Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, August 31, 2008

ബ്യൂട്ടിപാർലർ

വാക്കിന്റെ കാഠിന്യംകൊണ്ട് മുറിഞ്ഞതിന്റെ കലകളകറ്റാൻ,
നിന്ദയുടെ മൂർച്ചയേറ്റ് പോറിവരഞ്ഞത് മറയ്ക്കാൻ,
പകച്ചുനില്ക്കേണ്ടിവരുമ്പോളുള്ള കരുവാളിപ്പകറ്റാൻ,
വേദനയിൽ വാടിപ്പോയപ്പോളുള്ള ചുളിവുകളകറ്റാൻ,
നീറിനീറിപ്പുകഞ്ഞ് കറുത്തുമങ്ങിയത് തിളക്കാൻ,
അവഗണനയുടെ പുള്ളിക്കുത്തുകൾ പതിഞ്ഞത് നീക്കാൻ,
മനസ്സിനു പോകാനൊരു ബ്യൂട്ടിപാർലർ വേണം.

Labels:

Tuesday, August 26, 2008

വില

ബോംബ് പുറത്തിറങ്ങി.
മനുഷ്യനും.
പൊട്ടിത്തെറിച്ചത്
അല്പം സമയവ്യത്യാസത്തിൽ.
അവശിഷ്ടങ്ങൾ ചിതറിക്കിടന്നു.
അല്പം മുമ്പ് വരെ രണ്ടിനും ജീവനുണ്ടായിരുന്നു.
ഇപ്പോ കുറേ നിർജ്ജീവ കഷണങ്ങൾ.
എന്നാലും ബോംബ് ഭാഗ്യം ചെയ്തതായിരുന്നു.
അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളുണ്ടായി.
ബോംബിനൊക്കെ എന്താ വില!
പാവം മനുഷ്യൻ!
ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത വില മരിക്കുമ്പോഴോ?
വെറുമൊരു ഹൃദയത്തിൽ അല്പം തുടിപ്പ്.
അതു തീർന്നാൽ വെറും ശവം!

Labels:

Sunday, August 24, 2008

ചിമ്മിനി വിളക്ക്


കറന്റ് കട്ടെന്നു കേൾക്കുമ്പോൾ മെഴുകുതിരി, എമർജൻസി വിളക്ക്, അങ്ങനെ പുതിയ പുതിയ വസ്തുക്കളൊക്കെ എടുത്ത് തയ്യാറായിരിക്കും. അല്ലേ? എന്നാൽ മണ്ണെണ്ണവിളക്ക് കത്തിക്കാറുണ്ടോ? അതൊക്കെ പൊടിതുടച്ച് മണ്ണെണ്ണയൊക്കെ ഒഴിച്ച് കത്തിക്കാനൊക്കെ ആർക്ക് നേരം അല്ലേ? എന്നാൽ പണ്ടൊക്കെ ഈ വിളക്ക് തന്നെയായിരുന്നു കത്തിച്ചിരുന്നത്.

ഈ വിളക്കിന്റെ ചിമ്മിനി എന്തിനാണ്? കാറ്റുവരുമ്പോൾ തീ കേടാതിരിക്കാൻ എന്നാവും എല്ലാവരും പറയുക. പക്ഷെ ശരിക്കും എന്താണ് കാര്യം? തീനാളത്തിന്റെ പ്രകാശം കൂട്ടാനും, അത് കത്തുന്നത് വേഗത്തിലാക്കാനും ആണ്. ഈ ചിമ്മിനിപ്പരിപാടി ആദ്യമായി കൊണ്ടുവന്നത് ലിയൊനാർഡൊ ഡാവിഞ്ചി ആണ്. അദ്ദേഹം, ലോഹമായിരുന്നു ഉപയോഗിച്ചത്. ഇന്നത്തെ ചില്ലുകുഴലിനു പകരം. അതിനുശേഷം മൂന്നു നൂറ്റാണ്ടു കഴിഞ്ഞാണ് ചില്ലുകുഴൽ പ്രചാരത്തിൽ വന്നത്.

തീ കത്തുമ്പോൾ കുഴലിന്റെ ഉള്ളിലെ വായു, പുറത്തുള്ളതിനേക്കാൾ കൂടുതൽ ചൂടായിരിക്കുമല്ലോ. അങ്ങനെ ചൂടായതും അതുകൊണ്ട് ഭാരം കുറഞ്ഞതും ആയ വായുവിനെ വിളക്കിന്റെ കുഴലിന്റെ താഴെയുള്ള തുളകളിലൂടെ വരുന്ന തണുത്തതും ഭാരമുള്ളതുമായ വായു മേലോട്ട് തള്ളും. (ആർക്കിമിഡീസിന്റെ തത്വം ആണ്). അങ്ങനെ തുടർച്ചയായി, മുകളിലേക്ക് പോകുന്ന തണുത്ത വായു, തിരി കത്തുമ്പോൾ ഉണ്ടാവുന്ന കാർബൺ ഡയോക്സൈഡും നീരാവിയും പുറത്തേക്ക് തള്ളുകയും ശുദ്ധവായുവിനെ അകത്ത് കടത്തുകയും ചെയ്യും. വലിയ ചിമ്മിനി ആണെങ്കിൽ ചൂടുവായുവും തണുപ്പ് വായുവും തമ്മിലുള്ള ഭാരവ്യത്യാസം കൂടുകയും കൂടുതൽ നന്നായി വിളക്ക് കത്തുകയും ചെയ്യും. ഇതേ രീതിയിലാണ് ഫാക്ടറിയുടെ പുകക്കുഴലിലും നടക്കുന്നത്.

നമ്മൾ വിളക്ക് ഊതിക്കെടുത്തുമ്പോൾ, വിളക്ക് പുറത്തേക്ക് വിടുന്ന അശുദ്ധവായുവിനെ തിരിച്ച് അതിന്റെ തീനാളത്തിലേക്ക് വിടുന്നതുകൊണ്ടാണ്, തിരി വേഗം കെടുന്നത്.
ലിയൊനാർഡോ ഡാവിഞ്ചിയുടെ കയ്യെഴുത്തുപ്രതിയിൽ കുറിച്ചുവെച്ചിട്ടുണ്ടത്രേ. “തീ എവിടെയുണ്ടാകുന്നോ അവിടെ അതിനു ചുറ്റുമായി വായുപ്രവാഹമുണ്ടാവുന്നു. അതാണ് തീയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്” എന്ന്.

ഇനി വൈദ്യുതി പോകുമ്പോൾ വിളക്കും കത്തിച്ചുവെച്ച് അതിന്റെ മുകളിൽ വന്നുവീഴുന്ന പ്രാണിയേയും നോക്കിയിരിക്കാതെ ഇതൊക്കെ ഒന്നു ശ്രദ്ധിക്കുമല്ലോ. നമ്മുടെ നാട്ടിലേ പറ്റൂ. അല്ലാതെവിടെ കറന്റ് പോകുന്നു!

നിങ്ങൾക്കിതൊക്കെ അറിയാമെന്നോ. എന്നാൽ നല്ല കാര്യം. ഞാനിതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോഴാണ് സമയം കിട്ടിയത്. ;)

വിളക്കിന്റേയും ചിമ്മിനിയുടേയും ഈ വിവരങ്ങൾക്ക് കടപ്പാട് :- യാക്കൊവ് പെരെൽമാൻ - ഭൗതികകൗതുകം - ഭാഗം 2 - പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, മോസ്കോ.

Labels: ,

Sunday, August 17, 2008

ആശാപൂർണ്ണാദേവിയുടെ രണ്ടു കഥകൾ

ആശാപൂർണ്ണാദേവി ബംഗാളി എഴുത്തുകാരിയാണ്. 1976-ൽ പത്മശ്രീ കിട്ടിയിട്ടുണ്ട്. ഒരുപാട് കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലത് മലയാളത്തിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ആശാപൂർണ്ണാദേവിയുടെ രണ്ട് നോവലുകളിലേക്ക് എത്തിനോക്കിയ എനിക്ക് കിട്ടിയതൊക്കെയാണ് ഇവിടെയുള്ളത്. അധികം വിശദമായിട്ടൊന്നും പറഞ്ഞിട്ടില്ല.

1. സുബർണ്ണലത
സുബർണ്ണലത ഒരു സാധാരണഭാരതീയനാരിയുടെ പ്രതീകമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തടയിടപ്പെട്ട സ്വാതന്ത്ര്യത്തിന്റെ കുരുക്കിൽ നിന്നൊരിക്കലും മോചനമില്ലെന്നറിയാതെ, രക്ഷപ്പെടാൻ തുനിഞ്ഞ്, പരാജയപ്പെട്ടുകൊണ്ടിരികുന്ന സ്ത്രീത്വത്തിന്റെ പ്രതീകം.

കഥയുടെ ചുരുക്കം
ഒമ്പതാം വയസ്സിലാണ് പ്രബോധിന്റെ പത്നിയായി സുബർണ്ണ ഒരു വലിയ കുടുംബത്തിലേക്ക് കടന്നുവരുന്നത്. അതിനുശേഷം, നിസ്സഹായതയുടെ ദ്വീപിൽ അവളങ്ങനെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. അവിടെ കുടുംബനാഥയാണ്, പ്രബോധിന്റെ അമ്മ. സ്വാതന്ത്ര്യത്തിന്റെ ശബ്ദം മറ്റുള്ളവരുടെ മേൽക്കോയ്മയുടെ അട്ടഹാസത്തിൽ നേർത്തുപോകുമെന്നറിഞ്ഞിട്ടും സുബർണ്ണ മിണ്ടാതിരുന്നില്ല. ശരിയെന്ന് തോന്നുന്നതും, തന്റെ അഭിപ്രായം അംഗീകരിക്കണമെന്ന് തോന്നുന്നതും സുബർണ്ണലത പറഞ്ഞുകൊണ്ടിരുന്നു. കേൾ‌വിക്കാരും, അംഗീകരിക്കേണ്ടവരും അവഗണിച്ചുകൊണ്ടിരിക്കുമെന്ന് അറിഞ്ഞിട്ടും.

അസ്വാതന്ത്ര്യങ്ങൾക്കിടയിലും സ്നേഹത്തിന്റെ ഇളംകാറ്റ് അവളെ തഴുകുന്നുണ്ട്. വീട്ടിൽനിന്നും, അപൂർവ്വം പുറത്തുള്ളവരിൽ നിന്നും.

അവളുടെ അമ്മ, അവളുടെ അച്ഛനെ വിട്ട്, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും, ചങ്ങലകളിൽ നിന്നും രക്ഷപ്പെട്ട്, അവളേയും സഹോദരങ്ങളേയും വിട്ട്, പഠിക്കാനും അറിവു നേടാനും, വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് ഇറങ്ങിപ്പോയ കാരണം, സുബർണ്ണയ്ക്ക് സ്വന്തം വീട്ടിൽ പോകാൻ അനുമതിയില്ല.

അകന്ന ബന്ധുകൂടെയായ സ്ത്രീയാണ് സുബർണ്ണലതയ്ക്ക്, വീട്ടുകാരറിയാതെ വായിക്കാൻ പുസ്തകങ്ങൾ കൊടുക്കുന്നത്. വായനയിലൂടെ പുതിയലോകം കണ്ടെത്തുന്ന സുബർണ്ണയ്ക്ക്, സ്വന്തം കുടുംബം വീടുമാറിയപ്പോൾ പുസ്തകങ്ങൾ കിട്ടുന്നത് നിലച്ചു. പിന്നെ വീട്ടുകാരുടെ അകന്ന ബന്ധുവായ ഒരു പയ്യനാണ് പുസ്തകം എത്തിച്ചുകൊടുക്കുന്നത്. അത് പിടിക്കപ്പെടുകയും, പയ്യനെ, വീട്ടുകാർ അടിച്ചോടിക്കുകയും ചെയ്തപ്പോൾ വായനയില്ലാതെയായി.

സുബർണ്ണ ഓരോ കാര്യത്തിലും അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു. ഭർതൃസഹോദരിയുടെ വിവാഹക്കാര്യത്തിലും, പുതിയ വീടിന്റെ കാര്യത്തിലും, വിദേശവസ്തുക്കൾ ബഹിഷ്ക്കരിക്കേണ്ട കാര്യത്തിലുമൊക്കെ. വീട്ടുകാർ, സ്വന്തം ഗുണത്തിനുള്ള കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം എതിർത്തും കൊണ്ടിരുന്നു. ഭർത്താവിന്റെ അമ്മയ്ക്ക് ആ വീട്ടിൽ മേൽക്കോയ്മയുണ്ട്.

ഒരിക്കൽ ഭർതൃസഹോദരിയുടെ വീട്ടിൽ താമസിക്കാനെത്തുന്ന സുബർണ്ണയ്ക്ക്, അവരുടെ ബന്ധുവായ ഒരാളെ പരിചയപ്പെടാനുള്ള അവസരം കിട്ടുന്നു. അയാൾ സ്വദേശിപ്രസ്ഥാനത്തിന്റെ ആളാണ്. കവിത എഴുതുന്ന ആൾ. അയാളെ പരിചയപ്പെട്ട്, കവിതകളെ പരിചയപ്പെടുമ്പോഴേക്കും പ്രബോധ് അവിടെയെത്തുകയും സുബർണ്ണയ്ക്ക് തിരിച്ചു വീട്ടിലേക്ക് പോകേണ്ടിവരുകയും ചെയ്യുന്നു. എന്നാലും, അവിടെ നിന്ന് വായിക്കാനുള്ളത് അവൾക്ക് കൂടെക്കൊണ്ടുപോകാൻ കഴിയുന്നുണ്ട്.

സ്ത്രീകളെയെല്ലാം ഒരിക്കൽ അച്ഛനമ്മമാരുടെ വീട്ടിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ സുബർണ്ണ എതിർത്തു. ഇത്രനാളും പോകാത്ത, വീട്ടുകാരെ കാണാൻപോലും അനുവാദം തന്നിട്ടില്ലാത്തിടത്തേക്ക് പോകില്ലെന്ന വാശിയിൽ സുബർണ്ണ നിൽക്കുകയും, ഒടുവിൽ ഒറ്റയ്ക്ക് പോകാൻ തീരുമാനിക്കുകയും, അതല്ല ശരിയെന്ന് അവളുടെ അച്ഛൻ പറയുകയും തിരികെക്കൊണ്ടുവിടുകയും ചെയ്യുന്നു. അമ്മയുടേതായി ഒരു കത്ത്, അച്ഛൻ, മരിക്കാറാവുമ്പോൾ സുബർണ്ണയ്ക്ക് കൊടുക്കുന്നുണ്ട്. അപ്പോഴേക്കും അമ്മ മരിച്ചിരുന്നു.

സുബർണ്ണയും ഭർത്താവും മക്കളും മാത്രം ഒരുവീട്ടിൽ താമസിച്ചിട്ടും അവളുടെ അസ്വാതന്ത്ര്യത്തിന് ഒരു മാറ്റവുമില്ല. എട്ട് മക്കളുണ്ട് സുബർണ്ണയ്ക്ക്. ആണ്മക്കളുടെ സ്വഭാവം, ഭർതൃവീട്ടുകാരുടെ, ഭർത്താവിന്റെ സഹോദരങ്ങളെപ്പോലെ തന്നെയാണെന്ന് സുബർണ്ണ കണ്ടെത്തുന്നു. പെണ്മക്കൾ ഒരുവിധം, അമ്മയെ മനസ്സിലാക്കുന്നുണ്ട്. പെൺ‌മക്കളെ പഠിപ്പിക്കണമെന്നുണ്ടെങ്കിലും പഴമയുടെ കൂട്ടിൽനിന്നു പുറത്തുവരാത്ത ഓരോ ആളും അവളെ എതിർക്കുന്നുണ്ട്.

അവസാനം അവളുടെ ചിന്തകളെല്ലാം ഭർത്താവിന്റെ ഒരു ബന്ധുവിന്റെ സഹായത്തോടുകൂടെ അച്ചടിക്കുകയും, അതു കണ്ട ഭർത്താവിന്റേയും മക്കളുടേയും പരിഹാസം മൂലം ഒക്കെ കത്തിച്ചുകളയുകയും ചെയ്യുന്നു.

ഒടുവിൽ രോഗം വന്ന്, ആർക്കും തടുക്കാനില്ലാത്ത, മരണമെന്ന സ്വാതന്ത്ര്യത്തിലേക്ക് സുബർണ്ണലത കടന്നുപോകുന്നു.

ചോദ്യങ്ങൾ
എന്തുകൊണ്ട് സുബർണ്ണ, ഭർത്താവിന്റേയും വീട്ടുകാരുടേയും കൂടെ, മറ്റുള്ള സ്ത്രീകളെപ്പോലെ കഴിഞ്ഞില്ല? അതിലാണ് സന്തോഷമെന്ന് അവൾക്ക് തോന്നിയില്ല? മറ്റു സ്ത്രീകളെപ്പോലെ, വീട്ടുജോലി ചെയ്യാനും, മക്കളെ പ്രസവിച്ച് പോറ്റി വളർത്താനുമാണ് നിയോഗമെന്ന് വിചാരിച്ചില്ല?

സ്വയം തീരുമാനിച്ച ഉത്തരങ്ങൾ

ഒരു സ്ത്രീയെന്ന നിലയിലായിരിക്കില്ല, ഒരു വ്യക്തിയെന്ന നിലയിലായിരിക്കും സുബർണ്ണ ചിന്തിച്ചിരിക്കുക. മറ്റുള്ളവരേയും വ്യക്തികൾ എന്ന നിലയിൽ കണ്ടിരിക്കണം. അതുകൊണ്ടുതന്നെ, ആൺകുട്ടികൾ, പുരുഷന്മാർ എന്നിങ്ങനെ വേറെ വേറെ കാണാതെ, എല്ലാ വ്യക്തികൾക്കും ഒരുപോലെയാവണം സ്വാതന്ത്ര്യം എന്ന നിലയിൽ എത്തിയിരിക്കണം. മാറുന്ന ലോകത്തിനനുസരിച്ച്, ജീവിതരീതികളും സ്വാതന്ത്ര്യവും വേണമെന്ന് തോന്നിയിരിക്കണം. കെട്ടുപാടുകളിൽ നിന്നും, കൂടുകളിൽ നിന്നും അകന്ന് സ്വന്തം വ്യക്തിത്വം സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നീക്കിനിർത്താൻ ആഗ്രഹിച്ചിരിക്കണം. അഭിപ്രായസ്വാതന്ത്ര്യമെന്നത്, ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണെന്ന് സുബർണ്ണ കരുതിയിരിക്കണം. ദൈവം എല്ലാവരേയും ഒരുപോലെ കാണുമ്പോൾ ദൈവസന്തതികളും അങ്ങനെ കാണണമെന്ന് ആശിച്ചിരിക്കണം. സുബർണ്ണലത എന്ന കഥാപാത്രം കഥയില്‍പ്പറയുന്ന ജീവിതത്തിൽ അധികമൊന്നും വിജയിച്ചില്ലെങ്കിലും, വായിക്കുന്ന ഓരോ ആളിനേയും ചിന്തിക്കാൻ നിർബന്ധിച്ചേക്കും. ലോകത്തെ അനേകായിരം സ്ത്രീകളെ ഓർമ്മിപ്പിക്കുന്ന സുബർണ്ണയ്ക്ക്, സമാനമായ ഒരു മുഖം നമ്മൾ എവിടെയെങ്കിലും കണ്ടെന്നിരിക്കും.

സുബർണ്ണലതയെന്ന കഥയിലൂടെ ഒരു പെണ്ണിന്റെ ജീവിതപോരാട്ടം ആണ് കാണുന്നത്. ഒടുവിലവൾ വിജയിച്ചേക്കാം എന്നൊരു ആശ്വാസം ഉണ്ടാവുന്നത്, അവളുടെ മരണത്തിനുശേഷം, അവളുടെ കഥയെഴുതും എന്ന് ബകുൾ എന്ന മകൾ തീരുമാനിക്കുമ്പോഴാണ്.

കഥയുടെ ചുരുക്കം കൊണ്ട് ഒന്നുമാവുന്നില്ല. കഥ വായിക്കുക. ഗോപ മജുംദാർ ആണ് സുബർണ്ണലത ഇംഗ്ലീഷിലേക്ക് മാറ്റിയിരിക്കുന്നത്.

2. നോയ് ഛോയ് (Noi - Chhoi - at sixes and sevens)

നോയ്‌ ഛോയ് ആറു പെൺകുട്ടികളുടെ കഥയാണ്. വിവിധതരത്തില്‍പ്പെട്ട ചുറ്റുപാടുകളിൽ നിന്നുവരുന്ന അവരെ ഒരുമിപ്പിക്കുന്നത്, ഒരേ ക്ലാസ്സിലെ പഠനവും, ഒരുപോലെയുള്ള ചിന്തകളുമാണ്. എല്ലാവർക്കും ഓരോ തരം പ്രശ്നങ്ങളുണ്ട്. സമൂഹത്തിന്റെ നിലപാടിലും, സ്ത്രീകളുടെ അസ്വാതന്ത്ര്യങ്ങളിലും അവർ അതൃപ്തരാണ്. അതുകൊണ്ടുതന്നെ കോളേജിൽ അവർ, അവരുടേതായ സ്വാതന്ത്ര്യത്തിൽ നടക്കുന്നു. ആരേയും വകവെയ്ക്കാതെ തന്നെ.

റുണു, മിന്റു, ചന്ദ്രക്കല, ബേല, സ്വാഗത, സ്വപ്ന. എന്നിവർ. വീട്ടിലായാലും, സമൂഹത്തിലായാലും സ്ത്രീകൾക്ക് ഒരു സ്ഥാനം കൊടുക്കാത്തതിൽ അവർക്ക് അമർഷമുണ്ട്. ആൺകുട്ടികൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പെൺകുട്ടികൾക്ക് വീട്ടുകാർ പറയുന്നത് അനുസരിച്ച് നിൽക്കുകയേ നിവൃത്തിയുള്ളൂവെന്നും, ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പോലും പേടിക്കണമെന്നും ഒക്കെയാണ് അവരുടെ അഭിപ്രായം.

വീട്ടിലാണെങ്കിൽ ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ. പെരുമാറ്റത്തിന്റെ പ്രശ്നങ്ങൾ. അസ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങൾ. അസ്വസ്ഥതയുടെ പ്രശ്നങ്ങൾ. നിലനില്പിന്റെ പ്രശ്നങ്ങൾ. അസംതൃപ്തിയുടെ പ്രശ്നങ്ങൾ.

അവർക്കൊക്കെ, ലോകത്തോടും ലോകനീതികളോടും തികഞ്ഞ അമർഷമാണുള്ളത്. എല്ലാത്തിനേയും കൊല്ലാനും മരിക്കാനുമുള്ള ഒരു തരം വികാരം പോലും അവർക്കുണ്ട്. എല്ലാം ഉള്ളിലടച്ചുവെച്ച് ജീവിക്കേണ്ടിവരുന്നതിന്റെ വിഷമം. വിവിധതരം കുടുംബങ്ങളിപ്പെട്ടവരാണെങ്കിലും അവരുടെയൊക്കെ പ്രശ്നങ്ങൾക്ക് സാമ്യതയുണ്ട്. പെണ്ണായിപ്പിറന്നെന്ന സങ്കടം, അമർഷം, നിസ്സഹായത.

ആറു പെൺകുട്ടികളും എങ്ങനെയൊക്കെ ചിന്തിച്ചുവരുന്നുണ്ടെന്ന്, അവരുടെ മനസ്സ് എന്താണെന്ന് കഥാകാരി കൃത്യമായി നമ്മുടെ മുന്നിൽ തുറന്നുവയ്ക്കുന്നുണ്ട്. അവരുടെയൊക്കെ മനസ്സിലൂടെ നടക്കുന്നുണ്ട് നമ്മൾ. അവരുടെയൊക്കെ ജീവിതത്തിലേക്ക് കടന്നുപോവുന്നുണ്ട് പലപ്പോഴും. ഒടുവിൽ ചിലപ്പോൾ, വായനക്കാരിൽ ചിലരെങ്കിലും അവരിലൊരാളാണെന്ന് സ്വയം കണ്ടെത്തുന്നുണ്ടാവും.

നൂപുർ ഗുപ്തയാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. എല്ലാവരും വായിക്കണം.

ആശാപൂർണ്ണാദേവിയുടെ രണ്ട് നോവലുകളും പശ്ചാത്തലത്തിൽ വ്യത്യസ്തമാണ്. എന്നാലും ഉള്ളടക്കം സ്ത്രീകളുടെ അസ്വാതന്ത്ര്യം തന്നെ. ഒരു വീട്ടമ്മയുടെ കഥയിൽ നിന്നും കോളേജുകുമാരികളുടെ, ജീവിതത്തിലേക്ക് എത്തുമ്പോഴും വ്യത്യാ‍സം വലുതായിട്ടില്ലെന്ന് രണ്ടും വായിക്കുമ്പോൾ മനസ്സിലാവും. സ്ത്രീകൾ എന്നും സ്ത്രീകൾ തന്നെ. കൈയിലിടുന്ന വളകൾ സ്നേഹത്തിന്റെ, സ്ത്രീത്വത്തിന്റെ പ്രതീകമാണോ അതോ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കണ്ണികളോ?

മുന്നറിയിപ്പ് :- രണ്ട് നോവലുകളും ഞാൻ വായിച്ചത് ഇംഗ്ലീഷിലാണ്. ഇവിടെ എഴുതിയിരിക്കുന്നത് എനിക്ക് വായിച്ചിട്ട് മനസ്സിലായതാണ്. ഞാൻ നാലാം തരം മുതൽ ഇംഗ്ലീഷ് വായിക്കാൻ തുടങ്ങിയതാണെന്ന് എല്ലാവരും ഓർത്താൽ നന്ന്. ;) അപ്പഴല്ലേ എ, ബി, സി, ഡി തുടങ്ങിയത് സ്കൂളിൽ.

Labels:

Thursday, August 14, 2008

പരസ്യപ്പാരകൾ

ഊതല്ലേ...ഊതല്ലേ... എന്ന് നമ്മൾ പലരോടും പറഞ്ഞിട്ടുണ്ടാവും. എന്നാൽ പരസ്യക്കാർ പറയുന്നതോ? ഒന്നൂതിക്കേ, ഒന്നുംകൂടെ, ഒന്നും കൂടെ എന്നും. അല്ലേ? ‘അച്ചൂട്ടാ, മാളൂട്ടീ, മിന്നൂട്ടീ, നിങ്ങൾടെ കുപ്പായങ്ങളിലൊക്കെ എന്താ ഈ തേച്ചുവെച്ചിരിക്കുന്നത് എന്നു ചോദിച്ചാൽ അവരൊറ്റക്കെട്ടായിട്ട് പറയും ‘അമ്മേ, കറ നല്ലതാണ്.’ അതെയതെ. കറ നല്ലതാണ്, തുണിയലക്കൽ ഒരു കലയാണ്. സ്ത്രീകൾക്ക് കക്കൂസ് കഴുകുന്നതെങ്ങനെ എന്നുകാണിച്ചുകൊടുക്കാൻ പരസ്യക്കാർ വേണം. അവരെപ്പറഞ്ഞിട്ടും കാര്യമില്ല. ചില പൊങ്ങച്ചക്കാരികളെയൊക്കെ പഠിപ്പിച്ചുകൊടുക്കേണ്ടിത്തന്നെ വരും. അതിഥികൾ മുഖം ചുളിക്കുന്നതിലും നല്ലത്, പരസ്യം കാണുമ്പോൾ അന്യർ മുഖം ചുളിക്കുന്നതു തന്നെ. കുടിക്കാനുള്ള പോഷകവെള്ളമോ?ആണുങ്ങൾക്കൊന്ന്, പെണ്ണുങ്ങൾക്കൊന്ന്, കുട്ടികൾക്ക് വേറൊന്ന്. എല്ലാർക്കുംകൂടെ ഒരുമിച്ച് കലക്കിക്കുടിച്ച് ആരോഗ്യം ഉണ്ടാക്കാൻ സമയമില്ല. അപ്പഴല്ലേ വേറെ വേറെ. അവിടേം തൂങ്ങും ഇവിടേം തൂങ്ങും എന്ന പരസ്യംകണ്ട് അമിതാഭ് ബച്ചന്റെ നീളം വയ്ക്കുന്നതും സ്വപ്നം കണ്ട് മക്കളെ കുടിപ്പിച്ചാൽ നിരാശ കൊണ്ട് ഒടുവിൽ നമ്മൾ തുങ്ങിനിൽക്കേണ്ടിവരും. പറയുന്നതിനുംവേണ്ടേ ഒരതിരൊക്കെ! സെല്‌ഫോണുകളുടെ പരസ്യം കണ്ടാൽ നമ്മളതു വാങ്ങിപ്പോകും. കാരണം പരസ്യത്തിൽ എവറസ്റ്റില്‍പ്പോലും റേഞ്ചുണ്ടാകും. വാങ്ങിനോക്കിയാലോ? എവിടേം പരിധി ഉണ്ടാവില്ല ചിലപ്പോൾ. നമ്മൾ പരിധി കൈവിട്ടുപോകും. ആഭരണങ്ങളുടെയും വസ്ത്രങ്ങളുടേയും പരസ്യമാണെങ്കിൽ പുട്ടിനു തേങ്ങ പോലെ ഇടയ്ക്കിടയ്ക്ക് ഉണ്ടാവും. പുസ്തകങ്ങളിലാണെങ്കിലും, ചാനലിലാണെങ്കിലും. നിങ്ങൾക്കും സുന്ദരിയാവേണ്ടേന്നൊക്കെ കേട്ടാൽ ചിലരെങ്കിലും അതിന്റെ പിന്നാലെ പോകും.
ഇപ്പോഴത്തെ മത്സരം ഫ്ലാറ്റുകൾ തമ്മിലാണ്. 1000 സ്ക്വയർഫീറ്റിൽ ഒരു കിളിക്കൂടായിരിക്കും. ഫ്ലാറ്റിന്റെ കൂടെ സ്വിമ്മിംഗ് പൂളുണ്ട്, സ്കൂളുണ്ട്. അമ്പലമുണ്ട് പള്ളിയുണ്ട് എന്നൊക്കെ പരസ്യം ചെയ്തു കളയും. അതൊക്കെ ഉണ്ടായിരിക്കുകയും ചെയ്യും. വേറെ പറമ്പിൽ ആയിരിക്കുമെന്നു മാത്രം. പിന്നെയുള്ളത് സോപ്പിന്റേം എണ്ണയുടേയും പരസ്യങ്ങളാണ്. ഐശ്വര്യാറായിയും, മീരാജാസ്മിനും, കരീനയും, കാവ്യയും ഒക്കെ വന്നു പറയുമ്പോൾ നമ്മൾ വേണ്ടെന്നുവയ്ക്കുന്നതെങ്ങനെ? സോപ്പൊരു പത്തെണ്ണമെങ്കിലും പരീക്ഷിക്കും. ഒടുവിൽ മനസ്സിലാകും. എന്തൊക്കെ തേച്ചാലും നമ്മൾ നമ്മളു തന്നെ! ‘ഉദയഭാനു’ ചോദിക്കുന്നതുപോലെ ‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ?’ ;) എണ്ണയെത്ര മാറിമാറിത്തേച്ചാലും നമ്മുടെ എലിവാലുമുടി പനങ്കുലപോലെ ആവാൻ പോകുന്നില്ല. എന്നാലും നമ്മൾ തേച്ചുപിടിപ്പിച്ചിരിക്കും. കാണുന്ന പൗഡർ മുഴുവൻ വാങ്ങി മേലൊക്കെ വിതറിയിരിക്കും. കാറിന്റെ പരസ്യത്തിൽ ഓടിക്കുന്നത് ഷാരൂഖ് ഖാനാണെങ്കിലും, നമ്മളു വാങ്ങിയാൽ നമ്മളു തന്നെ ഓടിക്കേണ്ടി വരും. ;)

എന്നാല്‍പ്പിന്നെ പരസ്യം കാണുന്നതും വായിക്കുന്നതും വേണ്ടെന്നുവയ്ക്കേണ്ട കാര്യമുണ്ടോ? ഇല്ല. അറിവുള്ളതും, നമുക്കുപകരിക്കുന്നതും മറ്റുള്ളവർക്ക് നമ്മൾക്ക് പറഞ്ഞുകൊടുക്കാവുന്നതും ഒക്കെയുള്ള പരസ്യങ്ങളും ഉണ്ട്. പുതിയ ഉല്പന്നങ്ങളെക്കുറിച്ചറിയാൻ ഉപകരിക്കുന്നതും പരസ്യം തന്നെ. കല്യാണപ്പരസ്യങ്ങളും, കടയുടെ പരസ്യങ്ങളും, പോളിസിപ്പരസ്യങ്ങളും, സിനിമാപ്പരസ്യങ്ങളും, പുസ്തകപ്പരസ്യങ്ങളും ചിലപ്പോഴെങ്കിലും ഉപകരിക്കും. സ്ഥലം വിൽക്കുന്നതും വാങ്ങാനുള്ളതും ആയ പരസ്യങ്ങളും ഉപകരിക്കും. കൂറയേയും പാറ്റയേയും ഓടിച്ച് ഓടിച്ച് ഒരിടത്തിരിക്കുമ്പോൾ, അതിനെയൊക്കെ ഓടിക്കുന്ന ഒരു ഉല്പന്നത്തിന്റെ പരസ്യം കണ്ടാൽ നമ്മളൊന്ന് നോക്കിപ്പോകും. വാങ്ങിപ്പോകും. പരസ്യങ്ങളെ മുഴുവനായിട്ട് തള്ളിപ്പറയാൻ പറ്റില്ലെന്ന് ചുരുക്കം.

എന്നാലും പരസ്യത്തിൽ കാണുന്ന പേസ്റ്റുകളും സോപ്പുകളും ക്രീമുകളും പതപ്പിച്ച്, കാണുന്ന എണ്ണയിൽ മുഴുവൻ വഴുതിവീണ്, സകല പോഷകദ്രാവകങ്ങളും കുടിച്ച് സുന്ദരന്മാരും സുന്ദരികളും, ബുദ്ധിമാന്മാരും ബുദ്ധിമതികളും ആരോഗ്യവാന്മാരും ആരോഗ്യവതികളും ഒക്കെയാവുന്നതും സ്വപ്നം കണ്ട് ഇരിക്കേണ്ട വല്ല കാര്യവുമുണ്ടോ പരസ്യപ്രേമികളേ? പരസ്യത്തിൽ കാണുന്ന ചോക്ലേറ്റു മുഴുവൻ വാങ്ങിത്തിന്ന് പല്ലുപുഴുപ്പിച്ച് പരസ്യത്തിലെ പേസ്റ്റു തന്നെ തേക്കണോ? ബൾബിന്റെ പരസ്യം കണ്ട് വാങ്ങിയിട്ടെന്തു കാര്യം? ഇവിടെ മുഴുവൻ സമയവും പവർക്കട്ടാണെന്നതും പരസ്യം തന്നെയല്ലേ? ചിലത് പ്രഖ്യാപിതവും, ചിലത് അപ്രഖ്യാപിതവും. പരസ്യം കാണുന്നതിനുപകരം, വായിച്ചുപഠിച്ച്, എല്ലുമുറിയെ പണിയെടുത്ത്, പല്ലുമുറിയെ തിന്നുന്നതാവും ആരോഗ്യത്തിനും ബുദ്ധിക്കും സൗന്ദര്യത്തിനും നല്ലത്. പരസ്യം കണ്ട് കിടക്കയേ വാങ്ങാൻ പറ്റൂ. ഉറക്കം കിട്ടില്ല. ;)

എന്നാലും ഓരോരുത്തർക്കും പ്രിയപ്പെട്ട പരസ്യങ്ങൾ ഉണ്ടാവും. അല്ലേ?

വാൽക്കഷണം :-
“ചേട്ടാ, ഒരു സെല്ഫോണിന്റെ പുതിയ പരസ്യത്തിലെ ‘എസ് ഫോർ സുസു’ എന്നു പറഞ്ഞത് എനിക്കത്ര പിടിച്ചില്ല. അവർക്ക് എസ് ഫോർ സു എന്നുമാത്രം പറഞ്ഞാല്‍പ്പോരായിരുന്നോ?

“സൂ, അതെന്താന്ന് അറിയ്യോ? നീ സു എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നില്ലേ. അതാണ് രണ്ട് സു. സു ആൻഡ് സു. നീ വിഷമിക്കേണ്ട.”

ഒരു പരസ്യം :‌- ആഗസ്ത് 22 മുതൽ വേൾഡ് മൂവീസ് എന്ന ചാനലിൽ ചാവുന്നതിനുമുമ്പ് നിങ്ങൾ കാണേണ്ട അമ്പതു സിനിമകൾ, എന്ന കുറേ സിനിമകൾ കാണിക്കാൻ തുടങ്ങുകയാണ്. രാത്രി പതിനൊന്നിന്. എന്തായാലും ചാവുന്നതിനുമുമ്പ് അതു കണ്ടേക്കുക. ചത്തുകഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഞാനെന്തായാലും കാണാൻ തീരുമാനിച്ചു. ഉറക്കം കുറച്ച് കുറച്ചാലും വേണ്ടില്ല. ;)

Labels:

Thursday, August 07, 2008

എനിക്കു നിന്നെ വേണ്ട

ഉദരത്തിൽ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാനുള്ള അനുവാദത്തിനായി കോടതിയിൽ പോയ യുവതിയെ ചിലരെങ്കിലും നടുക്കത്തോടെയാവും കണ്ടത്. ‘ഇവൾക്കെന്തിന്റെ കേടാ?’ ‘എന്തൊരു അഹങ്കാരം!’ ‘എന്തൊരു വിഡ്ഡിത്തം’. എന്നൊക്കെ പലരും അഭിപ്രായം പറഞ്ഞിട്ടുമുണ്ടാവും. ഇരുപത്തിയഞ്ച് ആഴ്ച പ്രായമായ ജീവനെ നശിപ്പിക്കാൻ തുനിയുന്നത് വിഡ്ഡിത്തമല്ലേ. അമ്മയ്ക്ക് പ്രശ്നമില്ലാത്തിടത്തോളം ഒരു ഗർഭഛിദ്രം അനുവദിക്കില്ലെന്ന് കോടതി. കുഞ്ഞിനു ആരോഗ്യത്തിന് കേടെന്ന് മാതാപിതാക്കന്മാർ. അവസാനം കോടതി ജയിച്ചു. മുംബൈയിലാണ് സംഭവം. കുഞ്ഞിന്റെ ഹൃദയത്തിനു തകരാറാണെന്ന് കണ്ടെത്തിയതുകൊണ്ട്, അതിനെ നശിപ്പിക്കാൻ അനുവദിക്കണമെന്ന പരാതിയും കൊണ്ട് ചെന്നതാണ് നികേതാ മേത്ത.

കോടതിയുടെ ജയം ശരിയാണോ? അറിയില്ല. കാരണം ഒരു കുഞ്ഞുതന്നെയാണ് ഉദരത്തിൽ ഉള്ളത്. ഒരാളെ കൊല്ലുന്നതുപോലെ തന്നെയുള്ള കുറ്റം. ഞാനൊരാളെ കൊന്നോട്ടേയെന്ന് കോടതിയിൽ പോയി ചോദിച്ചപ്പോൾ കണ്ണും പൂട്ടി കോടതി പറഞ്ഞത് പറ്റില്ല എന്ന്. നീതി നടപ്പാക്കേണ്ടുന്ന കോടതിയ്ക്ക് അങ്ങനെയേ പറയാൻ കഴിയു. അല്ലെങ്കിൽ ഇത്തരം കേസുകൾ കൊണ്ട് കോടതിയുടെ ദിവസങ്ങൾക്ക് തിരക്കേറും എന്നു കോടതിയ്ക്ക് നന്നായറിയാം. പക്ഷെ ആ സ്ത്രീയുടെ കാര്യമോ? അവർക്ക് സമാധാനമായി ഇനി ഇരിക്കാൻ പറ്റുമോ? നല്ല മനസ്സോടെ ഇരുന്ന് നല്ലൊരു കുഞ്ഞിനു ജന്മം നൽകാൻ പറ്റുമോ? വൈകല്യമുള്ളതാവുമോ ജനിക്കുന്നതെന്നോർത്ത് എത്ര വിഷമിക്കേണ്ടിവരും? ആ കുഞ്ഞിനെ ഇപ്പഴേ വെറുത്തു തുടങ്ങുമോ? അതോ വിധിയെന്ന് കണ്ട് മാതൃത്വത്തിന്റെ അഭിമാനത്തിലേക്ക് സന്തോഷപൂർവ്വം നടന്നുപോകുമോ?

1971- ലെ എം.ടി. പി. ആക്റ്റ് പ്രകാരം, ഇരുപത് ആഴ്ച പ്രായമായതിനുശേഷമുള്ള ഗർഭഛിദ്രം അനുവദിക്കില്ലെന്നാണ്. അമ്മയുടെ ആരോഗ്യത്തിനു കുഴപ്പമില്ലാത്തിടത്തോളം. ഇതിൽ അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും ജനിക്കാൻ പോകുന്ന കുഞ്ഞിനാണ് കുഴപ്പമുണ്ടാവാൻ സാദ്ധ്യതയെന്നും കണ്ടെത്തിയിരിക്കുന്നു.

ആണോ പെണ്ണോ എന്ന് ഡോക്ടർ പരിശോധിച്ച് പറയുന്നതുപോലും തെറ്റാണെന്ന് നിയമം ഉണ്ടെന്ന് തോന്നുന്നു. എന്നാലും ആൾക്കാർ അറിയുന്നുണ്ടെങ്കിൽ അത് ആദ്യത്തെ നിയമലംഘനം. പിന്നെ ഡോക്ടറെ സ്വാധീനിച്ച്, നശിപ്പിക്കൽ. അടുത്ത നിയമലംഘനം.

ഇതിന്റെ മറുവശം പക്ഷെ, ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അസുഖമുള്ള ഒരു ജീവിതവും സംരക്ഷിച്ച്, തടങ്കലിലെന്നപോലെ കഴിയേണ്ടുന്ന അമ്മമാരെക്കുറിച്ച്? അത്രയ്ക്കില്ലെങ്കിലും അതിനോളം തന്നെ വേദന അനുഭവിക്കുന്ന അച്ഛന്മാരെക്കുറിച്ച്? അറിയണം. അറിഞ്ഞിട്ടുണ്ടെങ്കിൽ ചിലരെങ്കിലും പറയില്ല നശിപ്പിക്കരുതെന്ന്. കാക്കയ്ക്കും തൻ‌കുഞ്ഞ് പൊൻ‌കുഞ്ഞ് തന്നെ. പക്ഷെ, വൈകല്യവുമായി പിറക്കുന്ന കുഞ്ഞുങ്ങളെ ഓർത്ത് വേദനിക്കാത്ത ഒരു ദിവസവും ചില മാതാപിതാക്കന്മാരിൽ ഉണ്ടാവുമെന്നു തോന്നുന്നില്ല. പല തരത്തിലും വൈകല്യങ്ങൾ ഉണ്ട്. മരുന്നു തുടർച്ചയായി കഴിക്കേണ്ടുന്ന അസുഖങ്ങൾ, ഒന്നും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത വൈകല്യങ്ങൾ. അസുഖങ്ങൾക്ക് മരുന്നുവാങ്ങിക്കഴിക്കാൻ പൈസയുള്ളവർ അതു വാങ്ങിക്കൊടുത്ത് കുഞ്ഞിനെപ്പോറ്റും. അല്ലെങ്കില്‍പ്പിന്നെ കുറേക്കഴിയുമ്പോൾ മരിച്ചോളുമല്ലോ.

വൈകല്യം ഉള്ളവരോ? അതിനെയൊക്കെ അതിജീവിച്ച് വിജയിച്ച് ജീവിതം നയിക്കുന്നവരെക്കുറിച്ച് നമ്മൾ എവിടെയൊക്കെയോ വായിച്ചിട്ടില്ലേ? അതൊക്കെ എത്രയോ കുറവ്. അങ്ങനെയൊന്നുമില്ലാതെ ജീവിക്കുന്നവരും ഉണ്ട്. അച്ഛനും അമ്മയും പിരിഞ്ഞിരിക്കാതെ കൂടെ നടത്തേണ്ടുന്നവർ. അങ്ങനെ ലാളിച്ചും, സ്നേഹിച്ചും ജീവിതാവസാനം വരെ പോറ്റുന്ന പൊന്നുമക്കളുടെ സ്ഥിതി, മാതാപിതാക്കന്മാരുടെ മരണശേഷം എന്താവും? ആരു നോക്കും? അപൂർവ്വം ചിലരിലേക്ക് കരുണയുടെ വെളിച്ചം വീശിയെന്നു വരും. ആൺ‌കുട്ടികളുടേയും പെൺ‌കുട്ടികളുടേയും സ്ഥിതിയും വ്യത്യസ്തം തന്നെ. വൈകല്യമുള്ള കുഞ്ഞുങ്ങൾക്ക് ഒന്നുമറിയാൻ ഇടവരുത്തുന്നില്ലെങ്കിലും അച്ഛനുമമ്മയും ഒരുപാട് അനുഭവിക്കേണ്ടിവരുന്നുണ്ട്. സമൂഹത്തിൽനിന്നുപോലും ഒറ്റപ്പെടുന്നുണ്ട്.

എന്നാലും ഒരു കുഞ്ഞിനെ കിട്ടിയിട്ട് നശിപ്പിക്കുവാൻ വേണ്ടി കോടതിയിൽ പോവുക എന്നു പറഞ്ഞാൽ മാതൃത്വത്തിനുവേണ്ടി കേഴുന്ന അനേകം പേരെ അമ്പരപ്പിച്ചുകൊണ്ടുള്ള ഒരു പ്രവർത്തി തന്നെ. എന്റെ, അസുഖമുള്ള കുഞ്ഞിനെ നിങ്ങളു നോക്കുമോന്ന് ചോദിച്ചാൽ അതും കുഴപ്പം തന്നെ. മറ്റുള്ളവരുടെ ഭാഗത്തുനിന്നും നമ്മൾ ചിന്തിക്കേണ്ടിവരുന്നുണ്ടല്ലോ.

എന്തായാലും രണ്ടുവശവും വളരെ നന്നായി അറിയുന്നതുകൊണ്ട് എനിക്ക് വ്യക്തമായ അഭിപ്രായം പറയാനാവുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും മനസ്സ് ചാഞ്ചാടും. ഞാൻ ദൈവത്തിന്റെ പിന്നിലൊളിച്ചിരിക്കുന്നു. എല്ലാം തീരുമാനിക്കേണ്ടത് അവിടെയാണല്ലോ.

എന്നാലും മനസ്സിൽ ഒരു ചോദ്യമുണ്ട്. ആ ജീവൻ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുമോ?

Labels: , , ,

Monday, August 04, 2008

ഇടം

യാത്രയിൽ ഞാൻ നിന്റെ കൂടെയുണ്ടായിരുന്നു.
ഒരുപാട് സമയത്തെ കാത്തിരിപ്പിനുശേഷം നീയെന്നെ നേടിയപ്പോൾ,
നിന്റെ മുഖത്തെ ഭാവം കണ്ട് എനിക്കു സന്തോഷം തോന്നിയിരുന്നു.
യാത്രാവേളയിൽ എന്നെ കൈവിടാതെ നീയിരുന്നു.
കൂടെ ഞാനുള്ളതിന്റെ അഭിമാനം നിന്റെ മുഖത്തുണ്ടായിരുന്നു.
യാത്ര കഴിഞ്ഞപ്പോഴാണ് നിന്റെ തനി സ്വഭാവം ഞാനറിഞ്ഞത്.
കോട്ടും സ്യൂട്ടും ഇട്ടവന്റെ മുന്നിൽ നീയെന്നെ ത്യജിച്ചു.
എനിക്കു നിന്റെ ജീവിതത്തിൽ,
ഇത്രയ്ക്കേ ഇടമുള്ളുവെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി.
എന്നാലും നീയെന്നെ അങ്ങനെ ഉപേക്ഷിക്കരുതായിരുന്നു.
വെറുമൊരു ട്രെയിൻ ടിക്കറ്റ് കൂടുതലാശിച്ചിട്ടെന്താകാൻ. അല്ലേ? ;)


ഇതു നിങ്ങൾ വായിച്ചിരുന്നില്ലേ? ;)

Labels: