Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, March 20, 2013

അതിരാണിപ്പാടത്ത് പോയീനും



കടപ്പാട് :- ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റെക്കാട്ട്. - ഡി സി. ബുക്സ്.

അതിരാണിപ്പാടത്തേക്കു പോയാൽ കൃഷ്ണൻ മാസ്റ്ററെ കാണാം. രണ്ടാം വിവാഹം നടത്തിക്കൊടുക്കാനും, സ്വത്ത് ഭാഗം വെച്ച് വീതം കൊടുക്കാനും ഒക്കെ വേണ്ടീട്ട്, ചേനക്കോത്തുതറവാട്ടിലെ കാരണവരായ ചേനക്കോത്തു കേളുക്കുട്ടിയ്ക്ക് കത്തും നോട്ടീസുമൊക്കെ അയച്ചു കാത്തിരിക്കുന്ന കൃഷ്ണൻ മാസ്റ്റർ. ഒന്നും നടന്നില്ല. കൃഷ്ണൻ മാസ്റ്റർ  വീണ്ടും വിവാഹം കഴിച്ച്, ഭാര്യയേയും, അമ്മയേയും, മൂന്നു മക്കളേയും കൂട്ടിയെത്തുന്നത് പട്ടണത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി അതിരാണിപ്പാടം എന്നു വിളിച്ചുവരുന്ന സ്ഥലത്തേക്കാണ്. മൊയ്തുമാപ്പിളയുടെ പറമ്പും പുരയും വാങ്ങി കുടുംബത്തോടൊപ്പം താമസിക്കുന്ന കൃഷ്ണൻ മാസ്റ്റർ. “ഇമ്മാഷ്ടറ് ഇങ്കിരീസാണ്” എന്നാണ് പറങ്ങോടൻ, ഭാര്യ പെരിച്ചിയോടു പറയുന്നത്. മാസ്റ്ററുടെ ആദ്യഭാര്യയിലുണ്ടായ മക്കൾ - കുഞ്ഞപ്പു, ഗോപാലൻ, സൂക്കേടുകാരനായ രാഘവൻ - മാസ്റ്ററോടൊപ്പമുണ്ട്. പിന്നെ അമ്മയും ഭാര്യയും. കുഞ്ഞപ്പു മഹാവികൃതിയാണ്. രാഘവൻ  അസുഖം അധികമായിട്ട് മരിക്കുകയാണ്. കുഞ്ഞപ്പു പട്ടാളത്തിൽ ചേരുന്നു. കൃഷ്ണൻ മാസ്റ്ററുടേയും കുട്ടിമാളുവിന്റേയും മകനാണ് ശ്രീധരൻ. ശ്രീധരൻ കൊച്ചുകുട്ടിയായിരിക്കുമ്പോൾത്തന്നെ കുഞ്ഞപ്പു
പട്ടാളത്തിൽ നിന്നു മടങ്ങിവരുന്നു.

പല യുദ്ധങ്ങളും കണ്ടുവന്ന് അതിനെക്കുറിച്ച് നാട്ടുകാരുടെ മുന്നിൽ ‘വിളമ്പുന്ന‘ കുഞ്ഞപ്പുവിനെ  കാണാം.  ശ്രീധരന്റെ  ജ്യേഷ്ഠനാണ് കുഞ്ഞപ്പു എന്നറിയാമല്ലോ. പട്ടാളക്കഥകളും പറഞ്ഞുനടന്ന് കൈയിലുള്ള കാശൊക്കെ തീർന്നപ്പോൾ അച്ഛനോടു പൈസ ചോദിച്ച് കിട്ടാഞ്ഞിട്ട്, തേങ്ങയിട്ട് അതും വിറ്റു കിട്ടിയ പൈസയൊക്കെ ശീട്ടുകളിച്ചു തീർത്ത കുഞ്ഞപ്പു.

ഞണ്ടുപിടിത്തവും അതിനിടയ്ക്കു തുടങ്ങി. പിന്നൊരു ദിവസം പെയിന്ററായി മാറിയ കുഞ്ഞപ്പു. പെയിന്ററായി മാറിയതിനു ഒരു കാരണമുണ്ട്. അതിരാണിപ്പാടത്തെ പെയിന്റർ സ്തേവയ്ക്ക് അഞ്ചു രൂപ കൊടുത്തിരുന്നു കുഞ്ഞപ്പു. തിരിച്ചു ചോദിച്ചപ്പോൾ സ്തേവ ഓരോ അവധി പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയൊരു ദിവസം സ്തേവയുടെ പെയിറ്റ് വകകളൊക്കെ എടുത്തോണ്ടു പോന്നു. എന്നിട്ടോ? സ്വന്തം വീട്ടിലെ മരം കൊണ്ടുണ്ടാക്കിയ സകല വസ്തുക്കളും ചായം പൂശി. അങ്ങനെ ചിരവയും, ഉലക്കയും, ഉരലും ജനലുകളും തൂണുകളും ഒക്കെ നിറം മാറി. അപ്പോൾ സ്തേവ പൈസയും കൊണ്ടു വന്നു. സ്തേവയ്ക്കു കൊടുക്കാൻ പെയിന്റില്ല ബാക്കി. ആ അഞ്ചുരൂപ സ്തേവയ്ക്കു തന്നെ കിട്ടി. പിറ്റേന്നു മുതൽ ബസ്രാ കുഞ്ഞപ്പു (ബസ്രാ മരുഭൂമിയിലെ പട്ടാളക്കഥകൾ പറഞ്ഞുകേട്ട നാട്ടുകാർ കൊടുത്തതാണ് ഈ പേര്) പെയിന്റർ കുഞ്ഞപ്പു ആയി.

ഇലഞ്ഞിപ്പൊയിലിൽ ഉള്ളത് ശ്രീധരന്റെ അമ്മവീടാ‍ണ്. ഇടയ്ക്ക് മുത്തച്ഛൻ വന്ന് ശ്രീധരനെ അങ്ങോട്ടു കൂട്ടിക്കൊണ്ടു പോകും. അവിടെ ശ്രീധരന്റെ കൂട്ടുകാരനെ കാണാം. അപ്പു. അപ്പുവിന്റെ വീട്ടിൽ അമ്മയും, വയ്യാതെ കിടക്കുന്ന പെങ്ങൾ നാരായണിയുമാണുള്ളത്. നായ്ക്കുരണച്ചെടി കാണിച്ചുകൊടുത്തതും, ചീങ്കണ്ണിയെ കാണിച്ചുകൊടുത്തതും, നീലക്കൊടുവേലി കൈയിൽ വെച്ച്
മനസ്സിൽ എന്തു വിചാരിച്ചാലും നടക്കുമെന്നു പറഞ്ഞുകൊടുത്തതും അപ്പുവാണ്.  നീലക്കൊടുവേലി  കിട്ടിയാൽ ശ്രീധരനും കൊടുക്കാമെന്നും അപ്പു പറഞ്ഞിട്ടുണ്ട്. ശ്രീധരനു ഇലഞ്ഞിപ്പൊയിലിൽ  കറങ്ങി നടക്കാൻ വല്യ ഇഷ്ടമാണ്. കാട്ടിൽ പോകാം, പുഴവക്കത്തു പോകാം, മരത്തിൽ കയറാം.  കുറച്ചുവലുതായപ്പോൾ ഇലഞ്ഞിപ്പൊയിലിൽ പോയാലും അപ്പുവിനെ കൂട്ടിനു കിട്ടാതെ ആയി  ശ്രീധരന്. അപ്പുവും അവിടെയുള്ള അപ്പുണ്ണിയും ചേർന്ന് കക്കിരി കൃഷി തുടങ്ങിയിരുന്നു. അപ്പുവിനു  കുറേ ജോലിയുണ്ടായിരുന്നു അതുകൊണ്ട്.

അതിരാണിപ്പാടത്തു പിന്നാരൊക്കെയുണ്ട്? ഒരാളെ കൊന്നതിന് അന്തമാൻ ദ്വീപിലേക്കു നാടുകടത്തപ്പെട്ട്, അവിടെ ജീവിച്ച് തിരിച്ചെത്തിയ അന്തമാൻ ചാത്തപ്പനുണ്ട്. അന്തമാനിൽ ജീവിച്ച കഥകളൊക്കെ ശ്രീധരന്റെ വീട്ടിലിരുന്ന് പറയും ചാത്തപ്പൻ. പിന്നെയുള്ളത് കിട്ടൻ റൈറ്റർ ആണ്. കിട്ടൻന്നുള്ള പേരിനു കൂട്ടായി റൈറ്റർ എന്നു ചേർത്തുവെന്നല്ലാതെ യാതൊരു ജോലിയും ഈ  റൈറ്റർക്കില്ല. ചായ കുടിക്കാൻ നേരത്ത് ഏതെങ്കിലും വീട്ടിൽ ചെന്നിരിക്കും. ചായ കുടിച്ച്  കഥകളൊക്കെ പറഞ്ഞ് ഇരുന്നു അവിടെനിന്ന് ഊണും കഴിച്ചിട്ടേ റൈറ്റർ തിരിച്ചുപോകൂ.  റൈറ്റർക്ക് സഹായി ആയിട്ട് ഒരു തുപ്രനും ഉണ്ട്.

അതിരാണിപ്പാടത്തും ലഹളയുടെ കാലം വന്നു, പട്ടാളക്കാർ വന്നു. പല കഥകളും കേട്ടു. ലഹള തീരുകയും ചെയ്തു. കുറേപ്പേരെ ഒടുക്കിക്കൊണ്ട്.

അതിരാണിപ്പാടത്ത് ഒരു അപ്പക്കാരത്തി അമ്മയുണ്ട്. വെള്ളേപ്പം ഉണ്ടാക്കി വിൽക്കുന്ന അപ്പക്കാരത്തി. പെയിന്റർ സ്തേവയുടെ അമ്മയാണ് ഈ അപ്പക്കാരത്തി. ഒരിക്കൽ ഇവിടെനിന്ന് അപ്പവും വാങ്ങി പോകുമ്പോഴാണ് ശ്രീധരനെ പരുന്തു കൊത്തിയത്.

അതിരാണിപ്പാടത്ത് കൂനൻ വേലുവുണ്ട്, ഭാര്യ ആച്ചയുണ്ട് (ലഹളക്കാലത്ത് ആച്ച കുറേ സ്വരണ്ണാഭരണങ്ങളൊക്കെ എവിടുന്നോ കൊണ്ടുവന്ന് ഇട്ട്, അതു പോലീസ് കേസായി മാറിയിരുന്നു),  ചന്തുമൂപ്പരുണ്ട്, ‘ഈറ്റ’ക്കേളുവുണ്ട്, ശങ്കുണ്ണിക്കമ്പൌണ്ടറുണ്ട്.

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാം ക്ലാസ്സിലെത്തിയപ്പോൾ (“ ആദ്യ ദിവസങ്ങളിൽ  ആ ഹൈസ്കൂൾ ഒരു മൃഗശാലയാണോ എന്നുകൂടി ശ്രീധരനു തോന്നിപ്പോയി. അദ്ധ്യാപകന്മാരിൽ അധികം പേരും അവരുടെ പരിഹാസപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ‘എരുമപ്പട്ടർ’, ‘കാണ്ടാമൃഗം’, ‘കുറുക്കൻസ്വാമി’, ‘പെരുച്ചാഴി’, അങ്ങനെയൊക്കെയായിരുന്നു അവർക്കു നൽകപ്പെട്ട നാമധേയങ്ങൾ. വിദ്യാർത്ഥികളെ ഭരിക്കുന്നതും നയിക്കുന്നതും തലമുതിർന്ന വികൃതിക്കുട്ടന്മാരായിരുന്നു.”)  പെയിന്റർ കുഞ്ഞപ്പുവിനെ, ശല്യക്കാരനായി നടക്കുന്നത് സഹിക്കാ‍തെ, അച്ഛൻ റെയിൽ‌വേയിൽ ജോലിക്കു പറഞ്ഞയച്ചു. അങ്ങനെ ശ്രീധരന്റെ ഏട്ടൻ, ബസ്ര കുഞ്ഞപ്പു, പെയിന്റർ കുഞ്ഞപ്പു, ഫിറ്റർ കുഞ്ഞപ്പുവായി.

പത്താം ക്ലാസ്സ് പാസായപ്പോൾ ഇലഞ്ഞിപ്പൊയിലിൽ പോയി. അപ്പോഴാണ് അപ്പുവിന്റെ അമ്മയും പെങ്ങൾ നാരായണിയും മരിച്ചുപോയതായി ശ്രീധരൻ അറിയുന്നത്.

അതിരാണിപ്പാടത്ത്, ഈർച്ചപ്പൊടിക്കൊട്ടയും തലയിൽ വെച്ച് പാട്ടും പാടി (“ഇപ്പം വന്ന കപ്പലിലങ്ങെന്തെല്ലാം ചരക്കുണ്ട്? ഇഞ്ചി, ചുക്ക്, ചുക്കടയ്ക്ക, കത്തി, കരണ്ടങ്ങൾ...”) നടക്കുന്ന ചാത്തുണ്ണിയുണ്ടായിരുന്നു. ഇലഞ്ഞിപ്പൊയിലിൽ വെച്ച് അമ്മ പറഞ്ഞാണ് ശ്രീധരൻ,  കൂട്ടുകാരനായ ചാത്തുണ്ണി മരിച്ചതറിഞ്ഞത്.

അതിരാണിപ്പാടത്ത് പുതുതായി, കോരൻ ബട്ളറുടെ ചായക്കടയുണ്ട്. ചന്തുമൂപ്പന്റെ മരുമകൻ വാസുവും (വെടിവാസു), പറങ്ങോടന്റെ അനിയൻ കിട്ടുണ്ണി എന്നിവരും അതിരാണിപ്പാടത്ത് എത്തിച്ചേർന്നിട്ടുണ്ട്.

കോളേജിൽ എത്തിയപ്പോൾ  കവിതയെഴുത്തും കഥയെഴുത്തും ഗംഭീരമായി നടത്തുന്നുണ്ട് ശ്രീധരൻ. തന്റെ കഥയും കവിതയുമൊന്നും പ്രസിദ്ധീകരിക്കാതെ നിരസിക്കുന്ന പത്രാധിപവർഗ്ഗത്തെ ശത്രുക്കളായും കണ്ടുകഴിഞ്ഞിരുന്നു. (മൂന്നു ശത്രുക്കളുണ്ട് ശ്രീധരന് - കൃഷ്ണപ്പരുന്ത്, കണക്ക്, പത്രാ‍ധിപന്മാര്).

സപ്പർസർക്കീട്ട്സെറ്റിനെയും അതിരാണിപ്പാടത്തു കാണാം. (“സപ്പർ സർക്കീറ്റ് സെറ്റ് എന്നൊരു ഗൂഢസംഘത്തിന്റെ സൂത്രധാരനായിരുന്നു ഭരതൻ. ആശ്ചയിൽ രണ്ടു തവണ സംഘാംഗങ്ങൾ തടിച്ചി കുങ്കിയമ്മയുടെ വീട്ടിൽ ഒത്തുചേരും. വരിപ്പണമെടുത്ത് ഒരു സപ്പർ (അത്താഴവിരുന്ന്) ഏർപ്പെടുത്തും. സപ്പറിനുശേഷം പ്രച്ഛന്നവേഷത്തിൽ പട്ടണമൂലകളിൽ ചുറ്റിക്കറങ്ങി പല നേരമ്പോക്കുകളും കാണിക്കും”). ഇവരുടെ കൂടെ ശ്രീധരനും ചേർന്നു.

കഥയെഴുതുന്ന ഇബ്രാഹിമിനെ കാണാം (ശ്രീധരന്റെ കൂട്ടുകാരൻ ദാമു പരിചയപ്പെടുത്തിയതാണ്). കോരപ്പൻ മീനാക്ഷി ദമ്പതികളേയും, അവരുടെ മകൾ സൌദാമിനിയേയും, അവരുടെ വീടായ കോർമീനായും കാണാം. കോരപ്പൻ മീനാക്ഷി എന്നീ പേരുകളിൽ നിന്നാണ് വീടിനു പേരിട്ടത്.

ശ്രീധരന്റെ ഏട്ടൻ ഗോപാലൻ അസുഖം വന്നു കിടക്കുന്നതു കാണാം. പിന്നെ മരിച്ചുപോകുന്നതും. ചികിത്സ പലതും നോക്കിയെങ്കിലും ഒന്നും ഏറ്റില്ല. അസുഖം ചികിത്സിക്കാൻ വന്ന ആൽത്തറ സന്യാസിയെ കാണാം. അയാളും ശിഷ്യനും പിന്നെ ഒളിച്ചോടിപ്പോയി. (“കന്നിപ്പറമ്പിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കുതിച്ചുകേറി വരുന്നൂ. ആര്? - ആൽത്തറ സന്യാസി! കൃഷ്ണൻ മാസ്റ്റർ ഡയറി ദൂരെയെറിഞ്ഞ് ചാടിയെണീറ്റു. “ഹമാരാ ഭാണ്ഡ് കിധർ ഹൈ? ലാവോ-“ ഒരു സിംഹഗർജ്ജനം. സന്യാസിയുടെ ഭാണ്ഡം കാണാനില്ലത്രേ.”)

അതിരാണിപ്പാടത്തെ തിരുവാതിരയും, തിരുവാതിരക്കാലത്ത് ആദ്യമെത്തുന്ന, “ചെപ്പിത്തോണ്ടി തൊട്ട് ചൂഡൻ കർപ്പൂരം വരെയും, മുടിപ്പൂരണം മുതൽ ഒറ്റക്കൊമ്പിൽ ഇരട്ടത്തൂക്കം പാട്ടുപുസ്തകം വരെയുള്ള” പീഞ്ഞപ്പെട്ടിയുമായെത്തുന്ന കുഞ്ഞാലിമാപ്പിളയെ കാണാം. തിരുവാതിരനാൾ സൂര്യൻ മറഞ്ഞാൽ വേഷം കെട്ടി എത്തുന്ന പൊറാട്ടുനാടകക്കാരേയും കാണാം.

ഇന്റർമീഡിയറ്റു പരീക്ഷയിൽ ശ്രീധരൻ തോൽക്കുന്നു. പ്രശസ്തവാരികയിൽ ശ്രീധരന്റെ “മിന്നൽ‌പിണറുകൾ’ എന്ന കഥ വരുന്നുണ്ട്.

ശ്രീധരൻ ആദ്യം ഒരു പ്രേമലേഖനം ഒരു കുട്ടിയ്ക്ക് അയയ്ക്കുകയും ടീച്ചർ കണ്ടുപിടിക്കുകയും, അതു കൃഷ്ണൻ മാസ്റ്ററുടെ അടുത്തു എത്തുകയും അച്ഛനോടു ശ്രീധരനു വഴക്കു കിട്ടുകയും ഒക്കെയുണ്ട്. ഇതേ പ്രേമലേഖനത്തിന്റെ പേരിൽ പിന്നീടൊരിക്കൽ ശ്രീധരൻ തെറ്റിദ്ധരിക്കപ്പെടുകയും, അത് ആണ്ടി ഗുമസ്തൻ ശ്രീധരൻ എഴുതിയപോലെ എഴുതിയത് ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നതും ഒക്കെ അതിരാണിപ്പാടത്തെ കാഴ്ചകളിൽ ഉണ്ട്.

അതിരാണിപ്പാടത്തെ  ചായപ്പീടികയിൽ (കുമാരന്റെ ഭാരതമാതാ ടീഷാപ്പ്) കുതിരബിരിയാനി കാണാം. (പുട്ട്, പഴം, പപ്പടം ഇവ മൂന്നും കൂട്ടിച്ചേർത്താൽ കുതിരബിരിയാനി ആയി).

പൂവരശുക്കാവിലെ കീരൻ പൂശാരിയെ കാണാം. (“കാവിലെ പുരോഹിതൻ എന്ന പദവിയിൽ മാത്രമല്ല, മന്ത്രവാദി, വൈദ്യൻ, ജ്യോതിഷി, സാമുദായികനിയമോപദേഷ്ടാവ് എന്നീ നിലയിലും ചെറുമക്കളുടെയിടയിലെ ഒരു പ്രമുഖവ്യക്തിയാണ് കീരൻ”.).

അമ്മുക്കുട്ടി എന്നൊരു പെണ്ണിനെ കാണുന്നു, ശ്രീധരൻ. പിന്നെ, മാസങ്ങൾ കഴിഞ്ഞാണ്  അമ്മുക്കുട്ടിയെക്കുറിച്ചെന്തെങ്കിലും അറിയുന്നത്.  അമ്മുക്കുട്ടിയുടെ അനിയൻ, ഉണ്ണി, ശ്രീധരന്റെ കൈയിൽ, അമ്മുക്കുട്ടി എഴുതിയ കവിതകളുടെ പുസ്തകം കൊടുക്കുന്നു. അമ്മുക്കുട്ടി മരിയ്ക്കും മുമ്പ് ഏൽ‌പ്പിച്ചതാണെന്നു പറയുന്നു.

ചങ്ങാതിയായ കൃഷ്ണൻ മാസ്റ്ററെ കാണാനെത്തുന്ന മുക്കുവൻ എരപ്പനെ അതിരാണിപ്പാടത്തു കാണാം. മീനും കൊണ്ടാണ് എരപ്പൻ, ശ്രീധരന്റെ വീട്ടിൽ ചെല്ലുന്നത്. കടലിലെ കഥകളും പറഞ്ഞുകൊടുക്കും.

ഒടുവിൽ, കൃഷ്ണൻ മാസ്റ്റർ മരിച്ചു കഴിഞ്ഞ്, സ്വത്തുക്കൾ ഭാഗം വെച്ച് ഏട്ടൻ കുഞ്ഞപ്പു (കല്യാണം കഴിഞ്ഞിരുന്നു. കുട്ടികളും ഉണ്ട്.) പോയപ്പോൾ, അമ്മയേയും കൂട്ടി അതിരാണിപ്പാടം വിട്ട് ഇറങ്ങുന്ന, ശ്രീധരൻ, അമ്മയെ ഇലഞ്ഞിപ്പൊയിലിലാക്കി ബോംബെയ്ക്ക് പോകുന്നു.

പിന്നെയും കുറേക്കാലം കഴിഞ്ഞൊരിക്കൽ ശ്രീധരൻ അതിരാണിപ്പാടം കാണാൻ തിരിച്ചുവരുന്നു.

ഇതൊക്കെ അതിരാണിപ്പാടത്തെ കാഴ്ചകളിൽ ചിലതു മാത്രമാണ്. അതിരാണിപ്പാടത്ത് ഒരുപാടു കാഴ്ചകൾ ഉണ്ട്, പരിചയപ്പെടാൻ ഒരുപാടുപേരുണ്ട്. അവരുടെയൊക്കെ ജീവിതമുണ്ട്.

എന്റെ കാഴ്ചകളിൽ വളരെക്കുറച്ചു മാത്രമാണ് ഇവിടെയുള്ളത്.

ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റെക്കാട്ടിന്, 1973- ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും, 1980-ൽ ജ്ഞാനപീഠപുരസ്കാരവും,  ലഭിച്ച കൃതി.

Labels: ,

Monday, March 19, 2012

കുട്ടികൾക്കു വായിക്കാനുള്ള പുസ്തകങ്ങൾ

ചിലർക്ക് അവധിക്കാലം തുടങ്ങി. ചിലർക്ക് അവധിക്കാലം വരുന്നു. അവധിക്കാലത്ത്, കളിക്കിടയിൽ അല്പം വായനയുംവേണ്ടേ? വായിക്കണമെന്നുണ്ടെങ്കിൽ ഈ പുസ്തകങ്ങളൊക്കെ നോക്കൂ. അച്ഛനമ്മമാർ നോക്കിയിട്ട് കുട്ടികൾക്ക് വാങ്ങിക്കൊടുക്കൂ, വായിച്ചുകൊടുക്കൂ.





കുട്ടിക്കഥകളും ചിത്രങ്ങളും - വി. സുത്യേയെവ് - വിവർത്തനം ചെയ്തിരിക്കുന്നത് - ആയിഷ (അയിഷ). 250 രൂപ.

ഈ പുസ്തകത്തിലുള്ളത്, കോഴിക്കുഞ്ഞും താറാക്കുഞ്ഞും, മൂന്നു പൂച്ചക്കുട്ടികൾ, കൂണിന്റെ അടിയിൽ, ആരു പറഞ്ഞു മ്യാവൂ?, പല വലിപ്പത്തിലുള്ള ചക്രങ്ങൾ, തോണി, സൂത്രവടി, ആപ്പിൾപ്പഴം, ചുണ്ടെലിയും പെൻസിലും, പൂവൻ‌കോഴിയും ചായങ്ങളും, ദുശ്ശീലമുള്ള പൂച്ചകൾ, ഫർ മരം, ഇതെന്തൊരു പക്ഷി?, എന്നീ കഥകളാണ്. വായിക്കാൻ നല്ല കുട്ടിക്കഥകൾ, കാണാനോ? ഭംഗിയുള്ള ചിത്രങ്ങളും.

കോഴിക്കുഞ്ഞും താറാക്കുഞ്ഞും, ഒരേ സമയത്തു മുട്ട വിരിഞ്ഞു പുറത്തുവരുന്ന കോഴിക്കുഞ്ഞിന്റേയും താറാക്കുഞ്ഞിന്റേയും കഥയാണ്. കോഴിക്കുഞ്ഞിനു താറാക്കുഞ്ഞു ചെയ്യുന്നതൊക്കെ ചെയ്യണം. കഥയുടെ അവസാനം ഇങ്ങനെയാണ് :-

“ഞാൻ നീന്താൻ പോകുകയാണ്” താറാക്കുഞ്ഞു പറഞ്ഞു.

“ഞാനും” കോഴിക്കുഞ്ഞു പറഞ്ഞു.

“നോക്ക്, ഞാൻ നീന്തുകയാണ്” താറാക്കുഞ്ഞു പറഞ്ഞു.

“ഞാനും” കോഴിക്കുഞ്ഞ് ഉറക്കെപ്പറഞ്ഞു. കഥ ഇങ്ങനെയൊക്കെ പോകുന്നു.

എന്നിട്ടെന്തായി? കോഴിക്കുഞ്ഞിനു നീന്താൻ അറിയില്ല. താറാക്കുഞ്ഞ്, കോഴിക്കുഞ്ഞിനെ വെള്ളത്തിൽ നിന്നും പിടിച്ചുകയറ്റി.

ഞാൻ ഇനിയും നീന്താൻ പോവുകയാണ് എന്നു താറാക്കുഞ്ഞു പറഞ്ഞപ്പോൾ, ഞാനില്ല എന്നു കോഴിക്കുഞ്ഞു പറയുന്നിടത്ത് കഥ തീരുന്നു.

ഈ പുസ്തകത്തിലെ ചിത്രങ്ങൾ നോക്കിയാൽത്തന്നെ കഥ ഏകദേശം പിടികിട്ടും. ഈ പുസ്തകം കുട്ടികൾക്കും വല്യവർക്കും ഒരുപോലെ ഇഷ്ടപ്പെടും.





മിഠായിപ്പൊതി - സുമംഗല - ഡി. സി. ബുക്ക്സ് - വില 160 രൂപ.

മിഠായിപ്പൊതി ശരിക്കും ഒരു മിഠായിപ്പൊതി തന്നെയാണ്. പൊതി തുറന്നുനോക്കിയാൽ നല്ല മിഠായികൾ കിട്ടും. വായിക്കാൻ നല്ല നല്ല കഥകളും, കാണാൻ നല്ല ചിത്രങ്ങളും. ഈ മിഠായിപ്പൊതി തുറന്നാൽ കിട്ടുന്ന മിഠായികളേതൊക്കെയാണെന്നറിയേണ്ടേ?

വിരുന്നുകാരൻ, കറുമ്പൻ കാക്ക, സർക്കസ്സുകാരൻ, പൂവാലന്റെ വയറ്റിൽ വേദന, മദമിളകിയ ആന, കുഴിമടിയൻ, മുള്ളൻ‌പന്നിയുടെ സ്വപ്നം, ദീർഘാപാംഗൻ, മൃഗങ്ങളുടെ ഗ്രാമം, കരടിയുടെ നല്ല കാലം, കൂനൻ കുട്ടി, കുട്ടനും പിശാചുക്കളും, എന്നിവയൊക്കെയുണ്ട്. പിന്നെയും പത്തുപതിനാറു കഥകളും ഉണ്ട്.

അപ്പമരം എന്നൊരു കഥയുണ്ട്. അതു വായിച്ചാലോ? അപ്പമരം ഉണ്ടാവാൻ അപ്പം നട്ട ഉണ്ണിയെക്കുറിച്ച് അറിയാം. ഉണ്ണിക്ക് ഒരു അപ്പം കിട്ടുന്നു. ഉണ്ണിയപ്പോ വിചാരിക്കും ഈ അപ്പം നട്ടാൽ അപ്പമരം ഉണ്ടാവും, പിന്നെ അപ്പം തിന്നാൻ വിഷമമില്ല, എന്നും അപ്പം തിന്നാമെന്ന്. ഉണ്ണി, അപ്പം കുഴിച്ചിടുന്നു. നട്ടുനനച്ചിട്ട് അപ്പം മുളച്ചില്ലെങ്കിലോയെന്നു കരുതി, ഉണ്ണി, അച്ഛന്റെ മുറുക്കാൻ ചെല്ലത്തിൽനിന്ന് കത്തിയെടുത്തുകൊണ്ടുവന്ന്, അപ്പം കുഴിച്ചിട്ടിടത്തുവന്നു ഭീഷണിപ്പെടുത്തുന്നു. “നാളേക്കീ അപ്പം മുളച്ചില്ലെങ്കിൽ, അച്ഛന്റെ കൊങ്ങണംകത്തികൊണ്ടൊന്നുരണ്ടൊന്നുരണ്ട്” എന്ന്. മരം വലുതാവാനും, കായ ഉണ്ടാവാനും, അതു പഴുക്കാനും ഒക്കെ ഉണ്ണി ഇങ്ങനെ ഭീഷണിപ്പെടുത്തും. മരം വലുതായീ, കായ വന്നൂ, അതു പഴുത്തു നല്ല പഴമായി. ഉണ്ണി, ഒറ്റയ്ക്കൊന്നും തിന്നില്ല, എല്ലാവർക്കും കൊടുത്തു. അപ്പഴാണ് ഒരു രാക്ഷസി ചാക്കും കൊണ്ടു വരുന്നത്. അപ്പം കൊടുക്കാൻ ഉണ്ണിക്കു സമ്മതം. പക്ഷേ, രാക്ഷസി ഉണ്ണിയെപ്പിടിച്ചു ചാക്കിലാക്കി കൊണ്ടുപോകുന്നു. അവിടെനിന്നും ഉണ്ണി രക്ഷപ്പെടുന്നു. വീണ്ടും പിടിച്ചുകൊണ്ടുപോകുന്നു. രാക്ഷസിയുടെ മകളെത്തന്നെ കൊന്ന് രാക്ഷസിക്കു കൊടുക്കും, ഉണ്ണി. അവിടെനിന്നു രക്ഷപ്പെട്ട് ഓടിയ ഉണ്ണി, കിണറ്റിൽ വീണൂന്നു കരുതി രാക്ഷസിയും കിണറ്റിൽ ചാടുന്നു. അങ്ങനെയാണു കഥ.




കുഞ്ഞിക്കൂനൻ - പി. നരേന്ദ്രനാഥ്. - ഡി. സി. ബുക്ക്സ് - വില 35 രൂപ.

കുഞ്ഞിക്കൂനന്റെ കഥയാണ് ഇത്. കുട്ടി ജനിച്ചപ്പോൾ പുറത്ത് ഒരു കൂനുണ്ടായിരുന്നതുകൊണ്ട്, എല്ലാവരും ആ കുട്ടിയെ കുഞ്ഞിക്കൂനൻ എന്നു വിളിച്ചു. കുഞ്ഞിക്കൂനന്റെ അമ്മ, കുഞ്ഞിക്കൂനൻ ജനിച്ച് അല്പദിവസങ്ങൾക്കുള്ളിൽ മരിച്ചുപോകുന്നു. കുഞ്ഞിക്കൂനന്റെ നക്ഷത്രം ശരിയല്ലാഞ്ഞതുകൊണ്ടാണ് അമ്മ മരിച്ചുപോയതെന്ന് കുഞ്ഞിക്കൂനന്റെ അച്ഛൻ കരുതുന്നു. അതുകൊണ്ടു കുഞ്ഞിക്കൂനനോടു ദേഷ്യമാണയാൾക്ക്. അവന്റെ അച്ഛനോടു സമ്മതം വാങ്ങിയിട്ട്, കുഞ്ഞിക്കൂനനെ, അടുത്ത ഗ്രാമത്തിലെ എഴുത്താശാൻ, വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ, ആശാൻ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളോടൊപ്പം കുഞ്ഞിക്കൂനനും പഠിക്കുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ എഴുത്താശാൻ മരിക്കുന്നു. പിശാചായി നടിച്ച്, ആ ഗ്രാമത്തിലെ ആളുകളെപ്പറ്റിക്കുന്ന മന്ത്രവാദിയുടെ തട്ടിപ്പ് കുഞ്ഞിക്കൂനൻ കണ്ടുപിടിച്ച്, മന്ത്രവാദിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നു. പകരം വീട്ടാൻ, മന്ത്രവാദി, കുഞ്ഞിക്കൂനന്റെ വീടു കത്തിച്ചുകളയുന്നു. സങ്കടത്തിൽ, കുഞ്ഞിക്കൂനൻ, നാടുവിട്ടു യാത്ര തുടങ്ങുന്നു.

ആ യാത്രയിൽ, കുഞ്ഞിക്കൂനൻ, കൊള്ളക്കാരുടെ കൈയിൽ‌പ്പെടുന്നു. അവിടെനിന്നു രക്ഷപ്പെട്ടിട്ട് എത്തുന്നത് മുക്കുവരുടെ അടുത്താണ്. അവിടെ ജീവിക്കാൻ തുടങ്ങുന്നു. അപ്പോഴാണ്, തലസ്ഥാനനഗരിയിൽ കള്ളന്മാരുടേയും കൊള്ളക്കാരുടേയും ശല്യം വർദ്ധിക്കുന്നത്. കള്ളന്മാരെ പിടിച്ചുകൊടുത്താൽ, മന്ത്രിസ്ഥാനവും, സമ്മാനങ്ങളും നൽകാമെന്ന് ജനങ്ങളോടു രാജാവ് പറയുന്നു. അപ്പോൾത്തന്നെയാണ് രാജാവിന്റെ മകന് പനിയുണ്ടാവുന്നത്. മാറാതെ പനി കൂടിക്കൂടിവന്നു. വൈദ്യൻ പറയും, മൃതസഞ്ജീവനിച്ചെടിയുടെ ഇല കിട്ടിയാൽ മാത്രമേ ഇനി
രാജകുമാരനെ രക്ഷിക്കാൻ പറ്റൂ എന്ന്. കുഞ്ഞിക്കൂനന് മൃതസഞ്ജീവനിച്ചെടി അറിയാം, കൊള്ളക്കാർ എവിടെയാണുള്ളതെന്നും അറിയാം. കൊള്ളക്കാരെ പിടിക്കാൻ സഹായിക്കുകയും, മൃതസഞ്ജീവനിച്ചെടി കിട്ടാൻ സഹായിക്കുകയും ചെയ്തതുകൊണ്ട് രാജാവ് സന്തോഷിച്ച്, കുഞ്ഞിക്കൂനനെ മന്ത്രിയാക്കാൻ പുറപ്പെടുന്നു. ഇതൊക്കെയാണ് കുഞ്ഞിക്കൂനന്റെ കഥ. പതിമൂന്ന് അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.


കഥ കുറേ വായിച്ചുകഴിഞ്ഞെങ്കിൽ, ഇനി കവിതകളാവാം. കുട്ടികൾക്കു പഠിച്ചു പാടി നടക്കാം.




പന്തളം കേരളവർമ്മയുടെ ബാലകവിതകൾ - മാതൃഭൂമി ബുക്ക്സ് - വില 35 രൂപ.

പന്തളം കേരളവർമ്മ എഴുതിയ ഈ കവിതകൾ, ഈ പുസ്തകത്തിൽ രണ്ടു ഭാഗങ്ങളിലായിട്ടാണുള്ളത്. ഒന്നാം ഭാഗത്തിൽ ബാലകവിതകളും, ഭാഗം രണ്ടിൽ സന്മാർഗ്ഗമാലയുമാണ്.

ബാലകവിതകളിൽ, ദൈവമേ കൈതൊഴാം, കളിക്കുട്ടി, മാസങ്ങൾ, കളിയും കാര്യവും, നേരം വെളുത്തു, തത്തമ്മയും പെൺ‌കുട്ടിയും, മഴത്തുള്ളികൾ, ഒരു കൊച്ചുകുട്ടി, താമര, പ്രാർഥന എന്നിങ്ങനെയൊക്കെയായിട്ട് മുപ്പത്തേഴ് കവിതകൾ ഉണ്ട്.

കളിക്കുട്ടി എന്ന കവിത (കുറച്ചുഭാഗം) ഇങ്ങനെയാണ്:-

‘പൈങ്കിളിയേ, പൈങ്കിളിയേ!
കളിയാടീടാൻ വരുമോ നീ”
“പാടില്ലാ, ചുള്ളികളാൽ
കൂടുചമയ്ക്കാൻ പോകുന്നു.”

‘വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാൻ വരുമോ നീ
പാടില്ലാ, പൂക്കളിലെ-
ത്തേൻ നുകരാൻ പോകുന്നു.’

കുട്ടിക്കന്നേ! കുട്ടിക്കന്നേ!
കളിയാടീടാൻ വരുമോ നീ
പാടില്ലാ, കാടുകളിൽ
മേയാനായ്പ്പോകുന്നു.”

ആന എന്ന കവിതയിൽ നിന്നു കുറച്ചു ഭാഗം :-

വട്ടമേറും മുറം പോലെ കാതു;നൽ-
ച്ചട്ടിപോലെ പരന്നുള്ള കാലുകൾ
മുട്ടനാകും കുമള പതിച്ചിടും
മട്ടിൽ മൂന്നുമുഴകളാനെറ്റിയിൽ
നീണ്ടുരുണ്ടുള്ള തുമ്പിക്കരത്തിന്റെ
രണ്ടുഭാഗത്തും വമ്പിച്ചകൊമ്പുകൾ
അമ്പിലീമട്ടിൽ വാഴുന്ന വമ്പനാം
കൊമ്പനാനയെക്കാണുവിൻ കൂട്ടരേ!

രണ്ടാം ഭാഗം സന്മാർഗമാലയിൽ, ദൈവഭക്തി, പിതൃഭക്തി, സത്യം, പരോപകാരം, വിദ്യ, വിവേകം, സൌശീല്യം, കൃതജ്ഞത, ഐകമത്യം, വിനയം, സദാചാരം, ശുചിത്വം, ഉത്സാഹം, പൌരുഷം എന്നിങ്ങനെ പതിനാലു കവിതകളാണുള്ളത്.

ഉത്സാഹം എന്ന കവിത (കുറച്ചുഭാഗം മാത്രം).

മേരുവിലെന്തു കടപ്പാൻ വിഷമം
വാരിധികൂടെത്തരണം ചെയ്യാം
പാരിലസാധ്യമതായിട്ടൊന്നും
നേരൊടുമുത്സാഹിപ്പവനില്ല.


സത്യം എന്ന കവിത (കുറച്ചുഭാഗം മാത്രം).

മർത്ത്യരിൽ പ്രിയമണച്ചിടുന്ന സൽ-
ക്കൃത്യമുണ്ടുപലതെന്നിരിക്കിലും
നിത്യവും കുശലമേകിടുന്നതാം
സത്യമാണു സകലത്തിലും വരം
വിത്തമല്ല, കുലമല്ല, കാന്തിയോ-
ടൊത്ത രൂപഗുണമല്ല പാരിതിൽ
സത്തുക്കൾക്കു വിജയത്തെ നേടുവാൻ
സത്യമാണു വലുതായ സാധനം.








മഹാകവികളുടെ കുട്ടിക്കവിതകൾ - ഡി. സി. ബുക്ക്സ് - വില 40 രൂപ.

ഈ പുസ്തകത്തിൽ എഴുത്തച്ഛൻ, വള്ളത്തോൾ, കുമാരനാശാൻ, ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, പി. കുഞ്ഞിരാമൻ നായർ, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള, എൻ. എൻ. കക്കാട്, കവിതിലകൻ കെ. പി കറുപ്പൻ, ഇടശ്ശേരി ഗോവിന്ദൻ നായർ, വയലാർ രാമവർമ്മ, വെണ്മണി മഹൻ നമ്പൂതിരിപ്പാട്, പള്ളത്ത് രാമൻ, ഉള്ളൂർ, കുഞ്ചൻ നമ്പ്യാർ, കെ. സി. കേശവപ്പിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പന്തളം കേരളവർമ്മ, രാമപുരത്തുവാര്യർ, കുട്ടമത്ത് കുന്നിയൂരു കുഞ്ഞികൃഷ്ണക്കുറുപ്പ്, ഇടപ്പള്ളി രാഘവൻ പിള്ള, ഇരയിമ്മൻ തമ്പി, സിസ്റ്റർ മേരി ബനീഞ്ജ മുതലായ കവികളുടെയൊക്കെ ബാലകവിതകളാണുള്ളത്. ചിലരുടെ ഒന്നിലധികം കവിതകൾ ഉണ്ട്. നാല്പത്തൊന്നു കവിതകൾ ഉണ്ട് ഈ പുസ്തകത്തിൽ. കവികളെക്കുറിച്ചുള്ള വിവരങ്ങളും
നൽകിയിട്ടുണ്ട്.

മഴവില്ല് - ശങ്കരക്കുറുപ്പ്.

വാർമഴവില്ലേ വന്നാലും
വാനിൽ മടിയിലിരുന്നാലും
കൺ‌കുളിരുന്നൂ കാണുമ്പോൾ
കരൾ നോവുന്നൂ മായുമ്പോൾ
ആരു നിനക്കീ നിറമേകീ?
ആരു നിനക്കീ നില നൽകീ?



മഴവില്ലേ നീ മായരുതേ! - വയലാർ രാമവർമ്മ

മാനത്തെത്തിയ മഴവിൽക്കൊടിയേ
മായരുതേ, നീ മായരുതേ
ഈരദപാളികൾ തോളിലുയർത്തിയ
നീലപ്പീലിക്കാവടിയേ!
ഇന്നലെ രാത്രിയിൽ വെൺ‌തിങ്കൾക്കല
നിന്നുമയങ്ങിയ മലമുടിയിൽ,
വരളും മണ്ണിനു ദാഹം തീർക്കാൻ
വാർമഴവില്ലേ, നീ വന്നൂ!

വണ്ട് - പള്ളത്തു രാമൻ.

വരികെന്നരികേ വരിവണ്ടേ
വിരിയും പൂവിലിരിക്കേണ്ടേ!
പനിനീർപൂവിത നിൽക്കുന്നു!
പരിമളമുണ്ടു പരക്കുന്നു.

പലതരമിങ്ങനെ സൽക്കാരം
മലരിലെ മധുവാം പലഹാരം
പൂങ്കുലയിങ്കലിരുന്നിടവെ
തേൻ‌കുടിയിങ്ങു തുടർന്നിടവേ.



ആദ്യകാല ബാലകവിതകൾ - എഡിറ്റർ ഡോ. എഴുമറ്റൂർ രാജരാജവർമ്മ - ഡി. സി. ബുക്ക്സ് - വില - 70 രൂപ.

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, വള്ളത്തോൾ, കുമാരനാശാൻ, എം. രാജരാജവർമ്മ, കുണ്ടൂർ നാരായണമേനോൻ, അഴകത്തു പത്മനാഭക്കുറുപ്പ്, ഏവൂർ എൻ. വേലുപ്പിള്ള, കെ. സി. കേശവപ്പിള്ള, മുതലായ പത്തിരുപത്തഞ്ചുപേരുടെ കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കവിതകൾ കൂടാതെ, ഓരോ കവിയെക്കുറിച്ചുമുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്, ഈ പുസ്തകത്തിൽ.

കെ. സി. കേശവപ്പിള്ളയുടെ ഒരു കവിതയിൽ നിന്ന്:-

പുസ്തകങ്ങളിലഴുക്കു പറ്റിയാ-
ലത്തലേറ്റവുമെനിക്കു വന്നിടും;
പുത്തനായവ സദാ വിളങ്ങിയാ-
ലെത്തുമിങ്ങധികമായ കൌതുകം.
താറുമാറവയെറിഞ്ഞിടാതെയും
കീറിടാതെയുമൊരല്പ ഭാഗവും
സാറിനുള്ളു തെളിയുന്ന മട്ടിൽ ഞാൻ
കൂറൊടൊത്തു മുറ പോൽ പഠിച്ചിടും.

ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ എഴുതിയ കൊയ്ത്തുകാലം എന്ന കവിതയിൽ നിന്ന്. ഇതു വഞ്ചിപ്പാട്ടാണ്.

നാട്ടിൻപുറങ്ങളിലുള്ള
കുട്ടികൾക്കു നല്ലോരോണം
വിട്ടാൻ പിന്നെ ‘കൊയ്ത്തുകാലം’
വിശേഷമല്ലോ.

രണ്ടു പൂവു ‘വിരിപ്പെ’ന്നും
‘മുണ്ടക’ നെന്നുമുണ്ടതിൽ
മുണ്ടകൻ കൊയ്യുന്ന കാലം
മുഴുത്തമോദം

പുല്ലുചെത്തി മുറ്റത്തുള്ള
കല്ലും മണ്ണുമെല്ലാം നീക്കി
നല്ലപോലെ തേച്ചിടുന്നു
നെല്ലു ചിക്കുവാൻ

ഏ ആർ. രാജരാജവർമ്മയുടെ കുയിൽ എന്ന കവിതയിൽ നിന്ന്.

പ്രിയമേറുമെനിക്കു പാട്ടു കേൾക്കാൻ
കുയിലേ! പാടുകയൊന്നെനിക്കുവേണ്ടി
തെളിവോടു കളിക്ക, പുഷ്പകാലം
വെളിവായെന്നു പറഞ്ഞിടുന്നിതോ നീ?

ചൊടിയുണ്ട് നിനക്കു പാട്ടു പാടാൻ;
മടി താൻ പിന്നൊരു കൂടു തീർത്തിരിപ്പാൻ;
പിടയാളവൾ മുട്ടയിട്ടിടിടുമ്പോ-
ളടവയ്ക്കാൻ മറുപക്ഷി വേണമല്ലോ.


പന്തളം കേരളവർമ്മയുടെ കളി എന്ന കവിതയിൽനിന്ന്:-

നേരാണയ്യാ രസമിപ്പോൾ-
നേരം നാലരയായല്ലോ;
നേരേ ചേർന്നു കളിപ്പാനി-
ന്നോരോ കുട്ടികൾ കൂടുന്നു.

ഓടുന്നൂ, ചില കുട്ടികൾ നി-
ന്നാടുന്നൂ, ചിലർ തുള്ളുന്നൂ,
ചാടിച്ചിലരുടെ കാലിടറി-
ക്കൂടിത്തറമേൽ വീഴുന്നു.

ഇങ്ങനെയൊക്കെപ്പോകുന്നൂ, കുട്ടികൾക്കുള്ള പുസ്തകങ്ങളിലെ കാര്യങ്ങൾ. എല്ലാവരും വായിക്കുക.

കവിതകളും കഥകളും എഴുതിയവർക്കും, മാതൃഭൂമി ബുക്ക്സിനും, ഡി. സി. ബുക്ക്സിനും, നന്മ എന്റർപ്രൈസസിനും കടപ്പാട്.

വില, ഞാൻ വാങ്ങിയപ്പോൾ കൊടുത്ത വിലയാണ് എഴുതിയിരിക്കുന്നത്. മാറ്റമുണ്ടാവാം.

പോസ്റ്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. പറയുക.

Labels: ,