Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, July 22, 2012

മരം

അങ്ങനെയാണ്...
ഓരോ കാലങ്ങളിലും
വെയിലുകൊണ്ട്,
മഴ നനഞ്ഞ്,
കാറ്റിന്റെ ശക്തിയറിഞ്ഞ്,
മഞ്ഞു പുണർന്ന്,
നിലാവിന്റെ ചിരിയിൽ മുങ്ങി,
ഇലകളേയും, പൂക്കളേയും,
പുഴുക്കളേയും, പക്ഷികളേയും
ചേർത്തുപിടിച്ച് മരം നിൽക്കും.
വെയിലു കൊള്ളുന്നില്ലെന്ന്,
മഴ നനയുന്നില്ലെന്ന്,
നിലാവിന്റെ ചിരി കാണുന്നില്ലെന്ന്,
കാറ്റിനെ അറിയാൻ കഴിയുന്നില്ലെന്ന്,
ഇലകൾ, പൂക്കൾ, പക്ഷികൾ, പുഴുക്കൾ
ഓരോ കാലങ്ങളിലും ഓരോ പരാതി പറയും.
ആകാശത്തേക്കുള്ള വാതിൽ തുറന്നുവെച്ച്,
ഭൂമിക്കടിയിലേക്ക് മരം പോകും.
സ്വാതന്ത്ര്യം കിട്ടിയിട്ടും,
ഒറ്റയ്ക്കായിപ്പോയതിനെക്കുറിച്ചും,
വെയിലിന്റെ ചൂടിനെ,
മഴയുടെ തണുപ്പിനെ,
മഞ്ഞിന്റെ കുളിരിനെ,
കാറ്റിന്റെ ശക്തിയെ,
അറിയേണ്ടിവന്നതിൽ വിഷമിച്ചും,
ഇലകളും, പൂക്കളും, പുഴുക്കളും, പക്ഷികളും,
കുറ്റം പറഞ്ഞു വിഷമിക്കും.
എല്ലാം കേട്ട് ഭൂമിക്കടിയിൽ നിന്ന്
നിസ്സഹായയായൊരു മരം
തേങ്ങിക്കൊണ്ടിരിക്കും.
അറിയാറില്ലേ?

Labels:

Tuesday, July 03, 2012

ഒരു കുടയും കുഞ്ഞുപെങ്ങളും


ഒരു കുടയും കുഞ്ഞുപെങ്ങളും! കേട്ടാൽത്തന്നെ ഇഷ്ടം തോന്നുന്നില്ലേ? മുട്ടത്തുവർക്കി എഴുതിയ കഥയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. 1961-ൽ ആണ് ഈ കഥ ആദ്യം പ്രസിദ്ധീകരിക്കുന്നത്. കുട്ടികളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. ബേബിയും ലില്ലിയും. ആങ്ങളയും പെങ്ങളും.

കഥ തുടങ്ങുന്നത് മഴക്കാലത്താണ്. നല്ല മഴ പെയ്യുകയും, കുടയില്ലാതിരിക്കുകയും ചെയ്യുമ്പോൾ, ആരുടെയെങ്കിലും കുടക്കീഴിൽ നിന്നേക്കാമെന്നു വിചാരിക്കില്ലേ? ബേബി ലില്ലിയോടും അതാണ് പറഞ്ഞത്.

“ലില്ലീ മഴ വരുന്നു, നീ ആ പെണ്ണിന്റെ കൂടെ പൊയ്ക്കോ.” എന്ന്. ‘ആ പെണ്ണ്’ ഗ്രേസിയാണ്. പണക്കാരിക്കുട്ടിയാണ്. അവൾ പക്ഷേ, ലില്ലിയെ കുടയ്ക്കു താഴെ നിർത്തിയില്ല. സ്കൂളിലെത്താനുള്ള ധൃതിയിൽ മഴയത്ത് ഓടിയിട്ട് സ്ലേറ്റു പൊട്ടുകയും, പുസ്തകം കീറുകയും ചെയ്തു. നനഞ്ഞുകുളിച്ച് ചെളിപുരണ്ട് ക്ലാസിലെത്തിയപ്പോൾ ടീച്ചർ ക്ലാസിൽ കയറ്റിയും ഇല്ല.

ലില്ലിയെ കുടയിൽ കയറ്റാഞ്ഞതിനു ഗ്രേസിയോടു പകരംവീട്ടാൻ ബേബി പോയി. അവളുടെ വീട്ടിനു മുന്നിൽ ചെന്ന് അവളെ വിളിച്ച് കല്ലുകൊണ്ടൊരേറും കൊടുത്തു. എല്ലാവരും ഓടിക്കൂടിയപ്പോൾ അവൻ പേടിച്ചു ഒളിച്ചിരുന്നു. രാത്രിയിൽ വീട്ടിൽ പോയി ലില്ലിയോടു പറഞ്ഞു, എവിടെയെങ്കിലും പോവുകയാണെന്നും, പോയി വരുമ്പോൾ, ലില്ലിയ്ക്ക് കുട കൊണ്ടുക്കൊടുക്കാമെന്നും.

അവർക്ക് മാതാപിതാക്കന്മാരില്ല. അമ്മയുടെ സഹോദരിയാണ് കൂടെയുള്ളത്. മാമ്മിത്തള്ള. അവർക്ക് ആ കുട്ടികളെ ഇഷ്ടവുമില്ല. എന്തായാലും ബേബി അവിടേക്കോ പോയി. മാമ്മിത്തള്ള ലില്ലിയെ ഉപദ്രവിച്ചുകൊണ്ടിരുന്നു. വീട്ടുജോലി മുഴുവൻ ചെയ്യിച്ചു. സ്കൂളിൽ പോകേണ്ടെന്ന് പറയുകയും ചെയ്തു. ഒരുദിവസം ലില്ലിയുടെ കൈയിൽ നിന്നു ഒരു പിഞ്ഞാണം താഴെ വീണു പൊട്ടുകയും, മാമ്മിത്തള്ള, ലില്ലിയെ ഒരുപാടു തല്ലുകയും ചെയ്തു. പിറ്റേ ദിവസം ലില്ലിയും വീട്ടിൽ നിന്നിറങ്ങി.

ബേബിയും ലില്ലിയും രണ്ടുവഴിക്കായി. ലില്ലി ഒരു ഡോക്ടറുടെ അടുത്ത് എത്തിപ്പെടുന്നു. അവിടെ ഡോക്ടറുടെ കുട്ടികളിൽ ഒരാളെപ്പോലെ എല്ലാ സൌഭാഗ്യത്തിലും ജീവിച്ചു. ബേബി സൌദാമിനി എന്നൊരു യുവതിയുടെ വീട്ടിലെത്തിപ്പെടുന്നു. അവൾ ഒരു പാട്ടുടീച്ചറാണ്. ബേബി, സ്നേഹവാത്സല്യങ്ങൾ അനുഭവിച്ച് ആ വീട്ടുകാരോടൊപ്പം താമസിക്കാൻ തുടങ്ങി. അവന്റെ ആഗ്രഹം, ഒരു കുഞ്ഞുകുട വാങ്ങി, പെങ്ങൾക്കു കൊണ്ടുക്കൊടുക്കണം എന്നാണ്. ലില്ലിയുടെ ആഗ്രഹം, ഇച്ചാച്ചനെ എങ്ങനെയെങ്കിലും ഒന്നു കണ്ടെത്തുക എന്നാണ്. രണ്ടു പാവങ്ങളും അങ്ങനെ ദിവസങ്ങൾ തള്ളിനീക്കിക്കൊണ്ടിരുന്നു.

അവസാനം ബേബിയും ലില്ലിയും കണ്ടുമുട്ടുന്നു. അവരെ കൂട്ടിക്കൊണ്ടുപോയി വളർത്തിയ ആൾക്കാർ തന്നെ അവർ വീണ്ടും കണ്ടെത്തുന്നതിനും കാരണക്കാരാകുന്നു.

ഇനിയും കുറച്ചുകൂടെയുണ്ട് ഈ കഥ. ബേബിയുടേയും ലില്ലിയുടേയും ജീവിതത്തിലൂടെ കടന്നുപോകുന്ന കഥ. അവരെ സഹായിക്കുന്ന നല്ല മനുഷ്യരുടെ കഥ. സ്നേഹം നിറഞ്ഞ, വായിച്ചാൽ ആർക്കും ഇഷ്ടം തോന്നുന്ന, വായിച്ചാൽ മനസ്സിലാവുന്ന ഇത്തരം കഥകൾ ഒരിക്കലെങ്കിലും വായിക്കണം. വായിച്ചവർക്ക് വീണ്ടും വായിക്കാൻ തോന്നുകയും ചെയ്യും. കുട്ടികൾക്ക് വായിക്കാൻ കൊടുക്കുക. അല്ലെങ്കിൽ വായിച്ചുകൊടുക്കുക. വല്യവരും വായിക്കുക.

ഒരു കുടയും കുഞ്ഞുപെങ്ങളും - മുട്ടത്തുവർക്കി - ഡി. സി. ബുക്ക്സ്- വില . 60.00 രൂപ.

Labels: