മിടുമിടുക്കൻ
ഓടിവരുന്നൊരു പട്ടിയോടായ്
അമ്മ ചോദിച്ചു എൻ കുഞ്ഞിനെക്കണ്ടുവോ?
പട്ടി പറഞ്ഞു, ആ പേടിത്തൊണ്ടൻ
എന്നെക്കണ്ടിട്ടു മരത്തിൽക്കേറി.
വഴിയിലായ്ക്കണ്ടൊരു കുതിരയോടായ്
അമ്മ ചോദിച്ചു എൻ കുഞ്ഞിനെക്കണ്ടുവോ?
എൻ പുറത്തേറുവാൻ ആ മണ്ടൂസൻ.
മടിച്ചുനിന്നെന്നാ കുതിര ചൊല്ലി.
തുള്ളിയെത്തിയ മുയലിനോടായ്
അമ്മ ചോദിച്ചു എൻ കുഞ്ഞിനെക്കണ്ടുവോ?
എന്നെപ്പിടിക്കുവാൻ നോക്കിയിട്ട്
തോറ്റുപോയല്ലോ മണ്ടനവൻ.
ഇഴഞ്ഞുവരുന്നൊരു ആമയോടായ്
അമ്മ ചോദിച്ചു എൻ കുഞ്ഞിനെക്കണ്ടുവോ?
പതുങ്ങിപ്പതുങ്ങി വരുന്നുണ്ടവൻ
ഉറുമ്പിനേക്കാളും പതുക്കെയായി.
അമ്മ നോക്കുമ്പോൾ വരുന്നുണ്ടവൻ
പമ്മിപ്പതുങ്ങി ക്ഷീണിതനായ്
അമ്മയെക്കണ്ടപ്പോൾ സന്തോഷിച്ച്
ഓടിവന്നിട്ടവൻ ആശ്ലേഷിച്ചു.
അമ്മേ ഞാൻ കായ്കറിത്തോട്ടത്തിൽപ്പോയ്
നട്ടുനനച്ചു തളർന്നുവന്നു.
അമ്മയ്ക്കായിട്ടിതാ പച്ചക്കറി
പാകമായുള്ളതും കൊണ്ടുവന്നു.
അമ്മയവനപ്പോളുമ്മ നൽകീ
എന്നിട്ടു ചൊല്ലീ, മോൻ മിടുമിടുക്കൻ.
Labels: പ്ലീസ്...ഞാനും എഴുതിക്കോട്ടെ.