Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, March 29, 2008

മറിയ

പ്രാര്‍ത്ഥനാസമയം ആയിരുന്നു. മറിയ എല്ലാ മുഖങ്ങളിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു. എല്ലാവരും കണ്ണടച്ചു നില്‍ക്കുന്നുണ്ട്. അവള്‍ക്ക് ബോറടിച്ചു തുടങ്ങിയിരുന്നു. പതിവുപോലെ. ഒന്നും ചെയ്യാന്‍ പറ്റില്ല.
“പ്രാര്‍ത്ഥനാസമയത്തെങ്കിലും അടങ്ങിനില്‍ക്കാന്‍ പഠിക്കണം. അതിനു വല്ലതും പറഞ്ഞുകൊടുത്തിട്ടുവേണ്ടേ?”
ഇന്നലെ പ്രാര്‍ത്ഥന കഴിഞ്ഞ് ഊണുമേശയില്‍ പാത്രങ്ങള്‍ നിരത്തുന്നതും നോക്കി നിന്നപ്പോള്‍ വല്യമ്മച്ചി പറഞ്ഞതാണ്. ലിസിയാന്റി വെറുതെ ഒന്ന് മമ്മിയെ നോക്കി. മമ്മി ആരേയും നോക്കിയില്ല. എന്തെങ്കിലും പറഞ്ഞാലെന്താ ഈ മമ്മിയ്ക്ക്!
ഇന്നലെ പ്രാര്‍ത്ഥനയ്ക്കിടയില്‍ ഒരു സിനിമാപ്പാട്ട് പാടണമെന്ന് മറിയയ്ക്ക് തോന്നി. അവളുടെ പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞിരുന്നു. അതാണ് കുഴപ്പമായത്. ഇന്ന് മിണ്ടാന്‍ വയ്യ, അതുകൊണ്ടുതന്നെ.
ഇന്നലെ, മമ്മി പതിവുപോലെ അവളെ ദേഷ്യപ്പെട്ടില്ല. അല്ലെങ്കില്‍, അത്താഴവും കഴിഞ്ഞ് അവരുടെ മുറിയില്‍ എത്തുമ്പോള്‍, മറിയയ്ക്ക് ശകാരം കിട്ടുന്നത് പതിവാണ്. എന്തെങ്കിലും ഉണ്ടാവും, കാരണം. ഗീതുവിന്റെ വല്യമ്മ ഒന്നും ദേഷ്യപ്പെട്ട് പറയാറില്ലെന്നും, കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ടെന്നും ഗീതു പറയും. വല്യമ്മച്ചി, മരുന്നൊക്കെ കഴിക്കുന്നുണ്ട്, അതുകൊണ്ട് വേഗം ഉറങ്ങാന്‍ പോകും, കഥയൊന്നും പറയാന്‍ നേരം ഉണ്ടാവില്ലെന്നാണ് ഗീതുവിനോട് പറഞ്ഞിട്ടുള്ളത്. വഴക്കുപറയാറുണ്ടെന്നൊന്നും മറിയ പറഞ്ഞിട്ടില്ല.
ഇന്നും പാടണമെന്നുണ്ട്. പക്ഷെ, മമ്മിയ്ക്കും വഴക്കുകേള്‍ക്കും. അതുകൊണ്ട് അനങ്ങാതെ നിന്നു. പ്രാര്‍ത്ഥന കഴിഞ്ഞതും പാട്ട് തുടങ്ങി. ചെവിയില്‍ പിടിത്തം വീണു. “വെറുതെ ഒച്ചയെടുക്കരുതെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്?”
പാവം മമ്മി! നല്ലൊരു പാട്ടുപോലും അറിയില്ല. മമ്മി പാടിയാല്‍ എങ്ങനെയിരിക്കും? ഇത്രയും മെല്ലെ സംസാരിക്കുന്ന മമ്മി പാടിയിട്ടും കാര്യമൊന്നുമില്ല.
“ഗീതൂന്റെ വീട്ടില്‍ പോയിട്ട് അവിടെ വല്യമ്മയ്ക്ക് പാടിക്കൊടുത്തല്ലോ പാട്ട്. ഇവിടെ ഒന്നും പറ്റില്ല.”
മറിയ ജെറിയോട് പറഞ്ഞു. ജെറി എന്നും നിശ്ശബ്ദമായിട്ടേ ഇരിക്കൂ. അതുപക്ഷെ, വീട്ടില്‍ മാത്രമാണ്. സ്കൂളില്‍ അവന്‍, വേറെ ഒരാളാണ്. തകര്‍ത്തുനടക്കുന്നത് കാണാം.
“ഇവിടെ നമ്മളെ വല്യ ഇഷ്ടമൊന്നുമല്ല.”
“എന്നിട്ട് ലിനിയും ചാക്കോച്ചനും ഒച്ചയെടുക്കുന്നുണ്ടല്ലോ?”
അതാണവള്‍ക്ക് ഇതുവരെ മനസ്സിലാവാത്തത്. അവരേയും കൂട്ടി, ലിസിയാന്റിയും ജെയിംസ് അങ്കിളും പുറത്തുപോകുന്നതും, ഓരോന്നൊക്കെ വാങ്ങിവരുന്നതും കാണുമ്പോള്‍, അവള്‍ക്ക് വിഷമം ഉണ്ടാവാറുണ്ട്. ‘പപ്പയ്ക്ക് സമയം ഉള്ളപ്പോള്‍ കൊണ്ടുപോകും.’ മമ്മി ഇങ്ങനെ പറയാന്‍ തുടങ്ങിയിട്ട് എത്ര കാലമായി എന്നറിയില്ല. പപ്പയെ രാവിലെ സ്കൂളില്‍ പോകുന്നതിനുമുമ്പ് കാണും. ഉറങ്ങുന്നത്. പിന്നെ കാണില്ല. പിന്നെ എവിടെ കൊണ്ടുപോകാന്‍.
“പപ്പയ്ക്ക് ശരിക്കൊരു ജോലി ഇല്ലാത്തതാണ് പ്രശ്നം. ഉണ്ടായിരുന്നെങ്കില്‍ നമ്മളും അവരെപ്പോലെ ആയേനെ.”
പപ്പയ്ക്ക് ജോലിയില്ലെന്നത് അവള്‍ക്ക് പുതിയൊരു അറിവായിരുന്നു. എങ്ങോട്ടാവും പപ്പ പോകുന്നത്?
“പപ്പ പോകുന്നുണ്ടല്ലോ?”
“അതു വല്യപ്പച്ചന്റെ തോട്ടത്തിലേക്കല്ലേ. അവിടെ പോയി ഇരുന്നിട്ട് എന്തു കാര്യം?”
ജെറിയ്ക്ക് ഒക്കെ അറിയാം. മമ്മിയോട് ഇങ്ങനെ വല്ലതും അറിയണമെങ്കില്‍ നടക്കില്ല. പപ്പയുടെ കൈയില്‍ കാശൊന്നും ഉണ്ടാവില്ലെന്നതില്‍ അവള്‍ക്ക് വിഷമം തോന്നി. സിനിമയ്ക്ക് പോകില്ല, ബീച്ചില്‍ പോകില്ല, പെരുന്നാളിനു പോയാലും ഒന്നും വാങ്ങിക്കൊടുക്കുകയും ഇല്ല. വീട്ടിലെ ടി. വി. മാത്രം ആരെങ്കിലും കാണുമ്പോള്‍ കാണാം.
ടി, വി വയ്ക്കരുത്, ഒച്ചയെടുക്കരുത്, സോഫയില്‍ കയറുത്, ഭക്ഷണം ഒറ്റയ്ക്ക് എടുക്കരുത്, ഫോണ്‍ എടുക്കരുത്. ഇതൊക്കെ അവള്‍ക്കുള്ള നിയമം ആണ്.
ഒരു ദിവസം മിടുക്കിയായിരുന്ന് രാത്രി മമ്മിയോട് അവള്‍ ചോദിച്ചു.
“പപ്പയെന്താ ജോലിയ്ക്ക് പോകാത്തത്?”
മമ്മി എന്തൊക്കെയോ പറഞ്ഞു. നല്ല ജോലിയുണ്ടായിരുന്നതും, വിട്ടുവന്നതും ഒക്കെ.
“പപ്പ ശ്രമിക്കുന്നുണ്ട്. കിട്ടണ്ടേ? എന്തെങ്കിലും ജോലിയ്ക്ക് പോകാന്‍ പപ്പയ്ക്ക് മടിയുണ്ട്.”
അതൊന്നും അവള്‍ക്കറിയേണ്ട. പപ്പയ്ക്ക് ജോലിയുണ്ടാവണം. ലിനിയേയും ചാക്കോച്ചനേം പോലെ അവള്‍ക്കും പുറത്തൊക്കെ പോകണം. വല്യമ്മച്ചിയോട് വഴക്കുകേള്‍ക്കുന്നതുപോലും പപ്പയ്ക്ക് ജോലിയില്ലാത്തതായിരിക്കുമെന്ന് ജെറി പറഞ്ഞതില്‍ നിന്നും അവള്‍ക്ക് തോന്നിയിരുന്നു. മമ്മിയുടെ കഴുത്തില്‍, നൂലുപോലെ ഒരു മാലയുണ്ട്. വല്യമ്മച്ചിയും, ലിസിയാന്റിയും ഇടുന്ന പോലെയുള്ള മാലകളിട്ട് മമ്മിയെ അവള്‍ സങ്കല്‍പ്പിച്ചു. നല്ല ഭംഗിയുണ്ടാവും മമ്മിയെ. പരസ്യത്തിലെ സുന്ദരിപ്പെണ്ണിനെപ്പോലെ. ജോലി കിട്ടിയാല്‍ പപ്പ വാങ്ങിക്കൊടുക്കുമായിരിക്കും.
പിറ്റേ ദിവസം ഗീതുവിനോട് പറഞ്ഞു.
“പപ്പയ്ക്ക് ആദ്യം നല്ല ജോലിയുണ്ടായിരുന്നു. ഇനിയും വേറെ നല്ല ജോലി കിട്ടിയാല്‍, ഞങ്ങളെ പെരുന്നാളിനും, സിനിമയ്ക്കും ബീച്ചിലും ഒക്കെ കൊണ്ടുപോകും. ഇപ്പോ ജോലിയന്വേഷിക്കുന്ന തിരക്കിലാണ്.”
ഗീതു ഒന്നും പറഞ്ഞില്ല.
“നമ്മള്‍ നാളെ സ്കൂളില്‍ പോവില്ല. വ്യാഴാഴ്ച രാത്രിയാണ് ജെറി പറഞ്ഞത്.
“അതെന്താ?” വീട്ടില്‍ വല്ല വിശേഷങ്ങളും ഉണ്ടെങ്കില്‍ അവര്‍ പോകാതിരിക്കാറുണ്ട്. ഇപ്പോ ഒരു ഒരുക്കവും കണ്ടില്ല, അവള്‍.
“നമ്മള്‍ വേറെ വീട്ടിലേക്ക് പോകും.”
പപ്പയ്ക്ക് ജോലി കിട്ടിയിട്ടുണ്ടാവും. അവള്‍ക്ക് സന്തോഷമായി.
“അവിടെ ടി. വി. ഉണ്ടാവും അല്ലേ?”
“അറിയില്ല. പോയാലേ അറിയൂ.”
“മമ്മീ നമ്മള്‍ നാളെ വേറെ വീട്ടില്‍ പോകും അല്ലേ?”
“ഉം.” മമ്മിയെ നോക്കിയപ്പോഴാണ് മുഖം നനഞ്ഞിരിക്കുന്നത് കണ്ടത്. വല്യമ്മച്ചി വഴക്കുപറഞ്ഞുകാണുമോ?
പിന്നെ അവളൊന്നും ചോദിച്ചില്ല.
രാവിലെ അവള്‍ എണീക്കുമ്പോഴേക്കും, പപ്പയും എണീറ്റ് കുളിച്ച് തയ്യാര്‍ ആയി ഇരിക്കുന്നുണ്ടായിരുന്നു. ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍ ഗീതുവിനോട് പറയാമായിരുന്നു എന്നവള്‍ക്ക് തോന്നി. ഇതിപ്പോ തിങ്കളാഴ്ച ആവണം. അവളേയും ഒരു ദിവസം വീട്ടിലേക്ക് കൂട്ടണം. ഇവിടെ വല്യമ്മച്ചി എന്തെങ്കിലും പറഞ്ഞാലോന്ന് പേടിച്ച് ഇതുവരെ വിളിച്ചില്ല.
വല്യപ്പച്ചന്റെ വീടിന്റെ ചെറിയൊരു ഭാഗം പോലും ഇല്ലാത്ത വീട് എന്നാണവള്‍ക്ക് തോന്നിയത്. പപ്പയുടെ കൂട്ടുകാര്‍ വന്നിരുന്നു. കുറച്ചെന്തൊക്കെയോ ഉണ്ടായിരുന്നത് ലോറിയില്‍ നിന്ന് ഇറക്കിവെച്ചതൊക്കെ അവരൊക്കെച്ചേര്‍ന്ന് അകത്തേക്കിട്ടു. പപ്പയും ജെറിയും അവരുടെ കൂടെ പുറത്തേക്ക് പോയി. മമ്മി അടുക്കളയില്‍ ആണ്.
മറിയ വീടുതോറും ഓടിനടന്നു.
ഒരു മുറിയുടെ ജനല്‍, ടപ്പേന്ന് തുറന്നു. പുറത്തെ മുറിയില്‍ ഇട്ടിരിക്കുന്ന ബെഞ്ചില്‍, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ടക് ടക് ടക് എന്ന് നടന്നു. താഴോട്ട് ചാടി. ഒരു മുറിയില്‍ ഉണ്ടായിരുന്ന അലമാരയുടെ വാതില്‍ തുറന്ന് അടച്ചു. നല്ല ശബ്ദമുണ്ടായിരുന്നു. എന്നിട്ടും മമ്മി ഒന്നും പറയുന്നില്ലല്ലോയെന്ന് അവള്‍ക്ക് തോന്നി.
അവള്‍ മുറ്റത്തേക്ക് ഇറങ്ങി വട്ടം കറങ്ങി, പാട്ട് പാടി.
കുറേക്കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പക്ഷെ ബോറടിച്ചു. ലിനിയും ചാക്കോച്ചനും കൂടെ വേണ്ടതായിരുന്നു എന്നവള്‍ക്ക് തോന്നി. അവള്‍ മമ്മിയുടെ അടുത്തേക്ക് ചെന്നു.
“മമ്മീ, അവരൊക്കെ എപ്പോ വരും?”
“ഇപ്പോ വരും. കഴിക്കാനുള്ളത് വാങ്ങാന്‍ പോയതല്ലേ.”
“ആര്? പപ്പയും ജെറിയുമോ?
“അവരല്ല.”
“പിന്നെ ആര്?”
“വല്യപ്പച്ചനും വല്യമ്മച്ചിയും, ലിനിയും ചാക്കോച്ചനും ഒക്കെ.”
മമ്മി അമ്പരന്ന് അവളെ നോക്കി. അവരെയൊക്കെ വിട്ടുപോന്നതില്‍ അവള്‍ക്ക് വിഷമം ഉണ്ടെന്നോ.
മമ്മി, മറിയയെ ചേര്‍ത്തുപിടിച്ചു.
“അവരൊക്കെ വരും. നമുക്ക് എല്ലാം അടുക്കിവെച്ചിട്ട് വിളിക്കാം അവരെ.”
“ഉം” മറിയ പറഞ്ഞു.
സ്നേഹത്തിന്റെ കണ്ണികള്‍ ഒരിക്കലും അത്ര പെട്ടെന്ന് പൊട്ടിപ്പോകുന്നതല്ലെന്ന് മമ്മിയ്ക്ക് അറിയാമായിരുന്നു. ശാസനയും പരാതിയും പരിഭവവും ഒക്കെ നിഴലുപോലെയേ ഉണ്ടാവൂ. ഒക്കെയൊന്ന് മാഞ്ഞുപോകുമ്പോള്‍, പോകാത്തതായി ഒന്നേയുള്ളൂ. സ്നേഹം. വീണ്ടും ഓടിനടക്കാന്‍ പോയ മറിയയെ നോക്കി, മമ്മി വാത്സല്യത്തോടെ നിന്നു.

Labels:

Wednesday, March 26, 2008

കറുപ്പ്

മഴയാണ് ആകാശത്തിലെ കറുപ്പ് മുഴുവന്‍ ഒഴുക്കിക്കളഞ്ഞത്.
സന്തോഷത്തിന്റെ ഒരു തുണ്ടാണ്,
മനസ്സിലെ കറുപ്പ് മുഴുവന്‍ തുടച്ചുകളഞ്ഞത്.
കണ്ണീരിന്റെ പുഴയാണ്, കണ്മഷിക്കറുപ്പ് കഴുകിക്കളഞ്ഞത്.
എന്തിനാ കറുപ്പേ,
ഇങ്ങനെ ഒഴുകാനും,
തുടയ്ക്കുമ്പോള്‍ പോകാനും,
കഴുകുമ്പോള്‍ അകലാനും,
നിന്നുകൊടുക്കുന്നതെന്ന് ചോദിക്കരുത്.
കറുപ്പിന്റെ മുഖം കറുക്കും!

Labels:

Monday, March 24, 2008

നെല്ലെന്ന പൊന്ന്

മഴ സമയനിഷ്ഠയില്ലാതെ വന്നുകയറി. ചില്ലുജാലകങ്ങള്‍ക്ക് പുറത്ത് മഴവന്നുമ്മവച്ച് പോകുന്നതും നോക്കിയിരിക്കാന്‍ സുഖമാണ്. നല്ലനല്ല മഴച്ചിത്രങ്ങളും മഴവാര്‍ത്തകളും കണ്ടിരിക്കാന്‍ കൊതിതോന്നും. ചിലരുടെയൊക്കെ മനസ്സിലേക്ക് തീ കോരിയിട്ടാണ് മഴ പെയ്തു തിമിര്‍ക്കുന്നതെന്നുകാണുമ്പോള്‍ വാര്‍ത്തകളിലേയ്ക്ക് നോക്കാനും ചെവികൊടുക്കാന്‍ പോലും അസഹ്യത തോന്നും. പൊന്ന് വിളയിക്കുന്ന പാടങ്ങളില്‍, മഴ പെയ്ത് തിമര്‍ത്ത് പതിരാക്കി കടന്നുപോയി. വിളയിക്കണോ വേണ്ടയോ എന്നുപോലും ചിന്തിച്ച് അധ്വാനികളാവാന്‍ തീരുമാനിച്ച് ഇറങ്ങിത്തിരിച്ചവരുടെ വയലുകളിലേക്ക് മഴ ചിരിച്ചുകൊണ്ടോടിച്ചെന്ന് അവരുടെയൊക്കെ ചിരി, കണ്ണീരിലേക്ക് മാറ്റിയെഴുതി. അരിയില്ല, ചോറു തിന്നേണ്ടെന്ന ഭരണാധികാരികളുടെ വാക്കുപോലെ തന്നെയായി കാര്യങ്ങള്‍. അരിവില കൂടും. അരി കിട്ടാനില്ല എന്നൊക്കെപ്പറഞ്ഞ് അരിവിശേഷങ്ങള്‍ ഇറങ്ങുമ്പോള്‍, അപൂര്‍വ്വമായിട്ടുള്ള നെല്‍ കൃഷിക്കാരുടെ മനസ്സില്‍ എന്തായിരിക്കും? അടുത്ത വര്‍ഷം, അവര്‍ ഞാറു നടുന്നതിനുമുമ്പ് എത്രവട്ടം ചിന്തിക്കും? അവര്‍ക്ക് നശിച്ച നെല്ലിനു പകരം, പ്രതിഫലം കിട്ടിയേക്കും. എന്നാലും നശിച്ചതിനൊപ്പമെത്തുമോ അത്?

കേരളത്തില്‍ വെറും ഫ്ലാറ്റുകള്‍ മാത്രമാകുമോ കൃഷി? അയല്‍ക്കാരോട് കടം വാങ്ങിയിട്ട് കഴിയാം. അവരുടെയൊക്കെ പാടങ്ങള്‍ നികത്തി ഫ്ലാറ്റ് വയ്ക്കുന്നില്ലല്ലോയെന്ന് ആശ്വസിക്കാം. ഇനി ഇവിടെ ഫ്ലാറ്റുകള്‍ക്ക് സ്ഥലമില്ലെങ്കില്‍, ഇവിടെ ഫ്ലാറ്റ്കൃഷി നടത്തുന്നവര്‍ അങ്ങോട്ടും പോകുമായിരിക്കും. പണം വേണം. ആ പണം കൊണ്ട് ഭക്ഷണം വാങ്ങാനുള്ളതും വേണ്ടേ? ഉണ്ടെങ്കിലല്ലേ വാങ്ങൂ.

മഴയെന്തിനായിരിക്കും കാലം തെറ്റി വന്നത്? ഭൂമിയോട് എന്തിനായിരിക്കും ദേഷ്യം വന്നത്? പാവങ്ങള്‍ കൊയ്ത്തുനടത്തി, മടിയന്മാര്‍ ചോറുവച്ചുണ്ണേണ്ടെന്ന് കരുതിയാവുമോ? അതോ ഇനിയെങ്കിലും നിങ്ങളെന്തെങ്കിലും അധ്വാനിച്ച് പഠിക്കൂ എന്നു പറയാന്‍ ആവുമോ? അധ്വാനിക്കുന്നവനെ ബഹുമാനിക്കൂ എന്ന് പറയാന്‍ ആവുമോ? അരിയില്ലെന്ന് പറയുമ്പോള്‍, ചോറുപ്രിയര്‍ക്ക് എത്ര വിഷമം ഉണ്ടാകും? അപ്പോ, ഞാറു നട്ട് അരിയാവുന്നതിനുമുമ്പേ നശിച്ചുപോകുന്നതു കാണുന്നവര്‍ക്ക് വിഷമം എത്രയാവും?

ശരിക്കും പറഞ്ഞാല്‍ വയലുകള്‍ നിരത്താതെ, ഫ്ലാറ്റിനും വീടിനും കൊടുക്കാതെ, കൃഷി മതിയെന്നു തീരുമാനിക്കുന്നവര്‍, അവര്‍ക്കറിയില്ലെങ്കിലും, അങ്ങനെ മനസ്സിലായില്ലെങ്കിലും, മറ്റുള്ളവരെസ്സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ് ചെയ്യുന്നത്. അതിലേക്കാണൊരു മഴ കാലം തെറ്റിയൊഴുകിവന്നത്. വര്‍ഷം തോറും കുറഞ്ഞുവരുന്ന നെല്‍പ്പാടങ്ങളില്‍ നിന്ന് കേഴുന്നത് ആരാവും? ഭൂമീദേവിയാവുമോ? കേള്‍ക്കാനാവില്ല ഒന്നും. മഴയും, ചില്ലുകൂടും, ആര്‍ഭാടങ്ങളുടെ കൂട്ടിവയ്പ്പും, മാറുന്ന ഭക്ഷണരീതികളും ഒക്കെ നമ്മെ, വയലുകളുടെ രോദനം കേള്‍പ്പിക്കില്ല. തന്നിലേക്കു തന്നെയൊതുങ്ങുന്ന മനുഷ്യരെ ഒന്നുകൂടെയൊതുക്കുവാന്‍ ഒരു മഴയും.

ടി. വി. വയ്ക്കുക. മഴയില്‍ പുഴയായ റോഡുകള്‍ കാണുക. പത്രത്തില്‍ അതിന്റെയൊക്കെ ചിത്രം കാണുക. നെല്ലുകളുടെ ജഢം കാണാത്ത ഭാവത്തില്‍ ഇരിക്കുക.

നെല്ല് കൊയ്തെടുത്ത് അരിയാക്കുന്ന കര്‍ഷകര്‍ മുഴുവന്‍, അതൊറ്റയ്ക്ക് ഭക്ഷിക്കുന്നതല്ലെന്നും, നമ്മുടെയൊക്കെ ഊണുമേശയിലിരിക്കുന്ന ചോറ്, അവരുടേയും അധ്വാനത്തിന്റെ ഒരു ഭാഗമാണെന്നും ഇടയ്ക്ക് ഓര്‍ക്കുക. വയലില്ല, ഉഴുതുമറിയ്ക്കാന്‍ കഴിയില്ല, ഞാറു നടാന്‍ കഴിയില്ല, കൊയ്തെടുത്ത് അരിയാക്കാന്‍ കഴിയില്ല. പക്ഷെ ചെയ്യുന്നവരെ ബഹുമാനിക്കാം. അധ്വാനിച്ചുണ്ടാക്കുന്ന പൈസ കൊണ്ട് വാങ്ങുന്ന അരിയും, ചിലരുടെ അധ്വാനത്തിന്റെ ഫലമാണെന്ന് ഓര്‍ക്കാം. അല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ കഥ പറഞ്ഞുകൊടുക്കേണ്ടിവരും. പണ്ട് പണ്ടൊരു കാലത്ത് നമ്മുടെ നാട്ടില്‍ ചോറെന്നൊരു ഭക്ഷണം ഉണ്ടായിരുന്നു എന്ന്! കാരണം, ഉണ്ണുന്നവര്‍ക്ക് വേണമെന്നില്ലെങ്കില്‍ തരുന്നവര്‍ക്ക് ഉണ്ടാക്കിത്തരണം എന്നുണ്ടാവുമോ? അവര്‍ക്കൊക്കെയെന്താ നിലം വിറ്റ് കാശാക്കിക്കൂടേ? നമ്മള്‍ വാങ്ങുന്നതുപോലെ കടയില്‍ നിന്നു മതിയെന്ന് വെച്ചൂടേ? കടയില്‍ ഇല്ലെങ്കില്‍ വേണ്ടെന്ന് വെച്ചൂടേ?

കഴിയുന്നത്ര പാടങ്ങള്‍ നികത്തിപ്പോകാതെ നോക്കാം. നെല്‍കൃഷിക്കാര്‍ക്ക് അവര്‍ ചെയ്യുന്നത് മഹത്തരമായൊരു കാര്യമാണെന്ന് തോന്നിപ്പിച്ചാല്‍ ഒക്കെ ശരിയായി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അറിയുന്നവര്‍ ഉണ്ടെങ്കില്‍ അവരോട് സംസാരിക്കുക. അത്രയെങ്കിലും ചെയ്തൂടേ?

മഴയേ നീയിനി കാലം തെറ്റി പെയ്യാതിരിക്കുക,
ഞങ്ങളുടെ ചോറില്‍ കല്ലിടാതിരിക്കുക.

പണ്ട് വീട്ടിലേക്ക് നടന്നു പോകുന്ന വഴികളില്‍ നെല്‍പ്പാടങ്ങളായിരുന്നു. ഇന്ന് ആ സ്ഥാനത്ത് കാണുന്നത് കെട്ടിടങ്ങളും! എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലല്ലോന്നൊരു നിസ്സഹായതയുണ്ടാവാറുണ്ട്. അവരൊക്കെ പാടം വിറ്റുപോയതോ, കെട്ടിടങ്ങള്‍ കെട്ടിയതോ അവരുടെ നിസ്സഹായത കൊണ്ടാവും.

നെല്പാടങ്ങളുടെ നടുവില്‍ ഒരുവീട്. ആലോചിക്കാന്‍ എന്തൊരു രസം! അവിടെ കഴിയുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് നിങ്ങളോടിതുവരെയാരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിലും അതൊരു ദൌര്‍ഭാഗ്യമായി കാണാതിരിക്കുക. നിങ്ങളുടെ ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലും, പാടങ്ങളും, അവിടത്തെ നെല്ലിന്റെ ചോറും, മറ്റുള്ളവരുടെ മനം കുളിര്‍പ്പിക്കുന്നുണ്ടാവും. അതിന്റെ നന്മ നിങ്ങള്‍ക്ക് എന്നെങ്കിലും കിട്ടും.

ഒരു മഴയ്ക്കും വിട്ടുകൊടുക്കാതിരിക്കുക, നിങ്ങളുടെ പൊന്ന്.

Labels: , ,

Friday, March 21, 2008

കഞ്ഞീം ചോറും വെവ്വേറെ

ചക്കപ്രഥമന്‍ വെച്ചമ്മ,
സ്പൂണില്‍ കോരിയെടുത്തമ്മ,
തൊട്ടിട്ടു വായില്‍ വച്ചമ്മ,
ഹയ്യാ! അടിപൊളിയെന്നമ്മ.
കൂട്ടരെയെല്ലാം വിളിച്ചുവരാന്‍
കുഞ്ചുണ്ണിയോടു പറഞ്ഞമ്മ
‘വയ്യെനിയ്ക്കമ്മേ വിളിച്ചീടാന്‍
‍എന്തിന്നവര്‍ക്കു കൊടുക്കേണം?’
കുഞ്ചുണ്ണി ചൊന്നതു കേട്ടപ്പോള്‍,
അമ്മ പറഞ്ഞു അയ്യയ്യേ!
അയ്യോ കുഞ്ഞേ പറയരുതേ,
അങ്ങനെയൊന്നും കരുതരുതേ,
കളിയും ചിരിയും ഒപ്പൊപ്പം
കഞ്ഞീം ചോറും വെവ്വേറെ!
അങ്ങനെ കരുതി നടന്നീടില്‍,
പായസം പോലും കയ്ച്ചീടും.
എല്ലാവര്‍ക്കും നല്‍കേണം
പങ്കിട്ടുതന്നെ കഴിക്കേണം.
അമ്മപറഞ്ഞുകൊടുത്തപ്പോള്‍
കുഞ്ചുണ്ണിയ്ക്കെല്ലാം മനസ്സിലായി.
കുഞ്ചുണ്ണി പോയി വിളിച്ചുവന്നു,
കൂട്ടരോടൊത്തു കുടിച്ചുതീര്‍ത്തു.

കളിയും ചിരിയും ഒപ്പൊപ്പം, കഞ്ഞീം ചോറും വെവ്വേറെ എന്നത് ഞാന്‍ അച്ഛമ്മയില്‍ നിന്നാണ് ഒരിക്കല്‍ കേട്ടത്. അതിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയത് ഒന്നിച്ച് കളിച്ചുചിരിച്ച് നടന്ന്, ഭക്ഷണം ഒപ്പം കഴിക്കാതെ വേറെ വേറെ കഴിക്കാന്‍ പോകും എന്നാണ്.

Labels:

Tuesday, March 11, 2008

അടുത്ത പിറന്നാള്‍ ആരുടേയാ?

എന്‍‌ഗ്രേവിങ്, എന്‍‌ഗ്രില്ലിംഗ് എന്നൊക്കെയാണ് ഇതിനു പറയുക. ഇത് വാക്കിലൂടെ പഠിപ്പിക്കാന്‍ വല്യ പ്രയാസമായിരിക്കും. കൂമന്‍ പറഞ്ഞതുപോലെ തപാലില്‍ നീന്തല്‍ പഠിപ്പിക്കുന്ന അവസ്ഥ ആവും.
ചെയ്യുന്നതുകണ്ടുപഠിക്കാനാവും എളുപ്പം. ചെയ്യാനും ആദ്യമൊക്കെ വല്യ പ്രയാസം തന്നെ. എന്നാലും ചെയ്ത് തീര്‍ന്നാല്‍ നല്ല ഭംഗിയുണ്ടാവും. താല്പര്യമുള്ളവര്‍ക്ക് ചെയ്തുനോക്കാം.

എന്‍‌ഗ്രേവിംഗ് ഷീറ്റ് കിട്ടും. എംബോസിംഗ് ഷീറ്റിനേക്കാളും കുറച്ച് കട്ടിയുണ്ടാവും. അത് ആദ്യം ഒരു അതിനൊപ്പമുള്ള ബോര്‍ഡ് വാങ്ങി അതിലേക്ക് ഉറപ്പിക്കണം.
(പിന്‍ഭാഗം)
അതിനുശേഷം ഷീറ്റില്‍ ഇഷ്ടമുള്ള ചിത്രം വരയ്ക്കുകയോ, കാര്‍ബണ്‍ വെച്ച് പകര്‍ത്തുകയോ വേണം.
അതുകഴിഞ്ഞാലാണ് അതിനുവെച്ചിരിക്കുന്ന ഈ ഉപകരണം കൊണ്ട് പരിപാടി തുടങ്ങേണ്ടത്.
ഈ ടൂള്‍ , ഇതിനുള്ള ഷീറ്റ് കിട്ടുന്ന കടയിലൊക്കെ കിട്ടും. ഫാന്‍സി വസ്തുക്കള്‍ ഉള്ള കടയിലാണ് കിട്ടുക.
ഈ ടൂള്‍, ഡിസൈനിന്റെ ലൈനില്‍ അമര്‍ത്തിപ്പിടിക്കുക. പെന്‍ പിടിക്കുന്നതുപോലെ മുന്നില്‍ത്തന്നെ. മുന്നില്‍ അറ്റത്ത്. എന്നിട്ട് കൈ രണ്ടു ഭാഗത്തേക്കും ചലിപ്പിച്ച് വരയില്‍ക്കൂടെ പോകുക. ടൂള്‍, ഡിസൈനിന്റെ വരയുടെ മുകളില്‍ നിന്നു പൊങ്ങരുത്. ശരിക്കും മുന്നോട്ട് മുന്നോട്ട് പോകുമ്പോള്‍ വര വീഴും. നല്ല തിളക്കത്തില്‍. അങ്ങനെ ഓരോ ഔട്ട്‌ലൈനും ചെയ്യണം. ആദ്യം പഠിക്കാന്‍ വേറെ ഒരു ഷീറ്റില്‍ വെറുതേ കുറച്ച് വരയിട്ട് ചെയ്തുപഠിക്കുക. കലാകാരന്മാര്‍ ആവാന്‍ കുറച്ചു കഷ്ടപ്പെടണം. ;)

ഡിസൈന്‍ മുഴുവന്‍ വര വീണുകഴിഞ്ഞാല്‍, കണ്ണുണ്ടെങ്കില്‍ കണ്ണിനും, ചുണ്ടിനും ഒക്കെ കളര്‍ കൊടുക്കുക. ഫാബ്രിക് പെയിന്റ് മതി, അതിനൊക്കെ. പൂവിന്റെ ചിത്രം ആണെങ്കില്‍ അതിന്റെ നടുവിലോ ഒക്കെ കളര്‍ കൊടുക്കാം. മുഴുവനായിട്ട് കളറൊന്നും കൊടുക്കരുത്.
അതൊക്കെക്കഴിഞ്ഞാല്‍, കറുത്തതോ ചുവന്നതോ നീലയോ, ഏതെങ്കിലും ഒരു ചായം വാങ്ങി, മുഴുവനായിട്ട് അടിക്കുക. ഡിസൈന്‍ മാത്രം ഒഴിവാക്കിയിട്ട്. ജനലിനൊക്കെ അടിക്കുന്ന പെയിന്റ് തന്നെ.
പെയിന്റടിക്കുമ്പോള്‍ ഫാന്‍ ഇടുക. അല്ലെങ്കില്‍ ഒഴുകി ഡിസൈനിലേക്ക് കയറും. ഇത്രയൊക്കെ ചെയ്യുമോ?
ഹും...പുതിയ വീടിനൊക്കെ പെയിന്റടിക്കാന്‍ പോകുന്നതാവും ഇതിലും നല്ലത് എന്നല്ലേ? എനിക്കറിയാം. ;)
സമ്മാനം കൊടുക്കാന്‍ നല്ലതല്ലേ ഇത്?
പെയിന്റടിച്ച് ഉണങ്ങാന്‍ വയ്ക്കുക. അതുകഴിഞ്ഞാല്‍ കടയില്‍ കൊടുത്ത് ഫ്രെയിം ചെയ്യിപ്പിക്കുക. വെറും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഫ്രെയിം ചെയ്യിച്ചാലും മതി. ആണിയില്‍ തൂക്കാനുള്ളതും വെച്ചുതരും പറഞ്ഞാല്‍.
ഇനിയും കുറച്ച് മിനുക്കുപണികൂടെയുണ്ട്. ചിത്രത്തില്‍‍ കാണുന്നതിലും ഭംഗിയുണ്ടാവും, നേരില്‍. ഷീറ്റിന്റെ വെളിച്ചം അടിക്കുന്നതുകൊണ്ട് ചിത്രം തിളങ്ങും. ചൂണ്ടുവിരലിന്റെ അറ്റം, ഇതു ചെയ്തുകഴിഞ്ഞാല്‍ മുന്നാലുദിവസത്തേക്ക് “മൌനം” ആചരിക്കും. പറഞ്ഞില്ലാന്ന് വേണ്ട.


അടുത്ത പിറന്നാള്‍ ആരുടേയാ?

Labels: ,

Sunday, March 09, 2008

അല്ലേ?

ആ കണ്ണുകള്‍ നിങ്ങളു കാണണം.
കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങള്‍.
ചുണ്ടുകളോ!
നമ്മുടെ മുഖത്തൊരുമ്മ കിട്ടാന്‍ കൊതിക്കും.
കുഞ്ഞുകവിളു തുടുത്തതു കണ്ടാലോ
ഉമ്മവെച്ചുമ്മവെച്ച് നമ്മുടെ കവിളോട് ചേര്‍ത്ത്,
താലോലിച്ച് ഇരിക്കാന്‍ തോന്നും.
ആ പതുപതുത്ത കൈകൊണ്ട്
നമ്മുടെ മുഖത്തൊന്ന് തൊട്ടുനോക്കാന്‍ തോന്നും.
റോസാപ്പൂ പോലെയുള്ള കുഞ്ഞിക്കാലു കണ്ടാലോ,
തറയിലും തലയിലും വെക്കില്ല.
ആകെയൊരു കുഞ്ഞുസന്തോഷം.
അതിന്റെ പ്രൈസ് ടാഗ് നോക്കിയപ്പോ ഞാന്‍ ഞെട്ടി.
പാവയ്ക്കൊക്കെ ഇപ്പോ എന്താ വില!

Labels:

Thursday, March 06, 2008

എന്റേത്

ഞാന്‍ മരിക്കാന്‍ തീര്‍ച്ചയാക്കി.
എന്റെ ജീവിതം മതിയാക്കാമെന്ന് വെച്ചു.
എന്റെ ശത്രുക്കള്‍ ചിരിക്കുമായിരിക്കും.
ചിരിക്കട്ടെ.
എന്നോട് സ്നേഹമുള്ളവര്‍ കരയുമായിരിക്കും.
കരയട്ടെ.
എന്റെ വീട്ടില്‍നിന്ന് കയറെടുത്തു.
പിന്നീട് ഉപയോഗശൂന്യമാവും.
ആവട്ടെ.
എന്റെ കഴുത്തില്‍ കയറിട്ടു.
കഴുത്ത് വേദനിക്കും.
വേദനിക്കട്ടെ.
എന്റെ വീട്ടിലെ മേശയില്‍ കയറി.
മേശ ചെരിഞ്ഞുവീണ് അതിന്റെ കാലൊടിയുമായിരിക്കും.
ആയ്ക്കോട്ടെ.
എന്റെ വീട്ടിലെ ഫാനില്‍ കുരുക്കിട്ടു.
ഫാന്‍ പൊട്ടിവീണ് നശിക്കും.
നശിക്കട്ടെ.
എന്റെ കൈകൊണ്ട് കുരുക്ക്.
ഇല്ല മുറുക്കിയില്ല.
എന്റെ ജീവിതം പോകും.
എന്റെ ആത്മാവ് അലഞ്ഞുനടക്കും.
എന്നെക്കൊണ്ട് എന്റെ പാവം മേശയും, കയറും ഫാനും
പഴികേള്‍ക്കും. നശിക്കും.
ഛെ! ഛെ! ഛെ!
വേറെ ആരുടേതെങ്കിലുമാണെങ്കില്‍
പോട്ടേന്ന് വയ്ക്കാമായിരുന്നു.
അല്ല പിന്നെ!
ഇതിപ്പോ എല്ലാം എന്റെ സ്വന്തം!
സ്വന്തമായിട്ടുള്ളതിനെയൊന്നും
പോട്ടേന്ന് വയ്ക്കരുത്,
ജീവിതമായാല്‍പ്പോലും.
സ്വന്തമായിട്ടുള്ളതിനെ
സ്വന്തമായി വകവെച്ചില്ലെങ്കില്‍
അന്യര്‍ വകവെയ്ക്കുമോ!

Labels: