട് ഒരു സഹായവും ചോദിച്ചില്ല. കൃഷ്ണനോടൊപ്പം കഥയും കാര്യവും പറഞ്ഞ് അവിടെ ഒരുദിവസം നിന്ന്, പിറ്റേന്ന് തിരിച്ചുവീട്ടിലേക്കു പുറപ്പെട്ടു. നടന്നുനടന്ന് വീടിനടുത്ത് എത്തിയപ്പോഴാണ് അത്ഭുതം. കുടിൽ കാണുന്നില്ല. അതിനുപകരം കൊട്ടാരം കാണുന്നു. അമ്പരന്നുപോയ കുചേലൻ അവിടെ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു. സന്തോഷത്തിൽ നിൽക്കുന്നു. വീട്ടിൽ എല്ലാ സൌകര്യങ്ങളും വന്നുവെന്നും ദാരിദ്ര്യം മാറിയെന്നും കുചേലൻ മനസ്സിലാക്കി.

കൃഷ്ണനെ കാണാൻ പോയിട്ട്, കൃഷ്ണൻ അനുഗ്രഹിച്ചതുകൊണ്ടാണ് ഈ സമ്പൽ‌സ‌മൃദ്ധി വന്നതെന്ന് കുചേലനു മനസ്സിലായി. അവർ പിന്നീട് സുഖമായി ജീവിച്ചു.

കുചേലദിനത്തിൽ അമ്പലത്തിൽ അവിലു നിവേദിക്കുമെന്നും, കുചേലദിനത്തിൽ കോടിയുടുക്കണമെന്നും, അമ്മയാണ് പറഞ്ഞത്.

 “ഒരുപിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി, ഗുരുവായൂരപ്പനെ തേടി” എന്ന ഭക്തിഗാനം കേട്ടിട്ടില്ലേ? ഇല്ലെങ്കിൽ കേട്ടൂടേ?

Labels: ,

Tuesday, December 18, 2012

മാറ്റം

“നമസ്കാരം ചേട്ടാ.”

“അനിയാ, നമസ്കാരം”

“ചേട്ടന്റെ ഭാര്യ, സു, ബ്ലോഗെഴുത്തുകാരിയായതിൽ‌പ്പിന്നെ താങ്കളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?”

“ജീവിതത്തിൽ...ഏയ്... മാറ്റമൊന്നും അങ്ങനെ വന്നിട്ടില്ല. ഇടയ്ക്കിടെ പുകഴ്ത്താനും, എല്ലായിടത്തും അവളുടെ ബ്ലോഗിന്റെ പേരു പറഞ്ഞുകൊണ്ടുനടക്കാനും ആൾക്കാരില്ലാത്തതുകൊണ്ട്  വല്യ മാറ്റമൊന്നും ഇല്ല. അങ്ങനെ പുകഴ്ത്തിപ്പുകഴ്ത്തി ഞങ്ങളു പാവങ്ങളൊക്കെ ഫേമസ് ആയിരുന്നേൽ കഥ എന്തായേനെ!"

“എന്നാലും എന്തെങ്കിലുമൊരു മാറ്റം?”

“മാറ്റം... ഉം... അവളുടെ സംഭാഷണത്തിൽ അല്പം മാറ്റം വന്നിട്ടുണ്ട്.”

“എന്താ അത്?”

“അവളിപ്പോൾ പറയാറുള്ളത്, ‘ജലത്തിൽ വിനാഴികകളോളം അന്തർലീനമാക്കിയിട്ടുള്ള ചില വസ്തുക്കൾ യന്ത്രസഹായത്താൽ, ഒരു പാകത്തിൽ ആക്കിയെടുത്തശേഷം അഗ്നിയുടെ ഉപരിതലത്തിൽ വെച്ചിട്ടുള്ള തട്ടിൽ ഒഴിച്ച് വിശാലമായി വ്യാപിപ്പിച്ച്, രണ്ടു വശത്തും നന്നായി പശുവിൻ നെയ്യ് സമ്മേളിപ്പിച്ച്,  ഉജ്ജ്വലിപ്പിച്ച് എടുത്തുവെച്ചിട്ടുള്ള ഭോജ്യവസ്തുവും, അതിനോടൊപ്പം ഭുജിക്കാനായി, നാളികേരം ചിലവയൊക്കെ ചേർത്ത് യന്ത്രത്തിൽത്തന്നെ ഒരു പാകത്തിൽ യോജനം ചെയ്തെടുത്ത വസ്തുവും, അങ്ങയുടെ ദർശനത്താലും കരസ്പർശത്താലും പുളകിതമാവാൻ കാത്തിരിക്കുകയാണ്. ഈ അനർഘനിമിഷത്തെ പാഴാക്കാതെ അവ ഭുജിച്ച് തൃപ്തിയടയുവാൻ അങ്ങ് ആഗമിച്ചാലും’ എന്നാണ്.

“ങേ? അതെന്ത്? എനിക്കു മനസ്സിലായില്ലല്ലോ? എന്താ അതിന്റെയൊക്കെ ഒരു അർത്ഥം?”

“ ‘അരിയരച്ച് ചുട്ട അഞ്ചാറുദോശേം കൊറച്ചും ചമ്മന്തീം എടുത്തുവെച്ചിട്ടുണ്ട്. വെറുതെ എന്റെ സമയം മെനക്കെടുത്താതെ വന്നു കഴിച്ചുപോ മനുഷ്യാ’ എന്നാടോ.”

Labels: