Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, May 28, 2007

ബെറ്റര്‍ ലക്ക്‌ നെക്സ്റ്റ്‌ ടൈം.

ഓരോ ദിവസവും, സര്‍ട്ടിഫിക്കറ്റിന്‌ ഭാരക്കൂടുതലും, മനസ്സിന് അതിനേക്കാള്‍ ഭാരക്കൂടുതലും തോന്നുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഒരു വാക്കു മാത്രമേ പലര്‍ക്കും പറയാനുള്ളൂ. ബെറ്റര്‍ ലക്ക്‌ നെക്സ്റ്റ്‌ ടൈം. പിന്നെ ഒരു വരണ്ട ചിരിയും. രണ്ടും, കാലങ്ങളായി സഹവര്‍ത്തികളായി തുടരുകയാവും.

സൂര്യന്‍, വിട പറഞ്ഞപ്പോഴാണ്‌, കടലിലേക്ക്‌ തന്നെ ഇറങ്ങാമെന്ന് കരുതിയത്‌. അങ്ങനെ, ഇറങ്ങി ‌ നടന്നു. എപ്പോഴോ, കടല്‍, നിയന്ത്രണം ഏറ്റെടുത്തുവെന്ന് അറിഞ്ഞു. ഉണരുമ്പോള്‍, ശരിക്കും ഓര്‍മ്മ വന്നപ്പോഴാണ്‌, ആശുപത്രിമുറിയിലെ ഫാനും പറയുന്നത്‌, ബെറ്റര്‍ ലക്ക്‌ നെക്സ്റ്റ്‌ ടൈം എന്നാണെന്ന് തോന്നിയത്‌.

Labels:

Thursday, May 24, 2007

വീണ്ടും ഒരുപോലെ

ഞാനും അവളും.

ജനിച്ചുവീണത്‌ ഒരുദിവസമായിരുന്നു. ആദ്യമായി കരഞ്ഞപ്പോള്‍ ശബ്ദം ഉയര്‍ന്നതും, ചുറ്റും നിന്നവര്‍ സന്തോഷത്തോടെ ചിരിച്ചുനിന്നതും ഒരുപോലെയായിരുന്നു. പിച്ചവെച്ചതും, പിടിച്ചുനില്‍ക്കാന്‍ പഠിച്ചതും ഒരുമിച്ചായിരുന്നു. യൂനിഫോമിട്ട്‌ സ്കൂളിലേക്കുള്ള ആദ്യയാത്ര ഒരേദിവസം ആയിരുന്നു.

നെറ്റിയിലെ ചന്ദനവും, തലയിലെ തട്ടവും, നമസ്കാരവും, നിസ്കാരവും ഒക്കെ ഞങ്ങളെ വേര്‍തിരിച്ചുതുടങ്ങി. ഞങ്ങളുടെ ഇടയില്‍ ഒരു കാണാവേലി കെട്ടിത്തുടങ്ങി.

ഒടുവിലെന്റെ ചന്ദനച്ചിത പുകഞ്ഞതും, അവളെ അടക്കിയതും ഒരേ ദിവസമായി. ചുറ്റുമുള്ളവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും ഒരുപോലെയായിരുന്നു. ഞങ്ങള്‍ വീണ്ടും ഒരുപോലെയായി. ഞങ്ങളുടെ സ്വന്തമായിത്തീര്‍ന്ന ആറടി മണ്ണിന്റെ മേലെ വീഴുന്ന വെയിലിനും, പൊഴിയുന്ന മഴയ്ക്കുമൊന്നും വ്യത്യാസമേയില്ല.

ജനനത്തിനും മരണത്തിനും ഇടയില്‍ ഒരു നേര്‍ത്ത മതിലില്‍ക്കൂടെ നടക്കുമ്പോള്‍, മനസ്സില്‍ വേറൊരു മതിലും കൂടെ കെട്ടി ജീവിക്കുന്ന ജീവി.

മനുഷ്യന്‍.

Labels: ,

Tuesday, May 22, 2007

ഒരു കവിത പറഞ്ഞത്

നീണ്ട് നിവര്‍ന്ന് കിടക്കാതെ,
ഒതുങ്ങിക്കൂടിയപ്പോഴാണ്
മനോഹരം എന്ന വാക്കിനു പിന്നില്‍
മറഞ്ഞുപോയത്.

പിന്നിലേക്കോടുന്ന മരങ്ങളെ
നോക്കിയിരുന്നപ്പോഴാണ്
കണ്ണടയ്ക്കുള്ളിലൂടെ, കണ്ണുകള്‍,
തുറിച്ചുനോക്കിയത്.

ചില ഭാഗങ്ങളെ,
വര്‍ണ്ണപ്പെന്‍സില്‍കൊണ്ട്
ഭംഗിയുള്ള കുപ്പായമിടീച്ചാണ്,
വളയിട്ട കൈകളിലേക്ക് കൈമാറിയത്.

കരിമഷിയിട്ട കണ്ണുകള്‍
സ്വന്തമാക്കിയത്,
വര്‍ണ്ണപ്പകിട്ടുള്ള ഭാഗം മാത്രം.

അവഗണനയില്‍ നൊന്ത് പിടയുന്നതിനുമുമ്പ് തന്നെ
കോര്‍ത്തുപിടിച്ച കൈകള്‍,
പച്ചക്കൊടിയ്ക്ക് മുന്നിലൂടെ കടന്നുപോയിരുന്നു.

നിലക്കടലത്തോടിനടുത്ത്
ചുരുണ്ടുകൂടിക്കിടന്നപ്പോഴും,
പ്രണയവര്‍ണ്ണങ്ങള്‍ ഏതോ ഓര്‍മ്മയില്‍
തിളങ്ങിനിന്നിരുന്നു.

Labels:

Friday, May 18, 2007

മനുഷ്യന്‍

ജലത്തില്‍, നിലയില്ലാതെ ഒഴുകിനടന്ന ഉറുമ്പ്,
സഹായം കിട്ടിയപ്പോള്‍ പറഞ്ഞു;
ദൈവത്തെപ്പോലെ.

പിറകെ ഓടിപ്പിടിച്ച്,
കൊല്ലാന്‍ തുടങ്ങുമ്പോള്‍ കോഴി പറഞ്ഞു;
കാലനെപ്പോലെ.

ഓന്ത് മാത്രം വേലിയിലിരുന്ന്
ചിരിച്ചുകൊണ്ട്, എന്നും, പറഞ്ഞു;
മനുഷ്യാ, നീയെന്നെപ്പോലെ!

Labels:

Monday, May 14, 2007

മധുശാല

വെളിച്ചവും വെള്ളവും ഒരേ നിറത്തില്‍ ഒഴുകിനടന്നു.

ഇരുണ്ട നിറത്തില്‍, ലോകം പതിയെ പോയ്ക്കൊണ്ടിരുന്നു.

വിറയ്ക്കുന്ന വാക്കുകളും വേച്ചുപോവുന്ന കാലുകളും, വഴിയറിയാതെ വിലപിച്ചു.

ശൂന്യമാവുമ്പോള്‍ നിറയുന്ന ഗ്ലാസ്സുകളും, നിറഞ്ഞിരുന്ന് ശൂന്യമാവുന്ന പണസ്സഞ്ചികളും, എല്ലാത്തിലും പങ്കുകൊള്ളുന്നപോലെ നിന്നു.

കുനിഞ്ഞുപോകുന്ന തലകള്‍ക്ക്‌ മുന്നില്‍, തലപ്പാവിട്ട കാവല്‍ക്കാരന്‍ പിന്നേയും തല കുനിച്ചു.

എല്ലാം മറക്കാന്‍ കുടിക്കുന്നെന്ന വാചകം കേട്ട്‌, മദ്യം മറയില്ലാതെ ചിരിച്ചുതുളുമ്പി.

മൊഴിയുന്ന കണ്ണുകള്‍ കാത്ത്‌ നില്‍ക്കുന്നുണ്ടെന്ന ഓര്‍മ്മയില്ലാതെ,

മിഴിയാത്ത കണ്ണുകള്‍ കനം വച്ച്‌ നിന്നു.

മരണം ഓരോ തുള്ളിയിലും അലിഞ്ഞ്‌ ചേര്‍ന്ന്, മനുഷ്യനെ അറിയിക്കാതെ, അവനില്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്നു.

സ്വന്തം വിശപ്പിന്റെ ഓര്‍മ്മയില്‍, വിളമ്പുകാരന്‍ വിഷചഷകം നിറച്ചുകൊണ്ടിരുന്നു.

നിറഞ്ഞ പണപ്പെട്ടി, സന്തോഷമാണോ ദുഃഖമാണോ വേണ്ടതെന്ന് തീരുമാനിക്കാനാവാതെ, വെറുതേ കാഴ്ച കണ്ട്‌ നിന്നു.

മദ്യം, ദൈവത്തിന്റെ വാടകക്കൊലയാളി.

Labels:

Friday, May 11, 2007

അവനും മഴയും പിന്നെ അവളും

കോരിച്ചൊരിയുന്ന മഴ. മഴയ്ക്ക് പെയ്യാന്‍ അവസരം കിട്ടിയപ്പോള്‍, സന്ദര്‍ഭം പാഴാക്കാതെ, നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു. അവന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്, മുക്കാല്‍മണിക്കൂറായി. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മഴയില്ലായിരുന്നു. കൂട്ടുകാരന്റെ വീട്ടിലും കയറാന്‍ പോയതാണ് കുഴപ്പമായത്. അവിടെ നിന്നിറങ്ങിയപ്പോള്‍ തുടങ്ങിയതാണ്. അവന്‍, അവിടെ ഇല്ലാഞ്ഞതുകൊണ്ട് അവിടെ ഇരുന്നില്ല. ക്ലാസില്ലാത്ത ദിവസം ആയതുകൊണ്ട് സാരമില്ല. ബൈക്ക് മുഴുവന്‍ നനഞ്ഞു. ഒരു പനി, വന്ന് കുറച്ച് ദിവസം വിഷമിപ്പിച്ച് കടന്നുപോയതുകൊണ്ട് നനഞ്ഞ് പോകാനും തോന്നുന്നില്ല. വീട്ടിലേക്കായാലും, കൂട്ടുകാരന്റെ കടയിലേക്കാണെങ്കിലും ദൂരം സമം. ആരും ഇല്ല. വല്ലപ്പോഴും കടന്നുപോകുന്ന ചില വാഹനങ്ങള്‍ ഒഴിച്ചാല്‍, അവിടം വിജനം.


ഒരു ബസ് വന്ന് നിന്നപ്പോള്‍, എതിര്‍വശത്തെ ബസ് സ്റ്റോപ്പില്‍, ആരോ ഇറങ്ങി. ബസ് കടന്നുപോയതിനുശേഷമാണ് അവന്‍ കണ്ടത്. ഒരു സുന്ദരി. ഒരു ബാഗ് ഉണ്ട് കൈയില്‍ കുറച്ച് വലുത്. പിന്നെ ഒരു പ്ലാസ്റ്റിക് കവറും ഉണ്ട്. പാവം. ദൂരയാത്ര കഴിഞ്ഞുവരുന്നതാവും. അല്ലെങ്കില്‍ ഈ മഴയത്ത് ആരെങ്കിലും പുറത്തിറങ്ങുമോ തന്നെപ്പോലെ. അവള്‍ തന്നെത്തന്നെ നോക്കുന്നുണ്ട്. അല്ലെങ്കിലും തനിക്ക് ഗ്ലാമറിനു കുറവൊന്നുമില്ലല്ലോ. പോക്കറ്റില്‍ നിന്ന് കൂളിങ്ങ് ഗ്ലാസ്സ് എടുത്തുവെക്കണോ? വേണ്ട അത് എടുക്കേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു. ഇനിയിപ്പോ അവള്‍ നോക്കുമ്പോള്‍ എടുത്ത് വെക്കുന്നത് മോശമല്ലേ. എന്തായാലും, അവള്‍ തന്റെ ഗ്ലാമറില്‍ അല്‍പ്പം ഭ്രമിച്ചിട്ടുണ്ട്. ആ ബസ് സ്റ്റോപ്പില്‍ ആയിരുന്നെങ്കില്‍, പേരെന്താ പറഞ്ഞത് എന്നോ, എക്സ്ക്യൂസ്മീ, നല്ല മഴ അല്ലേ എന്നോ ഒക്കെ ചോദിക്കാമായിരുന്നു. ഈ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ഒരാളുപോലും ഇല്ലേ? അല്ല, ഇനി ഏതെങ്കിലും ആള്‍ക്കാര്‍ ഇറങ്ങിയിട്ടും കാര്യമില്ല. റബ്ബറിന്റേയും, തേങ്ങയുടെയും വിലനിലവാരം പറഞ്ഞ്, വെറുതെ, മഴയുടെ രസം കളയും. ആ കുട്ടി ഈ ബസ്സ്റ്റോപ്പിലാണ് ഇറങ്ങിയതെങ്കിലോ, ഒന്നും മിണ്ടിയില്ലെങ്കിലും, ബസ്സിലും കാറിലും പോകുന്നവര്‍, രണ്ടുപേരും ഒരുമിച്ച് മഴ കാണാന്‍ നില്‍ക്കുന്നതെന്ന് കരുതി അസൂയപ്പെടുമായിരുന്നു.

അവള്‍, പതുക്കെ, ബാഗുമെടുത്ത്, മഴയിലേക്കിറങ്ങി. കുടയുണ്ടായിരുന്നെങ്കില്‍, ഓടിച്ചെന്ന് നനയാതെ ഇരിക്കാന്‍ സഹായിക്കാമായിരുന്നു. ഇനി മുതല്‍, ഒരു കുട കരുതണം. ആര്‍ക്ക് എപ്പോള്‍, സഹായം വേണ്ടിവരും എന്ന് പറയാന്‍ പറ്റില്ലല്ലോ. അവള്‍ വരുന്നത് തന്റെ അടുത്തേക്ക് തന്നെ. ഒന്നുകില്‍, അവിടെ ഒറ്റയ്ക്ക് നില്‍ക്കേണ്ട എന്ന് കരുതിയാവും. അല്ലെങ്കില്‍, തന്നെക്കണ്ട്, ലോഗ്യം പറയാന്‍ പറ്റുന്നവനെന്ന് തോന്നിക്കാണും. അതോ, ഇനി ബൈക്ക് കണ്ട്, അവളുടെ വീട്ടില്‍ കൊണ്ടുവിടാന്‍ പറയാന്‍ ആവുമോ? ആവും ആവും. പക്ഷെ, വീടിനു മുന്നിലെത്തിയാല്‍, വരൂ, അച്ഛനേയും അമ്മയേയും കണ്ടിട്ട് പോകാം എന്നെങ്ങാന്‍ പറഞ്ഞാല്‍, തിരക്ക് അഭിനയിക്കണം. ഇന്ന് കയറിയാല്‍ ഇന്നത്തോടെ തീര്‍ന്നു. അതു വേണ്ട. പിന്നൊരു ദിവസം ആകാം എന്ന് പറയണം. വെറുതെ, ആ വഴിയ്ക്ക് വന്നതാണെന്നും പറഞ്ഞ് ഇടയ്ക്ക് പോകാമല്ലോ. കൂട്ടുകാരേയും കൂട്ടണം. അസൂയയ്ക്ക് പിന്നെ വേറൊന്നും നോക്കേണ്ട. ബൈക്ക്, മെല്ലെ ഓടിക്കാം. അവളെ ഭയപ്പെടുത്തരുതെന്ന് വെച്ചിട്ടല്ല. മെല്ലെപ്പോകുന്നത്, ഇഷ്ടമായിട്ടും അല്ല. മഴയത്ത് മെല്ലെപ്പോകാമെന്ന് വെച്ചിട്ടും അല്ല. അത്രയും നേരം അവള്‍ ബൈക്കിന്റെ പിറകില്‍ ഉണ്ടാവുമല്ലോ.

അവള്‍ അടുത്തെത്തി. നേരെ നിന്നു. കഴിഞ്ഞയാഴ്ച പനിച്ചപോലെയുണ്ടോ. ഇല്ല. ഉണ്ടാവില്ല. അവള്‍ പുഞ്ചിരിച്ചു. ഉം...ഇത് വീട്ടില്‍ വിടാനുള്ള കൈക്കൂലി തന്നെ. അവന്‍ ഗൌരവം ഭാവിച്ച് നിന്നു. അവള്‍ പുഞ്ചിരിയില്‍ത്തന്നെ. അവനും പുഞ്ചിരിച്ചു. അത്യാവശ്യത്തിനുള്ള ഗൌരവമേ കാണിക്കാവൂ. അവള്‍ പ്ലാസ്റ്റിക്ക് കവറില്‍ നിന്ന് എന്തോ എടുക്കുന്നു. ഇനി ഇവിടെ പരിചയം ഇല്ലാത്തവള്‍ ആവുമോ? എങ്കില്‍ ഉഷാറായി. മേല്‍‌വിലാസവും തപ്പി, കുറേ നേരം ഒപ്പം കറങ്ങാം. അറിയുന്നതാണെങ്കിലും കുഴപ്പമില്ല. അവര്‍ക്ക്, ചിലപ്പോള്‍ തന്നെയും അറിയുമെങ്കില്‍ നന്നായി.

അവള്‍, പ്ലാസ്റ്റിക്ക് കവറില്‍ നിന്ന് ഒരു പഴയ കുടയെടുത്ത് അവന്റെ നേരെ നീട്ടി.

“ഇതൊന്ന് തുറന്ന് തരാമോ?” പഴയതായതുകൊണ്ട് എന്തോ കുഴപ്പമുണ്ട്.”

ഇടിവെട്ടി. മഴയുടെ കൂടെയല്ല. അവന്റെ സ്വപ്നങ്ങള്‍ക്ക് മേലെ.

നന്ദിയും പറഞ്ഞ്, കുടയും പിടിച്ച് അവള്‍ തിരിച്ച് നടന്നപ്പോള്‍, അവന്‍, ബൈക്കും നോക്കി, മഴയേയും ശപിച്ച് നിന്നു.

Labels:

Wednesday, May 09, 2007

കാത്തിരിപ്പ്

നേരം കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു. കാത്തിരിപ്പ്‌ നീണ്ട്‌ പോകുകയും ചെയ്തു. കൈ നിറയെ പൂക്കളുമായി, ഒരുപാട്‌, പരാതികളും പരിഭവവും, സ്നേഹവുമായി, അവന്‍ വന്നെത്തുന്ന ദിവസം അന്നാണ്‌. അവള്‍, ഓരോ കണ്ടുമുട്ടലിനുശേഷവും, പ്രതീക്ഷിക്കുന്നതും, കിട്ടുന്ന നിമിഷങ്ങള്‍ പങ്കുവെക്കാനെത്തുന്ന ആ ദിവസത്തെയാണ്‌. പ്രതീക്ഷ, അല്‍പ്പം ദേഷ്യത്തിലേക്കും, നൊമ്പരത്തിലേക്കും മാറി. എന്നിട്ടും അവനെ കണ്ടില്ല. ഇനി അങ്ങോട്ട്‌ പോയി നോക്കുക തന്നെ.

അവന്റെ വീട്ടിലേക്ക്‌ ചെല്ലുമ്പോള്‍ പുതുമയൊന്നും തോന്നിയില്ല. അവളും അതിന്റെ ഒരു ഭാഗം തന്നെ ആയിരുന്നല്ലോ. എന്നാല്‍ ആള്‍ക്കൂട്ടം, അല്‍പ്പം അമ്പരപ്പിച്ചു.

അവന്‍ ഒരുപാട്‌ പൂക്കള്‍ക്ക് നടുവില്‍, വിശ്രമിക്കുന്നുണ്ടായിരുന്നു.

അവള്‍ക്ക്‌ വിഷമം തോന്നിയില്ല. തിരിച്ചുനടന്നു. അവനും, നിമിഷങ്ങള്‍ക്കുള്ളില്‍ അടുത്ത്‌ തന്നെ എത്തുമല്ലോ.

അവന്റെ വരവും പ്രതീക്ഷിച്ച്‌, അവള്‍ ഇരിക്കുമ്പോള്‍, കല്ലറയ്ക്ക്‌ മുകളില്‍, അവര്‍ കഴിഞ്ഞ തവണ കണ്ടുമുട്ടിയപ്പോള്‍, അവന്‍ കൊണ്ടുവന്നിട്ട പൂക്കള്‍, വാടിക്കിടപ്പുണ്ടായിരുന്നു.

Labels:

Monday, May 07, 2007

മരണമുറി

ജാതി ചോദിക്കാതേയും പറയാതേയും ഒത്തൊരുമയോടിരിക്കുന്ന കൊഴിഞ്ഞ ജീവിതങ്ങള്‍.

പൊങ്ങച്ചങ്ങളേക്കാളും പൊള്ളലുമായി ചില ശരീരങ്ങള്‍.

ചിലരുടെ, ഒരിക്കലും ഉണരാത്ത ഉറക്കത്തിനിടയില്‍ക്കൂടെ
നിശ്ശബ്ദത മാത്രം ഉണര്‍വ്വോടെ സഞ്ചരിച്ചു.


ചില കണ്ണുകള്‍, ഏതോ കാലത്തിലേക്ക്‌ തുറന്നിരുന്നു.

കണ്ടുതീരാത്തവ വിട്ടുപോന്നതിന്റെ നൊമ്പരം അവയില്‍ നിറഞ്ഞുനിന്നിരുന്നു.

ചിലവയാവട്ടെ, കാണാനൊന്നും ഇല്ലെന്ന മട്ടില്‍, കണ്ടത്‌, മതിയായെന്ന മട്ടില്‍ ഇറുകെ അടച്ചിരുന്നു.

ശ്വാസമില്ലാത്തവയ്ക്കിടയില്‍, കാറ്റ്‌ മാത്രം, മുഖം ചുക്കിച്ചുളിച്ച്‌ ശ്വാസം കഴിച്ചിരുന്നു.

ദരിദ്രനേയും, ധനവാനേയും, ഒരേരീതിയില്‍ എത്തിക്കാന്‍, കഴിഞ്ഞതില്‍, മരണം, ആശ്വാസത്തോടെ വിശ്രമിച്ചിരുന്നു.

പരാതിയും, പരിഭവവും, പദവിയുമൊക്കെ, അടുക്കാന്‍ കഴിയാതെ, ആവശ്യമില്ലെന്ന മട്ടില്‍, അകന്ന് നിന്നിരുന്നു.


കണ്ടുമടങ്ങുന്നവരോട്‌, ജഡങ്ങള്‍, "ഇന്നു ഞാന്‍ നാളെ നീ" എന്ന് പറയാതെ പറഞ്ഞുകൊണ്ടിരുന്നു.

കാവല്‍ക്കാരന്‍, അതിലൊരാളാവാന്‍, ഇനിയെത്ര നാളെന്ന മട്ടില്‍, നിസ്സംഗതയോടെ ഇരുന്നു.

മനസ്സ്‌ മരിച്ചവര്‍, ഇവിടെയൊരു സ്ഥാനം എന്നുകിട്ടും എന്ന് ചിന്തിച്ച്‌, അതിനുമുന്നില്‍ക്കൂടെ കടന്നുപോയിരുന്നു.

ചിലരാവട്ടെ, ഇവിടേയ്ക്കെത്തുന്നതിനുമുമ്പ്‌ ഇനിയെത്ര കാര്യങ്ങള്‍, ഇവിടെ സമയം കളയാന്‍ ഒട്ടും നിവൃത്തിയില്ലെന്ന മട്ടില്‍ കുതിച്ച്‌ പാഞ്ഞിരുന്നു.


മോര്‍ച്ചറി.

മരണമുറി.

മരണത്തെ പേടിക്കാതെ പലരും, ശാന്തമായി ഉറങ്ങുന്ന മുറി.

Labels:

Friday, May 04, 2007

പാത്രപുരാണം

പാത്രങ്ങള്‍ ഇഷ്ടമില്ലാത്തവരുണ്ടോ? എന്തൊരു ചോദ്യം അല്ലേ? എനിക്ക്‌ പാത്രങ്ങള്‍ വല്യ ഇഷ്ടമാണ്‌. പാത്രങ്ങള്‍ ഇല്ലാത്ത വീടുണ്ടാവില്ല. വീട്ടിലില്ലെങ്കിലും, ചിലവ, അത്യാവശ്യത്തിനു അയല്‍പക്കത്ത്‌ നിന്ന് വാങ്ങിക്കൊണ്ടുവരും.

ചില പാത്രങ്ങള്‍ കണ്ടാല്‍ വളരെ സന്തോഷം തോന്നും. അതില്‍ നിറഞ്ഞുനില്‍ക്കുന്നത്‌, മൂല്യമുള്ള വസ്തുക്കള്‍ കൂടെയാണെങ്കിലോ? ഗംഭീരമായി. ചിലതൊക്കെ ആഢ്യത്വത്തോടെ, അങ്ങനെ ഇരിക്കും. നിറഞ്ഞതെന്താണെന്നുള്ള ബോധ്യമോടെ. നിറച്ച് വെച്ചിരിക്കുന്നത്‌, ബഹുമാനത്തോടെ കൈക്കലാക്കാന്‍ വരുന്നവരോടല്‍പ്പം പുഞ്ചിരിയോടെ. ഒരുപാട്‌ കാലം കഴിഞ്ഞാലും തനിമ നിലനിര്‍ത്തിക്കൊണ്ട്‌ നില്‍ക്കുന്ന പാത്രങ്ങള്‍ ഓരോ വീടിനും മുതല്‍ക്കൂട്ട്‌ തന്നെ.

പാത്രങ്ങളെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കുമ്പോള്‍, മറ്റുള്ളവരുടെ മുന്നില്‍, ഗമയോടെ പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന പാത്രങ്ങളെക്കുറിച്ച്‌ നമുക്ക്‌ അഭിമാനം തോന്നില്ലേ? നമ്മുടേതെന്ന് പറയുമ്പോള്‍ ഉത്സാഹം തോന്നില്ലേ? മറ്റുള്ളവരും അതിന്റെ മേന്മയില്‍, അത്‌ സ്വന്തമാക്കാന്‍ പുറപ്പെടുമ്പോള്‍ നമ്മുടെ സന്തോഷം ഇരട്ടിക്കും.

തെല്ലൊന്ന് മിനുക്കിയാല്‍ തിളങ്ങാത്തവയുണ്ടോ? ഒരുപാട്‌ കാലം ജീവിച്ചതിനാല്‍, മാറ്റ്‌ നഷ്ടപ്പെട്ടെന്ന് തോന്നുന്നതൊന്ന് മിനുക്കിനോക്കൂ. അത്‌ പഴയകാല പ്രതാപങ്ങളോടെ തിളങ്ങി നില്‍ക്കും.

പല തരത്തിലുള്ള പാത്രങ്ങള്‍. വെച്ചാല്‍ വെച്ചിടത്ത്‌ ഇരിക്കുന്നവ. നിറച്ച്‌ വെയ്ക്കുന്നതിനെ ഭംഗിയായി പ്രദര്‍ശിപ്പിക്കുന്നവ. മറ്റുള്ളവരുടെ മുന്നിലേക്ക്‌, നമ്മുടേതെന്ന് പറയാന്‍, നമ്മളൊരിക്കലും മടിക്കാത്തവ. പ്രത്യക്ഷപ്പെടാന്‍ ഒട്ടും മടിക്കാത്തവ. പുകഴ്ത്തുമ്പോഴോ? മേന്മ നിര്‍മ്മിച്ചവര്‍ക്കുകൂടെ പകുത്ത്‌ പോകും. ചിലത് കാണുമ്പോള്‍ത്തന്നെ നമുക്കറിയാം, സ്വന്തമാക്കിയാല്‍, മുതല്‍ക്കൂട്ടാവുമെന്ന്.

മറ്റുള്ളവരുടെ പക്കല്‍ കണ്ട്‌, നമ്മള്‍ മോഹിക്കുന്നവ. അതിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞ്‌, സ്വന്തമാക്കാന്‍ ശ്രമിക്കുന്നവ. എന്തൊക്കെ തരങ്ങള്‍.

ഇതുമാത്രമാണോ പാത്രപുരാണം? അല്ല.

ചില പാത്രങ്ങള്‍ ഒന്നിനും കൊള്ളില്ല. വെറുതെ കിട്ടിയാല്‍പ്പോലും വീട്ടില്‍ കയറ്റാന്‍ മടിക്കും. ഉപകാരമില്ലെന്നതുമാത്രമല്ല കാര്യം. ഉപദ്രവം നൂറുതരം. സ്വയം ഭാരമില്ലെന്ന് മാത്രമല്ല, നിറയ്ക്കാന്‍ പോയാല്‍ നമുക്ക്‌ പെടാപ്പാട്‌. അഴകെന്ന് കണ്ട്‌ അടുത്തുപോയാല്‍ അഴുക്കായിരുന്നെന്ന് തെളിയുന്നവ. എന്തെങ്കിലുമൊക്കെ നിറച്ചുവെച്ചേക്കാമെന്ന് വിചാരിച്ച്‌ ചെല്ലുമ്പോഴാവും, ഓട്ടപ്പാത്രം ആണെന്ന് തെളിയുക. വെള്ളം നിറച്ചാല്‍ ചോര്‍ന്നു പോകും, ധാന്യം നിറയ്ക്കാമെന്ന് വെച്ചാല്‍ കീടങ്ങള്‍ വരുമെന്ന പേടിയും. പിന്നെ, നിറയ്ക്കാന്‍ പറ്റുന്നത്‌, വല്ലപ്പോഴുമെടുക്കുന്ന, അനാവശ്യമെന്ന് തന്നെ പറയാന്‍ പറ്റുന്ന വസ്തുക്കള്‍. അവ നിറച്ചുവെയ്ക്കാം. കാറ്റൊന്ന് തഴുകിയാല്‍പ്പോലും, ഒച്ചയുണ്ടാക്കി അലോസരമുളവാക്കുന്ന പാത്രങ്ങളെ കാലിയായി വിട്ടാലും കുഴപ്പമല്ലേ? എന്തെങ്കിലും നിറച്ച്‌ ആരും കാണാത്ത മൂലയ്ക്ക്‌ പ്രതിഷ്ഠിക്കാം. ഒന്നിനും കൊള്ളാത്ത പാത്രങ്ങളെക്കൊണ്ട്‌ നമ്മുടെ വില എന്തിനു കുറയ്ക്കണം അല്ലേ? പിന്നെ ചെയ്യാന്‍ പറ്റുന്നത്‌, ഇത്തരം പാത്രങ്ങള്‍ വീട്ടിലേക്ക്‌ കയറ്റാതിരിക്കുകയെന്നതാണ്‌. പക്ഷെ അതിലുമുണ്ട്‌ അല്‍പം കാര്യം. വീട്ടിലുള്ള മറ്റ്‌ പാത്രങ്ങളുടെ മാറ്റ്‌ ഇരട്ടിയായി തോന്നുന്നത്‌ ഇത്തരം പൊട്ടപ്പാത്രങ്ങള്‍ ഉള്ളതുകൊണ്ടല്ലേ? കൂട്ടത്തിലിരുന്നോട്ടെ. കുഴപ്പമില്ല.

ഒരുപാട്‌ പാത്രങ്ങള്‍ കണ്ട കണ്ണുകള്‍ക്ക്‌, നല്ലതേത്‌, ചീത്തയേത്‌ എന്ന് മനസ്സിലാക്കാനാണോ വിഷമം?

Labels:

Wednesday, May 02, 2007

അപ്പൂപ്പന്‍

അപ്പൂപ്പന്‍, രാവിലെ തന്നെ ഇറങ്ങി. കൊച്ചുമകള്‍ കൊടുത്ത ചായയും പലഹാരവും നിറച്ചും കഴിച്ചു. ഇനി അപ്പൂപ്പന്റെ ജോലി, നടക്കുന്ന വഴിയില്‍ കണ്ടുമുട്ടുന്ന സുഹൃത്തുക്കളെയൊക്കെ കണ്ട് കുശലം പറഞ്ഞ് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തലാണ്.


അപ്പൂപ്പന്റെ സുഹൃത്തുക്കളൊക്കെ, അപ്പൂപ്പന്റെ പ്രായക്കാരൊന്നുമല്ല. കുട്ടികളും, ചെറുപ്പക്കാരും ഒക്കെ ഉണ്ട്. അവരോടൊക്കെ മിണ്ടുന്നത്, അപ്പൂപ്പന്, പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കും, ഇന്നത്തെ കാലത്ത് ഉണ്ടായ, പഴയതില്‍ നിന്നുള്ള വ്യത്യാസം മനസ്സിലാക്കലും കൂടെയാണ്.

വീഥി ഒഴിഞ്ഞുകഴിഞ്ഞാല്‍ അപ്പൂപ്പന്‍, ഏതെങ്കിലും കടയില്‍ ഇരിക്കും. അല്ലെങ്കില്‍ വഴിവക്കിലുള്ള മരത്തണലില്‍ ഇരുന്ന് എന്തെങ്കിലും വായിക്കും.

അന്ന് അപ്പൂപ്പന് പിടിപ്പത് ജോലി കിട്ടി. കൊച്ചുകുട്ടികള്‍, വലിയ മരത്തിലേക്ക്, പൂക്കള്‍ വീഴ്ത്താന്‍ എറിഞ്ഞ കല്ലുകള്‍, കുറേ അവിടേയും ഇവിടേയും കിടപ്പുണ്ടായിരുന്നു. ഒക്കെ എടുത്ത്, മരത്തിന് ചുറ്റും, ഇട്ടുവെച്ചു. ക്ഷീണിച്ചപ്പോള്‍, കടയില്‍ നിന്ന്, സമപ്രായക്കാരായ സുഹൃത്തുക്കളോടൊപ്പം ചായയും കുടിച്ച്, കഥയും പറഞ്ഞ് മരത്തണലില്‍ത്തന്നെ ഇരുന്നു.

പെട്ടെന്നാണ് ഒരു ജാഥ വന്നത്. അത് കടന്നുപോകുന്നതിനുമുമ്പ് തന്നെ, പോലീസെത്തി, പ്രകടനക്കാരെ ഓടിക്കാന്‍ തുടങ്ങി. അപ്പൂപ്പനും കൂട്ടുകാരും, കടയ്ക്കുള്ളിലേക്ക് കയറി ഇരുന്നു. പ്രകടനക്കാര്‍ക്ക്, അപ്പൂപ്പന്‍, രാവിലെ മരത്തണലില്‍ കൂട്ടിവെച്ച കല്ലുകള്‍ സഹായകമായി. അതെടുത്ത് അവര്‍ പോലീസിനു നേരെ എറിഞ്ഞു. കടയുടെ ചില്ല് പൊട്ടി, അതിലൂടെ കല്ലുകള്‍ അകത്തേക്ക് വന്നു. അപ്പൂപ്പന്റെ നെറ്റിയ്ക്കും കിട്ടി ഒരെണ്ണം.

ബഹളമൊക്കെക്കഴിഞ്ഞ്, വീട്ടിലേക്ക്, വിഷമിച്ച് നടക്കുമ്പോള്‍, രാവിലെ എടുത്ത് കൂട്ടിവെച്ച, ഇപ്പോള്‍ തലങ്ങും വിലങ്ങും കിടക്കുന്ന കല്ലുകളെ നോക്കാന്‍ പോലും അപ്പൂപ്പനു പേടി തോന്നി. കൂട്ടിവെച്ചതുകൊണ്ട്, അവര്‍ക്ക് പെട്ടെന്ന് എറിയാന്‍ കിട്ടി. അതും മരത്തിനു പിറകില്‍ മറഞ്ഞിരുന്നിട്ട്.

അപ്പൂപ്പന് അങ്ങനെ ചെയ്യാന്‍ തോന്നിയതില്‍ കഷ്ടം തോന്നി.

Labels: