Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, March 31, 2007

മാര്‍ച്ച് വിടപറയുന്നു

മാര്‍ച്ച്‌.

ചൂടുകാലം.

പരീക്ഷകളുടെ, തിരക്കുകളുടെ കാലം.

ഞങ്ങള്‍ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ്‌‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നെന്ന് ഓര്‍മ്മ വന്നത്‌. നോക്കിയയും, നോക്കിയതും നോക്കാത്തതുമായ എല്ലാത്തിന്റേയും ഗുണനിലവാരം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, ചേട്ടന്‍ ധൈര്യപൂര്‍വ്വം, ഫോണ്‍ എടുക്കാന്‍ മറന്നെന്ന് പ്രഖ്യാപിച്ചത്. നിങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും പാര്‍സല്‍ ആയി അവിടെയെത്തിക്കാം എന്ന് അനിയന്മാര്‍ ഉറപ്പ് തന്നെങ്കിലും, വേണ്ട എന്നു വെച്ചു. പാര്‍സല്‍ ഉണ്ടെന്ന് പറയാന്‍ വിളിക്കുന്നയാളുടെ കൈയിലുള്ള പായ്ക്കറ്റില്‍ നിന്ന് ഫോണ്‍ ശബ്ദം കേള്‍‍ക്കുന്നതോര്‍ത്ത്‌ ഞങ്ങള്‍ ചിരിച്ചു. വേറൊരു അനിയന്‍, പിന്നാലെ വന്ന്, കൊണ്ടുത്തന്നു.

കുറച്ച് നേരം ട്രെയിന്‍ യാത്ര ആവാമെന്നുവെച്ചു. നല്ല തിരക്കായിരുന്നു. ഒടുവില്‍ എങ്ങനെയൊക്കെയോ ഇരിക്കാന്‍ പറ്റി. ഒരാള്‍, ഞങ്ങള്‍ ഇരിക്കുന്നതിന്റെ നേരെ മുകളിലെ ബര്‍ത്തില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അടുത്ത സ്റ്റേഷന്‍ വന്നപ്പോള്‍, അയാള്‍ എണീറ്റ്‌, പുറത്തുപോയി, എന്തോ വാങ്ങിക്കഴിച്ച്‌ നില്‍ക്കുന്നുണ്ടായിരുന്നു. ദൂരയാത്ര കഴിഞ്ഞ്‌ അവശനായി വരുകയാണെന്ന് അയാളെ കണ്ടാല്‍ത്തന്നെ മനസ്സിലാവും. അയാള്‍ ഇറങ്ങിപ്പോയ സമയം കയറി വന്ന ഒരു ചെറിയ പയ്യന്‍, സ്ഥലമില്ലെന്ന് കണ്ട്‌, ബര്‍ത്തിലേക്ക്‌ കയറി. മറുവശത്തുള്ള ബര്‍ത്തില്‍ കുറേ ബാഗുകള്‍ ഉണ്ടായിരുന്നു. പയ്യന്‍, മുമ്പ്‌ ഉറങ്ങിയിരുന്ന ആളുടെ ബാഗും, പിന്നെയെന്തൊക്കെയോ പേപ്പറും ബുക്കുകളും ഒക്കെ ഒരുവശത്തേക്ക്‌ നീക്കി അവിടെ നീണ്ടുനിവര്‍ന്ന് കിടന്നു. അയാള്‍ അതുകണ്ട്‌ ഓടിവരുമ്പോഴേക്കും പയ്യന്‍, ആ സ്ഥാനം സ്വന്തമാക്കിയിരുന്നു. അയാള്‍, ഒന്നും പറഞ്ഞില്ല. ബാഗ്‌ എടുത്തു ഇപ്പുറത്തേക്ക്‌ വെച്ചു. പയ്യന്‍, ആ പേപ്പറും ബുക്കും എടുത്ത്‌ നീട്ടി. അയാള്‍ അതും വാങ്ങിവെച്ചു. അയാള്‍ക്ക്‌ ഇരിക്കണം എന്നൊരു അവശതയില്‍ ആയിരുന്നു. അയാള്‍ എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍, അതു ശരിവെക്കണം എന്നു ഞാനും വിചാരിച്ചു. ഇനി മിണ്ടാന്‍ പോലും പറ്റാത്തപോലെ ആയിരുന്നോ എന്തോ? അയാള്‍, ആദ്യം കുറെ നേരം നിന്നു. പിന്നെ എങ്ങനെയൊക്കെയോ അഞ്ചാറു പേരു ഇരിക്കുന്നിടത്ത്‌ ഒപ്പിച്ച്‌ ഇരുന്നു.
യാത്രകളുടെ ക്ഷീണം അറിയാവുന്നതുകൊണ്ട്‌ ഒരു കാര്യം പറയാം. മറ്റുള്ളവരെപ്പറ്റിച്ച്‌, അവരുടെ സ്ഥലത്ത്‌ ഇരിക്കരുത്‌. ആ പയ്യനു നില്‍ക്കാമായിരുന്നു. ബുക്ക്‌ ഒക്കെ വെച്ചതുകൊണ്ട്‌, അവിടെ ആളുണ്ടെന്നും അറിയാമായിരുന്നു. പിന്നെ ബാഗ്‌ ഒക്കെ എടുത്തതുകൊണ്ട്‌ ആരാണെന്നും മനസ്സിലായിരുന്നു. അവന്‍ കുറച്ചുകഴിയുമ്പോഴേക്കും ഇറങ്ങിപ്പോകുകയും ചെയ്തു. മറ്റേയാള്‍, സീറ്റു ശരിക്കും കിട്ടിയപ്പോള്‍ ആശ്വാസത്തോടെ ഇരുന്നു.

കാര്യം:‌- എന്നെയോ, എന്നെപ്പോലുള്ളവരേയോ കണ്ടാല്‍ നിങ്ങള്‍ ഇരിക്കാന്‍ സീറ്റ് സന്തോഷത്തോടെ തരണം. നാളെ നിങ്ങള്‍ക്കും വയസ്സാകും. ക്ഷീണമാവും. ;)

ഏപ്രിലില്‍ എല്ലാവര്‍ക്കും ക്ഷീണം ആവുന്നതെന്തുകൊണ്ട്?

മാര്‍ച്ച് കഴിഞ്ഞുവരുന്നത് കൊണ്ടെന്ന് ആരോ എപ്പോഴോ പറഞ്ഞുവെച്ചിട്ടുണ്ട്.

Labels: