ഫെബ്രുവരിയിലെ നന്മ
ഫെബ്രുവരി സംഭവബഹുലമായ ഒരു മാസം ആയിരുന്നു. സന്തോഷമുള്ളതും, സന്തോഷമില്ലാത്തതും പലതും സംഭവിച്ചു. എന്നാലും ഒക്കെത്തിനും മീതെ ചിലപ്പോള്‍ ചില ഓര്‍മ്മകള്‍, സുഖകരമായ ഓര്‍മ്മകള്‍ ഉണ്ടാവും.
ഫെബ്രുവരി 17 ശനിയാഴ്ച.
ഞങ്ങള്‍, പതിവുപോലെ പച്ചക്കറി, പലചരക്ക്, അല്ലറച്ചില്ലറ വസ്തുക്കള്‍ വാങ്ങാന്‍ പോയതായിരുന്നു. ചേട്ടന് ഓഫീസിലെ തിരക്ക് കാരണം വയ്യാതെ ആയിരുന്നു. എന്നാലും, വീട്ടിലിരുന്നാല്‍ ആരും കൊണ്ടുത്തരില്ലല്ലോ എന്നും പറഞ്ഞ് പുറപ്പെട്ടു. സാധനങ്ങളൊക്കെ വാങ്ങി. എന്റെ കൈയിലെ ഷോപ്പിങ്ങ് ബാഗിലും, പ്ലാസ്റ്റിക് കവറിലും ഒക്കെ ആയി കുറേ ആയി. എനിക്കത്രയൊന്നും എടുത്ത് നടക്കാനുള്ള പരിപാടി ഇല്ലായിരുന്നു. പക്ഷെ ചേട്ടനു വയ്യല്ലോ, ഇതുംകൂടെ പിടിപ്പിക്കേണ്ട എന്ന് വിചാരിച്ച്, ചേട്ടന്‍ എടുക്കാമെന്ന് പറഞ്ഞത് നിരസിച്ച്, ഞാന്‍ വല്യ ത്യാഗം ചെയ്യുന്നതുപോലെ, അതൊക്കെ എടുത്ത് നടന്നു. വലിഞ്ഞ് വലിഞ്ഞാണ് നടപ്പ്. അവസാനം ഒരു കടയില്‍ നിന്ന് പഴം വാങ്ങി. അതും എന്റെ കൈയില്‍ ആയി. അവിടെ ഒരു വൃദ്ധയായ സ്ത്രീ ഉണ്ടായിരുന്നു. അവരെന്നെ നോക്കി ഒന്ന് ചിരിച്ചു. “നിനക്കൊക്കെ ഇത് വേണമെടീ” എന്നാണോ അതിന്റെ അര്‍ത്ഥം ഈശ്വരാ... എന്നും വിചാരിച്ച് ഞാന്‍ ഒരു വളിച്ച ചിരി തിരിച്ചും പാസ്സാക്കി. ടൂത്ത് പേസ്റ്റിന്റെ പരസ്യത്തില്‍ പറയുന്നപോലെ ഉള്ളുതുറന്ന് ചിരിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൈയിലുള്ളതൊക്കെ വെച്ച് എത്ര അഡ്ജസ്റ്റ്ചെയ്താലും ആ ചിരിയേ വരൂ. വെറുതെ ഒക്കെ തൂക്കിപ്പിടിച്ച് നില്‍ക്കേണ്ട എന്ന് വിചാരിച്ച് ഞാന്‍ മുന്നോട്ട് നടന്നു. ചേട്ടന്‍ പഴത്തിന്റെ പൈസ കൊടുത്ത്, ബാക്കി വാങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കുറച്ച് മുന്നോട്ട് നടന്ന് തിരിഞ്ഞു നിന്ന് നോക്കുമ്പോള്‍, ആ സ്ത്രീ ചേട്ടനോട് എന്തോ പറയുന്നു, ചേട്ടനും അവരും ചിരിക്കുന്നുണ്ട്. “ങാ ഹാ... എന്നെക്കൊണ്ട് ഇതൊക്കെ പിടിപ്പിച്ചതും പോര, അന്യന്മാരോട് ചേര്‍ന്ന് ചിരിക്കുന്നോ?” എന്ന ഭാവത്തില്‍, ഞാന്‍, ചേട്ടന്‍ അടുത്തെത്തുന്നതും കാത്ത് നിന്നു.
“അവരേതാ?”
“എനിക്കറിയില്ല.”
“പിന്നെ എന്താ ഇത്ര കാര്യമായി പറഞ്ഞ് ചിരിച്ചത്?”
“നിന്നെക്കൊണ്ട് ഇത്രയൊന്നും സാധനങ്ങള്‍ എടുപ്പിക്കരുത്. എനിക്കും കുറച്ച് വാങ്ങിപ്പിടിച്ചാല്‍ എന്താ എന്ന് പറഞ്ഞതാ അവര്‍. നിന്നോട് പറഞ്ഞിട്ട് നീ സമ്മതിച്ചില്ല എന്ന് പറഞ്ഞു അവരോട്. നിന്നോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ, കുറച്ച് ഞാനും എടുക്കാമെന്ന്.”
ചേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും അതിശയമായി. യാതൊരു പരിചയവുമില്ലാത്ത അവര്‍ക്ക്, ഞാന്‍ ഭാരം തൂക്കി നടക്കുന്നതില്‍ യാതൊരു ആശങ്കയും കാണിക്കേണ്ടതില്ല. എന്നിട്ടും അവര്‍ ചേട്ടനോട് അങ്ങനെ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടാളും പകുതി - പകുതി എടുത്തു.
നന്മകള്‍ മിന്നുന്ന വളപ്പൊട്ടാണ്. ഇരുട്ടിലും തിളങ്ങും.
Labels: ഓര്‍മ്മക്കുറിപ്പ്

