Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, July 31, 2005

വിശ്വാസം.

വിശ്വാസമെന്നത് സ്നേഹമെന്ന പട്ടത്തിലേക്ക് കോർത്തുകെട്ടിയ നീണ്ട ചരടാണ്. സ്നേഹം എവിടെപ്പോയാലും എത്തിപ്പിടിക്കാനുള്ള ഉപകരണം. വിശ്വാസമില്ല എന്നു പറയുമ്പോൾ സ്നേഹത്തിലേക്കുള്ള വഴി സ്വയം അടച്ചുകളയുന്നതു പോലെയാണ്. വിശ്വാസമെന്നത് നിറയെ തിരിയിട്ട് കൊളുത്തിവെച്ച വിളക്കുപോലെയാണ്. അതിന്റെ വെളിച്ചത്തിൽ എല്ലാം കാണാം. മനസ്സിലും പ്രകാശം വിതറാം. പക്ഷെ ഒന്നു മാത്രമേ തീർച്ചയായിട്ടും വിശ്വസിക്കാൻ പറ്റൂ. സ്വന്തം ജന്മം. ബാക്കിയുള്ളതൊക്കെ മനസ്സില്ലാമനസ്സോടെ വിശ്വസിപ്പിച്ചെടുക്കേണ്ടതാണ്.

Friday, July 29, 2005

‘ക’ കീമാപ്പ് കൊണ്ട് ഒരു ‘ച്ച’ - കഥ.

ഉച്ചവെയില്‍ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍,

ഒളിച്ചോടാന്‍ പോയവള്‍,

ഒച്ചിനെക്കണ്ട് പേടിച്ച്,

പച്ചക്കുതിരയെപ്പോലെ തിരിച്ചുവന്ന്,

പച്ചപ്പാവക്കയെടുത്ത് കാച്ചിയ മോരിലിട്ട്,

പച്ചടിപോലൊന്ന് വെച്ചെടുത്ത്,

പൂച്ചയെപ്പോലെ തിന്ന്,

കൊച്ചിനെപ്പോലെ കിടന്നുറങ്ങി.

Labels:

Thursday, July 28, 2005

ക- കഥ

കാഞ്ഞിരത്തിലിരുന്ന കാക്ക കാ കാ കരഞ്ഞുംകൊണ്ട്‌ കഴുകിയിട്ട കാറിൽ കയറിയിരുന്നപ്പോൾ കുട്ടിക്ക്‌ കലികൊണ്ട്‌ കണ്ണ് കാണാൻ കഴിയാതെയായിട്ട്‌ കുട്ടി കല്ലെടുത്ത്‌ കാക്കയെ കാഞ്ഞിരത്തിലേക്കോടിച്ചു.

Wednesday, July 27, 2005

പ്രശ്നം നിസ്സാരം ....

പ്രിയപ്പെട്ട ബ്യൂട്ടീഷന്‍ ചേച്ചിക്ക്‌,
ഞാന്‍ പതിനെട്ട്‌ വയസ്സുള്ള ഒരു സുന്ദരിക്കുട്ടിയാണു. എന്നാല്‍ എന്നെ അലട്ടുന്ന പ്രശ്നം താരന്‍ ആണ്. എന്തു ചെയ്തിട്ടും ഒരു രക്ഷയും ഇല്ല. എന്റെ മുടി മുഴുവന്‍ ഇതുകാരണം പോയി. ഒരു കഷണ്ടിയായി മാറുന്നതിനുമുമ്പ്‌ ഒരു ഉപായം പറഞ്ഞു തരണം. ഇല്ലെങ്കില്‍ ഞാന്‍ മനോവിഷമം കൊണ്ട്‌ വല്ല കടുംകൈയും ചെയ്തുപോകും. എത്രയും പെട്ടെന്നുള്ള ഒരു മറുപടിക്കായി കാത്തുകൊണ്ട്‌,
സ്വന്തം കുട്ടി.

കുട്ടിക്കു,
18 വയസ്സുള്ള ഒരു സുന്ദരിക്കുട്ടി മനോവിഷമം കൊണ്ട്‌ വല്ല കടുംകൈയും ചെയ്യുന്നതു ആര്‍ക്കും സഹിക്കാന്‍ പറ്റാത്ത ഒരു കാര്യം ആണ്. അതിനാലാണു ഇതു ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് അല്ലാഞ്ഞിട്ടുകൂടെ ഒരു മറുപടി എഴുതാം എന്നു വെച്ചത്‌. പ്രശ്നം തലയിലെ താരന്‍ ആണല്ലോ. തലയില്‍ നന്നായി വെള്ളം ഒഴിച്ചതിനുശേഷം കല്ലുപ്പു എടുത്ത്‌ നന്നായി പുരട്ടിവെക്കുക. അതിനു ശേഷമേതെങ്കിലും ഒരു നല്ല വളം എടുത്ത്‌ തേച്ച്‌ കുളിക്കുക. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറുമ്പിനെക്കളയാന്‍ ഉപയോഗിക്കുന്ന പൊടി തേച്ചുപിടിപ്പിച്ച്‌ കിടക്കുക. ഒരു ടൗവല്‍ തലയില്‍ ചുറ്റിക്കെട്ടുന്നത്‌ നന്നായിരിക്കും. ഇത്രയും ചെയ്തിട്ട്‌ പ്രശ്നം മാറുന്നില്ലെങ്കില്‍ ഇനി അയക്കുന്ന കത്തുകള്‍ ശരിയായ മേല്‍ വിലാസത്തില്‍ തന്നെ എത്താന്‍ പ്രാര്‍ഥിക്കുക.
എന്നു സ്വന്തം
കൃഷി ഓഫീസര്‍.

പാവം എന്റെ ബ്ലോഗ്.

രണ്ടു ദിവസം മാറിനിന്നപ്പോളേക്കും എന്റെ ബ്ലോഗ് എല്ലാരും കൂടെ ചവുട്ടിക്കൂട്ടിയോ?
ദൈവമേ..... ഇനിയതൊന്നു നേര്‍രൂപത്തില്‍ ആക്കാന്‍ ഞാന്‍ പാടുപെടേണ്ടിവരുമല്ലോ.
എല്ലാത്തിനും ഞാന്‍ വെച്ചിട്ടുണ്ട്. വന്നു വാങ്ങിപ്പൊയ്ക്കോളണം .

Friday, July 08, 2005

കഥയെന്തായേനേ!

കാവ്യാമാധവന്റെ കണ്ണില്ലെങ്കില്‍,
കഥയെന്തായേനേ!
മോഹന്‍ലാലിനു തടിയില്ലെങ്കില്‍,
കഥയെന്തായേനേ!
ഷാരൂഖിന്നൊരു വൈഫ്‌ ഇല്ലെങ്കില്‍,
കഥയെന്തായേനേ!
ജൂണ്‍ മാസത്തില്‍ മഴയില്ലെങ്കില്‍,
കഥയെന്തായേനേ!
ഐശ്വര്യാറായ്‌ ലക്സ്‌ തേച്ചില്ലേല്‍,
കഥയെന്തായേനേ!
എന്‍ട്രന്‍സ്‌ ടെസ്റ്റ്‌ ഇല്ലായിരുന്നേല്‍,
കഥയെന്തായേനെ!
ഇന്റര്‍നെറ്റില്‍ ബ്ളോഗില്ലെങ്കില്‍,
കഥയെന്തായേനേ!
സു-വിന്‍ ബ്ളോഗില്‍ കമന്റില്ലെങ്കില്‍,
കഥയെന്തായേനേ!

Wednesday, July 06, 2005

പാതിവഴിക്കു തീര്‍ന്ന കഥ.

കരളും കരളിന്റെ കരളും കറുത്തവാവിന്റെയന്നു കൂറ്റാക്കൂറ്റിരുട്ടത്ത്‌ കഥ പറഞ്ഞുംകൊണ്ട്‌
ഇരിക്കുകയായിരുന്നു.അവനും അവള്‍ക്കും കഥ പറഞ്ഞിട്ട്‌ തീരുന്നില്ല. പഴയ കാലത്തെപ്പോലെ
ചിന്തിക്കുന്നതുകൊണ്ടാണു മരച്ചുവട്‌ തിരഞ്ഞെടുത്തത്‌. കോണ്‍ക്രീറ്റ്‌ കാടുകളുടെ നടുവില്‍
ആയതുകൊണ്ട്‌ തെങ്ങ്‌ മാത്രമാണു മരം. ഇടക്കിടക്ക്‌ രണ്ടാളും ചെവിയോര്‍ക്കുന്നുണ്ട്‌.
തേങ്ങയോ ഓലയോ വല്ലതും വീഴാന്‍ ഉള്ള ഭാവം ഉണ്ടോന്ന്‌. ഇരുട്ടായതുകൊണ്ട്‌ ഒന്നും
കാണാന്‍ വയ്യ.

'എന്നാലും നിനക്ക്‌ എന്നോട്‌ ഇത്രേം സ്നേഹം ഉണ്ടെന്ന്‌ കരുതിയില്ല'-- അവ‍ന്‍.

'അതെന്താ'---അവള്‍.

'നീ കാണാന്‍ ഈ സമയത്ത്‌ വന്നില്ലേ'---അവന്‍.

'സ്നേഹം കൊണ്ടല്ലേ അത്‌' അവള്‍.

അങ്ങനെ ഡയലോഗ്‌ ഒരോന്നായി പറഞ്ഞുകൊണ്ടിരിക്കുകയാണു
രണ്ടാളും.

അതിനിടക്ക്‌ ഒരു അലര്‍ച്ച.

'മക്കളേ....' രണ്ടാളും ഞെട്ടി.

തെങ്ങിന്റെ മുകളില്‍ നിന്നാണ്. രണ്ടാളും കണ്ണ്‌ മിഴിച്ച്‌ മിഴിച്ച്‌ നോക്കിയപ്പോള്‍
എന്തോ താഴോട്ട്‌ വരുന്നു. അടുത്തെത്തിയപ്പോള്‍ കണ്ടു ഒരു മനുഷ്യന്‍ തെങ്ങില്‍ നിന്ന്‌
ഇറങ്ങിവരുന്നു. കുറേ തേങ്ങ കൈയില്‍ ഉണ്ട്‌. അയാള്‍ അവരോട്‌ പറഞ്ഞു.

'രണ്ടെണ്ണവും ഇപ്പോ പോകും പോകും എന്ന്‌ കരുതി തെങ്ങിന്റെ മുകളില്‍ ഇരിക്കാന്‍
തുടങ്ങിയിട്ട്‌ നേരം കുറേ ആയി. നിങ്ങള്‍ക്ക്‌ ഇവിടെയിരുന്നു പറയുന്നതു നാളേം പറയാം
അല്ലെങ്കില്‍ ഫോണില്‍ പറയാം. എനിക്കു ഈ തേങ്ങ നേരം വെളുക്കുന്നതിനു മുമ്പ്‌ ഇവിടെ നിന്ന്‌
കടത്തിയിട്ട്‌ വേണം വിറ്റ്‌ കാശാക്കാന്‍. കള്ളനാണേലും എന്റെ ക്ഷമക്കും
ഒരതിരുണ്ട്‌.'

രണ്ടാളും മിഴിച്ച്‌ നില്‍ക്കുമ്പോള്‍ കള്ളന്‍ തേങ്ങയുമായി മന്ത്രിവാഹനം പോലെ കുതിച്ച് പാഞ്ഞു.
കഥ പറച്ചില്‍ തല്‍ക്കാലം നിര്‍ത്തി, രണ്ടും രണ്ട്‌ വഴിക്കു പോയി.

Sunday, July 03, 2005

കുഞ്ഞുമനസ്സിന്റെ വല്യ വികൃതി

അയ്യോ... അത്‌ അമ്മയുടെ രോദനം ആണ്. മാസങ്ങളായുള്ള ആവര്‍ത്തനം കൊണ്ട്‌ കാഞ്ചനയ്ക്കു പുതുമയൊന്നും തോന്നിയില്ല. അമ്മ തെന്നിയപ്പോള്‍ കാഞ്ചനയും ഒന്നു ഇളകി. അമ്മ കാഞ്ചനയെ തലോടി. പൊത്തിപ്പിടിച്ചു. അമ്മ കരയുന്നുണ്ടാവും. അച്ഛമ്മയുടെ ദ്രോഹം ചെയ്യലില്‍ കരയാനേ അമ്മക്കറിയൂ.

എന്നിട്ട്‌ പറയും 'ന്റെ കൃഷ്ണാ, എന്താ കല്ലുപോലെ ഇരുന്നു മനസ്സും കല്ലാക്കി വെച്ചിരിക്ക്യാണോ, ഞാന്‍ ചത്താലാണോ ഇനി സ്വൈര്യം കിട്ടാന്‍ പോകുന്നത്‌. എന്നാ വേഗം എന്നെ അവിടേക്ക്‌ വിളിച്ചോ എന്നൊക്കെ'.

ഈ പരാതീം പരിഭവോം കുഞ്ഞുകാഞ്ചന കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെക്കാലമായി. കാഞ്ചനയ്ക്ക്‌ അമ്മയെ കാണണം എന്നുണ്ട്‌, അമ്മയ്ക്കു കാഞ്ചന ഇല്ലേന്നു ആശ്വസിപ്പിക്കണം എന്നുണ്ട്‌. ഇനിയും എത്ര നാള്‍ ഈ അറയ്ക്കുള്ളില്‍ കണ്ണ്‌ മിഴിക്കാതെ കിടക്കണം എന്ന്‌ മാത്രം കാഞ്ചനയ്ക്കു അറിയില്ല. ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ ഇളകിയാല്‍ അമ്മ പൊത്തിപ്പിടിക്കും. അച്ഛനാണു ഈ പേരിട്ടത്‌, രണ്ട്‌ ചേച്ചിമാര്‍ അവളെ കാണാന്‍ കാത്തിരിക്ക്യാണ് എന്നൊക്കെ കാഞ്ചനയ്ക്ക്‌ മനസ്സിലായിട്ടുണ്ട്‌.

അച്ഛമ്മ മാത്രാണ് 'ഇനി ഈ നാശം കൂടെ ജനിച്ചിട്ട്‌ വേണം എന്റെ ചാക്കാല കൂടാന്‍' എന്നൊക്കെ പറയാറുള്ളത്‌.

എപ്പഴാ അമ്മേ കുഞ്ഞുവാവ വരികാന്നു ചേച്ചിമാര്‍ ദിവസവും ചോദിക്കാറുണ്ട്‌. വിഷമം ഇല്ലാത്ത ദിവസം ആണെങ്കില്‍ അമ്മ കുറെ കാര്യങ്ങള്‍ അവരോട്‌ പറയും. അല്ലെങ്കില്‍ പോയിരുന്നു പഠിച്ചാട്ടെ രണ്ടെണ്ണോം എന്ന്‌ ദേഷ്യപ്പെടും. ഇടയ്ക്ക്‌ മാത്രാണു അച്ഛന്റെ സ്വരം കാഞ്ചന കേള്‍ക്കുന്നത്‌. അതും നേരിയ സ്വരത്തില്‍. അമ്മയോട്‌ സ്നേഹം ഉണ്ട്‌ അച്ഛനു എന്ന്‌ കാഞ്ചനക്കു അറിയാം. എന്നാലും ഇടക്ക്‌ 'അമ്മ പറയുന്നതും ശരിയല്ലേടീ 'എന്നു അച്ഛനും ചോദിക്കുന്നത്‌ കേള്‍ക്കാറുണ്ടു. അച്ഛന്‍ ചേച്ചിമാരേം കൂട്ടി പൂരം കാണാന്‍ പോയിരിക്ക്യാണു എന്നു അമ്മ കാഞ്ചനയോട്‌ പറഞ്ഞിട്ടുണ്ട്‌. മോളൂനും പോവാലോ ഒരിക്കല്‍ എന്നും പറഞ്ഞു. അതു പറഞ്ഞ്‌ കുറച്ച്‌ നേരം കഴിയുന്നതിനുമുന്‍പു തുടങ്ങിയതാണു അച്ഛമ്മയുടെ വഴക്കു. എല്ലാരേം കണ്ണ്‌ തുറന്നു കാണാന്‍ കാത്തിരിക്കുന്ന അവളെപ്പറ്റിയാണു ഈ വഴക്കു എന്നു അവള്‍ക്കു പണ്ടേ മനസ്സിലായിട്ടുണ്ട്‌. അതിന്റെ കാരണം മാത്രം ആണു അവള്‍ക്കു മനസ്സിലാകാത്തത്. 'നശിച്ചവള്‍ നീയിങ്ങനെ പെറ്റുകൂട്ടിക്കോ ഇതിനൊക്കെ ആരു ചെലവിനു കൊടുക്കും എന്നോര്‍ത്തിട്ടുണ്ടോടീ, ആണ്‍ തരി ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പിന്നേം വേണ്ടീല്ലായിരുന്നു. ഇതെങ്കിലും പെണ്ണാന്നു അറിഞ്ഞപ്പോത്തന്നെ നശിപ്പിച്ചു കളയായിരുന്നില്ലേടീ'. അച്ഛമ്മ നിര്‍ത്താന്‍ ഉള്ള ഭാവം ഇല്ല. ഈ അമ്മയ്ക്കു അങ്ങോട്ട്‌ ഒന്നു എന്തെങ്കിലും പറഞ്ഞാല്‍ ഇപ്പോ എന്താ? കാഞ്ചനയ്ക്കും കുറച്ച്‌ ദേഷ്യം വരുന്നുണ്ട്. അവള്‍ കുഞ്ഞിക്കാലുകൊണ്ട്‌ ഒരു ചവിട്ട്‌ കൊടുത്തു അമ്മയ്ക്ക്.'ഓ ഈ ഒരു വക. നിന്നെക്കൊണ്ടാടീ ഞാനും ഇപ്പോ ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നതു നിനക്കൊന്നു ഒഴിഞ്ഞു തരാമോ'.'അയ്യോ അമ്മ ഇതൊക്കെ എന്നോടാണോ പറയുന്നതു'? കാഞ്ചനയ്ക്കു വിശ്വസിക്കാന്‍ പറ്റിയില്ല. താനാണ്, താന്‍ മാത്രം ആണ് ഇവിടുത്തെ പ്രശ്നം എന്നു കാഞ്ചനക്കു മനസ്സിലായി. അവള്‍ കുഞ്ഞിക്കണ്ണുകള്‍ ഒന്നുകൂടെ മുറുക്കിയടച്ചു. അമ്മേന്നു മനസ്സില്‍ വിളിച്ചു. പിന്നെ പതുക്കെ കുഞ്ഞിക്കൈകളെടുത്ത്‌ പട്ടുപോലുള്ള വിരലുകള്‍ കൊണ്ടു അമ്മയുമായി ബന്ധിപ്പിച്ചിരിക്കുന്ന പൊക്കിള്‍ക്കൊടിയെടുത്തു തന്റെ കഴുത്തില്‍ ചുറ്റി. എന്നിട്ട്‌ ഒന്നു തിരിഞ്ഞ്‌മറിഞ്ഞു. അമ്മയുടെ കണ്ണന്റെ അടുത്തേക്കു യാത്രയാവാന്‍. കാണാന്‍ കൊതിക്കുന്ന എല്ലാരേം അവിടെ വരുമ്പോള്‍ കാണാം എന്നോര്‍ത്ത്‌. അമ്മ ഒന്നു പൊത്തിപ്പിടിച്ചതു മാത്രം കാഞ്ചനയ്ക്കു ഓര്‍മ്മയുണ്ട്‌.

പിന്നെ യാത്ര. തുടങ്ങുന്നതിനു മുന്‍പു അവസാനിപ്പിക്കേണ്ടിവന്ന ഒരു യാത്ര.......

തന്റെ വാശിയില്‍ ഒരു ജീവന്‍ നിശ്ചലമായതു അറിയാതെ അച്ഛമ്മ പതിവുപോലെ സീരിയലിനു മുന്‍പില്‍ തപസ്സിരുന്നു.

'സ്ത്രീജന്‍മം പുണ്യജന്‍മം...... '

Saturday, July 02, 2005

ശൂന്യത!!.

ഉള്ളി പൊളിഞ്ഞപ്പോ കണ്ണ്‌ നീറി;
സ്നേഹം പൊളിഞ്ഞപ്പോ മനസ്സ്‌ നീറി.
പൊളിച്ച്‌ പൊളിച്ചു അവസാനം രണ്ടിന്റേം അവസാനം ഒന്നാണെന്ന്‌ കണ്ടു;
ശൂന്യത!!.