കുറ്റമുണ്ടോ ഒന്നെടുക്കാൻ
പാലി :- ന പരേസം വിലോമാനി ന പരേസം കതാകതം
അത്തനോ വ അവേൿഖേയ്യ കതാനി അകതാനി ച
സംസ്കൃതം :- ന പരേഷാം വിലോമാനി ന പരേഷാം കൃതാകൃതം
ആത്മന ഏവ അവേക്ഷേത കൃതകൃത്യാനി ച.
അന്യന്മാരുടെ പിഴകളേയും കൃതാകൃതങ്ങളായ പാപങ്ങളേയും പറ്റിയല്ല വിചാരപ്പെടേണ്ടത് - തന്റെ ദുഷ്കർമ്മങ്ങളേയും വീഴ്ചകളേയുമാണ് വിചാരിക്കേണ്ടത്.
ഇത് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളതാണ്. ധർമ്മപദത്തിൽ. ചെറിയ തോതിൽ, മലയാളത്തിൽ പറഞ്ഞാൽ, അവനോന്റെ കണ്ണിലെ കോലെടുക്കാതെ ആരാന്റെ കണ്ണിലെ കരടെടുക്കുക. മറ്റുള്ളവരെന്തു ചെയ്യുന്നു, അവരിലെന്താണ് കുറ്റം കണ്ടുപിടിക്കാൻ കഴിയുക, എങ്ങനെയാണ് അതൊന്ന് പാടിക്കൊണ്ടുനടക്കുക എന്നും ചിന്തിച്ച് മീനൊറ്റി, മീനിനേം കാത്തിരിക്കുന്നതുപോലെ എന്തെങ്കിലുമൊന്ന് വീണുകിട്ടാൻ ചിലരിരിക്കും. ആരാനിട്ട ചെരുപ്പും നോക്കി, അയാൾ അല്ലെങ്കിൽ അവൾ ഉറുമ്പിനെപ്പോലെ നടക്കുന്നത് കണ്ടോന്ന് പറഞ്ഞ് പരിഹസിക്കുന്നയാൾ സ്വന്തം കാല് ചവിട്ടാൻ പോകുന്ന പഴത്തൊലി കാണില്ല. പൊത്തോംന്ന് വീഴുമ്പോൾ, പരിഹസിക്കാൻ കൂടെക്കൂടിയവനും ജാള്യം തന്നെ. വീണു ബോധം വെച്ചു കഴിയുമ്പോഴാണ് ഉറുമ്പിനെപ്പോലെ നടന്നവർ അങ്ങനെ നടക്കാനുള്ള കാരണമെന്തെന്ന് പരിഹാസിക്കു മനസ്സിലാകുക.
അന്യന്മാരുടെ പിഴകൾ, അവരുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കുന്ന സമയത്ത്, സ്വന്തം കാര്യത്തിൽ, പിഴ വരാതിരിക്കാനും വന്ന തെറ്റുകൾ എങ്ങനെയുണ്ടായി എന്നു കണ്ടുപിടിക്കാനും ശ്രദ്ധയോടെ സമയം ചെലവാക്കിയിരുന്നെങ്കിൽ പല നല്ല കാര്യങ്ങളും നടക്കും. ഒന്ന്, സ്വന്തം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പറ്റും. പിന്നെ ആരാൻ അല്ലെങ്കിൽ അന്യർ എന്നു പറയുന്നത് പലരാണ്. ഒരാളല്ല. ആ പലരും, അതായത് നമ്മുടെ ആരുമായിട്ടില്ലാത്ത അന്യരുടെ തെറ്റുകുറ്റങ്ങളിലേക്ക് നോക്കിയിരുന്ന് നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്നത് ഒഴിവാക്കാം. അങ്ങനെ ആരാന്റെ കുറ്റവും കുറവും തെറ്റും ഒക്കെ കണ്ടുപിടിച്ച് സമയം പാഴാക്കി കഷ്ടം എന്നു പറയുന്നതിനേക്കാൾ നല്ലത്, ഇതൊക്കെ നോക്കി നടക്കുന്ന തന്നോടുതന്നെ കഷ്ടം എന്നു പറഞ്ഞ് തനിക്കാവശ്യമുള്ള, അല്ലെങ്കിൽ താൻ ചെയ്യണമെന്ന് വിചാരിക്കുന്ന നല്ലകാര്യങ്ങൾ ചെയ്യുന്നതാണ്. അല്ലെങ്കിൽ താൻ ചെയ്യുന്ന കാര്യങ്ങൾ സസൂക്ഷ്മം നോക്കിക്കണ്ട്, അതിലെ പിഴവുകൾ തിരുത്തി, കഴിയുന്നതാണ്.
ആരും ഈ ലോകത്ത് പരിപൂർണ്ണരല്ല. ചിലരെക്കുറിച്ച് പറയാൻ നൂറു കുറ്റങ്ങൾ ഉണ്ടാവും. അവരിൽത്തന്നെ ഏറ്റവും നല്ലൊരു ഗുണവും ഉണ്ടാവും. അത് അംഗീകരിക്കാൻ മടിയുണ്ടായിട്ടാണ് കുറ്റവും നോക്കി സമയം പാഴാക്കുന്നത്. അതുകൊണ്ട് മറ്റുള്ളവരെക്കുറിച്ച്, അന്യന്മാരെക്കുറിച്ച് പറയുന്നതിനു മുമ്പും അവരുടെ കുറ്റകൃത്യങ്ങൾ പൊലിപ്പിച്ചുകാട്ടുന്നതിനുമുമ്പും, സ്വന്തം കുറ്റം നോക്കുക, കൂട്ടുകാരുടെ കുറ്റം നോക്കുക. അന്യരുടെ കുറ്റം കണ്ടുപിടിക്കുന്നതിനേക്കാൾ ഉപകാരം, തങ്ങളോടൊപ്പം നടക്കുന്നവരിൽ എന്തെങ്കിലും പിഴയുണ്ടോന്ന് കണ്ടുപിടിക്കുന്നതിലല്ലേ? അവരല്ലേ കൂടെച്ചിരിക്കാനും (പരിഹസിക്കാനും;)) കൂടെക്കരയാനും ഉള്ളവർ? അവരു നന്നായാൽ അല്ലേ നമുക്കു കാര്യം? അന്യരെ അന്യരുടെ പാട്ടിന് വിടുക. അവർ സ്വന്തമല്ലല്ലോ. എന്തെങ്കിലുമായാൽ നമുക്കെന്താ?
അന്യരുടെ കുറ്റം പറഞ്ഞു ഒരാൾ സമയം പാഴാക്കിക്കൊണ്ടിരിക്കുമ്പോൾ, ആ അന്യർ, തന്റെ ജോലിയും ചെയ്ത് മുന്നോട്ടുള്ള പടവുകൾ കയറിക്കൊണ്ടിരിക്കും. കുറ്റം പറഞ്ഞവർ നിന്നിടത്തുനിക്കും. പടവുകൾ താണ്ടാൻ, കുറ്റം പറയാൻ കൂട്ടിനു നിന്നവർ പിടിച്ചുകയറ്റാനുണ്ടാവില്ലെന്നോർത്താൽ, കുറ്റം കണ്ടുപിടിക്കാൻ പോയിട്ട്, അന്യരുടെ ഭാഗത്തേക്ക് നോക്കാനേ സമയം പാഴാക്കില്ല.
ആരിൽനിന്നും സ്വന്തമാക്കേണ്ടത്, കണ്ടുപിടിക്കേണ്ടത്, അവരുടെ നല്ല ഗുണമാണ്. അതിനു സാധിക്കില്ലെങ്കിലും, അതിന്റെ ആവശ്യം ഇല്ലെന്ന് തോന്നിയാലും ശരി. കുറ്റം കണ്ടുപിടിച്ച് വെറുതേ വിഷമിക്കുന്നതെന്തിനാ?
(സ്വയം ഉപദേശിക്കുമ്പോൾ മനുഷ്യൻ നന്നാവുമോയെന്തോ! ;))
Labels: തിരിച്ചറിവ്, വീണ്ടുവിചാരം

