Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, August 19, 2009

കാന്തി

“കുട്ടീ, കുട്ടീ... എണീറ്റാട്ടെ. എന്തൊരുറക്കാ ഇത്” കൊച്ചേച്ചിയുടെ ഒച്ച കേട്ട് കാന്തി ചാടി എണീറ്റു.

ഇത്രയ്ക്കും ഒച്ചയിടാൻ ഇപ്പോ പെട്ടെന്ന് എന്താ ഉണ്ടായേന്ന് വിചാരിക്കുമ്പോഴേക്കും കൊച്ചേച്ചി വീണ്ടും പറഞ്ഞു.

‘അച്ഛമ്മയ്ക്കു വയ്യ. വേഗം അങ്ങ്ട് വാ.”

അയ്യോ...വല്യമ്മ എന്നു പറഞ്ഞ് കാന്തി മുടിയും കെട്ടി അവരുടെ പിന്നാലെ ഓടി. പാതിരാത്രി കഴിഞ്ഞപ്പോഴാണ് ജോലിയും തീർന്ന് കിടന്നതുതന്നെ. എന്നാലും നേരം വെളുത്തെന്നു തോന്നുന്നില്ല. വീട്ടിൽ എല്ലായിടത്തും ലൈറ്റുണ്ട്. കുറച്ചുദിവസമായിട്ട് ഹോംനഴ്സ് വന്നതുകൊണ്ട് അവൾക്ക് വല്യമ്മയുടെ മുറിയിൽ കിടക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ അവളും വല്യമ്മയും പട്ടിയും പൂച്ചയും ഒക്കെയല്ലാതെ ആരുണ്ട് ആ വല്യ വീട്ടിൽ! വല്യമ്മയുടെ സ്വന്തം എന്നുപറയാൻ അവരുടെ പേരക്കുട്ടികൾ ഉണ്ട്. രണ്ടുപേർ. അവരുടെ ഭാര്യമാരും, മക്കളും. മോനും ഭാര്യയും നേരത്തെ മരിച്ചു. വല്യമ്മ എപ്പഴും പറയും “എന്തൊരു സ്നേഹം കൊടുത്തു വളർത്തിയതാ. ജോലിയും കിട്ടി, പെണ്ണും കെട്ടിയപ്പോ രണ്ടും പാഞ്ഞുപോയി.” അവരൊക്കെ വേറെ താമസിക്കുന്നതുകൊണ്ടുള്ള വല്യമ്മയുടെ വിഷമം. സ്നേഹത്തിനു കുറവൊന്നുമുണ്ടെന്ന് കാന്തിയ്ക്ക് ഒരിക്കലും തോന്നിയില്ല. നിനക്കാണെന്നോട് കൂടുതൽ ഇഷ്ടം എന്നു വല്യമ്മ പറയുമെങ്കിലും, അതു സത്യം ആണെങ്കിലും അവൾ ‘ഞാനിവിടെ നിൽക്കുന്നത് എന്റെ വീട്ടിൽ വല്യ വകയില്ലാഞ്ഞിട്ടാ’ എന്നും പറഞ്ഞ് വെറുതേ ശുണ്ഠിയെടുക്കും.

എല്ലാവരും വല്യമ്മയുടെ ചുറ്റും നിൽക്കുന്നുണ്ട്. പേരക്കുട്ടികളും കുടുംബവും അല്ലാതെ ചില ബന്ധുക്കളുമുണ്ട്. അവൾ എത്തി നോക്കി. നഴ്സ് അവിടെത്തന്നെയുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ വല്യമ്മയ്ക്ക് പറയാൻ നൂറ് കഥകളുണ്ടാവും. ചിലപ്പോൾ ചിരിയുടെ ചിലപ്പോൾ കരച്ചിലിന്റെ ഒടുവിൽ അവർ രണ്ടും ഉറങ്ങും. നഴ്സ് വന്നതില്‍പ്പിന്നെ അതിനു സൗകര്യമില്ല. അവളോട് വല്യമ്മ ഒന്നും പറയാൻ സാദ്ധ്യതയില്ല. അവളൊട്ട് മിണ്ടിക്കുകയുമില്ല.

വല്യമ്മയ്ക്ക് ആരോ വെള്ളം കൊടുക്കുന്നുണ്ട്.

“വല്യമ്മയ്ക്ക് വയ്യാതായി. ഇനി അധികം നേരം നോക്കണ്ട.”

‘അയ്യോ...” അവൾ ഒച്ചയിട്ടു.

“ഇവിടെക്കിടന്ന് അലറണ്ട.”

“എനിക്കും വെള്ളം കൊടുക്കണം.”

എല്ലാവരും അവളെ നോക്കിനിൽക്കുന്നു. ആരും ഒന്നും മിണ്ടിയില്ല.

“ഞാനും കുറച്ച് വെള്ളം കൊടുക്കട്ടെ.”

“ആ കുട്ടിയും കുറച്ച് കൊടുത്തോട്ടെ. കൂടെനിന്ന് ജീവിച്ചതല്ലേ.” ആരോ പറഞ്ഞു.

അവൾക്ക് വേണ്ടി കുറച്ച് അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊടുത്തു എല്ലാരും. അവളും കുറച്ച് വെള്ളം ആ വായിലേക്ക് ഉറ്റിച്ചുകൊടുത്തു.

അവൾ ചായയും കൊണ്ട് ചെല്ലുമ്പോൾ എല്ലാവരും ഇരിക്കുന്നുണ്ട്. വല്ല്യേട്ടൻ, കൊച്ചേട്ടൻ, അവരുടെ ഭാര്യമാർ- കൊച്ചേച്ചിയും വല്യേച്ചിയും- അങ്ങനെ വിളിച്ചാൽ മതിയെന്ന് വല്യമ്മയാണ് അവളോട് പറഞ്ഞത്. ആ ചേച്ചിമാരുടെ മാതാപിതാക്കളും സഹോദരങ്ങളും. പിന്നെ വക്കീലും. ഇടയ്ക്ക് വല്യമ്മയെ കാണാൻ വരുന്നതുകൊണ്ട് അയാളെ കാന്തിയ്ക്ക് അറിയാം. കാന്തി ചായ എല്ലാർക്കും കൊടുത്തു.

“എന്തായാലും ഈ വീട് എനിക്കു തരാമെന്ന് അച്ഛമ്മ എപ്പഴും പറയുമായിരുന്നു.” വല്യേട്ടൻ ചായക്കപ്പ് എടുത്തും കൊണ്ട് പറഞ്ഞു. കുറച്ചുപേർക്കേ കൊണ്ടുവന്നുള്ളൂ ചായ. ഇനിയാർക്കൊക്കെ വേണംന്ന് പറയട്ടേന്നു വെച്ച് കാന്തി അവിടെത്തന്നെ നിന്നു.

“അല്ലെങ്കിലും എനിക്കിവിടെ താല്പര്യമില്ല ഏട്ടാ. ബാക്കിയുള്ള സ്വത്തുക്കളുടെയൊക്കെ കാര്യം തീരുമാനിക്കാം. വേഗമായാൽ നല്ലത്.”

“അതെ. അതാണ് ശരി. എല്ലാം രണ്ടാക്കിത്തന്നെ ഭാഗം വയ്ക്കാം. അതിനു വേണ്ടത് എന്തൊക്കെയാണെന്നുവെച്ചാൽ വേഗം ചെയ്യാം. അങ്ങനെ ആലോചിക്കാൻ വേറെ ആൾക്കാരൊന്നുമില്ലല്ലോ.”

“അതെയതെ.”

“എനിക്കും ഒരു ഭാഗം വേണം.” കാന്തിയുടെ സ്വരം കേട്ട് എല്ലാവരും ഞെട്ടി അവളെ നോക്കി. വക്കീൽ എന്തോ എഴുതുന്നുണ്ടായിരുന്നത് നിർത്തി അവളെ നോക്കി.

“ഹഹഹ...” കൊച്ചേച്ചി ആരെയും ശ്രദ്ധിക്കാതെ ഒറ്റച്ചിരി.

എല്ലാവരും കൂടെച്ചേർന്നു. വല്യമ്മ പോയത് എല്ലാരും മറന്നു.

“എനിക്കെന്തെങ്കിലും തരുമെന്ന് വല്യമ്മ എപ്പഴും പറയുമായിരുന്നു.” കാന്തി ഉറച്ചു പറഞ്ഞു.

“എന്തെങ്കിലും എന്നു പറഞ്ഞാൽ സ്വത്താണോ?” വല്യേച്ചിയുടെ അമ്മ ചോദിച്ചു.

“ഇവിടെ വന്നപ്പോൾത്തന്നെ വല്യമ്മ പറഞ്ഞിരുന്നു. നിനക്കാണെന്നോട് സ്നേഹമെന്നും, നിനക്ക് നല്ലോണം എന്തെങ്കിലും തരുമെന്നും.”

“അതുകൊണ്ട്? ജോലിക്കാരിക്ക് ആരെങ്കിലും സ്വത്ത് കൊടുക്കോ?”

“ഞാൻ ജോലിക്കാരിയായിട്ട് വന്നതല്ല. ഇവിടെ വീട്ടിലെ ഒരാളെപ്പോലെ നിർത്താംന്നു പറഞ്ഞിട്ടാ വന്നത്. വല്യമ്മയെ ഞാൻ നല്ലോണം നോക്കി. കണക്കുപറയൊന്നും അല്ല.”

“സ്നേഹം വേറെ. സ്വത്ത് വേറെ.”

പിന്നേം ചിരി തുടങ്ങി എല്ലാരും. മരിച്ചപ്പോത്തന്നെ പിടിച്ചുപറി തുടങ്ങി. ഒറ്റയെണ്ണത്തിനും ഒന്നും കൊടുക്കരുതെന്ന് ഒരിക്കൽ വല്യമ്മ പറഞ്ഞത് വെറുതെയല്ല. കാന്തിയ്ക്ക് ദേഷ്യം വന്നു.

“നിങ്ങളൊക്കെ വല്യമ്മയെ എപ്പഴെങ്കിലും നോക്കീട്ട്ണ്ടോ?”

“എന്നുവെച്ച്?”

“ഞാനാ കൂടെ നിന്നുനോക്കിയത്. എനിക്കും തരുംന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തരണം.”

“പൊയ്ക്കോണം ഇവിടുന്ന്. തരണം പോലും. എന്തു തരാൻ.” കൊച്ചേച്ചി ദേഷ്യത്തോടെ പറഞ്ഞു. “ഇത്രേം ദിവസം ഇവിടെ നിർത്തേണ്ടായിരുന്നു. അശ്രീകരം. സ്വത്ത് ചോദിക്കുന്നത് കണ്ടില്ലേ. നാണമില്ലാതെ.”

“നാണമില്ലാത്തത് നിങ്ങൾക്കാ. വല്യമ്മ കാണില്ലെന്നു വിചാരിച്ച് അലമാര തുറന്ന് ആഭരണപ്പെട്ടിയെടുക്കുന്നത് കണ്ടിട്ട് വല്യമ്മ ഓടിച്ചുവിട്ടത് ആരും കണ്ടില്ലെന്ന് വിചാരിക്കേണ്ട.”


“ഇറങ്ങിപ്പോടീ..” കൊച്ചേച്ചി എണീറ്റ് കാന്തിയുടെ കൈയിൽ നിന്ന് ട്രേ ടീപ്പോയിയുടെ താഴേക്ക് വലിച്ചെറിഞ്ഞു. കാന്തിയെ പിടിച്ചു തള്ളുകയും ചെയ്തു.

“നിന്റേത് എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ എടുത്ത് വേഗം സ്ഥലം വിട്ടോ.”

കാന്തി കരഞ്ഞുംകൊണ്ട് അകത്തുപോയി അവളുടെ ബാഗും, ഒരു പ്ലാസ്റ്റിക്ക് കവറിൽ കുറച്ച് വസ്ത്രങ്ങളും എടുത്തുവന്നു.

“ഞാൻ പോവ്വാ...സ്നേഹം ഇല്ലാത്തോരുടെ കൂട്ടത്തിൽ നിൽക്കരുതെന്ന് വല്യമ്മ പറഞ്ഞിരുന്നത് വെറുതേയല്ല.”

“ബാഗ് പരിശോധിക്കണോ?” കൊച്ചേച്ചിയുടെ അമ്മ ചോദിച്ചു.

“നോക്കിക്കോ. നിധിയുണ്ടല്ലോ ഇതിൽ.” കാന്തി ബാഗ് അവരുടെ മുന്നിലേക്കിട്ടുകൊടുത്തു.

“കാന്തീ, ബാഗും എടുത്തു പോയ്ക്കോ ഇപ്പോ. വീട്ടിൽ ഒരു ദിവസംവന്ന് അച്ഛനെ കണ്ടോളാം.” വല്യേട്ടൻ പറഞ്ഞു.

ഒരാളെങ്കിലും സ്നേഹത്തിൽ പറഞ്ഞല്ലോന്നും വിചാരിച്ച് കാന്തി ആരേയും നോക്കാതെ ബാഗും എടുത്ത് ഇറങ്ങി. വല്യേട്ടന്റെ മോൾ ഓടിവന്ന് കാന്ത്യേച്ചി എങ്ങോട്ടു പോവ്വാന്ന് ചോദിച്ചു.

“വീട്ടിലേക്ക്.”

“ഏതുവീട്ടിൽ?”

തനിക്കൊരു വീടുള്ളത് ആ കുഞ്ഞിനറിയില്ലല്ലോ.

“വേറെ വീട്ടിൽ.”

“ഇനിയെപ്പോ വരും?”

വരില്ല എന്നും പിറുപിറുത്തുകൊണ്ട് കാന്തി ഗെയിറ്റു തുറന്ന് പുറത്തേക്കിറങ്ങി.

വല്യമ്മയെ ഓർത്തിട്ടാണ് സങ്കടം. ഇത്രേം നാൾ ഒന്നും വിഷമം ഇല്ലാതെ കഴിഞ്ഞു. പക്ഷേ എത്ര സ്നേഹം കൊടുത്തിട്ടെന്താ. ഒന്നുമില്ലാതെ ഇറങ്ങിപ്പോരേണ്ടിവന്നു. ഒക്കെ ആദ്യം തന്നെ നേടിയെടുത്ത് വെക്കണമായിരുന്നു. എന്തായാലും എന്റെ സ്വത്തുക്കളൊക്കെ സ്നേഹിക്കുന്നവർക്ക് ആദ്യം തന്നെ കൊടുക്കും. അതോർത്തുകഴിഞ്ഞപ്പോൾ അവൾക്ക് ചിരിയും വന്നു. തനിക്കല്ലേ എഴുതിവെക്കാനും മാത്രം സ്വത്ത്. വല്യമ്മ മരിച്ചത് ഓർമ്മയിൽ വന്നെങ്കിലും വിഡ്ഢിത്തം ഓർത്തതിൽ അവൾക്ക് ചിരി വന്നു.

വഴിയിൽ ഒരു ചെറിയ മതിലിന്റെ മുകളിൽ ബാഗ് വെച്ച് അതിൽനിന്നൊരു പേഴ്സെടുത്തുനോക്കി. വല്യമ്മ പലപ്പോഴായി തരാറുള്ള പൈസയൊക്കെ അതിലുണ്ട്. കടയിലൊക്കെ പോയി വന്നാലോ, ബില്ലടച്ചാലോ ഒക്കെ കിട്ടും പൈസ. പലപ്പോഴും വല്യമ്മ ബാക്കി പൈസ നീ വെച്ചോന്ന് പറയും. ഇത് അവർ കാണാഞ്ഞത് നന്നായി. കണ്ടിരുന്നെങ്കിൽ ഇനി കുറേ നേരം വിശദീകരിക്കേണ്ടി വരുമായിരുന്നു. അവൾക്ക് സമാധാനം തോന്നി.

ബസ് കാത്ത് നിൽക്കാൻ വയ്യെന്ന് വിചാരിച്ച് ഓട്ടോ നിർത്തിച്ച് കയറുമ്പോൾ അവൾക്ക് ഒരുപാട് സങ്കടം വന്നു. അത്രയും അധികം സ്നേഹം തന്ന വല്യമ്മയുടെ സ്വത്തിന് ഒരു വിലയും അതിനേക്കാൾ ഇല്ലെന്നും അവൾക്ക് അപ്പോത്തന്നെ മനസ്സിലായി. കരഞ്ഞുംകൊണ്ട് അവൾ ഓട്ടോയിൽ ഇരുന്നു. വല്യമ്മ വിട്ടുപോയതിലും വീടുവിട്ട് ഇറങ്ങേണ്ടിവന്നതിലും വിഷമിച്ച് അവൾ യാത്ര തുടർന്നു.

Labels:

5 Comments:

Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാലും കാന്തിക്കെന്തു പറ്റി?

Wed Aug 19, 11:56:00 am IST  
Blogger Sathees Makkoth | Asha Revamma said...

അതേ പണമാണ് എല്ലാ‍ത്തിന്നും വലുത്:(
നന്നായി എഴുതിയിരിക്കുന്നു.

Wed Aug 19, 07:15:00 pm IST  
Blogger സു | Su said...

കുട്ടിച്ചാത്തൻ :) കാന്തിക്ക് ഒന്നും പറ്റിയില്ല തൽക്കാലം.

സതീശ് :) നന്ദി.

ഡ്രീമർ :) ഒന്നും എഴുതാറില്ലേ ഇപ്പോ? അതോ ഞാൻ കാണാത്തതുകൊണ്ടാണോ?

Thu Aug 20, 10:11:00 am IST  
Blogger ആത്മ/പിയ said...

സൂവിനെവിടെനിന്നു കിട്ടുന്നു ഈ കഥകളൊക്കെ!:)

സൂ കാന്തിയുമായി താദാമ്യം പ്രാപിക്കാന്‍ വളരെയേറേ ശ്രമിച്ചപോലെ! എങ്കിലും വലിയ പ്രാ‍ധാന്യമൊന്നും ഇല്ലാതെ വെറുതെ എഴുതുന്നമാതിരിയും തോന്നി

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം..

“എന്തായാലും എന്റെ സ്വത്തുക്കളൊക്കെ സ്നേഹിക്കുന്നവര്‍‌ക്ക് ആദ്യം തന്നെ കൊടുക്കും. അതോർത്തുകഴിഞ്ഞപ്പോൾ അവള്‍ക്ക് ചിരിയും വന്നു. തനിക്കല്ലേ എഴുതിവെക്കാനും മാത്രം സ്വത്ത്. വല്യമ്മ മരിച്ചത് ഓര്‍‌മ്മയില്‍‌ വന്നെങ്കിലും വിഡ്ഢിത്തം ഓര്‍‌ത്തതില്‍‌ അവള്‍ക്ക് ചിരി വന്നു."
ആണ്.

Thu Aug 20, 04:38:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) എഴുതിയെഴുതി വന്നപ്പോൾ ഇങ്ങനെയായി.

Thu Aug 20, 10:17:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home