Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, September 26, 2007

മേരി

മേരിയ്ക്ക്‌ ദൈവം മാത്രമേ ഉള്ളൂ, എന്നവള്‍ തീരുമാനിച്ചു. ചെറുവത്തുരില്‍ നിന്ന് വണ്ടിയില്‍ കയറാന്‍ നില്‍ക്കുമ്പോഴും അവള്‍ അത്‌ ഉറപ്പിച്ചുകൊണ്ടിരുന്നു. തിങ്കളാഴ്ച രാവിലെ ആയതുകൊണ്ട്‌, സംശയത്തിന്റെ കണ്ണുകള്‍ കാണേണ്ടിവരില്ല. എല്ലാവരും തിരക്കില്‍. പരിചയക്കാരെ പേടിക്കേണ്ട. ആദ്യം ബസ്സില്‍ വന്ന്, അവള്‍ക്ക്‌ പരിചയമില്ലാത്ത നാട്ടില്‍ നിന്ന് ട്രെയിന്‍ കയറാന്‍ തീരുമാനിച്ചതും അതുകൊണ്ടു തന്നെ. ഇനിയാരെയെങ്കിലും കണ്ടാല്‍ പറയാനുള്ളത്‌ കരുതിവെക്കുകയും ചെയ്തിട്ടുണ്ട്‌. തിക്കിത്തിരക്കി, കയറി, രണ്ട്‌ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍, കിട്ടിയ സീറ്റില്‍ ആശ്വാസത്തോടെ ഇരുന്നു. പരിചയക്കാരെ ഒന്നും കാണാത്ത ആശ്വാസം കൂടെയുണ്ട്‌.

പെട്ടെന്നാണ്‌, എതിര്‍വശത്തിരുന്ന സ്ത്രീ, "എങ്ങോട്ടേയ്ക്കാ?" എന്ന് ചോദിച്ചത്‌.

"എറണാകുളത്തേക്കാ."

അവര്‍ തലയിലെ തട്ടം ശരിയാക്കിയിട്ട്‌ പറഞ്ഞു."എന്തൊരു ചൂടാണേ. മനുഷ്യന്‍ വെന്ത്‌ പോകും. അതിനിടയ്ക്ക്‌ വെര്‍തേ പറ്റിയ്ക്കാന്‍ ഓരോ മഴപെയ്യലും."

വെറു‍തേ പറ്റിക്കാന്‍ എന്ന് അവര്‍ പറഞ്ഞത്‌, ദൈവത്തെ പരിഹസിച്ചതാണെന്ന് മേരി ദൈവത്തോട്‌ പറഞ്ഞു. അതിന്റെ ആവശ്യം ഇല്ലായിരുന്നെങ്കില്‍ക്കൂടി.

"ഞങ്ങളു കോഴിക്കോട്ടേയ്ക്കാ. കാസര്‍ക്കോട്‌ പോയിറ്റ്‌ വര്യാ. അവിടെ ന്റെ മൂത്ത മോന്‍ ണ്ട്‌. ഒരു മാസമായി പോയിട്ട്." ചോദിക്കാതെ തന്നെ പറഞ്ഞു. ഇനി തന്റെ ഊഴമാണ്‌. തുറന്നുപറയാന്‍. ഇത്രയും പേരുള്ള വണ്ടിയില്‍ നിന്നോ? പറയട്ടെ? അവള്‍ ദൈവത്തോട്‌ ചോദിച്ചു. പ്രസംഗം പോലെ, പ്രിയമുള്ള സഹയാത്രികരേ എന്നും പറഞ്ഞ്‌ തുടങ്ങട്ടെ? ട്രെയിന്‍ ഒന്ന് ആടി, യാത്രക്കാര്‍ ഒന്ന് ഇളകിയപ്പോള്‍, അവള്‍ ജനലരികിലേക്ക്‌ ഒതുങ്ങിപ്പോയി. വേണ്ടെന്നുള്ള ദൈവത്തിന്റെ സിഗ്നല്‍ ആവും.

ഒരു പൊതി കൊണ്ടുവന്ന്, അവരുടെ കയ്യില്‍ പിടിപ്പിച്ച്‌, ഒരു പയ്യന്‍ വേഗം തിരിച്ചുപോയി."ന്റെ മോന്റെ കുട്ട്യാ." ബാക്കിയുള്ളവരെല്ലാം അവരെ ഒന്ന് ശ്രദ്ധിച്ച്‌ വീണ്ടും അവരവരില്‍ മുഴുകി. അവര്‍, പൊതിയഴിച്ചപ്പോള്‍, വടയുടെ മണം. മേരിയ്ക്ക്‌, സീതാലക്ഷ്മിയെ ഓര്‍മ്മ വന്നു. അവളിപ്പോള്‍ തന്നെക്കാത്ത്‌ നില്‍ക്കുന്നുണ്ടാവുമോ? അതോ പതിവ്‌ ബസ്സില്‍ കയറി പോയിട്ടുണ്ടാവുമോ? അവളാണ്, ശനിയാഴ്ചകളില്‍, ജോലി ചെയ്യുന്ന സാരിക്കടയില്‍ നിന്ന്, ശമ്പളം കിട്ടുമ്പോള്‍, വടയും ചായയും കഴിച്ച്‌, ബാക്കി, വീട്ടില്‍ കൊടുത്താല്‍ മതിയെന്ന് പറയുന്നത്‌. അതിനു വീട്ടില്‍ കേള്‍ക്കുന്ന വഴക്ക്‌ അവള്‍ക്കറിയാം. പിന്നെ നീ ജോലി ചെയ്യുന്നത്‌ ആ തള്ളയ്ക്കും മക്കള്‍ക്കും കൊടുക്കാനാണോന്ന് അവളുടെ ചോദ്യം. തന്റെ സ്വന്തം മമ്മി ആയിരുന്നെങ്കില്‍ അവരെപ്പറ്റി സീതാലക്ഷ്മി അങ്ങനെ പറയില്ലായിരുന്നു. ഡാഡിയുടെ ഭാര്യ മാത്രമാണവര്‍. മക്കള്‍, അവരുടേതാണെന്നും, തന്റെ സഹോദരങ്ങളല്ലെന്നും അവരെ പറഞ്ഞുപഠിപ്പിച്ചിട്ടുമുണ്ട്‌ മമ്മി.

"ദ്‌ തിന്നോളീന്‍."

വേണ്ടെന്ന് പറയണമെന്ന് മേരിയ്ക്ക്‌ തോന്നി. ആരും വാങ്ങിത്തരാനില്ലെന്ന അറിവിനു മുന്നില്‍ അവള്‍ വാങ്ങി.

"എറണാകുളത്ത്‌ ആരാ‌?"

മേരിയ്ക്ക്‌, തിന്നുകഴിഞ്ഞപ്പോള്‍ ഉറക്കം വന്നു തുടങ്ങിയിരുന്നു. തലേന്ന് യാത്രയുടെ പ്ലാനില്‍ ആയിരുന്നതുകൊണ്ട്‌ ഉറങ്ങിയിരുന്നില്ല. എറണാകുളത്ത്‌ ആരുണ്ടാവാന്‍? ആരുമില്ലാത്തവര്‍ക്ക്‌ ദൈവം. എന്നാലും ദൈവത്തെ കാണാന്‍ എറണാകുളം വരെ പോകുന്നെന്ന് പറയാന്‍ പറ്റുമോ?

"അവിടെ വല്യമ്മയുണ്ട്‌."

മേരി ഉറക്കത്തിലേക്ക്‌ വഴുതിവീണു. തിരക്കില്‍പ്പെട്ട്‌ മേരിയ്ക്ക്‌ ഉണരേണ്ടിവന്നപ്പോള്‍, പരിസരം നോക്കി, കോഴിക്കോട്‌ എത്തിയില്ലെന്ന് മേരി മനസ്സിലാക്കി. അവര്‍ ഇറങ്ങിയിട്ടില്ല.

"ഒറങ്ങി അല്ലേ?"മേരി തലയാട്ടി. പുഞ്ചിരിക്കുകയും ചെയ്തു. അവര്‍ വീണ്ടും, വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു. മമ്മി, വൈകുന്നേരം തന്നെക്കാണാതിരിക്കുമ്പോള്‍ എന്തായിരിക്കും പറയുക? വൈകി വരുമെന്ന് പ്രതീക്ഷിക്കുമായിരിക്കും. അതും കഴിഞ്ഞാലോ. മിനിയാന്ന്, ശമ്പളത്തെച്ചൊല്ലി, പതിവ് വഴക്കുണ്ടായപ്പോള്‍ കരുതിയതാണ്. ഇനി അവര്‍ക്ക്‌ വേണ്ടി ജോലിയെടുക്കില്ല. അനിയന്മാര്‍ രണ്ടും തെക്കും വടക്കും നടക്കും. അവര്‍ക്കും ജോലിയെടുത്താലെന്താ. ഡാഡി രണ്ടു ഭാഗവും പറയില്ല. എവിടെയെങ്കിലും പോയി ജീവിക്കുന്നതാണ് തനിക്ക് നല്ലത്. സീതാലക്ഷ്മിയുമായുള്ള കൂട്ടുകെട്ടില്‍, ഇതുവരെ ഒന്നും ഒളിച്ചില്ല. യാത്ര പോകുന്നത്‌ അവളും അറിയേണ്ട. വേണ്ടെന്ന് പറഞ്ഞാലോ. അതുകൊണ്ട്‌ കുറേ നേരത്തെ ഇറങ്ങി. മമ്മി മുഖം വീര്‍പ്പിച്ച്‌ വെച്ചിരിക്കുന്നു. ഇന്നെന്താ നേരത്തെ എന്നതിനു പകരം, ജോലി, തീരാത്തത്‌ ഉണ്ടാവും എന്നു കരുതി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ജോലിയൊക്കെ പതിവുപോലെ തീര്‍ത്തുവെച്ചിട്ടു തന്നെ ഇറങ്ങിയത്‌. ഉമ്മയോടിതൊക്കെ പറയാന്‍ പറ്റുമോ? അവരൊന്നും കരുതിയില്ലെങ്കിലും കേള്‍ക്കുന്നവര്‍ എന്തു വിചാരിക്കും? ആരെങ്കിലും അപകടപ്പെടുത്തിയാലോ? മേരിയ്ക്ക്‌ ചിരി വന്നു. എറണാകുളത്ത്‌ എത്തിയിട്ട്‌ എന്തു ചെയ്യും, എങ്ങോട്ട്‌ പോവും. ഒന്നും അറിയില്ല. എന്നിട്ടാണ് അപകടപ്പെടുത്തലിനെപ്പറ്റി ചിന്തിക്കുന്നത്.

കോഴിക്കോടെത്തുന്നതിനുമുമ്പ്‌ തന്നെ, അവരുടെ കൊച്ചുമോന്‍ വന്ന്, ബാഗുകളും, പ്ലാസ്റ്റിക്‌ കവറുകളും ഒക്കെ എടുത്ത്‌ റെഡിയാക്കി വെച്ചു. കോഴിക്കോട്‌ നിര്‍ത്തിയതും അവര്‍ എണീറ്റു. വണ്ടിയ്ക്കകത്തും പുറത്തും ബഹളം. മേരിയുടെ മനസ്സില്‍ ഉള്ള ബഹളം, അവള്‍ക്കു മാത്രം കേട്ടാല്‍ മതിയല്ലോ. ഓ...ദൈവവും കേള്‍ക്കുന്നുണ്ടാവും. മേരിയും അവരോടൊപ്പം ഇറങ്ങി.

...........

"എന്നിട്ട്‌?"

"എന്നിട്ടെന്താ, ന്റെ കൂടെ ഇറങ്ങി. ഞാനിങ്ങ്‌ കൂട്ടി." ഉമ്മ, തന്നെ കാണാന്‍ വരുന്ന അയല്‍ക്കാരോടും, പരിചയക്കാരോടും, ബന്ധുക്കളോടും ഒക്കെ പറയുന്നതാണിത്‌. അഞ്ചാറു ദിവസമേ ആയുള്ളൂ, ആ വീട്ടിലെത്തിയിട്ട്‌. വന്നയുടനെ, സീതാലക്ഷ്മിക്കും, ഡാഡിയ്ക്കും കത്തെഴുതിച്ചു. കിട്ടിയിട്ടുണ്ടാവും.

"എറണാകുളത്തേക്കൊന്നും പോകില്ലാന്ന് എനിക്ക്‌ മനസ്സിലായിന് എന്ന് കൂട്ടിക്കോളീന്‍."ഉമ്മ അങ്ങനെ പറയുമ്പോള്‍ മേരിയ്ക്ക്‌ അരിശം വരും. അതെങ്ങനെ മനസ്സിലായെന്തോ. താന്‍ ഇറങ്ങാന്‍ തീരുമാനിച്ചത്‌, എറണാകുളവും, കോഴിക്കോടും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലല്ലോ എന്ന് കരുതിയാണ്. തിരിച്ചുപോകണമെങ്കില്‍ കോഴിക്കോട്‌ നിന്നാവും എളുപ്പം. ഇതൊക്കെ മേരിയ്ക്ക്‌ ഒറ്റയടിക്ക്‌ തോന്നിയതാണ്‌. അല്ലെങ്കില്‍ മേരിയുടെ കൂട്ടിനുള്ള ദൈവം തോന്നിപ്പിച്ചതാണ്‌. എന്നിട്ട്‌ ഉമ്മ പറയുന്നു, എറണാകുളത്തേക്കൊന്നും പോവ്വല്ലാന്ന് അവര്‍ക്കറിയാമായിരുന്നെന്ന്. അവരാരു ദൈവമോ? അല്ലേ? ആയിരിക്കും. അല്ലെങ്കില്‍, തന്റെ സ്ഥിതി എന്തായിരുന്നേനെ. ഒറ്റയ്ക്ക്‌, അറിയാത്തിടത്ത്‌. എന്തു സംഭവിക്കുമായിരുന്നു!

ഇറങ്ങിയത്‌ കണ്ടപ്പോള്‍ത്തന്നെ അവര്‍ അമ്പരന്നിരുന്നു. "ഇവിടെ ഇറങ്ങിയോ?" എന്ന് ചോദിച്ചു. പരിഭ്രമം കൊണ്ട്‌ ഒന്നും പറഞ്ഞില്ല. അവര്‍ക്ക്‌ കാര്‍ വന്നിരുന്നു. കയറിക്കോ എന്നു മാത്രം പറഞ്ഞു. അവരുടെ കൊച്ചുമോന്‍, സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. വല്യൊരു വീട്‌, കുറേ ജനങ്ങള്‍. മൂന്ന് ദിവസം കഴിഞ്ഞ്‌, എല്ലാം ചോദിച്ച്‌ മനസ്സിലാക്കിയിട്ട്‌ അവര്‍ പറഞ്ഞു. ജോലി ഒന്നുകില്‍ ഇവിടെ വീട്ടിലേത്‌ ചെയ്യാം, തിരിച്ചുപോകണമെങ്കില്‍ പോകാം, അല്ലെങ്കില്‍, അവരുടെ സ്വന്തമായിട്ടുള്ള കടകളില്‍ നിര്‍ത്താം എന്ന്.

ഒന്നും തീരുമാനിച്ചില്ല. ഡാഡിയുടെ മറുപടി വരണം. ഡാഡി വരുമോ? മമ്മി വഴക്കു പറയാന്‍ കാത്തിരിക്കുകയാവുമോ? സീതാലക്ഷ്മി കത്തിന് മറുപടി അയയ്ക്കുമോ? അതോ പറയാതെ പോന്നതിന് പിണങ്ങിക്കാണുമോ? കാത്തിരിക്കാം എന്തായാലും.

"എന്നാലും, നിങ്ങളൊന്ന് കരുതിയിരിക്കണം. കാലം വല്ലാത്തതാ." എന്ന് പലരും ഉമ്മയോട്‌ പറയും.

"ഒക്കെ പടച്ചോന്‍ തീരുമാനിക്കുന്നതല്ലേ." എന്ന് ഉമ്മയും. മേരി അതൊന്നും കേട്ടതായി ഭാവിക്കില്ല.

അതൊക്കെ ശരിയാണെന്നും, എന്നാലും ഒക്കെ ദൈവം തീരുമാനിക്കുന്നതാണെന്നും അവള്‍ക്കും അറിയാമല്ലോ.

Labels:

32 Comments:

Blogger ശ്രീ said...

സൂവേച്ചീ...

ഇതായിരിക്കും ‘ആരുമില്ലാത്തവര്‍‌ക്കു മുന്‍പില്‍ ചില സമയങ്ങളില്‍‌ ചില സ്ഥലങ്ങളില്‍‌ ദൈവം ഇങ്ങനെ പല രൂപത്തില്‍‌ പ്രത്യക്ഷപ്പെടാറുണ്ട്’ എന്ന് പറയുന്നത്, അല്ലേ?

:)

Wed Sept 26, 01:05:00 pm IST  
Blogger ദീപു : sandeep said...

കഥ ഇഷ്ടായി...

ഒരു നാരങ്ങാ മുട്ടായി വാങ്ങിത്തരാ ട്ടോ... :)

Wed Sept 26, 02:03:00 pm IST  
Blogger സഹയാത്രികന്‍ said...

:)

Wed Sept 26, 02:07:00 pm IST  
Blogger സഹയാത്രികന്‍ said...

ഇങ്ങനേം ഉണ്ടല്ലേ സൂവേച്ച്യേ... മനസ്സ്മടുത്ത്...എങ്ങോട്ടെന്നില്ലാത്തയാത്ര... പലപ്പൊഴും ഒരു പരിചയമില്ലാത്തോരും ആകും ഒരു സഹായത്തിനു...
:(

Wed Sept 26, 02:14:00 pm IST  
Blogger aneeshans said...

:). കഥയുടെ ടൈറ്റില്‍ നല്ലതാണ്.

Wed Sept 26, 03:01:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഇനിയിപ്പൊ ധൈര്യായി ഇറങ്ങി തിരിക്കാം അല്ലെ.. (കോഴിക്കോട്ടേക്ക് അടുത്ത വണ്ടി എപ്പൊഴാണോ ആവോ..?)

Wed Sept 26, 03:12:00 pm IST  
Blogger R. said...

ആമേന്‍.

Wed Sept 26, 03:33:00 pm IST  
Blogger മെലോഡിയസ് said...

ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ.
നന്നായിട്ടുണ്ട് സൂ ചേച്ചി..

ഓ:ടോ..ഉടനെ തന്നെ കോഴിക്കോട്ട് പോണുണ്ട്..മിഠായിത്തെരുവില്‍ എന്തായാലും പോണുണ്ട്.

Wed Sept 26, 04:12:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നിട്ട്? അവര്‍ സുഖമായി ജീവിച്ചു. എന്നും കൂടി ഒരു വരി....

ഓടോ:“ശമ്പളത്തെച്ചൊല്ലി, പതി വഴക്കുണ്ടായപ്പോള്‍ “ പതിവ് എന്നാവും അല്ലേ?

Wed Sept 26, 04:30:00 pm IST  
Blogger സു | Su said...

ശ്രീ :) ആയിരിക്കും.

ദീപൂ :) വേഗമായ്ക്കോട്ടെ.

സഹയാത്രികന്‍ :) സഹായിക്കാന്‍ ആരെങ്കിലും ഉണ്ടാവും എന്നു വിചാരിക്കാം.

ആരോ ഒരാള്‍ :) അതെ. അത് നല്ലതായതുകൊണ്ടാണല്ലോ, അതു തന്നെ ഇട്ടത്.

ഇട്ടിമാളൂ :) കോഴിക്കോട്ടേയ്ക്ക് വണ്ടി എപ്പോഴും ഉണ്ട്.

രജീഷ് :)

മെലോഡിയസ് :) നന്ദി. കോഴിക്കോട്ട് പോകൂ. മിഠായിത്തെരുവിലും പോകൂ.

കുട്ടിച്ചാത്തന്‍ :) അങ്ങനെ വേണോ? അക്ഷരം വിഴുങ്ങിപ്പോയതാ. മാറ്റി. നന്ദി.

Wed Sept 26, 05:40:00 pm IST  
Blogger ഉപാസന || Upasana said...

വായിച്ച് കഴിഞ്ഞിട്ട് ഏതാണ്ട് ഒരു രൂപം കിട്ടി.
കമന്റ് കണ്ടപ്പോള്‍ വ്യക്തമായി.
നല്ല ആശയം സുവേച്ചി.
:)
ഉപാസന

Wed Sept 26, 05:52:00 pm IST  
Blogger ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌...
അഭിനന്ദനങ്ങള്‍

Wed Sept 26, 07:05:00 pm IST  
Blogger Satheesh said...

വളരെ നന്നായിട്ടുണ്ട്...നന്ദി :)

Wed Sept 26, 07:53:00 pm IST  
Blogger ബിന്ദു said...

വട തിന്നു കഴിഞ്ഞുറങ്ങി എന്നു വായിച്ചപ്പോ പേടിച്ചു. ഏതായാലും കുഴപ്പമൊന്നും ഉണ്ടായില്ലല്ലൊ. പാവം മേരി.

Wed Sept 26, 09:56:00 pm IST  
Blogger ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഉമ്മാമാര്‍ ഒരു താങ്ങായ് തണലായ് പലയിടത്തും ഞന്‍ കണ്ടിട്ടുണ്ട്. ഉമ്മാമരെ ദൈവം അനുഗ്രഹിക്കട്ടെ.

Wed Sept 26, 11:01:00 pm IST  
Blogger വേണു venu said...

സൂ,
ഈ പോസ്റ്റു് രാവിലെയോ, ഉച്ചയ്ക്കൊ, വൈകുന്നേരമോ ഒക്കെ വായിച്ചു.
ഇപ്പോഴാണു് സമയം കിട്ടിയതു്.
ഒരു കമന്‍റെഴുതാന്‍‍.
മേരിയ്ക്ക്‌ ദൈവം മാത്രമേ ഉള്ളൂ, ..

Wed Sept 26, 11:29:00 pm IST  
Blogger Sethunath UN said...

മേരിയും അവരോടൊപ്പം ഇറങ്ങി.

...........

"എന്നിട്ട്‌?"

അവിടെയുള്ള ആ ട്വിസ്റ്റ് ന‌ന്നായി.
ഒരു ന‌ന്മയെ കാട്ടിത്ത‌രുന്ന ക‌ഥ.
ന‌ന്നായിരിയ്ക്കുന്നു.

Wed Sept 26, 11:59:00 pm IST  
Blogger മയൂര said...

ഇടയ്ക്ക് മുള്‍മുനയില്‍ നിര്‍ത്തി...:)നന്നായിട്ടുണ്ട്..:)

Thu Sept 27, 12:06:00 am IST  
Blogger അനംഗാരി said...

സൂ:പരിണാമന്‍ നന്നായി:)

Thu Sept 27, 07:26:00 am IST  
Blogger സൂര്യോദയം said...

സു ചേച്ചീ... കൊള്ളാം..

Thu Sept 27, 09:00:00 am IST  
Blogger സു | Su said...

സുനില്‍ ഉപാസന :) മനസ്സിലായല്ലോ അല്ലേ?

ദ്രൌപതി :)

സതീഷ് :)

ബിന്ദു :) അതും ശരിയാണ്. പക്ഷെ ഒന്നും സംഭവിച്ചില്ല.

കിലുക്കാം പെട്ടി :) സ്വാഗതം.

വേണു ജീ :) എന്നെ കണ്ടിട്ട്, സമയം കിട്ടുമ്പോള്‍ മിണ്ടാം എന്നു വിചാരിച്ചുപോയി, എന്നപോലെ തോന്നി. :(

നിഷ്കളങ്കന്‍ :)

മയൂര :)

അനംഗാരി :)

സൂര്യോദയം :)

എല്ലാവര്‍ക്കും നന്ദി.

Thu Sept 27, 09:08:00 am IST  
Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

ആരുമില്ലാത്തവര്‍ക്ക് ദൈവം കൂടെയുണ്ട്, കയ്യിലിരുപ്പ് മോശമാണങ്കില്‍ ചെകുത്താനും കൂടെ കൂടും

Thu Sept 27, 09:48:00 am IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം‘ന്നല്ലേ :)

Thu Sept 27, 12:42:00 pm IST  
Blogger വേണു venu said...

അയ്യോ, സൂ, അര്‍ഥം മാറിയോ.
കമന്‍റെഴുതാന്‍‍ സാവകാശം കിട്ടിയില്ലാ എന്നും ഇഷ്ടപ്പെട്ടതിനാല്‍‍ രണ്ടു മൂന്നു പ്രാവശ്യം വായിച്ചു എന്നും പറയാനാണു് ഞാന്‍ ശ്രമിച്ചതു്.
കൂടുതല്‍‍ ഇഷ്ടമായതു്.ഈ സെന്റ്റെന്‍സും.മേരിയ്ക്ക്‌ ദൈവം മാത്രമേ ഉള്ളൂ, ..
എന്‍റെ ഭാഷ സൃഷ്ടിച്ചെടുത്ത അബദ്ധം.:)

Thu Sept 27, 01:53:00 pm IST  
Blogger സജീവ് കടവനാട് said...

:)

Thu Sept 27, 03:30:00 pm IST  
Blogger സു | Su said...

സണ്ണിക്കുട്ടാ :) അതെയതെ.

ഇത്തിരിവെട്ടം :)

പടിപ്പുര :) സന്മനസ്സുള്ളവര്‍ക്ക് സദാനന്ദം.

വേണു ജീ :) അര്‍ത്ഥമൊന്നും മാറിയില്ല. വായിച്ചു, പിന്നെ കമന്റ് ഇട്ടു. സമയം കിട്ടിയില്ല എന്നതും മനസ്സിലായി. അതുകൊണ്ടാണ്, എന്നെ കണ്ടിട്ട്, തല്‍ക്കാലം സമയമില്ല, പിന്നെ മിണ്ടാം എന്നുവിചാരിച്ച്, പോയി, എന്ന് ഞാന്‍ പറഞ്ഞത്.

കിനാവ് :)

Thu Sept 27, 06:01:00 pm IST  
Blogger Saha said...

നല്ല കഥ, സൂ.
പിന്നെ, ഈയിടെയായി ഒരു കോഴിക്കോടന്‍ നൊസ്റ്റാള്‍ജിയ സൂവിനെ പിടികൂടിയോ? :)
മലബാറുകാര്‍ക്ക് ഭാഷാശുദ്ധി കുറവാണെങ്കിലും മനശ്ശുദ്ധി ഒത്തിരി, എന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.
മേരിയുടെ കൂടെ അനുവാചകരും കോഴിക്കോടിറങ്ങണോ? :)

Thu Sept 27, 10:20:00 pm IST  
Blogger ചീര I Cheera said...

സൂ, ദാ ഇപ്പോഴാണ് എല്ലാം വായിയ്ക്കുന്നത്..
ആദ്യം വായിച്ചു വന്നപ്പോഴേ തോന്നി, മേരിക്കുട്ടി ആരോടും പറ്യാതെ ഇറങ്ങി തിരിച്ചതാണെന്ന്.. :)
പിന്നെ, അങ്ങനെയുള്ള (സ്നേഹോമയിമാരായ) ഉമ്മമാരെ (അതു വിചാരിച്ച് ബാക്കിയാരും അങ്ങനെ ചെയ്യില്ല എന്നല്ല ട്ടൊ) ഞാനും കണ്ടിട്ടുണ്ട്.. അവരങ്ങനെ ചെയ്തതില്‍ അദ്ഭുതം തോന്നിയില്ല.. :)
എഴുതിയതും ഇഷ്ടമായി..

Fri Sept 28, 06:07:00 pm IST  
Blogger സു | Su said...

സഹ :) അങ്ങനെ ഒരു നൊസ്റ്റാള്‍ജിയ ഒന്നുമില്ല. മേരി, കയറിക്കൂടിയിട്ട് കുറേ നാളായി. എവിടെയെങ്കിലും ഒന്നിറക്കിയേക്കാമെന്ന് കരുതി. പിന്നെ മേരിയെ വിമാനത്തില്‍ കൊണ്ടുപോയി ഇറക്കാന്‍ എനിക്കു പരിചയം ഇല്ലാത്തതുകൊണ്ട് വണ്ടിയില്‍ കയറ്റി കോഴിക്കോടിറക്കി. ഹിഹി. സഹയ്ക്കു വേണംന്ന് തോന്നുന്നുണ്ടെങ്കില്‍ ഇറങ്ങാം. ബാക്കിയുള്ളവരുടെ കാര്യം ഞാന്‍ അറിയില്ല. ;)

പി. ആര്‍. :)നന്ദി. എല്ലാവരും നല്ലവര്‍ തന്നെ. പക്ഷെ, നന്മ കാണിക്കുന്നത്, അടുപ്പമുള്ളവരോട് മാത്രം എന്നൊരു സ്വാര്‍ത്ഥത കാണിക്കുന്നു, അത്ര തന്നെ.

Fri Sept 28, 06:40:00 pm IST  
Blogger Saha said...

ഓടോ::
സൂ!
നൊസ്റ്റാള്‍ജിയ ഉണ്ടെങ്കിലുമില്ലേലും, ആ മിഠായിത്തെരുവിന്‌റെ വിവരണം അസ്സലായി; (ഒരല്പം നൊസ്റ്റാള്‍ജിയ തോന്നാതെയുമിരുന്നില്ല). എന്‌റെ സഹയാത്രിക കോഴിക്കോട്ടുകാരിയാണ്. അതുകൊണ്ടും അല്ലാതെയും ധാരാളം വന്നും ജീവിച്ചും പരിചയവുമുണ്ട്. (ബേപ്പൂര്‍ സുല്‍ത്താന്‌റെ ചേര്‍ത്തല പുരാണം, എം ടിയുടെ മാതൃഭൂമിയിലെ ഞെളിഞ്ഞിരുത്തം, മിഠായിത്തെരുവിലൂടെയുള്ള യു എ ഖാദറിന്‌റെ നടത്ത, വെണ്മണി വിഷ്ണു, കാപ്പില്‍ വി സുകുമാരന്‍, എന്‍ എന്‍ കക്കാട്, നവാബ് രാജേന്ദ്രന്‍‌, ഇവരുടെയൊക്കെ കൂടെയുള്ള ചായകുടി, ഇങ്ങനെ പകരം വെയ്ക്കാന്‍ പറ്റാത്ത ഒത്തിരി അനുഭവങ്ങളുടെ വറുത്തുപ്പേരികള്‍!)ഒരു സ്വകീയമായ വിമാനയാനകഥനം വൈകാതെ സൂവിന് കഴിയട്ടെ എന്നാശംസിക്കുന്നു. ;)

Fri Sept 28, 08:41:00 pm IST  
Blogger സു | Su said...

സഹ :) നല്ല കാര്യം. അപ്പോ എനിക്കല്ല, നൊസ്റ്റാള്‍ജിയ. സഹയ്ക്കാണ്.

വിമാനം. ഉം. കഥകേള്‍ക്കും.

Sat Sept 29, 10:09:00 am IST  
Blogger Unknown said...

kadha vayichu karanjilla.manassu maravichu thudangiyittayirikkum. nallavarekkanan yathrayonnum pokanda.veruthe rottilottunokkiyirunnal mathi.charulathayude hobby orkunnille. oru dooradarsini kooteyundenkil pashtu.
ennalum nannayittundetto
shankumaman
(malayalam ezhuthan padichilla.sori)

Sat Oct 20, 10:21:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home