ആശയദാരിദ്ര്യം.
ആശയദാരിദ്ര്യം കൊണ്ട് വീര്‍പ്പുമുട്ടി വീപ്പക്കുറ്റിപോലെ ഇരിക്കുകയാണു ഞാന്‍. കടലാസും പേനയും എടുത്തിട്ട് മച്ചിലെ പല്ലിയേയും നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലതായി. തലയിലെ കൊച്ചുബുദ്ധിയിലേക്ക് ആശയത്തിന്റെ തരിമ്പ് പോലും പാസ്സായി വരുന്നില്ല. സര്‍ക്കാരിന്റെ ഖജനാവ് പോലെ ഇരിക്കുന്ന തലയും വെച്ചു ഇരുന്നിരുന്ന് ബോറടിച്ചു. കട്ടിലില്‍ കിടന്ന് ആലോചന തുടങ്ങി. കട്ടിലില്‍ നിന്ന് ക്ളോക്കിന്റെ സൂചി പോലെ തെന്നിത്തെന്നി ആലോചന വ്യാപിപ്പിച്ചു. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും എന്ന് വേണ്ട, വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ ഭാഗത്തേക്കും കിടന്നു ആലോചിച്ചു. ഒന്നും കിട്ടിയില്ല. ചേട്ടന് ചോദിച്ചു നീ എന്താ ചേമ്പിലയില്‍ വീണ വെള്ളം പോലെ കളിക്കുന്നത് എന്ന്. പിറവിയുടെ പ്രക്രിയയില്‍ പ്രചോദനം തരേണ്ടതിനു പകരം പ്രാന്ത് പിടിപ്പിക്കാതെ പുറത്ത് പോകൂ പതിദേവാ എന്ന പരന്ന വാചകം പറഞ്ഞ് പേടിപ്പിച്ച് ചേട്ടനെ പായിച്ചു. ആശയദാരിദ്ര്യത്തിന്റെ കാറ്റില്‍ പെട്ടായിരിക്കണം കടലാസ് പറന്ന് നിലത്തേക്ക് പോയി. അതെടുക്കാന്‍ കട്ടിലില്‍ നിന്നു പരമാവധി ശ്രമിച്ചു. മൂക്കും കുത്തി നിലത്തേക്ക് വീണു. എണീറ്റ് നിലത്തിനു രണ്ട് ചവിട്ടും കട്ടിലിനു ഒരു ശാപവും സ്പോണ്സര് ചെയ്ത് ആശയദാരിദ്ര്യത്തിനു ഗുഡ്ബൈ പറഞ്ഞ് അടുക്കളയില്‍ പോയി ചൂടുകാപ്പിയും പരിപ്പുവടയും ഉണ്ടാക്കി എടുത്തു. മഴയുടെ സംഗീതവും കാപ്പിയുടേയും വടയുടേയും സ്വാദും ഒപ്പം 'ചെന്താര്‍മിഴീ പൂന്തേന്‍ മൊഴീ' എന്ന പാട്ടും ആസ്വദിച്ചു. എനിക്ക് ഇതിലും ചേരുന്ന പണി വേറൊന്നുമില്ല എന്ന മട്ടില്‍ . ഇതാകുമ്പോള്‍ ആരുടേയും പഴിയും കുത്തുവാക്കും കേള്‍ക്കേണ്ടല്ലോ. മഴ പല പേരുകളിലും വന്നു പേരു മാറ്റാന്‍ പറയില്ല. കാപ്പി വന്നു കുത്തുവാക്ക് പറയില്ല. വട വന്ന് പഴി ചാരില്ല. പാട്ട് വന്നു കുറ്റം പറഞ്ഞിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പോകില്ല.
കിസ്കാ ഹെ യേ തുംകോ ഇന്തസാര് മേം ഹൂ നാ?
ദേഖ്ലോ ഇധര്‍ തൊ ഏക് ബാര്‍ മെം ഹൂ നാ?
........
......
(ഇത് ഞാന്‍ കാലനോട് പാടിയതാ.)