Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, December 30, 2006

ഉറക്കം പലവിധം

1) തങ്ങളെ കാവലേല്‍പ്പിച്ച് ജനങ്ങള്‍ മുഴുവന്‍ ഉറക്കം പിടിച്ചപ്പോള്‍, ഉറങ്ങാതിരുന്ന പട്ടാളക്കാരനോടൊപ്പം, ഭൂമിയും ഉറക്കമൊഴിച്ചു.

2) തലയ്ക്ക് കീഴെ കൈ വെച്ച്, ഇരുട്ടിലും തണുപ്പിലും കടത്തിണ്ണയില്‍ കിടക്കുന്നയാള്‍ സുഖമായി ഉറങ്ങുമ്പോള്‍, അലമാരയുടെ താക്കോല്‍ തലയ്ക്ക് കീഴെ വെച്ച് വീടിനുള്ളിലെ ആള്‍ ഉറക്കമില്ലാതെ കിടന്നു.

3)കൂര്‍ക്കം വലിച്ചുറങ്ങുന്ന മനുഷ്യനെ നോക്കി, തങ്ങളിലൊന്ന് ദിവസവും നഷ്ടമാവുന്ന ദുഃഖത്തില്‍, ഉറക്കഗുളികകള്‍ ഉറക്കമില്ലാതെ ഇരുന്നു.

4) വിളകളെപ്പറ്റി ആശങ്കപ്പെട്ട്, വീട്ടിലുറങ്ങാതിരിക്കുന്ന കര്‍ഷകനെ ഓര്‍ക്കാതെ, വിളകള്‍, പാടത്ത് കുളിര്‍ കാറ്റേറ്റ് ഉറങ്ങി.

5) ചതിച്ചവനും ചതിക്കപ്പെട്ടവനും ഉറക്കമില്ലാതിരിക്കുമ്പോള്‍, ഇനിയും ചതിയറിയാത്ത ലോകം, ഗാഢനിദ്രയില്‍ മുഴുകി.

Thursday, December 28, 2006

ആരാധകരുടെ ഇടപെടലുകള്‍

കാവ്യാമാധവന്‍ ആരെക്കെട്ടണം എന്ന് ഞാന്‍ ചോദിച്ചാല്‍, നിങ്ങള്‍ വിചാരിക്കും, ഞാന്‍ മാര്യേജ്‌ ബ്യൂറോ തുടങ്ങിയെന്ന്. ഇല്ല. കാവ്യാമാധവന്റെ മാത്രമല്ല, മറ്റു പലരേയും വിവാഹക്കാര്യത്തില്‍ സിനിമാപ്രേമികള്‍ക്ക്‌ വ്യക്തമായ ധാരണകള്‍ ഉണ്ടാകും. മീരജാസ്മിനേയും, പൃഥിരാജിനേയും, നരേയ്‌നേയും ഒക്കെ കെട്ടിച്ചേ അവര്‍ക്ക്‌ സമാധാനം ഉണ്ടാകൂ. പിന്നെ അടുത്ത ആളെ നോക്കി നടന്നോളും.

ജനങ്ങള്‍ക്ക്‌ പ്രസിദ്ധരായ വ്യക്തികളുടെ സ്വകാര്യത്തില്‍ തലയിടാന്‍ എന്താണ്‌‍ ഇത്ര താല്‍പര്യം എന്ന് ചോദിച്ചാല്‍ എനിക്ക്‌ ഉത്തരമില്ല. സിനിമാനടന്മാരുടേയും, നടിമാരുടേയും കാര്യത്തിലും, കായികതാരങ്ങളുടെ കാര്യത്തിലും ആണ്‌ വളരെ കാര്യമായിട്ട്‌ ഇടപെട്ടേക്കാമെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത്‌. രാഷ്ട്രീയക്കാരുടേയോ, മറ്റ്‌ മേഖലകളില്‍ പ്രസിദ്ധരായവരുടേയോ കാര്യത്തില്‍ അവര്‍ ചിന്തിക്കുന്നത്‌ അല്‍പം കുറവാണ്‌‍. പണ്ട്‌ മോഹന്‍ലാല്‍ കാര്‍ത്തികയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് ഞങ്ങള്‍ക്കൊക്കെ ഒരു ആശ ഉണ്ടായിരുന്നു. അത്‌ നടന്നില്ല. ജയറാം, പാര്‍വതിയെ കെട്ടുമെന്ന് ഒരൂഹം ഉണ്ടായിരുന്നു.

സാനിയാ മിര്‍സ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ടാവണം എന്ന് ആരൊക്കെയോ വാശിപിടിച്ചിരുന്നു. സാരിയും ചുറ്റി സാനിയാ മിര്‍സ ടെന്നീസ്‌ കളിക്കുന്നത്‌ ഭാവനയില്‍ കണ്ട്‌ എനിക്ക്‌ തല ചുറ്റി. സാനിയ ഇടുന്നതിനേക്കാള്‍ ചെറിയ വസ്ത്രവും ഇട്ട്‌, റോഡില്‍ക്കൂടെ നടക്കുന്ന കുട്ടികളുള്ള നാട്ടില്‍, പ്രശസ്തിയുള്ളതുകൊണ്ട്‌ മാത്രമാണ്‌‍ സാനിയായ്ക്ക്‌ വിലക്ക്‌ വന്നത്‌.

കാവ്യാമാധവന്‍, ഒരു സിനിമയ്ക്ക്‌ വേണ്ടി മുടി മുറിച്ചത്‌ പലര്‍ക്കും ഇഷ്ടമായില്ല. എനിക്കും. ;) എന്നുവെച്ച്‌ മുടിമുറിക്കണോ, നഖം വെട്ടണോന്ന് തീരുമാനിക്കുന്നതില്‍ ആരെങ്കിലും ഇടപെടുന്നത്‌ ശരിയാണോ? പ്രസിദ്ധിയുണ്ടെങ്കിലും, അവരും മനുഷ്യരല്ലേ. കാവ്യാമാധവന്‍ തന്നെ ഏതോ ഒരു മാസികയിലെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്‌, വീട്ടിലേക്ക്‌ വിളിച്ചിട്ട്‌, സാരിയുടുക്കുന്നതിനെപ്പറ്റിയൊക്കെ വിമര്‍ശിക്കാറുണ്ടെന്ന്.

വിവാഹത്തിന്റെ കാര്യം കൂടാതെ, ഏതൊക്കെ സിനിമയില്‍ അഭിനയിക്കണം, ആരുടെ ജോടിയായി അഭിനയിക്കണം, എന്തൊക്കെ വസ്ത്രങ്ങള്‍ ധരിക്കണം എന്നുവരെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആരാധകര്‍ക്കാണ്‌‍.

ഇപ്പോള്‍ പലര്‍ക്കും താല്‍പ്പര്യം തുടങ്ങിയിട്ടുള്ളത്‌ കല്യാണക്കാര്യത്തിലാണ്‌‍. മീരജാസ്മിന്‍, കാവ്യാമാധവന്‍ എന്നിവരെയൊക്കെ വിവാഹം കഴിപ്പിക്കുന്നത്‌, തങ്ങളുടെ ചുമതലയാണെന്നാണ്‌‍ പലരുടേയും ഭാവം. നയന്‍‌താര കല്യാണം കഴിക്കില്ല എന്നൊക്കെ ഒരു വാദം ഉണ്ടാക്കിവെച്ചിരുന്നു, പലരും. ഇനിയിപ്പോ എറ്റെടുക്കാന്‍ ഒന്നുകൂടെ ആയതില്‍ എല്ലാവര്‍ക്കും സന്തോഷം.

മഞ്ജുവാര്യര്‍, ദിലീപിനെ കല്യാണം കഴിച്ചതും, അഭിനയം നിര്‍ത്തിയതും പലര്‍ക്കും ഇഷ്ടമായില്ല. അവരെന്തോ ചെയ്തോട്ടെ എന്നു വിചാരിക്കാതെ, അയ്യോ അയ്യയ്യോ എന്ന് പറഞ്ഞുംകൊണ്ടിരിക്കും, ഞാനടക്കമുള്ള സിനിമാപ്രേമികള്‍. രാഷ്ട്രീയക്കാര്‍, മിക്കവാറും, വിവാഹം കഴിഞ്ഞ്‌ പ്രസിദ്ധി നേടുന്നവരായതുകൊണ്ടാണോ അതോ, ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ എന്നായതുകൊണ്ടാണൊയെന്നറിയില്ല, അവരുടെ കാര്യത്തില്‍ ഇടപെടാന്‍ മിക്കാവാറും ജനങ്ങള്‍ തയ്യാറാവില്ല.

ഇനിയിപ്പോ ഇവരുടെയൊക്കെ, വ്യക്തിപരമായ കാര്യത്തില്‍ ഇടപെടുന്നതില്‍ ഒരു സന്തോഷമില്ലേന്ന് ചോദിച്ചാല്‍ ഉണ്ട്‌. അത്‌ അവരോടുള്ള ആരാധനയേക്കാള്‍, അവരോടുള്ള സ്നേഹവും കരുതലും ആകാനേ വഴിയുള്ളൂ. നമ്മുടെയൊക്കെ സ്വന്തം കുട്ടിയായ കാവ്യാമാധവന്‍, നമുക്കിഷ്ടമില്ലാത്ത ആരെയെങ്കിലും വിവാഹം കഴിച്ചാല്‍, നമുക്കൊരു തൃപ്തിക്കുറവുണ്ടാകില്ലേ?

അല്ലെങ്കില്‍, നമുക്ക്‌ അവരുടെയൊക്കെ കാര്യം, അവരുടെ വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്താല്‍ എന്താ? നമ്മള്‍ക്കിവരെയൊക്കെ കളിക്കളത്തിലും, ടി.വി യിലും, സിനിമാശാലയിലും ഒക്കെ കാണുന്ന പരിചയം അല്ലേ ഉള്ളൂ?

----------

"ഹലോ"

"ഹലോ..."

"ഇത്‌ കൊടകരപുരാണം വിശാലമനസ്കന്റെ വീടല്ലേ?"

"ആണെങ്കില്‍?"

"അദ്ദേഹം സ്ഥലത്തുണ്ടോ?"

"ഇല്ല. പുറത്തുപോയതാ. (എന്ന് പറയാന്‍ പറഞ്ഞു എന്ന് മനസ്സില്‍.)"

"എനിക്കൊരു കാര്യം പറയാന്‍ ഉണ്ടായിരുന്നു."

"എന്താണ്?. എന്നോട്‌ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞോളാം."

"അതേയ്‌, വിശാലേട്ടന്‍, കറുപ്പ്‌ ഫ്രെയിമുള്ള കണ്ണട വെക്കുന്നത്‌ എനിക്ക്‌ തീരെ ഇഷ്ടമില്ല. ചന്ദനക്കളറാ ചേര്‍ച്ച."

"വന്നാല്‍പ്പറയാം. വേറെ ഒന്നുമില്ലല്ലോ?"

"ഇല്ല. ഉണ്ടെങ്കില്‍ വീണ്ടും വിളിക്കാം. വിരോധം ഒന്നുമില്ലല്ലോ"

“ഏയ്... എന്തു വിരോധം?”


ടക്ക്‌.

ടക്ക്‌.

ടക്ക്‌ ടക്ക്‌.

ആദ്യത്തെ ടക്ക്‌ അവിടെ ഫോണ്‍ വെച്ചത്‌. രണ്ടാമത്തെ ടക്ക്‌ ആരാധിക ഫോണ്‍ വെച്ചത്‌.

മൂന്നാമത്തെ രണ്ട്‌ ടക്ക്‌, വിശാലന്റെ കണ്ണട നിലത്ത്‌ വീണ് പൊട്ടുന്നതിന്റേത്. ;)

Tuesday, December 26, 2006

രണ്ട് ചായക്കടകള്‍

നാട്ടിന്‍ പുറത്തെ ചായക്കട, പത്രംവായനയുടേയും, കൊച്ചുകൊച്ചു സന്തോഷങ്ങളുടേയും, നേരം പോക്കിനായുള്ള വഴക്കിലും മുങ്ങിക്കിടന്നു.

പ്ലേറ്റിലെ, പൊട്ടിച്ച്‌ ബാക്കിയായ ഉഴുന്നുവടയുടെ കഷണം ആരുടേയോ ധൃതി ഓര്‍മ്മിപ്പിച്ചു.

പകുതി തീര്‍ന്ന ചായഗ്ലാസ്സിനു മുകളില്‍ ലോകം വെട്ടിപ്പിടിച്ചതുപോലെ ഈച്ച ഇരുന്നു.

ചായപ്പാത്രത്തിലെ വെള്ളം, ചില ജീവിതം പോലെ തന്നെ തിളച്ചുകൊണ്ടിരുന്നു.

കണ്ണാടിക്കൂട്ടിലെ പലഹാരങ്ങള്‍ പ്രതീക്ഷയുമായി പുഞ്ചിരിച്ചുനിന്നു.

ദാരിദ്ര്യം, കയ്പ്പായി ഉള്ളില്‍ നില്‍ക്കുമ്പോഴും, മധുരമിട്ട്‌, പാലൊഴിച്ച്‌ ചായ കൂട്ടുമ്പോള്‍, ചായക്കടക്കാരന്റെ മുഖത്ത്‌, പരിചയത്തിന്റെ പുഞ്ചിരി മായാതെ നിന്നു.

അടുക്കളയിലേക്കെത്തി നോക്കിയ കണ്ണുകള്‍, ഭക്ഷണത്തില്‍ മേമ്പൊടിയായി വിതറുന്ന സ്നേഹം കണ്ട്‌, തിളങ്ങി.

നഗരത്തിലെ റസ്റ്റോറന്റ്‌ മിക്കാവാറും മൌനത്തില്‍ മുങ്ങിക്കിടന്നു.

ഏതോ ഒരു പാട്ട് ആരും ശ്രദ്ധിക്കാനില്ലാതെ പരിഭവത്തിന്റെ സ്വരത്തില്‍ ഓടിക്കൊണ്ടിരുന്നു.

കണ്ണാടി പോലെ തിളങ്ങുന്ന മേശ ഒന്നുകൂടെ അമര്‍ഷത്തിന്റെ സ്പര്‍ശം അനുഭവിച്ചു.

മറഞ്ഞിരിക്കുന്ന അടുക്കളയില്‍, വര്‍ണക്കൂട്ടുകള്‍ക്കിടയില്‍, അസ്തിത്വം തിരഞ്ഞ്‌, ഭക്ഷണം അലഞ്ഞുനടന്നു.

അവനും അവളും കണ്ണാടിച്ചില്ല് തുറന്ന്, അകത്തേക്ക്‌ വന്നു.

അവനെന്തോ പറഞ്ഞത്‌ പിടിച്ചെടുക്കാന്‍ കഴിയാത്ത അത്രയും മൃദുവായതുകാരണം, അവളുടെ കാതുകള്‍ നിസ്സഹായതയില്‍ തേങ്ങി.

എവിടെയോ എന്തോ ഉടയുന്ന ശബ്ദം, മാനേജരുടെ സ്വതവേ കാര്‍ക്കശ്യം നിറഞ്ഞ മുഖത്ത്‌, വീണ്ടും ചുളിവുകള്‍ വീഴ്ത്തി.

മുന്നില്‍ വെച്ച പാത്രങ്ങളിലെ ആഹാരം ജീവനില്ലാതെ കിടന്നു.

മിനുസമുള്ള നിലത്തേക്ക്‌ പൊഴിയാനാവാതെ, ചെരുപ്പുകളില്‍ നിന്ന് മണ്‍തരികള്‍ മോക്ഷം കാത്തിരുന്നു.

ആരോ വിട്ട്‌ പോയ നാണയങ്ങളിലേക്ക്‌ നോക്കിയ വെയിറ്ററുടെ മുഖത്ത്‌ ഒരു വിളറിയ പുഞ്ചിരി വന്ന് മാഞ്ഞു.

Sunday, December 24, 2006

അമ്പിളിയമ്മാവന്‍

“വരല്ലേ വരല്ലേ, എന്റെ പുറകേ വന്ന് വെറുതേ ശല്യം ചെയ്യല്ലേന്ന് പലതവണ പറഞ്ഞു. എന്റെ ക്ഷമ പരീക്ഷിക്കല്ലേ. ഇനി കേട്ടില്ലാന്നു വെച്ചാല്‍, ഞാന്‍ എന്തെങ്കിലും ചെയ്യും.”

കള്ളുകുടിയന്‍ ആടിയാടി പറഞ്ഞു. കൈയ്യില്‍ കിട്ടിയതൊക്കെ എടുത്ത് വലിച്ചെറിഞ്ഞു.

“എന്റെ പൊന്നേ, ചതിക്കല്ലേ. അവളെയൊന്ന് ആരും കാണാതെ കിട്ടാന്‍ നോക്കിയിരിക്കുകയാണേ. നിനക്കതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. അതിനു പ്രണയം വേണം. പിന്നാലെ വന്ന് കാട്ടിക്കൊടുക്കല്ലേ. ഒന്നു മാറി നില്‍ക്കൂ.”

കാമുകിയെ കാണാന്‍ പുറപ്പെട്ട കാമുകന്‍ പരിഹാസത്തോടെ പറഞ്ഞു.


“താനെന്തിനാടോ, ചിരിച്ചുംകൊണ്ട് നില്‍ക്കുന്നത്? ഇത് ശരിയാവില്ല. എന്റെ ജോലിയ്ക്ക് ഒരു തടസ്സമാവും ഇത്. ഒന്ന് പോയി വിശ്രമിക്ക്. ഞാന്‍ പോയിട്ട് വന്നാല്‍ മതി. എന്റെ ജീവന്റെ പ്രശ്നമാണ്.”

മോഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ച കള്ളന്‍ ദേഷ്യത്തോടെ പറഞ്ഞു.

അമ്പിളിയമ്മാവന് വിഷമമായി. എന്താ എല്ലാവരും ഇങ്ങനെ? പിന്നെയും, നില്‍ക്കാതെ യാത്ര തുടര്‍ന്നു.

“വേഗം വാ. എത്രനേരമായി അമ്മു നോക്കിയിരിക്കുന്നു. അമ്മുവിന്, മാമുണ്ണാന്‍ സമയം വൈകി. ഇന്നു കണ്ടില്ലെങ്കില്‍ അമ്മു ഒന്നും കഴിക്കുകയും ഇല്ല.”

അമ്മുവിന്റെ അമ്മ പറഞ്ഞു. അമ്മു സന്തോഷത്തില്‍ കൈവീശി, കുഞ്ഞുസ്വരത്തില്‍ എന്തൊക്കെയോ പറയുന്നു.

അമ്പിളി അമ്മാവന് സന്തോഷമായി. ആരൊക്കെ തള്ളിപ്പറഞ്ഞാലും, തന്നെ, കാത്തുനില്‍ക്കുന്നവരും കൂട്ടത്തില്‍ ഉണ്ടല്ലോ. അമ്മുവിനേയും എടുത്ത്, അമ്മുവിന്റെ അമ്മ പാട്ടും പാടി ഭക്ഷണം കൊടുക്കുന്നതും കേട്ട് അമ്പിളി അമ്മാവന്‍ പുഞ്ചിരിച്ചു നിന്നു.

അമ്പിളി അമ്മാവന്‍ തിരിച്ചുപോകുന്നതിനുമുമ്പ് കുറച്ച് കാഴ്ചകളും കണ്ടു.

കുടിയന്‍, ആടിപ്പാടി വീണു കിടക്കുന്നു.

കാമുകനെ കാമുകിയുടെ വീട്ടിലെ നായ ഓടിച്ചിട്ട് കടിക്കുന്നു.

കള്ളനെ, രാത്രികാവലിനിറങ്ങിയ പോലീസ് പിടിച്ചിട്ട് ഇടിക്കുന്നു.

അമ്പിളിഅമ്മാവന് അമ്മുവിനെ ഒന്നുകൂടെ കാണണമെന്ന് തോന്നി. വീടിന്റെ ജനലില്‍ക്കൂടെ നോക്കിയപ്പോള്‍, അമ്മു നിഷ്കളങ്കതയോടെ പുഞ്ചിരി തൂകി ശാന്തമായി ഉറങ്ങുന്നു.

അമ്പിളിയമ്മാവന്‍ പിന്നേയും യാത്രയായി.

നമുക്ക് നന്മയുണ്ടെങ്കില്‍, ആ നന്മ കണ്ടെത്തുവാന്‍ ആരെങ്കിലും ഉണ്ടാകും.

നന്മ നിറഞ്ഞ, കാരുണ്യം നിറഞ്ഞ ആ ദൈവപുത്രന്റെ വിശ്വാസത്തില്‍,

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.

Thursday, December 21, 2006

വാതിലുകള്‍ തുറക്കുമ്പോള്‍

പുലര്‍കാലത്തെ തണുപ്പില്‍, വീട്ടിന്റെ വാതില്‍ തുറന്നത്‌ പെണ്‍വാണിഭത്തിന്റെ ഇരുണ്ട മുഖത്തേക്കായിരുന്നു.

മുലപ്പാലൂട്ടേണ്ട മാതൃത്വം മാറത്ത്‌ കൈ പിണച്ച്‌, അരുതേയെന്ന് യാചിച്ച്‌ പത്രത്തിന്റെ മുഖ്യപേജില്‍ നിശ്ചലമായി കിടന്നിരുന്നു.

റോഡിലേക്കുള്ള വാതില്‍ തുറന്നത്‌ മതഭ്രാന്തിലേക്കായിരുന്നു.

മതമില്ലാത്ത, മുഖമില്ലാത്ത മരണം അയാളുടെ ദേഹത്തിരിക്കുന്നുണ്ടായിരുന്നു. മരണത്തിനു ‍ കൂട്ടായി, ഉറുമ്പുകളും ഈച്ചകളും.

പച്ചക്കറിച്ചന്തയിലേക്കുള്ള വാതില്‍ വിലപേശലിന്റെ കാഴ്ചയിലേക്കായിരുന്നു തുറന്നുപിടിച്ചിരുന്നത്‌.

പണക്കാരിപ്പെണ്ണ് ‍ വിലപേശുമ്പോള്‍, അവളുടെ വിലകൂടിയ ലിപ്സ്റ്റിക്‌, പച്ചക്കറിക്കുട്ടയിലേക്ക്‌ നോക്കി പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു.

വിദ്യാലയത്തിലേക്കുള്ള വാതില്‍ തുറന്നത്‌, കച്ചവടത്തിലേക്കായിരുന്നു.

വിലയുള്ള സര്‍ട്ടിഫിക്കറ്റും പിടിച്ച്‌ ചിലര്‍ ഉത്‌കണ്ഠാകുലരായി നില്‍ക്കുമ്പോള്‍, വില കൂടിയ കാറില്‍ വന്നവര്‍ ചിരിച്ചുകൊണ്ടിറങ്ങിപ്പോകുന്നുണ്ടായിരുന്നു.

ബാങ്കിലേക്കുള്ള വാതില്‍ തുറന്നത്‌ കടക്കെണിയിലേക്കായിരുന്നു.

വായ്പ്പയുടെ തന്ത്രങ്ങള്‍ വിവരിക്കുന്നത്‌ കേട്ടു തലയാട്ടുമ്പോള്‍, കടക്കെണിയും എവിടെയോ ഇരുന്ന് പുഞ്ചിരിച്ച്‌ തലയാട്ടുന്നുണ്ടായിരുന്നു.

കല്യാണപ്പന്തലിലേക്കുള്ള വാതില്‍ തുറന്നത്‌, പെണ്‍വീട്ടുകാരുടെ ദൈന്യതയുടെ പതിഞ്ഞസ്വരത്തിലേക്കായിരുന്നു.

സ്ത്രീധനക്കണക്കു പറഞ്ഞ്‌ ശബ്ദം ഉയര്‍ന്നപ്പോള്‍, മറ്റൊരുവശത്ത്‌ മൊഴിയില്ലാതെ, കണ്ണീരിന്റെ സ്വരവുമായി പെണ്ണിരുന്നു.


വിശ്വാസം, മിടിപ്പില്ലാതെ, നിര്‍ജ്ജീവമായി കിടക്കുന്നത് കാണാന്‍ ശക്തിയില്ലാത്തതിനാല്‍, ഹൃദയത്തിന്റെ വാതില്‍ മാത്രം തുറന്നില്ല. ഒന്നുകൂടെ ശക്തിയോടെ അടച്ചു.

Wednesday, December 20, 2006

അങ്ങനെ അവനൊരു കവിയായി

പഠിക്കാന്‍ മടിയന്‍ പയ്യന്‍,

കൊട്ടു കൊടുത്തൂ അച്ഛന്‍.

പഠിക്കാന്‍ പോയീ പയ്യെ,

വീടിന്‍ മട്ടുപ്പാവില്‍.

അയല്‍‌പക്കത്തൊരു ചേച്ചീ, ചേട്ടന്‍.

ചേട്ടന്‍ പറഞ്ഞൂ ഒന്ന്, ചേച്ചി പറഞ്ഞൂ രണ്ട്.

ചേച്ചിയും ചേട്ടനും നിര്‍ത്താതിരുന്നപ്പോള്‍‍

നാട്ടുകാരോതീ ‘കഷ്ടം.’

ചേട്ടന്‍ പറഞ്ഞതും, ചേച്ചി പറഞ്ഞതും,

നാട്ടുകാര്‍ ചൊല്ലിയ വാക്കുകളും

കൂട്ടിപ്പണിതൂ പയ്യന്‍,

കടലാസ്സിലേക്ക് പകര്‍ന്നൂ.

കണ്ടവരൊക്കെ ചൊല്ലീ,

കൊള്ളാം! നീയൊരു കവിയായി.

പഠിക്കാന്‍ മടിയന്‍ പയ്യന്‍,

അങ്ങനെ നല്ലൊരു കവിയായി.




(ഞാന്‍ ഏതോ പാലത്തില്‍ പുഴയിലേക്കും നോക്കി നില്‍ക്കുകയാണേ. എന്നെ തല്ലാന്‍ കിട്ടൂലാ... ഹിഹിഹി)

Monday, December 18, 2006

ക്രിസ്മസ്

നാണയം ഉള്ളിലൊളിപ്പിച്ച്‌, തിര ചിരിച്ച്‌ പിന്‍വാങ്ങുന്നത്‌ അയാള്‍ നോക്കിയിരുന്നതേയുള്ളൂ. നാണയം വീണ്ടെടുക്കാന്‍ ശ്രമിച്ചില്ല. കടലിന് ഇരിക്കട്ടെ സമ്മാനം. തീരുമാനത്തിലെത്താന്‍ വേണ്ടി ആശ്രയിച്ചതായിരുന്നു, നാണയത്തെ. നാണയങ്ങള്‍ക്ക്‌ വേണ്ടി നാണയത്തെത്തന്നെ സഹായത്തിനുപയോഗിച്ച് നറുക്കിട്ട് നോക്കി. എന്നിട്ടും ഒന്നുമായില്ല. ഇനിയെന്ത്‌? ചോദ്യം അയാളുടെ മനസ്സില്‍.

ആ ചോദ്യം കൂടാതെ വേറെ രണ്ട്‌ ചോദ്യങ്ങളും തിര പോലെ ഇടയ്ക്കിടയ്ക്ക്‌ അടിച്ച്‌ കയറി വന്നു. ഒന്ന് അല്‍പം ശാന്തതയോടെ, മറ്റൊന്ന്, ആഞ്ഞടിച്ച്‌ ദേഷ്യത്തോടെ.

"പപ്പാ, നമുക്ക്‌ ക്രിസ്മസ്‌ ട്രീ വാങ്ങേണ്ടേ?"

"നിങ്ങളെന്നെ കൊല്ലാന്‍ തന്നെ തീരുമാനിച്ചോ?"

ഉത്തരം കണ്ടെത്താന്‍ കഴിയാതെ ഉള്ളിലിരുന്ന് പിടയുന്ന രണ്ട്‌ ചോദ്യങ്ങള്‍. ഒന്ന് മകന്‍. ഒന്ന് അവന്‍. രണ്ടാള്‍ക്കും ജന്മം നല്‍കിയത്‌ അയാള്‍. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെ ഉത്തരം കണ്ടെത്തിയേ പറ്റൂ.

തിര, അടുത്ത വരവിന്, നാണയം, മണലില്‍ പൊതിഞ്ഞ്‌ മുന്നിലേക്കിട്ടു തന്നു. ഒന്നുകൂടെ എടുത്ത്‌ പരീക്ഷിച്ചാലോ. അല്ലെങ്കില്‍ വേണ്ട. കുറച്ച്‌ ദിവസമായിട്ട്‌ അലട്ടുന്ന പ്രശ്നം തന്നെ. ചോദ്യങ്ങളും, അവയ്ക്ക്‌ മുകളിലൂടെ തയ്യല്‍ മെഷീന്റെ ശബ്ദവും. അവളും തിരക്കിലാണ്‌‍. അവള്‍ക്കും കൊതിയുണ്ടാവില്ലേ, തയ്ച്ച്‌ കൊടുക്കുന്നപോലെയൊരെണ്ണം അണിഞ്ഞ്‌ നടക്കാന്‍. മോനാണെങ്കില്‍, ദിവസവും അറിയണം, പപ്പ അലങ്കാരങ്ങളൊക്കെ എന്നു കൊണ്ടുവരുമെന്ന്. കൂട്ടുകാരുടെ വീട്ടിലെ വിശേഷങ്ങള്‍ പറയുമ്പോള്‍, അവന്റെ മുഖം വാടാറുണ്ട്‌ ചിലപ്പോള്‍. അതിനൊക്കെ മീതെയാണ്‌‍ അശരീരി മൊഴി.

"നിങ്ങളെന്നെ അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലേ?"

എവിടെപ്പോയാലും വിടാതെ പിന്തുടരുന്നു കാര്യങ്ങള്‍. ഓര്‍മ്മകളും സ്വപ്നങ്ങളും പോലെത്തന്നെ. സൂര്യന്‍ നാളെക്കാണാമെന്നുള്ള പ്രതീക്ഷ നല്‍കിക്കൊണ്ട്‌, കടലിലേക്ക്‌ അലിഞ്ഞു ചേര്‍ന്നപ്പോള്‍ അയാള്‍ എണീറ്റു. ദൃഢനിശ്ചയവുമായി.

നോവല്‍ തീര്‍ത്ത്‌ പ്രസിദ്ധീകരണക്കാരെ ഏല്‍പ്പിച്ച്‌, ക്രിസ്മസ്‌ ട്രീയും, അലങ്കാരങ്ങളും, പുതുവസ്ത്രങ്ങളുമൊക്കെ വാങ്ങിവരുമ്പോള്‍, എഴുതിക്കൊണ്ടിരുന്ന കഥ പെട്ടെന്ന് അവസാനിപ്പിക്കാന്‍ വേണ്ടി മാത്രം അയാള്‍ക്ക്‌ കൊല്ലേണ്ടിവന്ന, കഥാനായകന്റെ മുഖം അയാള്‍ വായനക്കാര്‍ക്ക്‌ വേണ്ടി വിട്ടുകൊടുത്തിരുന്നു. ഭാര്യയുടേയും മകന്റേയും ആശ്വാസവും, സന്തോഷവും നിറഞ്ഞ മുഖം ഹൃദയത്തില്‍ സ്വന്തമാക്കിയിരുന്നു. ചോദ്യങ്ങള്‍ അവര്‍ക്ക്‌ വേണ്ടി ഒഴിഞ്ഞുകൊടുത്തിരുന്നു.

അയാള്‍ വേഗം നടന്നു. കൈയിലുള്ള ക്രിസ്മസ്‌ നക്ഷത്രത്തെ നോക്കി, മുകളിലുള്ള നക്ഷത്രങ്ങള്‍ പുഞ്ചിരി തൂകാന്‍ തുടങ്ങിയിരുന്നു.

Labels:

Sunday, December 17, 2006

ഇമ്മിണി കുഞ്ഞുകാര്യങ്ങള്‍

മുത്തുച്ചിപ്പി

കരയില്‍ നിന്ന് വീണുകിട്ടിയ ഒരു മുത്തുച്ചിപ്പിയില്‍ അഹങ്കരിക്കുന്ന മനുഷ്യനെ കണ്ട് മുത്തുച്ചിപ്പികള്‍ നിറച്ച് നില്‍ക്കുന്ന കടല്‍ അന്തം വിട്ടു.

ഭിക്ഷ

ഒന്നുമില്ലെന്ന വാക്ക് കേട്ട് തിരിച്ചുപോകുന്ന ഭിക്ഷക്കാരന്റെ, കൈയിലെ തട്ടിലെ നാണയങ്ങളും, തോളിലിട്ട നിറഞ്ഞ സഞ്ചിയും കണ്ട്, ഒഴിഞ്ഞ വീടും, വീട്ടിലെ ചുവരില്‍ പതിച്ച ജപ്തിനോട്ടീസും മനസ്സിലോര്‍ത്ത് വീട്ടുകാര്‍ നെടുവീര്‍പ്പിട്ടു.


കാഴ്ചപ്പാട്

ഡിസമ്പര്‍ മുപ്പത്തിയൊന്നിന്, കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളെക്കുറിച്ചോര്‍ത്ത് ചിലര്‍ നിരാശപ്പെട്ട് നില്‍ക്കുമ്പോള്‍, വരാന്‍ പോകുന്ന പന്ത്രണ്ട് മാസങ്ങളെക്കുറിച്ചോര്‍ത്ത് മറ്റു ചിലര്‍ സന്തോഷിച്ചു.

കെണി

നാലു ചുവരിന്റെ സുരക്ഷിതത്വത്തിന് വേണ്ടി ലോണെടുക്കാന്‍ പോയ ആള്‍, വീടിന് മുമ്പ്, കടക്കെണിയുടെ നാലു ചുവരില്‍ കുടുങ്ങുന്നത് ദൈവം മാത്രം അറിഞ്ഞു.

Friday, December 15, 2006

ചേട്ടന്റെ സ്വന്തം തങ്കമ്മ

എന്റെ എത്രയും പ്രിയപ്പെട്ട ചേട്ടാ, കത്ത് കിട്ടി. മുംതാസും, ലൈലയും, ക്ലിയോപാട്രയും ഒന്നും ആരാണെന്ന് തങ്കമ്മയ്ക്ക്‌ മനസ്സിലായില്ല കേട്ടോ. അവിടെ അടുത്തുള്ളതാണോ? അവരുടെയൊന്നും പേരിട്ട്‌ തങ്കമ്മയെ വിളിക്കരുത്‌. ചേട്ടന്‍ നിര്‍ബ്ബന്ധമാണെങ്കില്‍ നയന്‍ താര എന്നോ കാവ്യാമാധവന്‍ എന്നോ വിളിച്ചാല്‍ മതി.

വടക്കേപ്പറമ്പിലെ കണാരേട്ടന്‍ അരത്തൂങ്ങി ആയി. അയാള്‍ക്ക്‌ അതിന്റെ വല്ല ആവശ്യവുമുണ്ടോ? അയാളുടെ മോളില്ലേ? കനകലത? അവള്‍ക്ക്‌ ആലോചനയ്ക്ക്‌ വരുന്ന ചെറുക്കന്മ്മാരെയൊന്നും കണ്ണില്‍പ്പിടിക്കുന്നില്ല. പുളിങ്കൊമ്പിലല്ലേ നോട്ടം. അതിനു വിഷമിച്ചാണ്‌‍ തൂങ്ങിയത്‌. മരിക്കാന്‍ ആണെങ്കില്‍ ഏതെങ്കിലും ബാങ്കില്‍ നിന്ന് കടം എടുത്താല്‍പ്പോരേ, അവര്‍ കൊന്നു കൈയ്യില്‍ത്തരില്ലായിരുന്നോ എന്ന് അവിടെ വന്ന മാഷ്‌ ചോദിക്കുന്നത്‌ കേട്ടു.

നമ്മുടെ ടിറ്റി മോളുടെ ടീച്ചറെ കണ്ടിരുന്നു. സിനിമാട്ടാക്കീസില്‍ വെച്ച്‌. ടിറ്റിമോളു മിടുക്കിയാണെന്ന് പറഞ്ഞു. ചേട്ടന്‍ വരുമ്പോള്‍ ടീച്ചര്‍ക്ക്‌ കൊടുക്കാന്‍ ഒരു വാച്ച്‌ കൊണ്ടുവരണം.

ഷേര്‍ളിച്ചേച്ചിയുടെ തങ്കച്ചന്‍ ചേട്ടന്‍ വന്നിട്ടുണ്ട്‌. മരക്കൊമ്പ്‌ മുറിച്ചു കൊടുത്തതില്‍പ്പിന്നെ വല്യ ലോഗ്യത്തില്‍ ആണ്‌‍. എനിക്കൊരു സാരിയും, കുഞ്ഞുങ്ങള്‍ക്ക്‌ ഉടുപ്പും തന്നു.

പിന്നെ, പിങ്കി ആ ചെറുക്കനെ തന്നെ കെട്ടി. ക്ലാരച്ചേച്ചി, കല്യാണം പറയാന്‍ വന്നിരുന്നു. ഞാന്‍ നീലയില്‍, ചുവപ്പ്‌ പൂക്കളുള്ള സാരിയുടുത്താണ്‌‍ പോയത്‌. എവിടെ നിന്നാ വാങ്ങിയതെന്ന് പലരും ചോദിച്ചു. ചേട്ടന്‍ കഴിഞ്ഞ പ്രാവശ്യം കൊണ്ടുത്തന്നതല്ലേ.

നിങ്ങളുടെ അനിയന്‍ ജോലിയ്ക്ക്‌ പോയിത്തുടങ്ങി. ടൈയും കെട്ടി നടന്നാല്‍പ്പോരാ, പശുവിനെക്കെട്ടാന്‍, സമയാസമയത്തിനു കയര്‍ വാങ്ങിയില്ലെങ്കില്‍ പശു ഇനീം ഓടിച്ചിട്ട്‌ കുത്തും എന്ന് ഞാന്‍ പറഞ്ഞു.

പിന്നെ, ചേച്ചീടെ പൊന്ന് ഒരാഴ്ചയ്ക്ക്‌ വേണം എന്നും പറഞ്ഞ്‌ പടിഞ്ഞാറേതിലെ ദാസപ്പന്‍ വന്നപ്പോള്‍ , ഞാന്‍ വീട്ടിലിടുന്ന മുക്കുപണ്ടം ആണ്‌‍ കൊടുത്തത്‌. ഞാന്‍ വിചാരിച്ചത്‌, അവന്റെ ഭാര്യയ്ക്ക്‌ ഗമകാണിക്കാന്‍ വേണ്ടിയിട്ടാവും എന്നല്ലേ. തൊള്ളായിരത്തിപ്പതിനാറ്‌‍ അല്ലേന്ന് ചോദിച്ചു. മുക്കാണെങ്കിലും, നല്ല കടയില്‍നിന്ന് വാങ്ങിയതല്ലേ. അതുകൊണ്ട്‌ അതേന്ന് ഞാനും പറഞ്ഞു. അവനത്‌ ബാങ്കില്‍ പണയം വെക്കാന്‍ ആയിരുന്നെന്ന് ഞാന്‍ അറിഞ്ഞോ? പോലീസ്‌ പിടിച്ചത്രേ. ഓ... ഒരു ദിവസം. പിന്നെ അതൊക്കെ ഇവിടെ എറിഞ്ഞ്‌ ‘ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് ഞാനറിഞ്ഞില്ല’ എന്നും പറഞ്ഞ്‌ പോയി.

ചേട്ടനു സുഖം തന്നെയല്ലേ. ഇനി പിന്നെ എഴുതാം. ചേട്ടനു നൂറ്റിയമ്പത്‌ ഉമ്മകള്‍. ( ഷേര്‍ളിച്ചേച്ചി, തങ്കച്ചന്‍ ചേട്ടനുള്ള കത്തില്‍, നൂറു എഴുതുന്നത്‌ ഞാന്‍ കണ്ടിരുന്നു. തങ്കച്ചന്‍ ഒരു മാസത്തിനുള്ളില്‍ വീട്ടിലെത്തി. )ഇത്‌ കിട്ടിയാലുടനെ മറുപടി അയയ്ക്കണം.

എന്ന് ചേട്ടന്റെ സ്വന്തം ഭാര്യ, കാവ്യാമാധവന്‍ നയന്‍‌താര തങ്കമ്മ.

Labels:

Wednesday, December 13, 2006

ആപേക്ഷികം

തീരം പറഞ്ഞു.

“അല്‍പ്പം കൂടെ നിന്നിട്ടു പോകൂ. എന്നാല്‍ സന്തോഷമായേനെ. എപ്പോഴും വന്ന് ഉള്ളം കുളിര്‍പ്പിച്ച്, മതിയാവുന്നതിന് മുമ്പ് തിരിച്ച്‌പോക്ക് നടത്തുന്നല്ലോ.”

ആകാശം പറഞ്ഞു.

“എന്നും ഇവിടെത്തന്നെ ഇരിക്കാതെ ഒന്ന് മാറിയിരുന്നെങ്കില്‍, ഒളിഞ്ഞുകിടക്കുന്ന മുത്തുകളും ചിപ്പികളും എന്റെ കണ്ണിനുകൂടെ സ്വന്തമാവുമായിരുന്നു, സന്തോഷവും.”

തിര പറഞ്ഞു.

“എല്ലാം ആപേക്ഷികം. തീരത്തിനുവേണ്ടി നില്‍ക്കാതെ, ആകാശത്തിനുവേണ്ടി വഴിമാറാതെ, എനിക്ക് നിശ്ചയിച്ചിട്ടുള്ള കര്‍മ്മത്തിലാണ് എന്റെ സന്തോഷം.”

Monday, December 11, 2006

എന്ന് നിങ്ങളുടെ സ്വന്തം സു

ടീച്ചര്‍ ചോദ്യം തുടങ്ങി.

നിങ്ങള്‍ക്ക് ഭാവിയില്‍ ആരാകണം?

ഓരോരുത്തരായി ഉത്തരം പറഞ്ഞു.

“എനിക്ക് എഞ്ചിനീയര്‍ ആകണം.”

“എനിക്ക് നേഴ്സ് ആകണം.”

“എനിക്ക് വക്കീല്‍ ആകണം.”

“എനിക്ക് ടീച്ചര്‍ ആകണം.”

ഏറ്റവും ഒടുവില്‍ ടീച്ചര്‍ അവളുടെ അടുത്തെത്തി.

“എന്താ ഒന്നും ആകണ്ടേ?”

“ഉം”

“എന്താ?”

“എനിക്കൊരു മലയാളം ബ്ലോഗര്‍ ആവണം.”

അങ്ങനെ അവള്‍ വലുതായി ഒരു ബ്ലോഗ് തുടങ്ങി.

ഇങ്ങനെയൊന്നുമല്ല സംഭവിച്ചത്. സമയം പോക്കലിന്റെ വലിയൊരു ഉപാധി ആയിട്ടാണ് അവള്‍ ബ്ലോഗിങ്ങിനെ കണ്ടത്. സ്വാഗതം പറയാന്‍ പോലും ആരുമില്ലാത്ത ഒരു ക്ലാസ്സിലേക്കാണ് അവള്‍ ദൈവനാമവുമായി ഒന്നുമാലോചിക്കാതെ കടന്നുവന്നത്. ഒറ്റയ്ക്കിരുന്ന ആ ക്ലാസ്സിലേക്ക് ഒരു ലോകം മുഴുവന്‍ കൂട്ടായി വന്നപ്പോളാണ് ജീവിതത്തിന്, ലോകത്തിന് ഇങ്ങനെയും ഒരു മുഖം ഉണ്ടെന്ന് കണ്ടത്. ഒരു ബ്ലോഗര്‍ ആയിരുന്നില്ലെങ്കില്‍, അവള്‍ അറിയാത്ത പല മുഖങ്ങളും അവള്‍ കണ്ടു. ഇങ്ങനെയും ആള്‍ക്കാരുണ്ടാവുമോ. അവള്‍ക്ക് അത്ഭുതം ഉണ്ടായിരുന്നു. ഉണ്ടാവും എന്ന് തെളിയിച്ചുകൊണ്ട്, അവള്‍ കണ്ടിരുന്ന പച്ചവേഷങ്ങള്‍ കൂടാതെ, ചുവപ്പും, കത്തിയും, ആയ വേഷങ്ങളും അവള്‍ക്ക് മുന്നില്‍ ആടിത്തകര്‍ത്തു. ഒരു പക്ഷെ ബ്ലോഗ് തുടങ്ങിയില്ലെങ്കില്‍ അവള്‍ കാണാന്‍ സാധ്യതയില്ലാത്ത പല മുഖങ്ങളും, പൊയ്മുഖങ്ങളും, അവള്‍ക്ക് മുന്നിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. അവള്‍, പക്ഷെ, ഒഴുകിക്കൊണ്ടേയിരുന്നു. ചിരിച്ചും, കരഞ്ഞും, വിഷാദിച്ചും, വിഷമിച്ചും.


അങ്ങനെയങ്ങനെ പ്രോത്സാഹനവും, സ്നേഹവും, കരുതലും, മാത്രം ഊര്‍ജ്ജമാക്കി, അവഗണനകളും, തെറ്റിദ്ധാരണകളും, കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ച്, അവള്‍ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.
അവളുടെ, ബ്ലോഗ്, സൂര്യഗായത്രി, ഇന്ന് മൂന്നാംപടിയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. രണ്ടുവര്‍ഷം തികഞ്ഞ് മൂന്നാം‌വര്‍ഷത്തിലേക്ക്. എഴുതുന്നതൊന്നും, മാസ്റ്റര്‍പ്പീസുകളെല്ലെന്നും, വായിക്കാനും, വേണ്ടെങ്കില്‍ തള്ളാനും, എല്ലാവര്‍ക്കും അവകാശമുണ്ടെന്ന ബോധത്തോടെ, ഇനിയും, നന്നാക്കാന്‍ ശ്രമിക്കാം എന്നൊരു പ്രതീക്ഷയോടെ.

അനുഗ്രഹിക്കാം. അവഗണിക്കാം. അപമാനിക്കരുത്. ഓരോ മനുഷ്യരിലും മിടിക്കുന്നത് ഹൃദയം തന്നെയാണ്.



ഇതുവരെ പ്രോത്സാഹിപ്പിച്ച, തെറ്റുകള്‍ കണ്ടറിഞ്ഞ് തിരുത്തിയ, എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കുന്ന, അഭിപ്രായം പറയുന്ന എല്ലാ സഹബ്ലോഗേഴ്സിനും, ബ്ലോഗില്ലാതെ, വായിച്ചുപോകുന്ന അനേകം പേര്‍ക്കും തരാന്‍ സ്നേഹം മാത്രമേയുള്ളൂ. ബ്ലോഗിങ്ങിനിടയ്ക്ക്, വളരെക്കുറച്ചുപേരെ കണ്ടു, വളരെക്കുറച്ച് പേരെ പരിചയപ്പെട്ടു. ബാക്കിയുള്ളവരെയൊക്കെ, കാണാനും, പരിചയപ്പെടാനും സാധിക്കും എന്നൊരു പ്രതീക്ഷയുണ്ട്.

ആര്‍ക്കെങ്കിലും ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ വയ്ക്കുന്ന കമന്റ് ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയുക. ഇനി മുതല്‍ വയ്ക്കുന്നതല്ല. ആരേയും, പരിഹസിക്കാന്‍ വേണ്ടി ഞാന്‍ കമന്റ് വയ്ക്കാറില്ല. വച്ച കമന്റ് ഏതെങ്കിലും, പരിഹാസമായിട്ട് തോന്നുകയോ, വിഷമിപ്പിക്കുകയോ ചെയ്തെങ്കില്‍ മാപ്പ്. തിരിച്ചെടുക്കാന്‍ പറ്റില്ല. ഇനി അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കും.

നിങ്ങളെക്കൂടാതെ സ്നേഹം പങ്കിടാന്‍ ഒരാള്‍ കൂടെയുണ്ട്. ഞാന്‍ ഇതുവരെ കാണാത്ത, മോണിട്ടറില്‍, വെറും അക്ഷരങ്ങളും, വളരെ അപൂര്‍വ്വമായിട്ട്, ഫോണില്‍, മൊഴിയുമായി, പ്രത്യക്ഷപ്പെടുന്ന സുഹൃത്ത്. എനിക്ക് ബ്ലോഗ്ഗര്‍.കോം/സ്റ്റാര്‍ട്ട് എന്ന ലിങ്ക് തന്നയാള്‍. ബ്ലോഗിലിട്ട പോസ്റ്റ് വായിച്ച് “കൊള്ളാം” എന്ന് ആദ്യം അഭിപ്രായം പറഞ്ഞ ആള്‍.


ജോ എന്ന സുഹൃത്ത്.


സന്തോഷിന്റേയും, രേഷ്മയുടേയും, പോസ്റ്റില്‍ പറഞ്ഞതുപോലെ കാരുണ്യവാനായ അപരിചിതനായ പരിചിതന്‍.

ജോയ്ക്കും, എനിക്ക് ആദ്യം ബ്ലോഗ് വായിക്കാന്‍ തന്ന മോളുവിനും, ഒരുപാട് സ്നേഹം.

പിന്നെ, വരമൊഴിക്ക് സിബുവിന് ആശംസകള്‍.

വന്ന് അഭിപ്രായം പറഞ്ഞ് വരമൊഴിയുടെ ലിങ്ക് തന്ന drunkenwind-നേയും ഓര്‍മ്മിക്കുന്നു.

പിന്നെ, എല്ലാ ടെക്നിക്കല്‍ പുലികള്‍ക്കും നന്ദി.


ഇനിയെന്താ?

ഒന്നുമില്ല. ഒരു പാട്ട് എനിക്കുവേണ്ടി ആരെങ്കിലും പാടുമായിരിക്കും.


എല്ലാവരും ഇനിയും, പ്രോത്സാഹനവും, നല്ല വിമര്‍ശനവും (ബ്ലോഗ് എഴുതുന്നത് എഴുതിത്തെളിഞ്ഞ ഒരു സാഹിത്യകാരി അല്ല എന്ന തിരിച്ചറിവോടെ ഉള്ള വിമര്‍ശനം) നല്‍കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സൂര്യഗായത്രി മൂന്നാം‌വര്‍ഷത്തിലേക്ക്.

Labels:

Friday, December 08, 2006

എന്ന് സ്വന്തം ഭാര്യ തങ്കമ്മ

എത്രയും പ്രിയപ്പെട്ട എന്റെ ചേട്ടനു തങ്കമ്മ എഴുതുന്നത്‌ എന്തെന്നാല്‍,

അടുത്ത വീട്ടിലെ വെള്ളപ്പട്ടി ചത്തു. അത്‌ നാടന്‍ പട്ടിയല്ലെന്നും, ഫോറിന്‍ ആണെന്നും അവള്‍ക്കൊരു വീമ്പ്‌ പറച്ചില്‍ ഉണ്ടായിരുന്നു. അപ്പോഴേ എനിക്ക്‌ തോന്നിയതാ അത്‌ ചാകുംന്ന്.

പിന്നെ നമ്മുടെ ഗോപാലേട്ടന്‍ ഇല്ലേ? അതെ. റേഷന്‍ കട നടത്തുന്ന അയാളു തന്നെ. അയാളുടെ മകന്‍ ഒരു ചൈനക്കാരിയെ കെട്ടിക്കൊണ്ട്‌ വന്നിട്ടുണ്ട്‌. ഞാനും സുശീലേം കൂടെ കാണാന്‍ പോയിരുന്നു. എന്നോട്‌ അത്‌ ചിരിച്ചു. പാവം കുട്ടിയാന്നാ തോന്നുന്നത്‌.

ക്ലാരച്ചേച്ചിയുടെ മകള്‍ ഇല്ലേ പിങ്കി‌, അതിനെ ഏതോ ചെറുക്കന്റെ കൂടെ കണ്ടെന്നോ, വഴക്കായെന്നോ മറ്റോ പറയുന്നത്‌ കേട്ടു. അല്ലെങ്കിലും അതിനു കുറച്ച്‌ അഹങ്കാരം കൂടുതലാ. എന്നെ മിനിയാന്ന് കണ്ടിട്ട്‌ ഒന്ന് ചിരിച്ചുപോലും ഇല്ല. ഞാന്‍ ബസ്സില്‍ പോകുമ്പോള്‍ അവള്‍ ആ തോട്ടുവക്കത്തുകൂടെ നടന്നുപോകുന്നുണ്ടായിരുന്നു. കണ്ട ഭാവം കാണിക്കാതെ പോയി.

കാര്‍ത്ത്യായനിച്ചേച്ചിയുടെ വീട്ടില്‍ കള്ളന്‍ കയറി, കഴിഞ്ഞാഴ്ച. ചേച്ചി പറയുന്നത്‌, അവരുടെ കെട്ട്യോന്‍ തന്നെ ആണെന്നാ മോഷ്ടിക്കാന്‍ വന്നത്‌. അല്ലെങ്കിലും എന്തുണ്ട്‌ അവിടെ കൊണ്ടുപോകാന്‍. വെറുതേ വീമ്പിളക്കുകയല്ലേ.

പിങ്കീടെ അനിയന്‍ ക്ലാസ്സില്‍ ഫസ്റ്റ്‌ ആയതിനു അവര്‍ എല്ലാര്‍ക്കും ചായ കൊടുത്തിരുന്നു. ഞാനും പോയിരുന്നു. അല്ലെങ്കിലും പത്തിരുപത്‌ ആള്‍ക്കാര്‍ ഉള്ള ക്ലാസ്സില്‍ ഒന്നാമന്‍ ‌ ആവാന്‍ എന്താ ഇത്ര പ്രയാസം?

നമ്മുടെ ടുട്ടുമോന്‍ സാമൂഹ്യപാഠത്തിനു തോറ്റു. ആ ടീച്ചര്‍ ശരിയല്ലെന്നേ. ചെല്ലാന്‍ പറഞ്ഞിട്ട്‌ ഞാന്‍ ചെന്നിരുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ കൊല്ലപ്പരീക്ഷയ്ക്ക്‌ ജയിക്കില്ലാന്ന് പറഞ്ഞു. ആ ടീച്ചറുടെ സാരി കണ്ടപ്പോ ഞാന്‍ വിചാരിച്ചു, ചേട്ടന്‍ അടുത്ത തവണ വരുമ്പോ എനിക്കും അതുപോലൊന്ന് കൊണ്ടുവരാന്‍ പറയണംന്ന്. അതും ഉടുത്തിട്ട്‌ വേണം ഇനി വിളിക്കുമ്പോ ചെല്ലാന്‍. നമ്മള്‍ക്കും കുറച്ച്‌ വകയൊക്കെ ഉണ്ടെന്ന് ആ ടീച്ചറൊന്ന് അറിയട്ടെ.

വടക്കേപ്പുറത്തെ മാവിന്റെ കൊമ്പ്‌ ഷെര്‍ളിച്ചേച്ചീടെ വീട്ടിലെ ടെലിഫോണ്‍ വയറിലാണ്‌‍ കിടക്കുന്നതെന്ന് പറഞ്ഞിട്ട്‌, അത്‌ മുറിപ്പിക്കാന്‍ പറഞ്ഞു. എന്താ അവളുടെ ഒരു അഹങ്കാരം. ദിവസോം പിന്നെ, ഫോണ്‍ വന്നുകൊണ്ടിരിക്കുകയല്ലേ. എനിക്ക്‌ തോന്നുന്നത്‌ വെറുതെ ഫോണ്‍ ഉണ്ടെന്ന് കാണിക്കാന്‍ വെച്ചതാണെന്നാ. അതില്‍ വിളിക്കാന്‍ പറ്റും എന്നൊന്നും എനിക്ക്‌ തോന്നുന്നില്ല.

നിങ്ങക്ക്‌ സുഖല്ലേ. ഞാനതങ്ങ്‌ മറന്ന് പോയി. കത്തെഴുതിയത്‌ തന്നെ അതിനായിരുന്നു. നിങ്ങള്‍ടെ അനിയനെ പശു ഓടിച്ചിട്ട്‌ കുത്തിയിട്ട്‌, അവന്‍ ആശുപത്രീലാ. അവനോട്‌ ഞാന്‍ പണ്ടേ പറഞ്ഞതാ അതിനോട്‌ വേലത്തരം എടുക്കാന്‍ പോകരുതെന്ന്. അതിനു ഇന്നലെ ഒരു നല്ല കയറു വാങ്ങി. അനിയനെ നാളെയോ മറ്റന്നാളോ വിടുമായിരിക്കും. ഇനി പിന്നെ എഴുതാം. മറുപടി അയക്കണം.

എന്ന് സ്വന്തം ഭാര്യ തങ്കമ്മ.

Labels:

Thursday, December 07, 2006

ശ്രമം

വാക്കുകള്‍ തെന്നിത്തെന്നി പോയ്ക്കൊണ്ടിരുന്നു. ഒന്നിനോടൊന്ന് ചേരുന്നില്ല. എത്ര ശ്രമിച്ചിട്ടും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നില്ല.

“അവിടെയല്ല എന്റെ സ്ഥാനം.”

ഓരോ വാക്കും പിണങ്ങി മുഖം വീര്‍പ്പിച്ചു. എന്ത് ചെയ്യും ഇനി? പുതിയത് ഉണ്ടാക്കണോ. അക്ഷരങ്ങളും പിണങ്ങിത്തുടങ്ങി. അവയില്ലാതെ വാക്കുകള്‍ എങ്ങനെ നില്‍ക്കും?

മടുത്തു. ഇനി പിന്നെ ശ്രമിക്കാം. അവള്‍ മനസ്സിലെ സ്ലേറ്റ് മഷിത്തണ്ടുകൊണ്ട് മായ്ച്ചുകളയുന്നതായി ചിന്തിച്ചു. മാഞ്ഞു. കറുപ്പ് നിറഞ്ഞു. ഒടുവില്‍ മനസ്സ് ശൂന്യമായി.

മനസ്സ് പിന്നേം അവളോട് പറഞ്ഞു. കുറച്ച് അക്ഷരങ്ങള്‍, അതിലൂടെ കുറച്ച് വാക്കുകള്‍, അതുകൊണ്ട് കുറച്ച് വാചകങ്ങള്‍. ഇത്രയ്ക്കും ആവില്ലേ.

"SHAME ON YOU"

അവള്‍ മനസ്സിനോട് ചോദിച്ചു. എന്താവും അതിന്റെ അര്‍ത്ഥം? എത്ര പെട്ടെന്ന് അക്ഷരങ്ങളും വാക്കുകളും ഒരുമിച്ച് ഒരു വാചകം ചമച്ചു. അത്രയ്ക്കും മനോഹരമാണോ ആ വാക്ക്!

അവള്‍ മനസ്സിലെ സ്ലേറ്റ് നിസ്സഹായത കൊണ്ട് ഒന്നുകൂടെ അമര്‍ത്തിത്തുടച്ചു. പിന്നെയും ശ്രമിക്കാന്‍ തുടങ്ങി.

മഷിത്തണ്ടില്‍ നിന്നാവും, മനസ്സ് നിറഞ്ഞ് രണ്ടു തുള്ളി കണ്ണില്‍ക്കൂടെ ഉതിര്‍ന്ന് പോയി. നിറഞ്ഞ പീലി വിടര്‍ത്തി, കണ്ണ് മിഴിച്ച് അവള്‍ കണ്ടു. അതിന് ചുവപ്പ് നിറം ആയിരുന്നു!

Wednesday, December 06, 2006

മനസ്സിനോടൊന്ന് ചോദിക്കൂ

മനസ്സ്‌...

നിനക്കുള്ളതും എനിക്കുള്ളതും ഒരുപോലെ.

നിന്റേത്‌ ഫ്ലവര്‍വാസില്‍ വയ്ക്കാനും, എന്റേത്‌ അടുപ്പിനുമുകളില്‍ വയ്ക്കാന്‍ ആണെന്നും തോന്നുന്നതില്‍ കുഴപ്പമില്ല.

അപ്രതീക്ഷിതമായത്‌ സംഭവിക്കുമ്പോള്‍ നിന്റെ മനസ്സ്‌ മാത്രം ചുരുങ്ങുമെന്നും, എന്റേത്‌ കല്ലാണെന്നും വിചാരിക്കുന്നതില്‍ പ്രശ്നമില്ല.

നിന്റെ മനസ്സിലെ ചിന്തകള്‍ ഒക്കെ എന്റെ മനസ്സില്‍ ഉണ്ടാവണമെന്നും, എന്റെ മനസ്സിലെ ചിന്തകള്‍ ഒഴിവാക്കപ്പെടേണ്ടവയാണെന്നും കരുതുന്നതില്‍ തെറ്റില്ല.

നിന്റെ മനസ്സിന്റെ വേദനയാണ്‌‍ വേദനയെന്നും, എന്റെ മനസ്സിലെ വേദന വെറും ഭ്രമം ആണെന്നും തോന്നുന്നതില്‍ അപാകതയില്ല.

ആഞ്ഞടിക്കുന്ന തിരമാലകള്‍ നിന്റെ മനസ്സില്‍ ഉണ്ടെന്നും, എന്റെ മനസ്സ്‌ ശാന്തമായി ഒഴുകുന്ന ഒരു പുഴയാണെന്നും വിശ്വസിക്കുന്നതില്‍ പരാതിയില്ല.

ഒന്ന് മാത്രം നിനക്ക്‌ നിഷേധിക്കാന്‍ ആവില്ല. എനിക്കൊരു മനസ്സുണ്ടെന്നും, അതിനുള്ളില്‍ നീയുണ്ടെന്നും.

അത്‌ നിഷേധിച്ചാല്‍പ്പിന്നെ നിനക്കൊരു മനസ്സേയില്ല എന്ന് എന്റെ മനസ്സ്‌ പറയും.

മനസ്സിനോടൊന്ന് ചോദിക്കൂ സത്യമല്ലേന്ന്?


(ബൂലോഗരേ അല്‍പ്പം കൂടെ ക്ഷമിക്കൂ. സഹിക്കൂ. ഞാന്‍ നേരെയായിക്കൊള്ളാം.)

Tuesday, December 05, 2006

പ്രണയം എന്ന അസുഖം

പ്രണയം തലവേദന പോലെയാണ്‌. പല രൂപത്തിലും വരാം.

പ്രണയം കണ്‍കുരു പോലെയാണ്. വേഗത്തില്‍ പടര്‍ന്ന് പിടിക്കും.

പ്രണയം ചിക്കുന്‍ ഗുനിയ പോലെയാണ്‌‍. പിടിപെട്ടാല്‍ ‍ അവശനിലയില്‍ ആവും.

പ്രണയം എയിഡ്‌സ്‌ പോലെയാണ്‌‍. വന്നാല്‍ അത്‌ നമ്മളേം കൊണ്ടേ പോകൂ.

പ്രണയം വട്ടാണ്. ആരാനു വന്നാല്‍, കണ്ടു നില്‍ക്കുന്നവര്‍ക്ക്‌ നല്ല ചേലാണ്‌‍.

Labels:

Sunday, December 03, 2006

പട്ട് പാവാട

“തമ്പ്രാട്ടീ ഇച്ചിരെ വെള്ളം വേണം.”

അടുക്കളക്കോലായിയില്‍ വന്നിരുന്ന് ചിരുതേയി പറഞ്ഞു.

“കഞ്ഞി മതിയോ?”

“ മതി. ചൂട്‌ വെള്ളം തന്ന്യാ നല്ലത്‌.”

ചെറിയമ്മ ഒരുപാത്രത്തില്‍ കഞ്ഞിവെള്ളമെടുത്ത്‌ കുറച്ച്‌ വറ്റുമിട്ട്‌ കൊടുത്തു. കുടിച്ച്‌, പാത്രം കഴുകിവെച്ച്‌ ചിരുതേയി വീണ്ടും ഇരുന്നു.

"മീരക്കുട്ടി വന്നൂന്ന് കേട്ടതോണ്ട്‌ മാത്രാ ഞാനിപ്പോ വന്നത്‌. ഒന്നിനും വയ്യ. ടി. വി. യും കണ്ട്‌ ഇരിക്ക്യന്ന്യാ ഇപ്പോ പണി."

മീര ചിരിച്ചതേയുള്ളൂ. വീട്ടിലെ പുറം ജോലിക്കാരി ആയിരുന്നു ചിരുതേയി. എന്നും വന്നാല്‍ കുറേ വിശേഷങ്ങള്‍ പറയാന്‍ ഉണ്ടാവും, ജോലി ചെയ്യുമ്പോള്‍. നാട്ടു വിശേഷങ്ങള്‍. ആരുടെയെങ്കിലും വീട്ടില്‍ കല്യാണം തീരുമാനിച്ചതോ, കുട്ടിയുണ്ടായതോ വിരുന്നിനു പോകുന്നതോ ഒക്കെ. നാട്ടുകാരുടെ വിശേഷങ്ങളൊക്കെ വീട്ടില്‍ ആദ്യം എത്തിയിരുന്നത്‌ അങ്ങനെ.

“ഇവടത്തേതും നാട്ടുകാര്‍ അറിയണത്‌ ഈയ്യമ്മ പറഞ്ഞിട്ടന്ന്യാ.”

ചെറിയമ്മ പറയും. അമ്മ അത്‌ കേട്ട്‌ ചിരിക്കും.

“ഓണം കഴിഞ്ഞാല്‍ കുറച്ച്‌ ദിവസം കൂടെ ഇവടെണ്ടാവ്വോ?”

“ഒരുമാസം കൂടെ.”

വീട്ടുവിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞിരിക്കുമ്പോഴാണ്‌‍ അനു ഓടി വന്നത്‌.

“ന്താ അറിയ്യോ?”

ചിരുതേയിയുടെ ചോദ്യം കേട്ട്‌ ഒന്നും പറയാതെ അനു നാണം കുണുങ്ങിനിന്നതേയുള്ളൂ.

കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌ കവര്‍ അനുവിന്റെ കൈയില്‍ കൊടുത്തു അവര്‍. വാങ്ങണോ വേണ്ടയോ എന്ന് സംശയിച്ച്‌ നിന്ന് പിന്നെ വാങ്ങി, തന്റെ മടിയിലേക്കിട്ട്‌ അകത്തേക്ക്‌ ഓടിപ്പോയി. അമ്മയും ചെറിയമ്മയും ഇടയ്ക്ക്‌ വന്ന് എന്തൊക്കെയോ പൊതികള്‍ കൊണ്ടുക്കൊടുത്തു. പതിവുള്ള ഓണക്കോടിയും, എന്തെങ്കിലും പലഹാരങ്ങളും ഒക്കെ ആവും. മോന്‍ വലുതായി ജോലിയ്ക്ക്‌ പോകാന്‍ തുടങ്ങിയതില്‍പ്പിന്നെ ചിരുതേയി അങ്ങനെ വരാറില്ല എന്ന് പറയാറുണ്ട്‌ അമ്മ.

അവര്‍ പൊതികളുമായി "പോകുന്നതിനുമുമ്പ്‌ ഒന്നുംകൂടെ വരാം. കുട്ടികള്‍ക്കും വരണമ്ന്ന് പറഞ്ഞിട്ടുണ്ട്” എന്നും പറഞ്ഞ്‌ പതുക്കെ നടന്ന് പോയി.

അകത്ത്‌ പോയി കവര്‍ തുറന്ന് നോക്കിയപ്പോള്‍ അനുവിന് പട്ട് പാവാടയ്ക്കും ബ്ലൌസിനും ഉള്ള തുണിയാണ്. ഓര്‍മ്മകള്‍ കുറേ പിന്നിലേക്കോടിപ്പോയി. കുട്ടിക്കാലത്ത്‌ ഓണത്തിനു വാങ്ങിയ പട്ടുപാവാട രണ്ട്‌ ദിവസം കഴിഞ്ഞ്‌ കാണാതായപ്പോള്‍ ‍ചിരുതേയിയെയാണ്‌‍ എല്ലാവരും സംശയിച്ചത്‌.

ആയമ്മ, ചോദിക്കാതെ ഇവിടുന്ന് ഒന്നും കൊണ്ടുപോവില്ലാന്ന്‌‍ അമ്മ മാത്രമേ തറപ്പിച്ച്‌ പറഞ്ഞുള്ളൂ. ചിരുതേയിയോട്‌ ഒന്നും ചോദിക്കണ്ട തിരഞ്ഞുനോക്കാം, കിട്ടിയാല്‍ കിട്ടട്ടെ എന്നും അമ്മ പറഞ്ഞു. ചെറിയമ്മയ്ക്കും മറ്റുള്ളവര്‍ക്കും ചിരുതേയിയോട്‌ പിന്നെ ലോഗ്യം ഉണ്ടായില്ല. പിന്നേയും രണ്ട്‌ ദിവസം കഴിഞ്ഞപ്പോഴാണ്‌‍ കിണറിനടുത്ത്‌, തേങ്ങാക്കൂട്ടിലെ, അരഭിത്തിയിലെ പൊതിക്കെട്ടില്‍ നിന്ന് പട്ടു പാവാടയും പിന്നെ കുറേ പഴയതും പുതിയതും തുണികളും കിട്ടിയത്‌. ചെറിയമ്മയുടെ മകന്‍ ഗോപി, സന്യാസവേഷത്തിന് തിളക്കം കൂട്ടാന്‍ വേണ്ടി ഭാണ്ഡം കെട്ടി, അതില്‍ കുറേ തുണികള്‍ ഇട്ടുവെച്ചതാണ്‌‍. നിത്യോപയോഗമില്ലാത്തതുകൊണ്ടും, പുത്തന്‍ അല്ലാത്തതുകൊണ്ടും, മറ്റുള്ള തുണികളും കാണാഞ്ഞത്‌ ആരും അറിഞ്ഞില്ല. ചിരുതേയിയോട്‌ ചോദിക്കാഞ്ഞത്‌ എത്ര നന്നായീന്ന് അമ്മ അപ്പോള്‍ത്തന്നെ ചെറിയമ്മയോട്‌ ചോദിച്ചു. കുട്ടികള്‍ക്കെല്ലാം ശകാരം കിട്ടുകയും ചെയ്തു.

"എന്താമ്മേ ഇത്‌?"

"ഇത്‌ മോള്‍ക്ക്‌ ഓണക്കോടിയാ, അവര്‍ തന്നില്ലേ അത്‌."

"അപ്പോ നമ്മള്‍ കൊണ്ടുവന്ന ഉടുപ്പോ?"

"അത്‌ വേറൊരു ദിവസം ഇടാം."

സംശയത്തിന്റെ പേരില്‍ ചിരുതേയിയോട്‌ പാവാടയുടെ കാര്യം ചോദിച്ചിരുന്നെങ്കില്‍ ഈ പട്ടുതുണിയുടെ തിളക്കം, ഒരിക്കലും കാണാന്‍ സാധിക്കില്ലായിരുന്നു എന്ന് മീരയ്ക്ക്‌ തോന്നി.

Labels:

Friday, December 01, 2006

ഒടുക്കം

ഇവിടെ ഒടുങ്ങാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞത് കാട്ടാളന്‍ ആയിരുന്നു.

അവനെ പരിചയമുണ്ടല്ലോ. തന്റെ തോഴന്‍ തന്നെ ആണോ? അവന്‍ എങ്ങനെ കാട്ടാളന്‍ ആയി?

അവന്‍ ശരീരത്തില്‍ ആഞ്ഞ് കുത്തി. ശരീരത്തിലോ അതോ ആത്മാവിലോ?

മറ്റു കാട്ടാളന്മാര്‍ അമ്പും വില്ലും കൊണ്ട് ചുറ്റും നിന്നു.

‘ഇതിനൊരു തീരുമാനം ഉണ്ടാക്കും.’

പറയുന്നതാരാണ്? രാജാവോ?

രാജാവ് വെറും നിലത്ത് ഇരിക്കാനോ? അതെ. രാജാവ് തന്നെ. കഴുത്തിലെ മാല രസമായിട്ടുണ്ട്.

അല്ല. സൂക്ഷിച്ച് നോക്കട്ടെ. രാജാവല്ല. കയ്പ്പും ചവര്‍പ്പും കുടിപ്പിച്ചാലും, പുഞ്ചിരിയുള്ള ആ മുഖമല്ലേ, ജീവിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്?

പലപ്പോഴും അപ്സരസ്സുകളുടെ ഇടയില്‍ ആയിരുന്നല്ലോ. അവിടെ നല്ല സുഖമായിരുന്നു. രാത്രിയും പകലുമില്ലാതെ.

അതുകഴിഞ്ഞാണ് രാജാവും, മാലാഖമാരും കൂട്ടിനെത്തിയത്. മാലയിട്ട രാജാവും, വെള്ളക്കുപ്പായമിട്ട മാലാഖമാരും.

അതിനിടയ്ക്ക് ഒരിക്കലാണ് ഒരു രാജാവ് വന്ന് പുറത്താക്കിയത്.
ഇവന്റെ കൂടെ ഭീകരന്മാരുണ്ട്. ഇവിടെ നിര്‍ത്താന്‍ പറ്റില്ല.

അപ്സരസ്സുകള്‍ എന്നോ രംഗം വിട്ടിരുന്നു. മാലാഖമാര്‍
പുഞ്ചിരിക്കാന്‍ മറന്നോ?

പിന്നേയും എത്തിയത്, മാലാഖമാരുടെ അടുത്ത് തന്നെ. പക്ഷെ അവരുടെ ഭാവം മാറിയിരുന്നു. ഒരു പുഞ്ചിരി പോയിട്ട്, തിളക്കമുള്ള ഒരു നോട്ടം പോലും കണ്ണുകളില്‍ കണ്ടില്ല. രാജാവ് മാത്രം പുഞ്ചിരി മറന്നിരുന്നില്ല.

പിന്നെ ഒരിക്കല്‍പ്പോലും, എന്നും ചുറ്റും ഉണ്ടായിരുന്ന തോഴന്മാരെ കണ്ടില്ല. ചുവന്ന വെളിച്ചത്തില്‍, ചുവന്ന ചഷകം പങ്കുവെക്കുമ്പോള്‍ ഒരുപാട് തോഴന്മാര്‍ ഉണ്ടായിരുന്നു.

അപ്സരസ്സുകളേയും, പരിചയപ്പെടുത്തിയത് അവരായിരുന്നില്ലേ?

ഇന്നവരൊക്കെ എവിടെ?

ഭിത്തി കെട്ടിയ മനസ്സുമായി നില്‍ക്കുന്നുണ്ടാകുമോ?

അതോ ഹൃദയം തനിക്ക് വേണ്ടി എന്നെന്നേക്കുമായി അടച്ചതോ?

മണ്ണ് പോലും സ്വന്തമല്ലായിരുന്നോ? ഇതിനൊക്കെ ഉത്തരം കിട്ടാന്‍ ഇല്ല.

ഒരിത്തിരി മണ്ണ് കിട്ടിയാല്‍ മതി. ഉറങ്ങാന്‍. എന്നെന്നേക്കുമായി ഉറങ്ങാന്‍.

ഭീകരന്‍ അട്ടഹസിക്കുന്നുണ്ടോ.

താന്‍ ആര്‍ക്കൊക്കെ കൊടുത്തു, സമ്മാനം. കൂട്ടുകാരിക്കോ?

ഒന്നുമറിയാതെ, ഈ ലോകത്തേക്ക്, കടന്നുവരാന്‍ പോകുന്ന
ആ നിഷ്കളങ്കതയ്ക്കോ? താന്‍ ആണ് ഭീകരന്‍.

കാട്ടാളന്മാര്‍, പൊരുതിജയിക്കാതെ സ്ഥലം വിട്ടെന്നോ?

രാജാവ് കല്‍പ്പിച്ചു. “ഈ ജന്മം ഇവിടെ ഒടുങ്ങട്ടെ.”

ഒരുപിടി മണ്ണ്, തന്റെ ദൈന്യതയ്ക്ക് മുകളില്‍ വീണു.

കൂട്ടിന് വരാന്‍ പോകുന്ന വ്യര്‍ത്ഥജന്മങ്ങളെക്കാത്ത്, നിഷ്കളങ്കജന്മങ്ങളെക്കാത്ത്, ഒന്നുമോര്‍ക്കാതെ ഇരിക്കാം.



(ഇന്ന് ലോക എയിഡ്സ് ദിനമാണ്!)

Labels: