Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, April 26, 2009

കടലാസുകഥകൾ

സായിലൂൺ എന്ന ചൈനാക്കാരനാണ് മൾബെറിച്ചെടിയിൽ നിന്ന് കടലാസ് നിർമ്മിച്ചത്. ആദ്യത്തെ കടലാസ് നിർമ്മാണം നടന്നത്, 1800 വർഷങ്ങൾക്കുമുമ്പാണ്. പിന്നീട് അറബികളാണ് ഇത് പഠിച്ചെടുത്ത്, ലോകം മുഴുവൻ അറിയിച്ചത്. സെല്ലുലോസ് എന്ന പദാർത്ഥത്തിന്റെ നാരുകൾ ആണ് കടലാസ് എന്നത് ശാസ്ത്രീയവശം.

കടലാസ് കണ്ടുപിടിക്കുന്നതിനും മുമ്പ് താളിയോലകളിലും, പപ്പെറസ് ചുരുളുകളിലുമാണ് എഴുതിയിരുന്നത്. പിന്നീടാണ് അച്ചടി വന്നത്. ആദ്യമാദ്യം അച്ചുകളിൽ ചിത്രങ്ങളും, അക്ഷരങ്ങളുമൊക്കെ ഉണ്ടാക്കിയെടുത്ത്, അതിൽ മഷി പുരട്ടി പകർത്തിയെടുത്തു. പിന്നെ യന്ത്രത്തിന്റെ സഹായത്തോടെയായി അച്ചടി. കടലാസ്സിലും, തുണിയിലും, പ്ലാസ്റ്റിക്കിലും, ലോഹത്തകിടുകളിലും അച്ചടിക്കാം. പീ‍ഷെങ് എന്ന ചൈനക്കാരനാണ് അഞ്ചാം നൂറ്റാണ്ടിൽ ആദ്യമായി ഒരു പുസ്തകം അച്ചടിച്ചത്. അതത്ര നല്ല അച്ചടിയൊന്നുമായിരുന്നില്ല.

ജർമൻ‌കാരനായ യോഹാൻ ഗുട്ടൻബർഗ് ആണ് ആദ്യമായി പുതിയ രീതിയിലൊരു പുസ്തകം അച്ചടിക്കുന്നത്. അദ്ദേഹത്തെ അച്ചടിയുടെ പിതാവായി അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹമാണ് 1455-ൽ കലണ്ടറും, 1456- ൽ ബൈബിളും അച്ചടിച്ചത്.

ഇംഗ്ലണ്ടിൽ 1481-ൽ വില്യം കാക്സ്റ്റൺ ആണ് ചിത്രങ്ങളോടുകൂടെ ആദ്യത്തെ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിൽ അച്ചടി കൊണ്ടുവന്നത് പോർച്ചുഗീസുകാരാണ്. ഇന്ത്യയിലെ ഒരു ഭാഷയിൽ - തമിഴിൽ - ആദ്യമായി അച്ചടിച്ച ഗ്രന്ഥം ബൈബിൾ ആണ്. 1578 - ൽ. പിന്നീട് 1778 - ൽ ബംഗാളിയിൽ ഒരു വ്യാകരണഗ്രന്ഥവും അച്ചടിച്ചു. ഹോർത്തൂസ് മലബാറിക്കൂസ് എന്ന, മലയാളം കൂടെ ഉൾക്കൊള്ളുന്ന ഗ്രന്ഥം 1686- ൽ ഹോളണ്ടിലെ ആംസ്റ്റർഡാമിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്. ക്ലമന്റ് എന്ന വൈദികൻ 1772-ൽ പ്രസിദ്ധീകരിച്ച “സംക്ഷേപവേദാർത്ഥം” എന്ന പുസ്തകമാണ് ആദ്യമായി പുസ്തകരൂപത്തിൽ അച്ചടിച്ചത്. കോട്ടയത്ത് ചർച്ച് മിഷൻ സൊസൈറ്റി( സി. എം. എസ് പ്രസ്സ്) എന്ന കേരളത്തിലെ ആദ്യത്തെ പ്രസ്സ് സ്ഥാപിക്കുന്നത് 1821- ൽ ബെഞ്ചമിൻ ബെയിലി എന്നയാളാണ്. തിരുവനന്തപുരത്തുള്ള ഗവണ്മെന്റ് പ്രസ്സ് നിലവിൽ വരുന്നത് 1834 - ആണ്.

ആദ്യത്തെ പത്രവും ചൈനക്കാരുടേതാണ്. (മനോരമക്കാരു സമ്മതിക്കൂല.;)) ടെങ്പാവേ എന്നായിരുന്നു അതിന്റെ പേർ. പിന്നെ റോമിൽ വന്നു. പിന്നീട് എല്ലാ രാജ്യങ്ങളിലും വന്നു. പത്രങ്ങൾ, പുസ്തകങ്ങൾ, മാസികകൾ ഒക്കെ വന്നു. പിന്നീട് വിജ്ഞാനകോശം വന്നു. എല്ലാ തരത്തിലും പെട്ട അറിവുകളുടെ (വിജ്ഞാനങ്ങളുടെ) ശേഖരമാണ് വിജ്ഞാനകോശം അല്ലെങ്കിൽ എൻസൈക്ലോപീഡിയ. 20000-ൽ അധികം വിഷയങ്ങൾ ഉൾക്കൊള്ളിച്ച്, പ്ലിനി എന്ന റോമൻ എഴുത്തുകാരനാണ് 37 വാല്യങ്ങൾ ഉള്ള ആദ്യത്തെ വിജ്ഞാനകോശം തയ്യാറാക്കിയത്. അതിനുശേഷം 5020 വാല്യങ്ങൾ ഉള്ള വിജ്ഞാനകോശം ചൈനയിൽ തയ്യാറായി.

പിന്നീടാണ് ഗ്രന്ഥശാലകൾ വരുന്നത്. പുസ്തകം പൈസ കൊടുത്ത് വാങ്ങേണ്ടെന്നൊരു ഗുണം അതോടുകൂടെ വന്നു. വിവിധതരങ്ങളായ പുസ്തകങ്ങൾ നിറച്ചിട്ടുള്ള ഗ്രന്ഥശാലകളിൽ നിന്ന് അറിവ് നേടാൻ എളുപ്പമായി. ആദ്യം എഴുതിയ സ്ലേറ്റുകളാണ് ഉണ്ടായിരുന്നത്. 8000 വർഷങ്ങൾക്കുമുമ്പ്, മെസോപ്പൊട്ടാമിയയിലാണ് ആദ്യം ഗ്രന്ഥശാല തുടങ്ങുന്നത്. റോമാക്കാർ പബ്ലിക് ലൈബ്രറി എന്ന ആശയം കൊണ്ടുവന്നതോടെ, ആദ്യം പള്ളികളും, പിന്നീട് സർവ്വകലാശാലകളും ലൈബ്രറി തുടങ്ങി. കേരളഗ്രന്ഥശാലാസംഘം 1945- ൽ തുടങ്ങി.

എഴുത്തിനു പകരം ടൈപ്പ്റൈറ്റർ വന്നത് വിജ്ഞാനവും അറിവും പങ്കുവെക്കുന്നത് എളുപ്പമാക്കി. ചുരുക്കെഴുത്ത് (ഷോർട്ട് ഹാൻഡ്) ആദ്യമായി നടപ്പിലാക്കിയത് 1838- ൽ ഐസക് പിറ്റ് മാൻ ആണ്. പിന്നീട് റോബർട്ട് ജോൺ ഗ്രെഗ് എന്ന അയർലണ്ടുകാരനും പുതിയ രീതിയിൽ ഉള്ള ചുരുക്കെഴുത്ത് (ഷോർട്ട്‌ഹാൻഡ്) സമ്പ്രദായം കൊണ്ടുവന്നു.

ഫ്രഞ്ചുകാരനായ ലൂയിബ്രെയിലാണ് കണ്ണുകാണാത്തവർക്കുവേണ്ടിയുള്ള ലിപിസമ്പ്രദായം കൊണ്ടുവരുന്നത്. കടലാസ്സിൽ സൂചികൾ കുത്തിയുണ്ടാക്കിയതുപോലെയുള്ള ഈ ലിപികൾ, സ്പർശിച്ചാണ്, കണ്ണുകാണാത്തവർ തിരിച്ചറിയുന്നത്. ബ്രയിലി ലിപി എന്നാണ് ആ ലിപി അറിയപ്പെടുന്നത്.


(കലണ്ടറിൽ, ഹെർമൻ ഗുണ്ടർട്ടിന്റെ ചരമദിനം എന്നു കണ്ടപ്പോൾ, അദ്ദേഹത്തെക്കുറിച്ച് എഴുതണമെന്നു തോന്നി. ഇന്നലെ ആയിരുന്നു. പറ്റിയില്ല. ഇന്നു തിരക്കൊഴിഞ്ഞ്, പുസ്തകങ്ങൾ നോക്കിയപ്പോൾ ഇതൊക്കെ എഴുതിയിട്ടാലോന്ന് തോന്നി.)

(എഴുതിയ വിവരങ്ങൾക്ക് കടപ്പാട് - പ്രഭാത് ബാലവിജ്ഞാനകോശം).

Labels:

Sunday, October 21, 2007

അറിവിന്റെ വഴികള്‍

അറിവിന്റെ ആദ്യാക്ഷരങ്ങള്‍, മാതാപിതാക്കന്മാരായിരിക്കും തന്നത്. ഗുരുക്കന്മാരും, പുസ്തകങ്ങളും, കൂട്ടുകാരും ആ അറിവിലേക്ക്, ഒരുപാട് നിക്ഷേപിച്ചുകൊണ്ടിരുന്നു. പ്രകൃതിയും, കണ്ടുമുട്ടുന്ന ഓരോ വസ്തുക്കളും, ജീവിതത്തിലെ ഓരോ അനുഭവങ്ങളും, പ്രശ്നങ്ങളും, അറിവുതന്ന് കടന്നുപോയ്ക്കൊണ്ടിരുന്നു.
ശിക്ഷകള്‍, ചെയ്യുന്ന ചില പ്രവൃത്തിയുടെ ഫലമെന്നും, വെയിലും മഴയും, ഒരുപോലെ അവശ്യമെന്നും, ഉള്ളതില്‍ സന്തോഷിക്കുമ്പോള്‍, ഇല്ലാത്തവരെ ഓര്‍മ്മിക്കുന്നത് നല്ലതാണെന്നും, ദുഃഖങ്ങളില്‍ മടുക്കാതെ, കിട്ടിയ സന്തോഷങ്ങളില്‍ നടക്കാനും, ഒരുപാടുള്ളപ്പോള്‍, ഇല്ലാത്തവര്‍ക്ക് കൊടുക്കാനും ഒക്കെയുള്ള അറിവ്, പുസ്തകങ്ങളില്‍ നിന്ന് കിട്ടിയത് ആയിരുന്നില്ല. ഇന്നലെക്കിട്ടിയ അറിവ് മറക്കാതെ, ഇന്ന് നേടാനുള്ളത് നേടി, നാളെ തേടിയെത്തുന്ന അറിവിലേക്ക് പ്രതീക്ഷയര്‍പ്പിച്ചിരിക്കുക. എന്നും പഠിക്കാനുണ്ട്. എന്തില്‍ നിന്നും പഠിക്കാനുണ്ട്. ഓരോരുത്തരും, ഓരോന്നും, അറിവ് നല്‍കുന്നു. കട്ടെടുക്കാന്‍ കഴിയാത്ത, കൊടുത്താലും, നേടിയാലും ഒടുങ്ങാത്ത, ജീവിതാവസാനം വരെയുള്ള അറിവിന്റെ അന്വേഷണത്തിലേക്കൊരു യാത്ര. അറിവിന്റെ വഴികളിലൂടെയുള്ള യാത്ര എത്രയും വേഗം തുടങ്ങുന്നോ, അത്രയും നല്ലത്. അറിഞ്ഞതിലും കൂടുതല്‍ അറിയാനുണ്ടെന്ന് തോന്നലുണ്ടെങ്കിലേ, അറിവിലേക്കുള്ള യാത്ര സുഖകരമാവൂ. പ്രകൃതിയിലേക്ക്, പ്രശ്നങ്ങളിലേക്ക്, പുസ്തകങ്ങളിലേക്ക്, സുഹൃത്തുക്കളിലേക്ക്, നോക്കുക. അറിവ് നേടിയാല്‍ മാത്രം പോര, കൊടുക്കാനും കഴിയണം. ജനിച്ച മുതല്‍, മരിക്കുന്നതുവരെയുള്ള യാത്ര, അറിവിന്റെ യാത്രയുമാവട്ടെ.

Labels: