Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, July 12, 2007

നാരങ്ങമുട്ടായി

“എന്താ കയ്യില്‍? കാണിക്കൂ."ഭാനുമതിട്ടീച്ചര്‍ വടിയുമെടുത്ത്‌ കണ്ണുരുട്ടിയപ്പോള്‍ രാമിനു പേടിയായി. ഉച്ചയൂണുകഴിക്കാന്‍ വീട്ടില്‍ പോയിട്ടു വരുമ്പോള്‍, കനാലിലൂടെ ഒഴുകിയൊഴുകിനടക്കുന്ന മീനുകളെ കല്ലെടുത്തെറിഞ്ഞും, വയലിന്റെ വരമ്പില്‍ നിന്നിറങ്ങിയും കയറിയും കളിച്ചും കൊണ്ടു നിന്നിട്ട്‌ നേരം വൈകിയതറിഞ്ഞില്ല. എന്നാലും പതിവു തെറ്റിക്കാന്‍ വയ്യാഞ്ഞിട്ട്‌, ഗോപാലേട്ടന്റെ കടയില്‍ നിന്ന് അഞ്ചുപൈസയ്ക്ക്‌ വാങ്ങിയ നാരങ്ങമുട്ടായി വായിലിടാന്‍ സമയം കിട്ടിയില്ല. കീശയൊക്കെ നനഞ്ഞതുകൊണ്ട്‌ പുസ്തകത്തിന്റെ കൂടെയുള്ള കുഞ്ഞുപെട്ടിയില്‍ ഇട്ടുവെക്കാമെന്നു കരുതി. ക്ലാസ്സിലേക്ക്‌ എത്തുമ്പോഴേ ടീച്ചറെ കണ്ടു. എല്ലാവരും നോക്കുന്നുണ്ട്‌. കളിക്കൂട്ടുകാരൊക്കെ വേറെ വേറെ ക്ലാസ്സിലായതുകൊണ്ട്‌ ആരുമില്ല തുണയ്ക്ക്‌. അടി കിട്ടിയതു തന്നെ.

"കയറി വാ." ടീച്ചര്‍ പറഞ്ഞു. "നനഞ്ഞുകുളിച്ചല്ലോ. തോട്ടില്‍ നിന്നെണീറ്റു വരുകയാണോ?”ക്ലാസില്‍ എല്ലാവരും ചിരിച്ചു.

കൈ മുറുക്കിപ്പിടിച്ചിരിക്കുന്നത്‌ കണ്ടാണു ടീച്ചര്‍ വീണ്ടും ചോദിച്ചത്‌. "എന്താ കയ്യില്‍? കാണിക്കൂ." മടിച്ചുമടിച്ച്‌ കൈനീട്ടി. വിറയ്ക്കുന്നുണ്ട്‌.

"മുട്ടായിയോ? അച്ഛനുമമ്മയും വാങ്ങിത്തരാതെ ഓരോന്ന് കടയില്‍ നിന്നു വാങ്ങിക്കഴിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിട്ടുള്ളതല്ലേ?"ക്ലാസ്സിനെ മൊത്തം നോക്കിയിട്ട്‌ ടീച്ചര്‍ ചോദിച്ചു. ഒരാളും ഒന്നും മിണ്ടിയതേയില്ല.

വെള്ളമൊലിച്ചുകൊണ്ടിരുന്ന നാരങ്ങമുട്ടായി ടീച്ചര്‍ എടുത്ത്‌ മേശപ്പുറത്തിട്ടു. കൈയില്‍ നല്ല അടിയും തന്നു. വേദനയേക്കാള്‍, ഇനി നാളെയല്ലേ മുട്ടായി തിന്നാന്‍ പറ്റൂ എന്ന വിഷമം ആയിരുന്നു. അച്ഛന്‍ നാളെ തരുമായിരിക്കും പൈസ എന്നു വിചാരിക്കാം. പെന്‍സില്‍ എന്തായാലും വാങ്ങണം. നനഞ്ഞുകുളിച്ച്‌ ക്ലാസ്സില്‍ ഇരുന്നു. ടീച്ചര്‍ പോകുമ്പോഴേക്കും മേശപ്പുറത്തിരുന്ന മുട്ടായിയില്‍ ഉറുമ്പ്‌ വന്നിരുന്നു. ടീച്ചര്‍ ഇറങ്ങിയതും ഒരു വിരുതന്‍ അത്‌ തട്ടി താഴെ ഇടുകയും ചെയ്തു.

വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ത്തന്നെ വയ്യാത്തതുപോലെ. മുത്തശ്ശിയോടും അമ്മയോടും കുറേ എന്തൊക്കെയോ പറഞ്ഞു. പതിവുപോലെ കളിക്കാന്‍ മാത്രം പോയില്ല. അച്ഛനാണ് രാത്രി പറഞ്ഞത്‌.

"പനിക്കുന്നുണ്ടല്ലോ നന്നായി. വെള്ളത്തില്‍ക്കളി തന്നെ ആയിരുന്നു അല്ലേ?"

ഒന്നും മിണ്ടാന്‍ പോയില്ല. രാത്രിയില്‍ പനി അധികമായി.

ആശുപത്രിയില്‍ നിന്ന് രാവിലെ ഉണരുമ്പോള്‍ ആശങ്കയോടെ അച്ഛനും അമ്മയും നില്‍പ്പുണ്ട്‌. ഡോക്ടര്‍ വന്നു.

"ഉണര്‍ന്നല്ലോ. ഇന്നലെ രാത്രി എന്തായിരുന്നു ബഹളം. നാരങ്ങമുട്ടായി കൊണ്ടുവാ, നാരങ്ങമുട്ടായി വേണം എന്നൊക്കെപ്പറഞ്ഞ്‌. നാരങ്ങമുട്ടായി എന്നു മാത്രമേ വിചാരമുള്ളൂ അല്ലേ?" ഡോക്ടറുടെ ചോദ്യം കേട്ട്‌ അച്ഛനും അമ്മയും ചിരിച്ചു.

എല്ലാവരോടും ദേഷ്യം തോന്നി. ഭാനുമതിട്ടീച്ചറിനോട്‌ പ്രത്യേകിച്ചും. രണ്ട്‌ ദിവസവും ശനിയും ഞായറും കഴിഞ്ഞ്‌ സ്കൂളിലേക്ക്‌ പോയപ്പോള്‍, ആദ്യം ചെയ്തത്‌ നാരങ്ങമിട്ടായി വാങ്ങുകയായിരുന്നു.

"നാരങ്ങമുട്ടായിയെ കണ്ടില്ലല്ലോ രണ്ടു ദിവസം" എന്ന് ഗോപാലേട്ടന്‍. ഒന്നും പറയാതെ ഓടി. നാരങ്ങമുട്ടായിയെന്ന് പേരു വന്നിരുന്നു. എല്ലാവരും പുതിയ പുതിയ മുട്ടായി വാങ്ങുമ്പോള്‍ നാരങ്ങയല്ലിയുടെ ആകൃതിയില്‍ ഉള്ള, കയ്യില്‍ അല്‍പ്പം വെച്ചാല്‍ ഒട്ടിപ്പിടിക്കുന്ന മുട്ടായി താന്‍ മാത്രമേ വാങ്ങാറുള്ളൂ. അതും ദിവസവും.


----------------


ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷമാണ്‌ അങ്ങാടിയില്‍ ഈ നടത്തം എന്ന് രാം ഓര്‍ത്തു. സ്കൂളിനടുത്തെത്തിയപ്പോഴാണ്‌ ഗോപാലേട്ടന്റെ കട കണ്ടത്‌. പരിഷ്കരിച്ചിരിക്കുന്നു. കണ്ണാടിക്കൂട്ടില്‍ വിവിധതരം ചോക്ലേറ്റുകളും പലഹാരങ്ങളും. പുസ്തകങ്ങള്‍, പെന്‍സിലുകള്‍, പെന്‍ എന്നിവയുടെ സെക്‍ഷന്‍ വേറെത്തന്നെ. ഗോപാലേട്ടന്റെ മകന്‍ ചിരിച്ചുകാട്ടി. സ്കൂളില്‍, തന്റെ സീനിയര്‍ ആയിരുന്നു അവന്‍.

"എപ്പോ വന്നു? അച്ഛന്‍ പലപ്പോഴും അന്വേഷിക്കാറുണ്ട്‌. വരാറുണ്ടോയെന്ന്."

അത്ഭുതം തോന്നി. എത്രയോ കുട്ടികള്‍ ഉണ്ടാകും. എന്നിട്ടും തന്നെ ഓര്‍ക്കുന്നുണ്ടല്ലോ.

"വീട്ടില്‍ വിശ്രമത്തിലാണ്‌. കടയിലേക്ക്‌ അപൂര്‍വ്വമായേ വരാറുള്ളൂ. കട പരിഷ്കരിച്ചപ്പോഴാണ് ഒരിക്കല്‍ അച്ഛന്‍ പറഞ്ഞത്‌. നമ്മുടെ നാരങ്ങമുട്ടായി ഇനി വന്നാല്‍ എന്തുകൊടുക്കും എന്ന്. നാരങ്ങമുട്ടായിയൊന്നും ഇപ്പോള്‍ കിട്ടാനേയില്ല."

ഗോപാലേട്ടനെ ഒന്ന് കാണണം പോകുന്നതിനുമുമ്പ്‌. പലരേയും കണ്ടു. പലരും മറന്നിരുന്നു. കുറേ ആയല്ലോ നാട്ടില്‍ വരാതെ. പക്ഷെ പലരും പറഞ്ഞുകേട്ടപ്പോള്‍ അവസാനം എത്തുന്നത്‌ നാരങ്ങമുട്ടായിയില്‍ ആണ്. ഗോപാലേട്ടന്റെ വീട്ടില്‍ പോയി. ഒക്കെ പരിഷ്കാരങ്ങള്‍. നാടിനു എത്ര വേഗം മാറ്റം വരുന്നു. കുട്ടിക്കാലത്തെ കഥകള്‍ പറഞ്ഞ്‌ ഇരുന്നു. മോന് ഇപ്പോള്‍ തരാന്‍ നാരങ്ങമുട്ടായി ഇല്ലല്ലോന്ന് പറഞ്ഞപ്പോള്‍ വിഷമം ആയി. പഠിക്കാന്‍ വേണ്ടി നാടുവിടുന്നതുവരെ നാരങ്ങമുട്ടായി ഒരുദിവസം പോലും വാങ്ങാതെ ഇരുന്നില്ലല്ലോ എന്നോര്‍ത്തു. അതുകൊണ്ടായിരിക്കും ഗോപാലേട്ടനും ഇത്ര ഓര്‍മ്മ. ഇറങ്ങിയപ്പോള്‍ വൈകിയിരുന്നു.

അമ്പലത്തിനു വഴിയിലൂടെ നടക്കുമ്പോള്‍ പലരും കണ്ട്‌ പരിചയം ഭാവിച്ച്‌ ചിരിച്ചു. മനസ്സിലായില്ലെങ്കിലും അങ്ങോട്ടും പുഞ്ചിരിച്ചു. നാട്ടിന്‍പുറത്ത്‌ അങ്ങനെയൊക്കെയാണല്ലോ. സെറ്റുമുണ്ടുടുത്ത്‌ തലമുടിയില്‍ ഒരുപാട്‌ വെള്ളിനൂലിട്ട സ്ത്രീ മുന്നില്‍ നിന്ന് "നാരങ്ങമുട്ടായിയല്ലേ” ന്ന് ചോദിച്ചപ്പോള്‍ ശരിക്കും അമ്പരന്നു. ഒന്നുകൂടെ സൂക്ഷിച്ചുനോക്കിയപ്പോഴാണ്‌ മനസ്സിലായത്‌. ഭാനുമതിട്ടീച്ചര്‍. ടീച്ചര്‍, ജോലിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചു. അച്ഛനേയും അമ്മയേയും ഇടയ്ക്ക്‌ കാണാറുണ്ടെന്നും ഒക്കെ പറയാറുണ്ടെന്നും, വരുന്ന കാര്യം പറഞ്ഞുവെന്നും പറഞ്ഞു. സന്തോഷം തോന്നിയിരുന്നു. എന്നാലും അന്നത്തെ അടിയുടെ കയ്പ്പും പനിയും മരുന്നും ഒക്കെ ഓര്‍മ്മയില്‍ വന്നു. പോകുന്നതിനുമുമ്പ് വീട്ടില്‍ വന്നിട്ടുപോകൂ എന്നും പറഞ്ഞ്‌ ടീച്ചര്‍ പോയി.

വീട്ടിലെത്തിയപ്പോള്‍ ഇരുട്ടിയിരുന്നു. അച്ഛന്‍ അങ്ങാടിയില്‍ പോയെന്ന് അമ്മ പറഞ്ഞു. ചായയും കുടിച്ച്‌ ഇരിക്കുമ്പോഴാണ്‌ മെയില്‍ ചെക്കു ചെയ്യാം എന്നുകരുതിയത്‌. പ്രതീക്ഷിച്ചപോലെ നിത്യം കാണുന്ന മെയില്‍ ഉണ്ടായിരുന്നു. എന്റെ നാരങ്ങമുട്ടായിയ്ക്ക്‌, എന്നും പറഞ്ഞ്‌ തുടങ്ങുന്ന മെയില്‍. അച്ഛനോടും അമ്മയോടും പറയാന്‍ സമയം കാത്തുനില്‍ക്കുന്ന മറ്റൊരു സ്വപ്നം. നാരങ്ങമുട്ടായി പോലെത്തന്നെ ഹൃദയത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു സന്തോഷം. രാം എണീറ്റ്‌ പോയി, അമ്മ കണ്ടുകൊണ്ടിരിക്കുന്ന സീരിയലും നോക്കി ഇരുന്നു.

Labels:

Wednesday, June 20, 2007

തറവാട്

മഴ ശക്തമായിത്തന്നെയുണ്ട്. യാത്ര പുറപ്പെടുന്നതിനുമുമ്പ് തന്നെ തുടങ്ങിയിരുന്നതുകൊണ്ട് കുറ്റം പറയാന്‍ പറ്റില്ല. വെറുതെ ഒന്ന്
തിരിഞ്ഞുനോക്കി. ശശാങ്ക്, അമ്മയുടെ മടിയില്‍ തലവെച്ച് ഉറക്കം തന്നെയാണ്. കളിയും ചിരിയും കഴിഞ്ഞ് ക്ഷീണിച്ചു. വിന്‍ഡോ തുറക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യവും. വീണയും മയങ്ങുകയാണെന്ന് തോന്നുന്നു. വേണമെങ്കില്‍ അവള്‍ക്ക് മുന്നിലിരിക്കാമായിരുന്നു. അച്ചാച്ചന്റെ അടുത്ത് ആയാലും ശശാങ്കിന് വിരോധമില്ല.

“എന്താ അച്ഛാ? വെള്ളമോ മറ്റോ വേണോ?” സോമന്‍ ചോദിച്ചു.

“വേണ്ട വേണ്ട. ശശാങ്ക് ഉണര്‍ന്നോയെന്ന് നോക്കിയതാ. മഴ കണ്ടോട്ടെ എന്ന് കരുതി.”

“ഉറങ്ങുന്നതു തന്നെയാണ് നല്ലത്. അല്ലെങ്കില്‍ വഴിയില്‍ വെറുതെ നിര്‍ത്തണമെന്ന് ശാഠ്യം പിടിക്കും. മഴ നനയുകയും ചെയ്യും.”

ശാഠ്യം എന്ന വാക്ക് കാറ്റുപോലെ എവിടേക്കോ നയിച്ചുകൊണ്ടുപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പെ കേട്ടത് ഇന്നും ഓര്‍മ്മയില്‍.

“അവന്റെയൊരു ശാഠ്യം നോക്ക്. നടുമുറ്റത്തിരുന്ന ചെമ്പിലേക്ക് വെറുതേ കടലാസ്സ് ചീന്തിയിടുകയാണ്. ഒപ്പം മഴ നനയുകയും.”

അവള്‍, അലറിക്കരയുന്ന സോമനെ പിടിച്ച് വെച്ച്, നിര്‍ബ്ബന്ധപൂര്‍വ്വം തല തുടയ്ക്കുന്നുണ്ട്.

അവളിന്നില്ല. ഓര്‍മ്മകള്‍ മാത്രം. നടുമുറ്റമോ... അതിനെക്കുറിച്ചൊന്നും ഓര്‍ക്കാതിരിക്കുന്നതാവും നല്ലത്. ആ ശാഠ്യക്കാരന്‍ കുട്ടി ഇന്ന് മഴ നനയുന്നതിനെപ്പറ്റി വിഷമത്തോടെ പറയുന്നു. കാലം എത്ര വേഗമാണ് പോകുന്നത്.ഏഴ് വര്‍ഷം കൊണ്ട് ഒക്കെ മാറിയിരിക്കുമോ? ദിവസംതോറും മാറ്റങ്ങള്‍ വരുമ്പോള്‍, വര്‍ഷങ്ങള്‍ എത്ര മാറ്റം വരുത്തിയിരിക്കും?
അവള്‍ വിട്ടുപോയപ്പോഴാണ്, സോമന്റെ കുടുംബത്തോടൊപ്പം കഴിയാമെന്ന് തീരുമാനിച്ചത്. ഓര്‍മ്മകളും ശൂന്യതയും ഒക്കെക്കൂടെ ഒരു വിഷമാവസ്ഥ തന്നെ ആയിരുന്നു. വലിയ നഗരം, അതിന്റെ ആര്‍ഭാടങ്ങളിലൊന്നും കുരുക്കിയില്ലെങ്കിലും, അവിടെത്തന്നെ കഴിയാനാണ് തോന്നിയത്.

അടുത്തുള്ള നഗരത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയെന്ന് അവന്‍ പറഞ്ഞപ്പോള്‍, എന്തോ ഒരു സന്തോഷവും തോന്നി. സുഹൃത്തുക്കളെയൊക്കെ, കാലവും, ജീവിതത്തിരക്കുകളും അകറ്റിയിരുന്നു. ഓര്‍മ്മകളില്‍ മാത്രം അവരൊക്കെ എന്നും വന്ന് മിണ്ടിപ്പോയ്ക്കൊണ്ടിരുന്നു.

ശശാങ്കാണ് ഒരു ദിവസം ചോദിച്ചത്.

“നമുക്ക് അച്ഛന്റെ പഴയ വീട്ടില്‍ പോയാലോ?”

“രണ്ട് മൂന്ന് ദിവസം അച്ഛന് അവധി കിട്ടുമ്പോള്‍ പോകാം. അച്ചാച്ചന്റേയും അച്ഛന്റേയും കൂട്ടുകാരേയുമൊക്കെ കാണാം.” സോമന്‍ ഉറപ്പ് കൊടുത്തിരുന്നു.

മാറ്റം കിട്ടിയപ്പോള്‍, വീട് വിറ്റ് വന്നതുകൊണ്ട് അവന്‍, പുതിയ വീട് നോക്കുന്ന തിരക്കിലായിരുന്നു.

അന്ന് ഉപേക്ഷിച്ചിറങ്ങുമ്പോള്‍ എത്ര വേദനയുണ്ടായിരുന്നോ, ഇന്ന് കാണാന്‍ പോകുമ്പോള്‍ അതിന്റെ ഇരട്ടി സന്തോഷമുണ്ട്. കൈവിട്ട് പോയെങ്കിലും, തന്റെ സാമ്രാജ്യത്തിലേക്ക്, അടുത്ത് നിന്ന് കാണാന്‍ ഒരു പോക്ക്. മഹാനഗരം ഒരിക്കലും സ്വന്തമെന്ന് തോന്നിപ്പിച്ചിരുന്നില്ല. ഓര്‍മ്മകള്‍ എന്നും ഇവിടെ ആയിരുന്നു. പുതുതായി വന്നിടത്ത് നിന്ന് കഷ്ടിച്ച് മുക്കാല്‍ മണിക്കൂര്‍ യാത്ര.

മഴത്തുള്ളികള്‍ കനം കുറച്ച് തുടങ്ങി. എത്തുമ്പോള്‍ മഴയില്ലെങ്കില്‍ നല്ലത്. എല്ലാവരേയും കണ്ട് വൈകുന്നേരത്തോടെ മടങ്ങാം.
ആരൊക്കെയുണ്ടാവുമോയെന്തോ?

“എവിടേക്കാ അച്ഛാ ആദ്യം പോകേണ്ടത്? അങ്കിളിന്റെ വീട്ടില്‍ പോവാം അല്ലേ?“

കൂട്ടുകാരന്റെ വീട്ടില്‍ ആദ്യം പോകണോ? അവിടെ ആരൊക്കെയുണ്ടാവുമെന്ന് ആര്‍ക്കറിയാം?

“നമ്മുടെ വീട്ടില്‍ ആദ്യം കയറാം.”

നമ്മുടെ എന്നത് ഉപേക്ഷിക്കാന്‍ വിട്ടു. അവന്‍ പക്ഷെ അത് ശ്രദ്ധിച്ചതായി തോന്നിയില്ല.

ഏഴ് വര്‍ഷങ്ങള്‍ കൊണ്ട്, ആധുനികരീതിയിലെ വീടും, അതിനൊത്ത പരിസരങ്ങളും കണക്കുകൂട്ടിവെച്ചിരുന്നു. മരങ്ങളൊക്കെ അവിടെത്തന്നെ ഉണ്ടാവുമോയെന്തോ.

ശശാങ്കിനെ വീണ തട്ടിയുണര്‍ത്തുന്നുണ്ടായിരുന്നു.

ഇലഞ്ഞിമരമാണ് ആദ്യം കണ്ണില്‍പ്പെട്ടത്. വിശ്വസിക്കാനായില്ല. അത് വെട്ടിനിരത്തിയില്ലെന്നോ? പതുക്കെപ്പതുക്കെ മനസ്സിനെ അടക്കിയാണ് വീട് നോക്കിയത്. സ്വപ്നത്തില്‍ നിന്നുണരൂയെന്ന് മനസ്സിനോട് പറഞ്ഞു.

“അച്ചാച്ചാ, വീടെത്തി അല്ലേ?” ശശാങ്കിന്റെ ചോദ്യമാണ് താന്‍ കാണുന്നത് സ്വപ്നമല്ലെന്ന് ഓര്‍മ്മിപ്പിച്ചത്.

എല്ലാവരും, നനഞ്ഞ മണ്ണിലേക്ക് ഇറങ്ങി. മണ്ണിന്റെ മാത്രം കുളിര്‍മ്മയല്ലെന്ന് അയാള്‍ക്ക് തോന്നി.

“ഒന്നും മാറിയിട്ടില്ലല്ലേ?” വീണയുടെ സ്വരത്തില്‍ ഉത്സാഹം. സോമന്‍ മാത്രം കാര്‍ ലോക്ക് ചെയ്യുന്നതില്‍ ശ്രദ്ധിച്ചു. വീണ ഒന്നോ രണ്ടോ മാസം മാത്രമാണ് അവിടെ മുഴുവന്‍ സമയവും താമസിച്ചിരുന്നത്.

അതേ വീട്, അതേ മുറ്റം, അതേ തൊടി. പൂച്ചട്ടികളില്‍ പുതിയ തരം ചില ചെടികള്‍. തൊടിയില്‍നിന്ന് ചില പഴയ ചെടികള്‍ വലുതാവുകയും, അല്പം പുതിയ ചെടികള്‍ വരുകയും ചെയ്തു എന്നതൊഴിച്ചാല്‍, ഒക്കെ വിട്ടുപോയ പോലെ തന്നെ.

കണ്ണ് നിറഞ്ഞിരുന്നു.

ഓടി വന്നു അമ്മയും മകനും.

“നടുമുറ്റത്ത് തോണി കളിക്കുകയാണ്. ഒരു വസ്തു പറഞ്ഞാല്‍ കേള്‍ക്കില്ല.” വെള്ളമുള്ളതുകൊണ്ട് അവന്റെ കൈ വഴുതിപ്പോകുന്നുണ്ട്.

അപരിചിതരെ കണ്ടതും, അവന്‍ കരച്ചില്‍ നിര്‍ത്തി. ശശാങ്കിനേക്കാള്‍ ഒന്നോ രണ്ടോ വയസ്സിനിളപ്പം ഉണ്ടാവും.

“വരൂ, വരൂ, മഴയായിപ്പോയി അല്ലേ?”

ഉമ്മറത്തേക്ക് കയറാനുള്ള പടികള്‍ പോലും മാറ്റിയിട്ടില്ല. കയറിയപ്പോള്‍ എന്തോ ഒരു സന്തോഷം വന്നുപൊതിഞ്ഞു.

സ്വന്തം സ്ഥലത്തെത്തി, മതിയാവാതെ, അനേകം മണിക്കൂറുകള്‍ കഴിഞ്ഞ് ഇറങ്ങാന്‍ ആയപ്പോള്‍ എന്തോ നഷ്ടബോധം ഉണ്ടായിരുന്നു. ശശാങ്കിന്റെ കൂട്ടായി മാറിയിരുന്നു ആ കുട്ടി. അവരുടെയൊപ്പം എല്ലായിടത്തും കറങ്ങിനടന്നു. കിടപ്പ് മുറിയുടെ ജനലില്‍ക്കൂടെ കാണാവുന്ന മുല്ലച്ചെടിപോലും അതേപടി ഉണ്ടായിരുന്നു. ഈ ഗ്രാമത്തില്‍ ജോലി കിട്ടിവന്നപ്പോള്‍, രണ്ടുപേരുടെയും സ്വപ്നം പോലെ പണിത വീടും, സ്വന്തമാക്കിയ പരിസരങ്ങളും.

ഗൃഹനാഥന്‍, സോമനോട് പറയുന്നത് ഞെട്ടലോടെയാണ് കേട്ടത്.

“അടുത്ത വ്യാഴാഴ്ച ഞങ്ങള്‍ പോകും. നിങ്ങള്‍ക്ക്, ഒക്കെ കൊണ്ടുവന്നാല്‍, ഞായറോടെ താമസിക്കാം. ഒന്നും മാറ്റിയിട്ടില്ല വീട്. ഞങ്ങള്‍ക്കും ഇങ്ങനെ ആയിരുന്നു ഇഷ്ടം. പിന്നെ പോകാതിരിക്കാന്‍ നിവൃത്തിയില്ലാതെയായി. നിങ്ങള്‍ തന്നെ വാങ്ങാന്‍ താല്പര്യം കാട്ടിയപ്പോള്‍, വിലപേശലിനെക്കുറിച്ച് ചിന്തിച്ചുമില്ല.“

കള്ളന്‍. സോമന്‍ ഒന്നും പറഞ്ഞില്ല. വീണയ്ക്കും അറിയാമായിരുന്നോ എന്തോ.


ആരേയും നോക്കാതെ കേട്ടതൊന്നും സ്വപ്നത്തിലല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിച്ച് നില്‍ക്കുമ്പോള്‍, നിന്നുപോയ മഴയെ വെല്ലുവിളിച്ചുകൊണ്ട് അയാളുടെ കണ്ണില്‍ നിന്ന് മഴ പെയ്തുകൊണ്ടിരുന്നു. സ്വന്തമായത്, നഷ്ടപ്പെടുമ്പോള്‍ ഉള്ള ദുഃഖവും,
തിരിച്ചുകിട്ടുമ്പോള്‍ കിട്ടുന്ന സന്തോഷവും അനുഭവിക്കാന്‍ കഴിയുന്നത് അപൂര്‍വ്വവിധിയാണെന്ന് അയാള്‍ക്ക് തോന്നി. ആ വീട് മാറാതെ നിന്നതില്‍, ഒരുപോലെ ചിന്തിക്കുന്ന മനസ്സുകളും ഉണ്ടെന്നതിന്റെ തെളിവ് ആണെന്ന് അയാള്‍ അറിഞ്ഞു.

Labels: