Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, April 06, 2008

അനസ്തീഷ്യയുടെ ഓര്‍മ്മയ്ക്ക്

ഇത് നടന്നത് കുറേക്കാലം മുമ്പാണ്. ആശുപത്രി എന്നു കേട്ടാല്‍ എനിക്ക് അലര്‍ജിയാണ്. രോഗികളെ കാണാന്‍ പോകുന്നതില്‍പ്പോലും ഞാന്‍ നോക്കിയും കണ്ടുമൊക്കെയേ പുറപ്പെടൂ. അസുഖമെന്തെങ്കിലും വന്നാല്‍ ഡോക്ടറെ കാണാന്‍ പോകാന്‍ പോലും മടിയുള്ള എന്നോടാണ്, ഒരു ചെറിയ സംഗതിയാണ് ഈ സര്‍ജറി എന്ന് ഡോക്ടര്‍ പറഞ്ഞത്. പനിയുള്ളവനെ ഐസിലിരുത്തും എന്നു കേള്‍ക്കുന്ന മരവിപ്പോടെ ഞാനിരുന്നു. അങ്ങനെ ദിവസം സമാഗതമായി. ആദ്യമൊന്ന് പരിഭ്രമിച്ചിരുന്നുവെങ്കിലും ആ ദിവസം, തൃശ്ശൂര്‍ പൂരത്തിനു തിക്കിത്തിരക്കി മുന്‍ നിരയിലേക്കു പോകുന്ന ഉഷാറോടെ ഞാന്‍ പുറപ്പെട്ടു. ഭക്ഷണം ഒന്നും കഴിക്കരുത് അന്ന് എന്ന് പറഞ്ഞിരുന്നു. ബകനോട് ഏകാദശി നോമ്പെടുക്കാന്‍ പറയുന്നതുപോലെയൊരു പ്രവര്‍ത്തിയാണെങ്കിലും ഡോക്ടര്‍ പറഞ്ഞതല്ലേന്ന് കരുതി ഒന്നും കഴിച്ചിരുന്നില്ല. വിശന്നിട്ട് പഞ്ചാരിയും പാണ്ടിയും ഒക്കെ തകര്‍ക്കുന്നുണ്ട്.
ആശുപത്രിയില്‍ എത്തി ഒക്കെ ശരിയാക്കി, പോസ്റ്റ് ഓപ്പറേഷന്‍ മുറി എന്നെഴുതിയതിലേക്ക് കയറ്റിവിടപ്പെട്ടു. ചേട്ടനും അമ്മയും പുറത്തുനില്‍ക്കുന്നുണ്ട്. കുറച്ചും കൂടെ ആള്‍ക്കാര്‍ കൂടെ വേണമായിരുന്നു. എന്നാലേ സംഗതി സീരിയസ്സാണെന്ന് നഴ്സുമാര്‍ക്കും, ആശുപത്രിയില്‍ ഉള്ളവര്‍ക്കും തോന്നൂ എന്ന് എനിക്കു തോന്നി. സാരമില്ല. ഉള്ളവരെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക തന്നെ.
ആ മുറിയില്‍ പലരും കിടന്ന് കരച്ചിലും പൊരിച്ചിലും ഒക്കെയുണ്ട്. കുറേക്കഴിഞ്ഞാല്‍ എന്റെയും അനുഭവം ഇതൊക്കെയാവും എന്നുള്ളതുകൊണ്ട് ഞാന്‍ ചിരിച്ചില്ല. നഴ്സ് വന്ന് ഒരു ഉടുപ്പ് കൊണ്ടുത്തന്നു. അയ്യേ, ഇത്രേം കാലം ഞാന്‍ മറ്റുള്ളവരുടെ ഉടുപ്പ് ഇട്ടിട്ടില്ല, പിന്നെയല്ലേ, ഇത് എന്ന ഭാവത്തില്‍ ഞാന്‍ നിന്നു. പിന്നെ വിചാരിച്ചു, പാവം നഴ്സിന്റെ ബി പി കൂട്ടേണ്ട എന്ന്. ഉടുപ്പിട്ട്, അവര്‍ പറഞ്ഞതുകൊണ്ട് മുടിയൊക്കെ രണ്ടുഭാഗം പിന്നിയിട്ടു. കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനു മീതെ പെര്‍ഫ്യൂം തളിക്കണോന്ന് മനസ്സില്‍ തോന്നിയെങ്കിലും ഈ വേഷത്തില്‍ എനിക്കൊരു ഗെറ്റപ്പൊക്കെയുണ്ടെന്ന് തോന്നി. കുറച്ച് പൌഡറും, ലിപ്സ്റ്റിക്കും, കണ്ണുകളുടെ വശത്തൊട്ടിക്കാന്‍ സ്വര്‍ണ്ണക്കളറുള്ള മുത്തും കൂടെ കിട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടെ അടിപൊളിയാക്കാമെന്ന് കരുതി. ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം ആരോ പറഞ്ഞുവെച്ച് പോയിട്ടില്ലേ. എന്റെയൊരു ഭാവമൊക്കെക്കണ്ട്, ഇവള്‍ ഓപ്പറേഷനു വന്നതാണോ അതോ ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങിനു വന്നതാണോന്നൊരു നോട്ടം നഴ്സുമാര്‍ നോക്കുന്നുണ്ട്.
നഴ്സ് അടുത്ത് വന്നു പറഞ്ഞു.
“മാല അഴിക്കണം. അതിടാന്‍ പറ്റില്ല.” ഞാനൊന്ന് ഞെട്ടി. താലിമാല ഒരിക്കലും കഴുത്തില്‍നിന്ന് നീക്കില്ല. തലയില്‍ക്കൂടെ അഴിഞ്ഞുപോകാതിരിക്കാനാണ് ചെറിയ മാലയില്‍ ഇടുന്നതുതന്നെ. എന്നിട്ട് അഴിക്കാന്‍ പറയുന്നു.
“ഏയ്, അത് അഴിക്കാന്‍ പറ്റില്ല.”
“അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. തിയേറ്ററിലേക്ക് കയറ്റില്ല.”
പിന്നേ...ഇതിലും വല്യ തീയറ്ററുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കൈരളി, ശ്രീ, സവിത, കവിത. എന്നിട്ടല്ലേ ഇത്. മാല അഴിക്കില്ല എന്ന ഭാവത്തില്‍ ഞാന്‍ നിന്നു.
“ഭര്‍ത്താവിനെ വിളിക്കും.”
ഈശ്വരാ! ഇവരുടെ ഭര്‍ത്താവ്, ഈ ഹോസ്പിറ്റലിന്റെ ഗുണ്ടയാണോ, വിളിക്കും എന്ന് പേടിപ്പിക്കാന്‍. എന്നോടാ കളി.
“എന്തിന്?”
“മാല അഴിച്ചുകൊടുക്കാലോ.”
അമ്പടീ...ഭയങ്കരീ...കുടുംബ ബിസിനസ്സാ അല്ലേ?
“ദാ...അവിടെ കൌണ്ടറിനടുത്ത് നില്‍ക്കുന്നുണ്ട്. നിങ്ങളുടെ ഭര്‍ത്താവിന്റേയോ അമ്മയുടേയോ കൈയില്‍ കൊടുത്തിട്ടു വരൂ.”
ഹാവൂ. അപ്പോ ചേട്ടനെയാണ് വിളിക്കും എന്ന് പറഞ്ഞത്.
ആ വലിയ മുറിയുടെ സൈഡില്‍ ഒരു ചെറിയ മുറിയുണ്ട്. വലിയ കൈപ്പത്തിയില്‍ നിന്ന് ആറാം വിരല്‍ തൂങ്ങിനില്‍ക്കുന്നതുപോലെ. അതിനൊരു കൌണ്ടറും. ചേട്ടനും അമ്മയും നില്‍ക്കുന്നുണ്ട്. അവരുടെ ആശങ്കയൊക്കെക്കണ്ടാല്‍, ഓപ്പറേഷന്‍ നടത്തുന്നത് അവര്‍ക്കാണെന്ന് തോന്നും. കൌണ്ടറില്‍ തല കാണിച്ചു. മാല അഴിക്കാന്‍ പറയുന്നു എന്നു പറഞ്ഞു. അഴിച്ചോ എന്ന് പറഞ്ഞപ്പോള്‍ അഴിച്ചുകൊടുത്തു. ചേട്ടനു എന്റെ സ്റ്റൈലൊക്കെ കണ്ടപ്പോള്‍ ക്യാമറ കൈയില്‍ ഇല്ലാഞ്ഞത് മോശമായിപ്പോയി എന്നൊരു തോന്നലുണ്ടെന്ന് എനിക്കു തോന്നി.
കുറേക്കഴിഞ്ഞ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് നയിക്കപ്പെട്ടു. അവിടെ ആര്‍ഭാടത്തില്‍ ഇട്ടിരിക്കുന്ന ഓപ്പറേഷന്‍ ടേബിള്‍ കണ്ടപ്പോള്‍, പൊട്ടക്കുളത്തിലേക്ക് ചാടുന്ന തവളെയെപ്പോലെ ഡൈവിംഗ് നടത്തിയാലോന്ന് എനിക്ക് തോന്നി. പിന്നെ നഴ്സുമാരെയൊക്കെ കണ്ടപ്പോള്‍ വേണ്ടെന്ന് വച്ചു. അവരെയൊക്കെ നോക്കി ഉള്ള ഇരുപത്തെട്ട് പല്ലും കാണിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മനസ്സ് ഡോണ്ടു ഡോണ്ടു പറഞ്ഞു. അതുകൊണ്ട് നവരസങ്ങളും, ജഗതി പറഞ്ഞ എക്സ്ട്രാ രസങ്ങളും വിട്ട്, സ്വന്തമായിട്ട് ഒന്നുണ്ടാക്കി മുഖത്തിട്ടു. കോപ്പിറൈറ്റ് പേടിക്കേണ്ടല്ലോ.
അനസ്തീഷ്യസ്പെഷലിസ്റ്റ് ഇഞ്ജക്ഷന്‍ തന്നു. ഡോക്ടര്‍ എന്റെ ചെവിയിലേക്കൊരു പാട്ടുപാടി. ഇതിന്റെ സംഗതിയൊന്നും ശരിയല്ല, മാറ്റിപ്പാടൂ എന്ന് പറയുന്നതിനുമുമ്പ് ഞാന്‍ ഏതോ ലോകത്തെത്തിയിരുന്നു. ഡോക്ടര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് ഞാന്‍ വടിയായിട്ടില്ല എന്ന് മനസ്സിലായത്.
പിന്നേയും പഴയ റൂമില്‍ എത്തി. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വന്നിട്ട് പങ്കെടുത്ത് കഴിഞ്ഞവരെപ്പോലെയായി അവസ്ഥ. വന്നപ്പോഴുള്ള ഉഷാറൊക്കെ പോയി. അവിടെ അപ്പുറവും ഇപ്പുറവും കിടന്ന് കുറേയെണ്ണം കരയുന്നുണ്ട്. പെണ്ണുങ്ങളുടെ പേരു നശിപ്പിക്കും ഇതുങ്ങളൊക്കെ എന്ന് വിചാരിച്ചു. അപ്പഴാണ് എനിക്കും എന്തൊക്കെയോ വേദനയുണ്ടെന്ന് മനസ്സിലായത്. ഞാനും അവരുടെ സംഘത്തില്‍ ചേര്‍ന്നു. തൊണ്ട എട്ടരക്കട്ടയ്ക്കിട്ട് അലറി.
“അമ്മേ......”
ആശുപത്രി ഞെട്ടിവിറച്ചു എന്നൊക്കെ എഴുതാം. പിന്നേ...ആശുപത്രിയ്ക്ക് രോഗികള്‍ കരഞ്ഞാല്‍ പുല്ല്!

അനസ്തീഷ്യസ്പെഷലിസ്റ്റിനെ ഒന്ന് കണ്ടിരുന്നെങ്കില്‍.......
“മനുഷ്യനു ഇത്രേം കൈപ്പിഴ പറ്റരുത്” എന്ന് പറയാമായിരുന്നു എന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത്. ബുഹഹഹഹ.

Labels: ,

Wednesday, September 05, 2007

ആശുപത്രി

ആശുപത്രിയുടെ ചുവരുകള്‍ക്ക് സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ തൂവെള്ള നിറമായിരുന്നു. പക്ഷെ, ചുവരിന്റെ മനസ്സ്, കരച്ചിലിന്റേയും, വേദനയുടേയും, നിസ്സഹായതയുടേയും കരിപിടിച്ചുകിടന്നു.

സ്റ്റ്ട്രെച്ചറില്‍, രോഗിയെ കൊണ്ടുപോകുന്ന അറ്റന്‍ഡറുടെ മനസ്സ്, കാലുകളേക്കാള്‍, ഒരുപാട് വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഓപ്പറേഷന്‍ തീയേറ്റര്‍, മനസ്സമാധാനത്തോടെ ഉറങ്ങാനാവുന്നില്ലെന്ന പരാതിയുടെ മുഖത്തോടെ തപിച്ചുകിടന്നു.

തിയേറ്ററിനുപുറത്തെ ബള്‍ബ്, എപ്പോഴും ജാഗരൂകമായി നിലകൊണ്ടു.

സ്നേഹത്തിന്റെ മാലാഖമാര്‍, മനസ്സില്‍ വരുന്ന കയ്പ്പുകള്‍ കുടിച്ചിറക്കി, പുഞ്ചിരി മധുരം വിളമ്പിക്കൊണ്ടിരുന്നു.

മരുന്നുഷെല്‍ഫിലെ ഗുളികകള്‍, ഡോക്ടറുടെ കുറിപ്പടിയുടെ വിളികേട്ട് ഇറങ്ങിപ്പോയ്ക്കൊണ്ടിരുന്നു.

രോഗങ്ങളെ ഇറക്കിവിട്ട്, രോഗികളുടെ മനസ്സിലേക്ക് സ്വാന്ത്വനം ചൊരിഞ്ഞ് ഡോക്ടര്‍മാര്‍, വിശ്രമമില്ലാതെ ജോലിചെയ്തുകൊണ്ടിരുന്നു.

കുതിച്ചുപായലിന്റെ വേഗതയുള്ള കാലുകളും, വേച്ചുപോകുന്ന കാലുകളും, ആശുപത്രി നിലം ഒരുപോലെ ക്ഷമയോടെ സ്വീകരിച്ചു.

വിവിധതരം മരുന്നുകളുടെ ഗന്ധങ്ങള്‍ ആശുപത്രി ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.

രോഗികള്‍ക്ക് കൂട്ടുവന്നവര്‍ അക്ഷമരാവുമ്പോള്‍, രോഗികള്‍ ഒന്നുകൂടെ ദൈന്യരായിത്തീര്‍ന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മെഡിക്കല്‍ റപ്രസന്റേറ്റീവുമാരും, ആശുപത്രിയ്ക്ക് പ്രസന്നമായൊരു മുഖം നല്‍കി.

ജനനത്തിന്റെ ചിരിയും, മരണത്തിന്റെ കരച്ചിലും ഏറ്റുവാങ്ങി നിസ്സംഗതയോടെ ആശുപത്രി നിന്നു.

വന്നെത്തുന്നവരെ സ്വീകരിച്ചും, വിട്ടുപോകുന്നവരെ യാത്രയയച്ചും, ആശുപത്രി, തളരാന്‍ സമയമില്ലാതെ നിന്നു.

Labels: ,