Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, June 05, 2009

മാധവിക്കുട്ടി

പ്രണയം, വിരഹം, രതി, സ്നേഹം, സഹതാപം, സന്തോഷം, സാന്ത്വനം, ചതി, എന്നിങ്ങനെ ജീവിതത്തിലെ പല തലങ്ങളും അടങ്ങിയിട്ടുള്ള കഥകളാണ് മാധവിക്കുട്ടിയുടേത്. അതുകൊണ്ടുതന്നെ ആ കഥകൾ, പല ജീവിതങ്ങളിലും സത്യമാണെന്ന് കണ്ടെത്താനായേക്കും. അനുഭവിച്ചതോ അടുത്തറിഞ്ഞതോ ആയിട്ടുള്ളതെന്ന് വായനക്കാർക്ക് തോന്നുംവിധത്തിലുള്ള കഥകൾ. ഭാവനയിൽനിന്ന് അത്തരം കഥകൾ വിരിയുമ്പോൾ, സത്യമെന്ന് തോന്നിയാലും, ഭാവനയെന്ന് തോന്നിയാലും, ചിലർക്ക് മുഖം ചുളിഞ്ഞേക്കാം. അതിനെ ഗൗനിക്കാതെയാണ് മാധവിക്കുട്ടി എന്ന കഥാകാരി വായനയിഷ്ടപ്പെടുന്നവരുടെ മുന്നിലേക്ക് ഒരുപാട് കഥകൾ നിരത്തിവെച്ചുകൊണ്ട് കടന്നുപോയത്.

“ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണൻ തട്ടിക്കൊണ്ടുപോവുന്ന സീതയാണ് ഞാൻ. പക്ഷേ എനിക്കുവേണ്ടി വാനരന്മാർ കടലിൽ പാലം നിർമ്മിക്കുകയില്ല. എനിക്കുവേണ്ടി ആരും യുദ്ധങ്ങൾ നടത്തുകയില്ല. എന്നെ മറന്നുകിട്ടുവാൻ ആർക്കും ഒരാഴ്ചക്കാലം മതിയാവും. ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാൻ മോഹിച്ചവളാണ് ഞാൻ. പക്ഷേ എന്റെ മരണത്തോടെ ആ കഥ പൂർണ്ണമായും അവസാനിക്കും എന്ന് എനിക്കു തോന്നുന്നു. മുഖമില്ലാത്ത ഒരു കപ്പിത്താനാണ് മൃത്യു.“

1991 - ൽ എഴുതിയ മുഖമില്ലാത്ത കപ്പിത്താൻ എന്ന കഥയിലെ ഭാഗങ്ങളാണ് മുകളിലുള്ളത്. ആ കപ്പിത്താൻ വന്നുകൂട്ടിക്കൊണ്ടുപോയി.

കൃഷ്ണന്റെ രഥത്തിന്റെ ചക്രങ്ങൾ, തന്റെ വഴിയിലൂടെ ഉരുളുമെന്ന് മോഹിച്ച് കാത്തിരുന്ന രാധ. അത് അവർ തന്നെയായിരുന്നു. ഒട്ടുങ്ങാത്ത പ്രണയവും മനസ്സിൽ സൂക്ഷിച്ച് കഥയെഴുതിനിറച്ചത് ആ രാധ തന്നെയായിരുന്നു.

അവരെഴുതിയ കഥകളെക്കുറിച്ച് പറയേണ്ടിവരുമ്പോൾ വാക്കുകളൊന്നും മതിയാവില്ല. ഏതു കഥയെപ്പറ്റി പറയണം എന്ന് പെട്ടെന്ന് തീരുമാനിക്കാനാവില്ല. മിക്ക കഥകളും, കഥാപാത്രങ്ങളും വായനക്കാരുടെ കൂടെത്തന്നെയുണ്ടാവും, വായിച്ചുകഴിഞ്ഞ് കുറേക്കാലം കഴിഞ്ഞാലും. നൊമ്പരം വിതറി, മധുരം വിതറി പല കഥകളും ഓർമ്മിക്കപ്പെടും.

എനിക്കിഷ്ടപ്പെട്ടവയിൽ ചില കഥകളെക്കുറിച്ചുമാത്രമാണ് പറയുന്നത്. എല്ലാം കൂടെ പറഞ്ഞുതീർക്കാൻ ആവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ചില കഥകൾ മാത്രം എടുത്തു. ഇവിടെ എഴുതിയിട്ടിരിക്കുന്നത്, പലതും, വളരെച്ചെറിയ കഥകളാണ്.

നെയ്പ്പായസം

ഭർത്താവ് വൈകുന്നേരം വീട്ടിലെത്തുമ്പോൾ, ഭാര്യ മരിച്ചുകിടക്കുകയാണ്. മരിച്ചുവെന്ന് ഡോക്ടർ പറയുമ്പോൾ, ഒന്നും അറിയിക്കാതെ, ജീവിതത്തിന്റെ മുഴുവൻ ഭാരവും വിട്ടേല്‍പ്പിച്ചുപോകുന്നതിന്റെ ദേഷ്യം അയാൾക്ക് തോന്നുന്നുണ്ട്. ദഹനം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴോ? പതിവുള്ളതുപോലെ ഭക്ഷണമൊക്കെ തയ്യാറാക്കിവെച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി നെയ്പ്പായസവും. കുട്ടികൾ അമ്മയെപ്പഴാ വരുക എന്നു തിരക്കുമ്പോൾ അമ്മ വരും എന്നാണ് അയാൾ പറയുന്നത്. ഭക്ഷണം കൊടുക്കുമ്പോഴോ? കുട്ടികൾക്ക് നെയ്പ്പായസം മതി. നല്ല സ്വാദുണ്ടെന്നും, അമ്മ അസ്സല് നെയ്പ്പായസമാണുണ്ടാക്കിയതെന്നും കുട്ടികൾ പറയുന്നു. ഒരു പ്രാവശ്യം വായിച്ചാൽ മതി, ഈ നെയ്പ്പായസത്തിന്റെ രുചി മനസ്സിലാവാൻ. പിന്നെ മറക്കില്ല. സങ്കടം, ഭീതി, പിന്നെയൊരുപാട് സ്നേഹവും തോന്നുന്ന കഥ.


ഇടനാഴികളിലെ കണ്ണാടികൾ

ഒരു കമ്പനിയിലെ അമ്പത്തഞ്ചുവയസ്സായ സൗമ്യമൂർത്തിയെന്നയാൾ, തന്റെ കമ്പനിയിലെ ജോലിക്കാരനായ പ്രേമചന്ദ്രൻ എന്നയാളുടെ ഭാര്യ മാധവിയുമായി അടുക്കുന്നു. കഥയും കവിതയുമൊക്കെപ്പറഞ്ഞ് കൂടുതൽ അടുത്തെങ്കിലും, സൗമ്യമൂർത്തിക്ക്, പ്രണയം കുഴപ്പമാണെന്ന് തോന്നുന്നു. അയാൾ പ്രേമചന്ദ്രനെ സ്ഥലം മാറ്റുന്നു. പക്ഷെ, മാധവി, കൂടെപ്പോകാൻ കൂട്ടാക്കുന്നില്ലെന്നും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും പ്രേമചന്ദ്രൻ സൗമ്യമൂർത്തിയെ അറിയിക്കുന്നു. പക്ഷേ, ഒടുവിൽ മാധവി മരിച്ചു എന്ന വാർത്ത കേൾക്കാൻ കഴിയുന്നു, സൗമ്യമൂർത്തിയ്ക്ക്. വെള്ളത്തിൽ വീണാണ് മരിക്കുന്നത്. പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ഒളിച്ചോടാൻ ശ്രമിക്കുകയോ ആണ് സൗമ്യമൂർത്തി ചെയ്യുന്നത്. പ്രേമചന്ദ്രൻ, മാധവിയോട് പറയുന്നതും ആ അടുപ്പത്തിന്റെ കാര്യം തന്നെ. നിന്നെക്കൊണ്ട് അദ്ദേഹത്തിനു ശല്യമായതുകൊണ്ടാണ്, തനിക്കു സ്ഥലം മാറ്റം കിട്ടിയതെന്ന് അയാൾ പറയുന്നുണ്ട്. മാധവിയുടെ സ്നേഹത്തിനുള്ള ദാഹം അവൾ പ്രത്യക്ഷപ്പെടുത്തുന്നു എന്നും പ്രേമചന്ദ്രൻ പറയുന്നു. സ്നേഹിച്ചു ജീവിക്കാൻ കൊതിക്കുന്ന മാധവിയോ, സ്നേഹം മനസ്സിലാക്കാതിരിക്കുന്ന ആ രണ്ടു പുരുഷന്മാരോ, ആരാണ് തെറ്റുകാർ? എന്തായാലും മരണം സ്വന്തമാക്കി, മാധവിയെ.

കോലാട്

ഈ കഥയിൽ പല സ്ത്രീകളുടേയും അവസ്ഥയാണ് പറയുന്നത്. പഠിപ്പും പരിഷ്കാരവുമില്ലാതെ, കുടുംബത്തിനുവേണ്ടി, പകലന്തിയോളം ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീ. മക്കൾക്ക് അവരുടെ രൂപം പോലും കുറച്ചിലുണ്ടാക്കുന്നതാണ്. ഒടുവിൽ അസുഖമായി ആശുപത്രിയിൽ പോകുമ്പോൾ അവിടെനിന്നും വീട്ടുകാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്. അറിയാവുന്ന ചില ജീവിതങ്ങൾ, ആ കഥയിലേക്ക് ചേർത്തുവെച്ചുനോക്കി. അവരുടെ കഥകൾ, എപ്പോഴേ എഴുതിവെച്ചിരിക്കുന്നുവെന്നു കണ്ട് ആശ്ചര്യം തോന്നി. ഒരു പാവം സ്ത്രീയുടെ കഥ, ജീവിതം ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. ജോലിയെടുത്ത് ക്ഷീണിച്ച് നിൽക്കുമ്പോൾ, അമ്മയെക്കാണുമ്പോൾ മക്കൾക്ക് കോലാടിന്റെ രൂപമാണ് തോന്നുന്നതെന്ന് വായിക്കുമ്പോൾ, ചിലരെങ്കിലും വീട്ടിനുള്ളിൽ, അതുപോലെയുള്ള കോലാടുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ ശ്രമിച്ചേക്കും.

രണ്ടു ലക്ഷം

വിദേശത്തുനിന്ന് പണമുണ്ടാക്കി വരുമ്പോൾ, ഭർത്താവിനെ സ്വീകരിക്കാൻ ചെല്ലുന്ന ഭാര്യയും മൂന്നുവയസ്സായ മകനും. രണ്ടുവർഷം കാണാതിരുന്ന മകനെ കാണുമ്പോൾ, മകനോടൊപ്പമുള്ള ജീവിതത്തിൽ നിന്ന് മനോഹരമായ രണ്ടുവർഷങ്ങൾ നഷ്ടപ്പെട്ടതിന്റെ വേവലാതിയുണ്ടയാൾക്ക്. അതുപറയുമ്പോൾ, പണമുണ്ടാക്കാൻ വേണ്ടി നിർബ്ബന്ധിച്ച് പറഞ്ഞയച്ചതുകൊണ്ട്, അതുണ്ടായി എന്ന മട്ടിലാണ് ഭാര്യ സംസാരിക്കുന്നത്. സ്നേഹത്തിനു പകരം ഭാര്യയ്ക്കു വേണ്ടത് പണമാണല്ലോ എന്ന മട്ടിൽ അയാൾ സംസാരിക്കുന്നു. പണം, മനുഷ്യനെ അകറ്റുന്നുണ്ടോ? അയാൾക്ക് മകനേയും നോക്കിയിരുന്നാൽ മതിയായിരുന്നോ? ഭാര്യയാണോ അയാളാണോ ശരി? ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ. മകന്റെ നല്ല കാലത്തിൽ നിന്ന് പണം സമ്പാദിക്കാൻ പോയിട്ട് നഷ്ടപ്പെട്ടുവെന്ന് അയാൾ പറയുമ്പോൾ, പണമില്ലാതെ ജീവിക്കാൻ പാടാണെന്ന് ഭാര്യ പറയുമ്പോൾ, അങ്ങനെയൊക്കെയുണ്ടായ പല ജീവിതങ്ങളും ഇല്ലേ? കഥയും ജീവിതവും വേറെവേറെ കാണേണ്ടിവരില്ല. കഷ്ടപ്പാട്, വാത്സല്യം, സ്നേഹം, നീരസം ഒക്കെയുണ്ട് ഈ കഥയിൽ.


മാധവിയുടെ മകൾ

ഇതിലെ മാധവി, ഒരു വീട്ടിലെ വേലക്കാരി ആണ്. ഇടയ്ക്കുമാത്രമാണ് സ്വന്തം വീട്ടിൽ വരുന്നത്. അവിടെ മാധവിയുടെ അമ്മയുണ്ട്. മാധവിയുടെ ചെറിയ മകളും. കുഞ്ഞിന് അസുഖമാണ്. കുഞ്ഞിനെ താലോലിക്കുന്നു. കുഞ്ഞിനു കരിവള കൊണ്ടുക്കൊടുത്ത് സന്തോഷിപ്പിക്കുന്നു. എന്നിട്ടും, പിറ്റേ ദിവസം രാവിലെ പോകുമെന്നാണ് മാധവി, അമ്മയോട് പറയുന്നത്. കാരണമോ ജോലിക്കു നിൽക്കുന്ന വീട്ടിലെ കുട്ടി, അവളെ കാണാതെ പാലു കുടിക്കില്ലെന്ന്. ഒരമ്മയ്ക്കു മാത്രം കാണിക്കാൻ കഴിയുന്ന സ്നേഹത്തിന്റെ കണങ്ങൾ. എല്ലാവരോടും സ്നേഹമുള്ള അമ്മ. നിറയെ വാത്സല്യമുള്ള അമ്മ. ഒരു കുഞ്ഞുകഥയാണ് ഇത്. എന്നിട്ടും അതിലൂടെ ഒരുപാട് സ്നേഹവും വാത്സല്യവും മനസ്സിലാക്കി തന്നിരിക്കുന്നു.

എഴുതിയാലും പങ്കുവെച്ചാലും തീരാത്ത വിശേഷങ്ങളാണ് മാധവിക്കുട്ടി, കഥകളിലൂടെ തന്നു പോയിട്ടുള്ളത്. വളരെച്ചെറിയ കഥകളിലും, വായിച്ചുകഴിയുമ്പോൾ കഥയേക്കാളും വലുപ്പത്തിൽ നമ്മെ ആകർഷിക്കുന്ന എന്തെങ്കിലും ഉണ്ടാവും. ചന്ദനച്ചിതയൊരുക്കിക്കൊടുക്കാൻ മാത്രം കഴിയുന്ന മക്കളുടെ കഥയും, ഒരുമിച്ച് മരിച്ച് സ്വർഗ്ഗത്തിൽ പോകാമെന്നുപറഞ്ഞ പേരക്കുട്ടി, മരിച്ചുപോയേക്കും എന്നു കാണുമ്പോൾ, അതു വിശ്വസിക്കാതിരിക്കുന്ന മുത്തശ്ശിയുടെ കഥയും, കൃഷ്ണനെ കാത്തിരിക്കുന്ന രാധയുടെ കഥയും, ജോലി തേടിപ്പോയിട്ട്, ഒരാളുടെ കുരുക്കില്‍പ്പെടുമെന്നു തോന്നിയപ്പോൾ, എനിക്കു മരിക്കാനായില്ല, വിവാഹിതയാണ്, അമ്മയാണ് എന്നും പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങി, വിഫലമാവുന്ന ഒരു സ്ത്രീയുടെ കഥയും, പ്രണയം ഒരുപാട് നിറച്ചുവെച്ചിട്ടുള്ള കഥകളും ഒക്കെ നമുക്കായി തന്നിരിക്കുന്നു.

ഏതൊക്കെ കഥകളാണ് ഇഷ്ടപ്പെടേണ്ടത്!

ഏതൊക്കെയാണ്, ഇതൊക്കെ സത്യമല്ലേന്ന് അമ്പരപ്പിക്കുന്നത്!

ഏതൊക്കെ കഥകളാണ് കണ്ണു നിറഞ്ഞുതുളുമ്പിക്കുന്നത്!

ഏതൊക്കെ കഥകളാണ് മനസ്സിൽ സ്നേഹം തുളുമ്പിനിർത്തുന്നത്!

പ്രണയത്തിന്റെ കഥകൾ, വാത്സല്യത്തിന്റെ കഥകൾ. ഒരുപ്രാവശ്യം വായിച്ചാൽ, ഓർമ്മയിൽ നിൽക്കാൻ വീണ്ടും വായിക്കേണ്ടിവരുന്നില്ലെങ്കിലും, ഇനിയും വായിച്ചേക്കാം എന്നു തോന്നിക്കുന്ന ആകർഷണീയത.

അവരുടെ ഒരു കഥയിൽ അവസാനമുള്ളതുപോലെ, നിന്നുപോയ ഒഴുക്ക് പെട്ടെന്ന് തുടരുകയും, നദി വീണ്ടും മുന്നോട്ടൊഴുകുകയും ചെയ്യുമായിരിക്കും. പക്ഷേ, ഇനിയങ്ങനെയുള്ള കഥകൾ എഴുതിത്തരാൻ അങ്ങനെയൊരാളില്ല.

ആ ഓർമ്മയ്ക്കു മുന്നിൽ ഒരുതുള്ളി കണ്ണുനീർ...

Labels: , ,