Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, August 05, 2012

ലങ്കാവിവരണം

“ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍
ശങ്കാവിഹീനമെന്നോടറിയിക്ക നീ
കോട്ടമതില്‍ കിടങ്ങെന്നിവയൊക്കവേ
കാട്ടിത്തരികവേണം വചസാ ഭവാന്‍” 

എന്നതുകേട്ടു തൊഴുതു വാതാത്മജന്‍
നന്നായ് തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍!
“മദ്ധ്യേസമുദ്രം ത്രികൂടാചലം വള-
ര്‍ന്നത്യുന്നമതില്‍ മൂര്‍ദ്ധനി ലങ്കാപുരം
പ്രാണഭയമില്ലയാത ജനങ്ങള്‍ക്കു-
കാണാം കനകവിമാനസമാനമായ്
വിസ്താരമുണ്ടങ്ങെഴുനൂറുയോജന-
പുത്തന്‍ കനകമതിലതിന്‍ ചുറ്റുമേ
ഗോപുരം നാലുദിക്കിങ്കലുമുണ്ടതി-
ശോഭിതമായതിനേഴു നിലകളും
അങ്ങനെതന്നെയതിനുള്ളിലുള്ളിലായ്-
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ
ഏഴിനും നന്നാലുഗോപുരപംക്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
എല്ലാറ്റിനും കിടങ്ങുണ്ടത്യഗാധമായ്
ചെല്ലുവാന്‍ വേലയാന്ത്രപ്പാലപംക്തിയാല്‍
അണ്ടര്‍കോന്‍ ദിക്കിലെഗ്ഗോപുരം കാപ്പതി-
നുണ്ടു നിശാചരന്മാര്‍ പതിനായിരം
ദക്ഷിണഗോപുരം രക്ഷിച്ചുനില്‍ക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ.
ശക്തരായ് പശ്ചിമഗോപുരം കാക്കുന്ന-
നക്തഞ്ചരരുണ്ടു പത്തുനൂറായിരം
ഉത്തരഗോപുരം കാത്തുനില്‍പ്പാനതി-
ശക്തരായുണ്ടൊരു കോടി നിശാചരര്‍
ദിക്കുകള്‍ നാലിലുമുള്ളതിലര്‍ദ്ധമു-
ഉണ്ടുഗ്രതയോടു നടുവു കാത്തീടുവാന്‍
അന്തഃപുരം കാപ്പതിന്നുമുണ്ടത്ര പേര്‍
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം
ഹാടകനിര്‍മ്മിതഭോജനശാലയും
നാടകശാല നടപ്പന്തല്‍ പിന്നെയും
മജ്ജനശാലയും മദ്യപാനത്തിനു-
നിര്‍ജ്ജനമായുള്ള നിര്‍മ്മലശാലയും
ലങ്കാവിരചിതാലങ്കാരഭേദമാ-
തങ്കാപഹം പറയാവല്ലനന്തനും
തല്‍പ്പുരം തന്നില്‍ നീളെത്തിരഞ്ഞേനഹം
മല്‍പ്പിതാവിന്‍ നിയോഗേന ചെന്നേന്‍ ബലാല്‍
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടുകൂപ്പിനേന്‍.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

Labels: , ,

Thursday, July 26, 2007

കര്‍മ്മഫലം



വാല്മീകി, മുനിയാകുന്നതിനുമുമ്പ്, വനത്തിലൂടെ കടന്നുപോകുന്ന മുനിമാരേയും ആള്‍ക്കാരേയും ഉപദ്രവിച്ച്, അവരുടെ കൈയിലുള്ളതൊക്കെ തട്ടിപ്പറിച്ച് ജീവിക്കുന്ന മനുഷ്യനായിരുന്നു. അങ്ങനെ ഒരിക്കല്‍ സപ്തര്‍ഷികള്‍, ആ വഴിയിലൂടെ വരുകയും, വാല്മീകി, അവരെ ദ്രോഹിക്കാന്‍ തുനിയുകയും ചെയ്തു. കുടുംബംപുലര്‍ത്താന്‍ വേണ്ടി ചെയ്യുന്നതാണെന്ന് കേട്ടപ്പോള്‍ മുനിമാര്‍ ശാന്തതയോടെ പറഞ്ഞു.

“എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നിന്‍ കുടുംബത്തോടു ചെന്നു ചോദിക്ക നീ
നിങ്ങളെച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമോ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസ്സംശയം.”


വീട്ടില്‍ ചെന്നിട്ട് കുടുംബത്തോട്, അവര്‍ക്കുവേണ്ടി, അവരെ പോറ്റാന്‍ വേണ്ടി ചെയ്യുന്ന ഇതിന്റെ പങ്കുപറ്റി ജീവിക്കുന്ന അവര്‍, ഈ നീചകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കേണ്ടിവന്നാല്‍, പകുത്ത് അനുഭവിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചിട്ട് വരുന്നതുവരെ ഇവിടെത്തന്നെ നില്‍ക്കാമെന്ന് മുനിമാര്‍ ഉറപ്പുകൊടുത്തു.

ഇഥമാകര്‍ണ്യ ഞാന്‍ വീണ്ടുപോയ് ചെന്നുമല്‍-
പുത്രദാരാദികളോടു ചോദ്യം ചെയ്തേന്‍
“ദുഷ്കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെബ്‌ഭരിച്ചുകൊള്ളുന്നു ദിനം‌പ്രതി
തല്ഫലമൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍പ്പാപമൊക്കെ ഞാന്‍ തന്നെ ഭുജിക്കെന്നോ?
“സത്യം പറയേണ” മെന്നു ഞാന്‍ ചൊന്നതി
നുത്തരമായവരെന്നോടു ചൊല്ലിനാര്‍

നിത്യവും ചെയ്യുന്ന കര്‍മ്മഗുണഫലം

കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ?

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

‍താന്താനനുഭവിച്ചീടുകെന്നേ വരൂ.

വാല്മീകി, സപ്തര്‍ഷിമാരുടെ വാക്കുപ്രകാരം, വീട്ടില്‍ പോയി, ഭാര്യയോടും മക്കളോടും ചോദിച്ചു.

“ഞാന്‍ നിങ്ങളെയൊക്കെ പരിപാലിക്കാന്‍ വേണ്ടി ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നു. കളവും, പിടിച്ചുപറിയും ചെയ്യുന്നു. ഇതിന്റെയൊക്കെ ഫലം അനുഭവിക്കാന്‍ കൂടെ നില്‍ക്കില്ലേ? ഈ ചെയ്തുകൂട്ടുന്നതിനൊക്കെ പാപങ്ങള്‍ ഞാന്‍ തന്നെ അനുഭവിക്കേണമോ?”

അവര്‍ പറഞ്ഞു, ചെയ്യുന്ന പ്രവര്‍ത്തികളുടെയൊക്കെ ഫലം, ചെയ്യുന്ന ആള്‍ തന്നെ അനുഭവിക്കേണം. നല്ലത് ചെയ്താലുളള നന്മ വേറെ ആര്‍ക്കെങ്കിലും കൊടുക്കുമോ എന്ന്.

അവരുടെ വാക്ക് കേട്ട്, താന്‍ ചെയ്തുകൊണ്ടിരുന്ന തെറ്റ്, വാല്മീകി തിരിച്ചറിയുകയും, മുനിമാരുടെ അടുക്കല്‍ ചെന്ന്, വിവരങ്ങള്‍ പറയുകയും ചെയ്തു. മുനിമാര്‍, നല്ലൊരു മനുഷ്യനാവാന്‍ ഉപദേശിക്കുകയും, മരാമരാ എന്ന് ജപിച്ച് ഇരിക്കാന്‍ പറഞ്ഞ്, പോവുകയും ചെയ്തു. അങ്ങനെ ഇരുന്ന് ജപിച്ച്, രാമരാമ എന്നായിത്തീരുകയും വാല്മീകി, നല്ലൊരു മുനി ആവുകയും ചെയ്തു.


നാം‍ ചിന്തിക്കേണ്ടത്:-


നമ്മുടെ പ്രവര്‍ത്തികള്‍ക്ക് ബലേഭേഷ് പറയാനും, പ്രോത്സാഹിപ്പിക്കാനും, നമ്മുടെ ചുറ്റും പലരും ഉണ്ടാവും. പക്ഷെ എന്ത് അനുഭവം ഉണ്ടായാലും അനുഭവിക്കേണ്ടത് നാം‍ തന്നെ. നമ്മുടെ പ്രവര്‍ത്തിയിലെ തിന്മയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് വീണ്ടും വീണ്ടും അതുചെയ്യാന്‍ നമ്മെ ഉത്സാഹഭരിതരാക്കുന്നവരേയും, അതില്‍ നിന്നു മുതലെടുക്കുന്നവരേയും കുറിച്ച് നാം‍ ഒരു കാര്യം ഓര്‍ക്കാനുണ്ട്. ചീത്തപ്രവര്‍ത്തിയുടെ ചീത്തഫലം അനുഭവിക്കാന്‍ അവരൊന്നും ഉണ്ടാവില്ലെന്ന്. അത് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയാലും നഷ്ടം നമുക്കാവുമെന്ന്.


(ഈ രാമായണമാസത്തില്‍ അദ്ധ്യാത്മരാമായണത്തില്‍ നിന്ന്)

Labels: , ,