Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, November 22, 2008

മനസ്സിനെ ജയിക്കണം

"ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തുശത്രുത്വേഃ വർതേതാത്മൈവ ശത്രുവത്"

ഭഗവത്‌ഗീതയിൽ ധ്യാനയോഗം അദ്ധ്യായത്തിലുള്ള ഒരു ഭാഗമാണിത്.

ആർക്കാണോ മനസ്സിനെ ജയിക്കാൻ കഴിയുന്നത്, അവന്റെ ബന്ധുവാണ് അല്ലെങ്കിൽ സുഹൃത്താണ് മനസ്സ്. മനസ്സിനെ ജയിക്കാത്തവനോ, മനസ്സ് തന്നെയായിരിക്കും ഏറ്റവും വലിയ ശത്രുവെന്നാണ് ഇതിന്റെ ചുരുക്കത്തിലുള്ള അർത്ഥം. ആലോചിച്ചുനോക്കിയപ്പോൾ ശരിയാണ്. (ഇടയ്ക്ക് ആലോചിക്കാറുണ്ട്;)) മനസ്സിൽ നൂറുവിചാരങ്ങളായിരിക്കും. മനസ്സ് അതു പറയും, ഇത് പറയും. കേട്ടേക്കാംന്നു വിചാരിച്ചേക്കും. കേൾക്കണ്ടാന്നു വിചാരിക്കും. ചിലപ്പോൾ മനസ്സിനെ അനുസരിച്ചാൽ കുഴപ്പം. ചിലപ്പോൾ മനസ്സ് പറയുന്നത് കേൾക്കാഞ്ഞാൽ കുഴപ്പം. എന്നാൽ മനസ്സിനെ അടക്കിവെച്ചാലോ? അതിനോട് എന്തുവേണമെങ്കിലും പറയാം . ഒരു സുഹൃത്തിനെപ്പോലെ കരുതി. അടയ്ക്കിവയ്ക്കാഞ്ഞാലോ? അത് തോന്നിക്കുന്നതൊക്കെച്ചെയ്ത് ഒടുവിൽ അതിനെ ശത്രുവിനെപ്പോലെ കരുതാം. മനസ്സിനെ കീഴടക്കിയാല്‍പ്പിന്നെ അവിടെ ദൈവം കുടികൊള്ളും. പിന്നെ ദൈവം പറയുന്നത് അനുസരിച്ചങ്ങു പോയാൽ മതി. കാമവും ക്രോധവും ലോഭവും മോഹവും ഒക്കെ അടക്കിവയ്ക്കണമെങ്കിൽ മനസ്സിനെ ജയിച്ചേ തീരൂ. അതിനെ സുഹൃത്താക്കണം. ഇതൊക്കെയാണ് എനിക്കു മനസ്സിലായത്. ഇനി ഞാനൊന്ന് മനസ്സിനെ സുഹൃത്താക്കാൻ ശ്രമിച്ചുനോക്കാം. (ശ്രമിക്കാംന്നേ പറഞ്ഞിട്ടുള്ളൂ.)

കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു:-

അസംശയം മഹാബാഹോ മനോ ദുർനിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ.

അർജ്ജുനൻ, കൃഷ്ണനോട് പറഞ്ഞു, മനസ്സിനെ അടക്കിനിർത്താൻ പ്രയാസമാണ്. അതിനെ നിയന്ത്രിക്കാൻ കുറച്ച് പാടുപെടേണ്ടിവരും എന്നൊക്കെ. അപ്പോഴാണ് കൃഷ്ണൻ മേലെപ്പറഞ്ഞത് പറഞ്ഞത്.

മനസ്സിനെ അടയ്ക്കിവയ്ക്കുക എന്നൊക്കെപ്പറഞ്ഞാൽ വിഷമം തന്നെയാണ്. എന്നാലും നിരന്തരമായ അഭ്യാസം/ പരിശ്രമം കൊണ്ട് സാധിക്കുവാൻ കഴിയും എന്ന്.
മനസ്സിനെ അടക്കാൻ എന്തൊക്കെച്ചെയ്യാം? ദൈവത്തെ കുടിയിരുത്താം. വിശ്വസിക്കാം. പിന്നെ മനസ്സ് അതിൽ ലയിച്ചു ചേരും. ഈശ്വരനെ വിചാരിക്കാതെ ചെയ്യുന്ന പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ അത് സഹായിക്കും. ദൈവത്തിനു നിരക്കുന്ന പ്രവൃത്തി എന്നെല്ലാവരും പറയുന്നത് ചെയ്യുക. നല്ല കാര്യങ്ങളിൽ മനസ്സുറയ്ക്കുമ്പോൾത്തന്നെ മനസ്സ് അടങ്ങിയിരിക്കുന്നു എന്നർത്ഥം. വിശ്വസിക്കുന്ന, മനസ്സിൽ കുടിയിരുത്തിയിരിക്കുന്ന, ഈശ്വരനെ വിട്ട് ഓടിനടക്കാൻ ഒരിക്കലും മനസ്സിനെ വിടില്ലല്ലോ.

ഇതൊക്കെയാണ് ഞാനീ ശ്ലോകങ്ങളൊക്കെ വായിച്ചും, അർത്ഥം വായിച്ചും ഒക്കെ തലയിൽക്കയറ്റിയിരിക്കുന്നത്. നിങ്ങൾക്കാർക്കെങ്കിലും കൂടുതൽ അറിയുമെങ്കിൽ പറഞ്ഞുതരിക.


ശ്രീ ശ്രീമദ് എ. സി. ഭക്തിവേദാന്തസ്വാമിപ്രഭുപാദരുടെ പുസ്തകം ആണ് ഇവിടെ ഉള്ളത്. ആരാ വിവർത്തനം എന്ന് നിങ്ങൾ വിചാരിച്ചത്? നാലപ്പാട്ട് ബാലാമണിയമ്മ. പുസ്തകം ഞാൻ കടയിൽക്കയറി വാങ്ങിയതൊന്നുമല്ല. ഒരു യാത്രയ്ക്കിടയിൽ തീവണ്ടിയിൽ, ഒരു സ്വാമി വന്ന് അപ്പുറവും ഇപ്പുറവും നോക്കാതെ എന്നെ ഏല്‍പ്പിച്ചു. അത്ര തിരക്കിൽ എന്റെ കൈയിൽത്തന്നെ തരാനും, എന്നെക്കൊണ്ട് വാങ്ങിപ്പിക്കാൻ തോന്നിച്ചതും ആരാവും? ഭഗവാൻ തന്നെ. ഭഗവാനറിയാം, ഇവൾക്കിത് വായിക്കേണ്ട സമയം ആയെന്ന്. അങ്ങനെ ഇവിടെക്കൊണ്ടുവെച്ചു. എല്ലാം ഒരു നിയോഗം. (അതെ...അതെ...)

ഇനി ഭഗവദ്‌ഗീത വായിക്കേണ്ടവർ, കൈയിൽ പുസ്തകമില്ലെങ്കിൽ വിഷമിക്കേണ്ട. ഞാനയച്ചുതരാം എന്നൊന്നുമല്ല പറയാൻ പോകുന്നത്. ;) വിക്കിയിൽ പോയി വായിക്കൂ. അതൊന്ന് മലയാളീകരിക്കണം ഇനി.

ദൂരദർശനിൽ രാത്രി ഒമ്പതരയ്ക്ക് ഗീതായജ്ഞം ഉണ്ട്. അത് ഇടയ്ക്കേ കാണാറുള്ളൂ. കാണാൻ പറ്റാറുള്ളൂ എന്നതാണ് ശരി. ഇനിയിപ്പോ സി. ഡി. വാങ്ങിക്കൊണ്ടുവരണം.

ആരും വിചാരിക്കേണ്ട ഞാൻ പെട്ടെന്ന് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞുപോയെന്ന്. ഇടയ്ക്ക് അല്പം ഭജനം വേണ്ടേ? എന്നും ഭോജനം പോരല്ലോ. ;) ഇടയ്ക്കെന്തെങ്കിലും ഒരു പുസ്തകം തുറന്നുനോക്കും. ഫലം എന്താണെന്നറിയാൻ. രാമായണം തുറന്ന്, ഏഴുവരിയോ വാക്കോ ഒക്കെ തള്ളി വായിച്ചുനോക്കിയാൽ അതിലെന്താണുള്ളത് അതുപോലെ ഫലം വരും എന്നു കേട്ടിട്ടുണ്ട്. എനിക്കു പിന്നെ രാമായണം എന്നൊന്നുമില്ല. ഖുറാനായിരിക്കും ചിലപ്പോൾ, ചിലപ്പോൾ ഗീതയായിരിക്കും. ബൈബിൾ ഇവിടെ ഇല്ല. വാങ്ങണം. ഒരു പേജ് നിവർത്തി വായിക്കുക. അതുതന്നെ കാര്യം എന്നുവിചാരിക്കുക.

Labels: ,