Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, February 08, 2008

എലിമിനേഷന്‍

കടിച്ചുപിടിച്ച് നില്‍ക്കുന്നുണ്ട് നിശ്ശബ്ദത,
പൊട്ടിത്തെറിക്കാതിരിക്കാന്‍ സ്വയം ശാസിക്കുന്നുണ്ട്.
അതിനിടയ്ക്കാണ് ചിലര്‍ തലതാഴ്ത്തിനില്‍ക്കുന്നത്.
തെരഞ്ഞെടുപ്പിനും, തിരസ്കരിക്കലിനും കാത്ത്,
ശൂന്യതയിലേക്ക് കണ്ണുംനട്ട്,
മൌനമൊടുങ്ങുന്നതും കാതോര്‍ത്ത്.
ആധി, ആത്മവിശ്വാസത്തിന്റെ തലയില്‍ക്കയറി
ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
വിധിയെഴുതിവെച്ചതിലേക്ക് മനസ്സ് ചാഞ്ഞിരിക്കുന്നു,
കണ്ണ് കൊതിക്കുന്നുണ്ട് കാണാന്‍,
വായിച്ചെടുക്കാനുള്ള വെമ്പലോടെ.
വെട്ടേണ്ടത് വെട്ടണം,
വാഴ്ത്തേണ്ടത് വാഴ്ത്തണം.
വിധികര്‍ത്താവ് ദൈവത്തെയോര്‍ത്തത്,
പ്രാര്‍ത്ഥിക്കാനല്ല,
തന്നെയൊരിക്കലും വെട്ടാതിരുന്നവല്ലോ!
ഓര്‍മ്മയുണ്ടായതപ്പോഴാണ്.
വിധിയെളുപ്പമായി പിന്നെ,
വെട്ടിയില്ലൊന്നിനേയും,
കൂട്ടത്തില്‍ വാഴാന്‍ വിട്ടു.
വിധി കാത്ത് നിന്നിരുന്ന വാക്കുകളോരോന്നായ്
കവിതയ്ക്കുള്ളിലേയ്ക്ക് തിരിച്ച് കയറി.
വേര്‍പിരിക്കുന്നതിന്റെ നോവ്,
അനുഭവിച്ചില്ലെന്ന ആഹ്ലാദത്തോടെ
വിധികര്‍ത്താവും ദൈവവും,
വേര്‍പിരിക്കപ്പെട്ടില്ലെന്ന ആശ്വാസത്തോടെ,
ഒഴിഞ്ഞുപോകണമെന്നോര്‍ത്ത് ഭയന്നുനിന്ന വാക്കുകളും.
കാണുന്നവരിത്തിരി
കരുണകാണിച്ചാല്‍മതിയിനി.
ഒഴിവാക്കപ്പെടുന്നതിന്റെ വ്യഥ
കാഴ്ച കാണുന്നവര്‍ക്കറിയാന്‍ വഴിയില്ല.
അവര്‍ക്ക് പുറം കാഴ്ചയേ കാണൂ,
ഉള്ളില്‍ പിടയ്ക്കുന്ന കരളു കാണില്ല!

Labels:

Monday, October 01, 2007

ഭ്രാന്തി

പകല്‍ പോലെ,

സൂര്യനൊളിഞ്ഞും തെളിഞ്ഞും നിറയുമ്പോള്‍-
‍മങ്ങിത്തിളങ്ങുന്ന ഭൂമിതന്‍ സൌന്ദര്യം പോലവേ

താരകമെന്നുമൊളിച്ചുകളിക്കുമാ
രാവിന്‍ നിഗൂഡമാം ഭാവം പോലെ

ആലിപ്പഴത്തിന്‍ തണുപ്പുമായാര്‍ത്തലച്ചെത്തി-
യൊടുവിലൊന്നുമില്ലാതെയായ്‌ തീരുന്ന മഴ പോലെ

ഉച്ചത്തിലോതിയും, പിന്നെയസ്പഷ്ടമായ്‌ മൊഴിഞ്ഞും,
തെളിച്ചുപറഞ്ഞും, പിന്നെയൊളിപ്പിച്ചും,

താന്‍ പോലുമറിയാന്‍ ശ്രമിക്കാ മനസ്സിനെ,
താനറിയാത്തൊരു ലോകര്‍ക്കു ‍ മുന്നില്‍,
ജല്‍പ്പനത്താല്‍ മലര്‍ക്കെ തുറന്നുകാട്ടീടുന്നു.

ആ മനസ്സു, തിളങ്ങുന്നു, മങ്ങുന്നു,
നിറഞ്ഞുപെയ്തൊടുവില്‍, നിഗൂഡതയിലേക്കോടി മറയുന്നു.

ഭ്രാന്തിയവളെന്നോതുന്നു ലോകം,
ഭ്രാന്തില്ലാത്തവരായ്‌ എന്നും നടിക്കുന്നു.

ദൈവമോതുന്നു, ഭ്രാന്തിയവള്‍, പക്ഷെ,
സത്യമസത്യം മടിയ്ക്കാതെയോതുന്നു.

ഭ്രാന്തില്ലാത്തവര്‍ നിങ്ങള്‍,
ഒന്നുമറിയാന്‍, ശ്രമിക്കാതെയോടുന്നു.

ലോകത്തെ നോക്കിയവള്‍, പുലമ്പുന്നു, പിന്നെച്ചിരിക്കുന്നു,
ഒടുവില്‍ക്കരഞ്ഞു തളര്‍ന്നു പിന്‍‌വാങ്ങുന്നു.

അവള്‍ മൊഴിയുന്നതൊക്കെ സത്യമാവാം,
ഒന്നുമറിയാത്ത ലോകത്തെ നോക്കി,
പരിഹാസത്താല്‍ ചിരിക്കുന്നതാവാം,
സഹജീവികള്‍ക്കു വേണ്ടിയെന്നും,
കരഞ്ഞു തപിച്ചു വിടവാങ്ങുന്നതാവാം.

അവള്‍, ഭ്രാന്തി!
വിട്ടുപോകുന്നു നമുക്കായെന്നുമൊരു സത്യം.
താളമുണ്ടെങ്കിലേ പിഴയ്ക്കൂ,
ചത്ത മനസ്സ്‌ പിടയ്ക്കുകില്ല!

Labels: