എലിമിനേഷന്‍
കടിച്ചുപിടിച്ച് നില്‍ക്കുന്നുണ്ട് നിശ്ശബ്ദത,
പൊട്ടിത്തെറിക്കാതിരിക്കാന്‍ സ്വയം ശാസിക്കുന്നുണ്ട്.
അതിനിടയ്ക്കാണ് ചിലര്‍ തലതാഴ്ത്തിനില്‍ക്കുന്നത്.
തെരഞ്ഞെടുപ്പിനും, തിരസ്കരിക്കലിനും കാത്ത്,
ശൂന്യതയിലേക്ക് കണ്ണുംനട്ട്,
മൌനമൊടുങ്ങുന്നതും കാതോര്‍ത്ത്.
ആധി, ആത്മവിശ്വാസത്തിന്റെ തലയില്‍ക്കയറി
ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
വിധിയെഴുതിവെച്ചതിലേക്ക് മനസ്സ് ചാഞ്ഞിരിക്കുന്നു,
കണ്ണ് കൊതിക്കുന്നുണ്ട് കാണാന്‍,
വായിച്ചെടുക്കാനുള്ള വെമ്പലോടെ.
വെട്ടേണ്ടത് വെട്ടണം,
വാഴ്ത്തേണ്ടത് വാഴ്ത്തണം.
വിധികര്‍ത്താവ് ദൈവത്തെയോര്‍ത്തത്,
പ്രാര്‍ത്ഥിക്കാനല്ല,
തന്നെയൊരിക്കലും വെട്ടാതിരുന്നവല്ലോ!
ഓര്‍മ്മയുണ്ടായതപ്പോഴാണ്.
വിധിയെളുപ്പമായി പിന്നെ,
വെട്ടിയില്ലൊന്നിനേയും,
കൂട്ടത്തില്‍ വാഴാന്‍ വിട്ടു.
വിധി കാത്ത് നിന്നിരുന്ന വാക്കുകളോരോന്നായ്
കവിതയ്ക്കുള്ളിലേയ്ക്ക് തിരിച്ച് കയറി.
വേര്‍പിരിക്കുന്നതിന്റെ നോവ്,
അനുഭവിച്ചില്ലെന്ന ആഹ്ലാദത്തോടെ
വിധികര്‍ത്താവും ദൈവവും,
വേര്‍പിരിക്കപ്പെട്ടില്ലെന്ന ആശ്വാസത്തോടെ,
ഒഴിഞ്ഞുപോകണമെന്നോര്‍ത്ത് ഭയന്നുനിന്ന വാക്കുകളും.
കാണുന്നവരിത്തിരി
കരുണകാണിച്ചാല്‍മതിയിനി.
ഒഴിവാക്കപ്പെടുന്നതിന്റെ വ്യഥ
കാഴ്ച കാണുന്നവര്‍ക്കറിയാന്‍ വഴിയില്ല.
അവര്‍ക്ക് പുറം കാഴ്ചയേ കാണൂ,
ഉള്ളില്‍ പിടയ്ക്കുന്ന കരളു കാണില്ല!
Labels: ഗദ്യകവിത

