"നീ എങ്ങോട്ടാ?"
അമ്മയാണ്. മോഹനൻ കണ്ണാടിക്ക് മുന്നിൽ നിന്നും അമ്മയുടെ നേർക്ക് തിരിഞ്ഞു. ഷർട്ടിന്റെ കുടുക്കുകൾ ഇട്ട് മുഴുമിച്ചും കൊണ്ട് പറഞ്ഞു.
‘പണിയുണ്ട്.’
‘തിരുവോണമായിട്ടോ?’
‘ഓ... അമ്മയ്ക്കെന്താ . സർക്കാരുദ്യോഗം ആണോ തിരുവോണത്തിനു വീട്ടിലിരിക്കാൻ?’
‘എന്നാലും’..... ‘ഒരെന്നാലും ഇല്ല. ഇന്ന് 29 ആയി. അവിടെ കല്യാണം 7 നാണെന്നു അമ്മയ്ക്കറിയില്ലേ?’ 3 ദിവസത്തിനുള്ളിലെങ്കിലും പെയിന്റിങ്ങ് തീർത്തുകൊടുക്കണം,'
‘ഊണു കഴിക്കാൻ വരില്ലേ ?’
'എന്തായാലും വരും. പക്ഷേ നിങ്ങൾക്ക് കഴിക്കാൻ സമയം ആയാൽ കാത്തുനിൽക്കേണ്ട. എപ്പോഴാ വരാൻ പറ്റുക എന്നറിയില്ല.’
അമ്മ തിരിഞ്ഞ് നടന്നു കഴിഞ്ഞു. മോഹനൻ ഒന്നു കൂടെ കണ്ണാടിയിൽ നോക്കി മുടി നേരെയാക്കി പുറത്തേക്കിറങ്ങി. അച്ഛൻ പതിവുപോലെ പത്രവും വായിച്ച് ഇരിപ്പുണ്ട്. ഇന്നലെയേ പറഞ്ഞതുകൊണ്ട് എങ്ങോട്ടാ എന്ന ചോദ്യം ഇല്ല. പണ്ടു ചെയ്തോണ്ടിരുന്ന ജോലി ആയതുകൊണ്ട് അതിന്റെ കാര്യങ്ങളൊന്നും അച്ഛനെ പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. ഇറങ്ങി നടന്നു.
‘ഏട്ടാ...’ശ്രീജയാണ്.
‘എന്താ?’
' തിരിച്ചുവരുമ്പോൾ സരളച്ചേച്ചിയുടെ വീട്ടിൽ നിന്ന് തയ്ക്കാൻ കൊടുത്തത് വാങ്ങിക്കൊണ്ട് വരുമോ? എന്റെ ഒരു ചുരിദാറും അമ്മയുടെ 2 ബ്ലൌസും ഉണ്ട്.'
‘ഉം.’
റോഡിലേക്കിറങ്ങി.
*
‘സജൂ, സജൂ.’ വാതിലിൽ ഇടിക്കുന്നശബ്ദം.
അമ്മയാണ് . ഓ... ഒന്നു മര്യാദക്ക് ഉറങ്ങാനും സമ്മതിക്കില്ല. പുതപ്പ് നീക്കി എണീറ്റു. കണ്ണും തിരുമ്മി വാതിൽ തുറന്നു.
‘ഇത് എത്രനേരമായി കൊണ്ട് വെച്ചിട്ട് എന്നറിയാമോ?’വാതിലിനു അടുത്തുള്ള ചെറിയ ടേബിളിൽ കാപ്പിക്കപ്പ്. വേലക്കാരി വെച്ചിട്ട് പോയതായിരിക്കും.
‘എന്താടാ ഇത് ഇന്ന് തിരുവോണം ആയിട്ടെങ്കിലും എല്ലാരുടേം കൂടെ വന്ന് ഇരുന്നു രണ്ട് വാക്ക് മിണ്ടിക്കൂടെ?’അമ്മ ദേഷ്യത്തിൽ തന്നെ കോണിയിറങ്ങി പോയി.
സജീഷ് കപ്പെടുത്തു. ഇന്നലെ ഒരു മണി എങ്കിലും ആയിക്കാണും വീട്ടിൽ എത്താൻ. എല്ലാവരും നല്ല ഉറക്കം ആയതുകൊണ്ട് കണ്ടില്ലായിരിക്കും. അല്ലെങ്കിലും ഈ വീട്ടിൽ ആർക്കാ മറ്റൊരാളുടെ കാര്യം നോക്കാൻ സമയം. വീട്ടിന്റെ താക്കോൽ എല്ലാവരുടെ കൈയിലും ഓരോന്ന്. സ്വന്തം മുറികൾ, വാഹനങ്ങൾ. ഇടപെടലുകളില്ലാത്ത ജീവിതം. വായ കഴുകി കാപ്പി കുടിച്ചു. ടി. വി. ഓൺ ചെയ്ത് ചാനൽ മാറ്റി മാറ്റി നോക്കി. ഓഫ് ചെയ്ത് പാട്ട് വെച്ചു. ബാത് റൂമിൽ ഷവറിനു കീഴിൽ നിന്നപ്പോഴാണ് തലയുടെ ഭാരം അൽപം കുറഞ്ഞത്. ഇന്നലെ ശ്യാമിന്റെ പാർട്ടി ആയിരുന്നു. ബാറിൽ നിന്ന് 11 മണിക്ക് ഇറങ്ങി . പിന്നെ ഹോട്ടലിൽ ശ്യാമിന്റെ മുറിയിൽ. അവന്റെ ഡാഡിയുടെ തന്നെ ഹോട്ടൽ . ശ്യാമിനെ ഇനി 3 മാസത്തെ ഫോറിൻ ട്രിപ് കഴിഞ്ഞേ കിട്ടൂ എന്നുള്ളതുകൊണ്ട് എല്ലാവരും നന്നായി ആഘോഷിച്ചു. ഇന്ന് റെക്സിന്റെ പാർട്ടി ആണ്. കുറച്ച് ദൂരെയുള്ള ഡ്രൈവ് ഇൻ റെസ്റ്റോറന്റിൽ കൂടാമെന്നാണ് തീരുമാനിച്ചത്. ഒരുങ്ങുന്നതിനിടയിൽ സെൽ ഫോൺ ശബ്ദിച്ചു. ശ്യാം! ‘ഉറങ്ങുവാണോടേയ്...’‘അല്ലല്ല. റെഡി ആയിക്കൊണ്ടിരിക്ക്യാ. പത്തേമുക്കാലിനു പ്ലാസയുടെ മുൻപിൽ കാണാം എന്നല്ലേ എല്ലാരും പറഞ്ഞത്.’‘നീ വണ്ടി എടുക്കുന്നുണ്ടോ?’‘ഉണ്ട്.’ ‘ എന്നാൽ ബൈക്ക് മതി. എന്നാലേ ഒരു ത്രിൽ ഉള്ളൂ.’‘ഓക്കെ ഡാ കാണാം.’ സെൽ ഓഫ് ചെയ്തു.പാട്ടും എ സി യും ഓഫ് ചെയ്ത് പുറത്തിറങ്ങി. സ്വീകരണമുറിയിൽ എത്തിയപ്പോൾ പതിവില്ലാതെ അഛനും അമ്മയും രാജേഷും സജിതയും ടി വിയും നോക്കി ഇരിപ്പുണ്ട്. ‘എങ്ങോട്ടെങ്കിലും പോവാൻ ഉള്ള പ്ലാൻ ആണോ ഏട്ടാ...’ സജിത.‘ഉം’ ‘ എന്തെങ്കിലും കഴിച്ചോ.?’ അച്ഛൻ .‘ഒന്നും വേണ്ട വിശപ്പില്ല.’ ‘അതോ ഇന്നലെ കഴിച്ചതിന്റെ കെട്ട് വിടാഞ്ഞിട്ടോ...?’ രാജേഷ്. അവനെ ഒന്ന് തറപ്പിച്ച് നോക്കി. ‘തിരുവോണമായിട്ടും വേണോടാ ഇറങ്ങിപ്പോക്ക് ഇന്നെങ്കിലും വീട്ടിൽ ഭക്ഷണം കഴിച്ചൂടെ? അമ്മ. ‘പറ്റില്ല. ശ്യാം മറ്റന്നാളാ പോകുന്നത്. അതിനു മുൻപ് കൂടാമെന്ന് എല്ലാരും തീരുമാനിച്ചു കഴിഞ്ഞതാ.’ ഇറങ്ങി. പുതിയ ബൈക്ക് എടുത്തു. ഒരു മാസം ആയില്ല വാങ്ങിയിട്ട്. ശ്യാം പറഞ്ഞത് നേരാ. കാറിൽ പോയാൽ ഒരു ത്രിൽ കിട്ടില്ല. മഴ ഇല്ലാത്തതുകൊണ്ട് സ്പീഡിൽ പോവുകയും ചെയ്യാം.
***മോഹനൻ അവിടെ നിന്നും തിരിച്ചിറങ്ങി. ചെന്നപ്പോൾ തന്നെ രാജിച്ചേച്ചി പറഞ്ഞു ‘ ഇന്നു പെയിന്റിംഗ് വേണ്ട മോഹനാ, എല്ലാരും വന്നിരുന്നു. തിരിച്ചുപോയതാ. ഇന്ന് സീതയെക്കാണാൻ ചെറുക്കന്റെ അമ്മാവനും അമ്മായീം വരുന്നുണ്ട് ഉച്ചക്ക്. അവർ അമേരിക്കേന്ന് മിനിയാന്ന് എത്തിയതേ ഉള്ളൂ. പെയിന്റിങ്ങ് ഇന്ന് ശരിയാവില്ല. എല്ലാം കൂടെ ഒരു തിരക്കാവും.’ ‘എന്നാൽ നാളെ വരാം.’‘എന്തെങ്കിലും കഴിച്ചിട്ടു പോകൂ.’‘വേണ്ട ചേച്ചി വീട്ടിൽ എത്തുമ്പോഴേക്കും ഊണിനു സമയം ആകും. പോട്ടെ’ ‘എന്നാ ശരി.’ ഒരു ദിവസത്തെ ജോലി കുറഞ്ഞു. സാരമില്ല. ഓണമല്ലേ വീട്ടിൽ വേഗം ചെന്നാൽ എല്ലാർക്കും സന്തോഷമാവും.
**
ഓ... സജീഷിനു ദേഷ്യം വന്നു. പശുവിനു റോഡ് ക്രോസ് ചെയ്യാൻ കണ്ട നേരം. ആൾക്കാർക്ക് പശുവിനെ സ്വന്തം വീട്ടിൽ മേയാൻ വിട്ടാൽപ്പോരേ തിരക്കുള്ള ഹൈവേയിൽ തന്നെ വേണോ. പശുവിനു വേണ്ടി രണ്ട് മിനുട്ട് കളഞ്ഞതിന്റെ ദേഷ്യത്തിൽ സജീഷ് സ്പീഡ് ഒന്നു കൂടെ കൂട്ടി.
***
സരളച്ചേച്ചിയുടെ വീട്ടിൽ നിന്നും തുണികൾ വാങ്ങി മോഹനൻ റോഡിലേക്കിറങ്ങി. തന്റെ വീട്ടിലേക്കുള്ള മൺ റോഡിലേക്കെത്താൻ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി.ഉച്ചക്ക് അമ്മയേയും ശ്രീജയെയും കൂട്ടി ഒരു സിനിമയ്ക്കു പോകാം. കുറെ നാൾ ആയിട്ട് അലച്ചിൽ തന്നെ ആയിരുന്നു. വിചാരങ്ങളിൽ മുഴുകിയപ്പോൾ വാഹനത്തിന്റെ ഒച്ച മോഹനൻ കേട്ടില്ല. ഒരു ബൈക്ക് സ്പീഡിൽ വന്ന് ഇടിച്ചു. മോഹനൻ തെറിച്ച് മുകളിലേക്ക് പോയി താഴേക്ക് വീണു. നിശ്ചലം ആയി.......... ****
എല്ലാരും എത്തിക്കാണും. സ്പീഡ് ഇനി കൂട്ടാൻ ഇല്ല. ഒരുത്തൻ റോഡിനു നടുവിൽ. ബ്രേക്ക് ഇടാൻ പറ്റിയില്ല അതിനു മുൻപ് അയാളെ തട്ടിത്തെറിപ്പിച്ചു. ബൈക്ക് മുന്നിൽ നിന്നും വന്ന ലോറിക്കു മുകളിൽ ശക്തിയോടെ ചെന്നിടിച്ചു. സജീഷ് തെറിച്ചുപോയി. നിശ്ചലം ആയി............
*****
പിറ്റേ ദിവസം പത്രത്തിലെ വലിയ വാർത്തയായി ആ അപകടവും മോഹനന്റേയും സജീഷിന്റേയും ഫോട്ടോയും വായനക്കാർ കാണുമ്പോൾ മരണം പതിവുപോലെ പുഞ്ചിരി തൂകിക്കൊണ്ടിരുന്നു. കാണാമറയത്ത് നിന്ന്. ഓണമായാലും വിഷുവായാലും സമ്പന്നനായാലും ദരിദ്രനായാലും ആരുടേയും വീടുകളിലേക്ക്, ജീവിതങ്ങളിലേക്ക്, ക്ഷണിക്കാതെ കടന്നു ചെല്ലാൻ പറ്റുന്ന, ആർക്കും നിഷേധിക്കാൻ പറ്റാത്ത, ഒരേയൊരു അതിഥി താൻ മാത്രം ആണെന്നുള്ള ഗർവിൽ!